കുട്ടികളുടെ ആത്മഹത്യകളും ചിരി പദ്ധതിയും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കൊവിഡ് കാലഘട്ടം മാനസികമായി ഏറ്റവും തകര്‍ത്തിരിക്കുന്നത് കുട്ടികളെതന്നെ. പരീക്ഷകളുടെ അസന്നിഗ്ദാവസ്ഥ, മധ്യകാലാവധി കൂട്ടുകാരുമൊത്ത് ആഘോഷിക്കാന്‍ കഴിയാതിരുന്നത്, മുഴുവന്‍ സമയവും വീട്ടിലിരിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക പിരുമുറുക്കങ്ങള്‍, ഏതുസമയത്തും മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണം, പരിചിതമല്ലാത്ത ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ടെന്‍ഷന്‍, കൂട്ടുകാരുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗമായ മൊബൈല്‍ ഉപയോഗത്തിനുള്ള കര്‍ശന നിയന്ത്രണം തുടങ്ങിയവയെല്ലാം അവരെ തളര്‍ത്തുന്നു. ഇന്നോളം ഒരു തലമുറയും നേരിടാത്ത ദുരന്തങ്ങളാണ് കുട്ടികള്‍ നേരിടുന്നത്. അതിന്റെ പ്രതിഫലനം കാണുകയും ചെയ്തു. കൊവിഡ് കാലത്ത് എഴുപതോളം കുട്ടികളാണല്ലോ ആത്മഹത്യ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിലാണ് സുരക്ഷിതവും ആനന്ദകരവുമായ ഒരു കുട്ടിക്കാലത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ചിരി എന്ന പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊാണ് പദ്ധതി നടപ്പാക്കുന്നത്. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയുക, മാനസികമായി ദുര്‍ബലാവസ്ഥ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായങ്ങള്‍ നല്‍കുക, എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ കുട്ടിയുടെയും മനോനിലയെ ശാസ്ത്രീയ വിശകലനം ചെയ്ത് സൈക്കോ-സോഷ്യല്‍ സപ്പോര്‍ട്ട് ഉറപ്പുവരുത്തും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ പദ്ധതിയിലുണ്ട്. തീര്‍ച്ചയായും ഈ നീക്കം സ്വാഗതാര്‍ഹം തന്നെ. അതേസമയം കുട്ടികള്‍ നേരിടുന്ന വിഷയങ്ങള്‍ കേവലം കൊവിഡ് കാലത്തിന്റേതല്ല എന്നതാണ് വസ്തുത. ഇക്കാലത്ത് അവ കൂടുതല്‍ ദൃശ്യമായെന്നു മാത്രം. ജനുവരി മുതലുള്ള കണക്കില്‍ 120 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് മാത്രമല്ല വിഷയം എന്നതിന് വേറെ തെളിവുവേണോ? പരീക്ഷാകാലത്ത് ആത്മഹത്യകള്‍ സ്ഥിരം സംഭവമാണല്ലോ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ ലോകം അതിന് മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതു തിരിച്ചറിയാന്‍ രക്ഷാകര്‍ത്താക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയുന്നില്ല. കുട്ടികള്‍ക്ക് ബാല്യം നഷ്ടപ്പെടുന്നു എന്നതാണ് അടിസ്ഥാനവിഷയം. അതവര്‍ക്കു നിഷേധിക്കുന്നതോ 1970കളിലും 80കളിലും 90കളിലുമൊക്കെ തങ്ങളുടെ ബാല്യവും കൗമാരവുമൊക്കെ ആഘോഷിച്ചു തിമര്‍ത്ത രക്ഷിതാക്കളും അധ്യാപകരും. ബാല്യ കൗമാരകാലത്ത് ജൈവികമായി തന്നെ അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യം കിട്ടുന്നില്ല. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കുട്ടികളെ കരുക്കളാക്കുന്ന മാതാപിതാക്കള്‍. സ്വന്തം പേരിനോ സ്‌കൂളിന്റേ പേരിനോ വേണ്ടി അതിനൊപ്പം നില്‍ക്കുന്ന അധ്യാപകര്‍. ഇവരാണ് മുഖ്യമായും ബാല്യങ്ങളെ തകര്‍ക്കുന്നത്. സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സ്വതന്ത്രമായ ഇഷ്ടങ്ങളുടെയും കാലമാണ് ബാല്യം. അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ സമപ്രായക്കാരനുമായി ഇടപെഴകാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. പഴയ കാലത്തെ കൂട്ടുകുടുംബങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് കിട്ടിയിരുന്ന സമ്പര്‍ക്കങ്ങളും ഇന്നില്ലല്ലോ. കുട്ടികളുടെ ഭാവി നന്മയ്‌ക്കെന്നു കരുതി രക്ഷിതാക്കളും അധ്യാപകരും ചെയ്യുന്ന പല പാരന്റിങ് രീതികളും അസംബന്ധങ്ങളാണ്. അമിതമായി സൈക്കോളജിസ്റ്റുകളേയും കൗണ്‍സിലര്‍മാരേയും ആശ്രയിക്കുന്ന പതിവും ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക.

ലോക്ക് ഡൗണിനെ തുടര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി എന്നതാണ് വസ്തുത. അവരെ കൂടുതല്‍ നിരീക്ഷണത്തിനും കൗണ്‍സിലിംഗിനും വിധേയമാക്കി പ്രശ്‌നം പരിഹരിക്കാമെന്നു കരുതരുത്. മറുവശത്ത് ഒറ്റമുറികളിലും മറ്റും ജീവിക്കുന്ന, കൊടും ദാരിദ്രമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ അതിസങ്കീര്‍ണ്ണമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പോലും ലഭിക്കാനാവാത്തവര്‍ ഇനിയും ഒരുപാടുണ്ട്. അവരുടെ പ്രശ്‌നം മാനസികം മാത്രമല്ല, ് ഭൗതികവുമാണ്. കൊവിഡാകട്ടെ അവരുടെ അവസ്ഥ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നു. അവരയേും അഭിമുഖീകരിക്കാന്‍ ചിരി എന്ന പദ്ധതിക്കു കഴിയുമോ എന്നു കാത്തിരുന്നു കാണാം. കഴിഞ്ഞാഴ്ച തൃശൂരിലുണ്ടായ ഒരു സംഭവം കൂടി സൂചിപ്പിക്കട്ടെ. ഒരു തത്തയെ കൂട്ടിലിട്ടു വളര്‍ത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് വനപാലകര്‍ കസ്റ്റഡിയിലെടുക്കുന്നു. അതിനെ പറത്തിവിടാന്‍ കോടതി ഉത്തരവാകുന്നു… അതിനായി ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ജനനം മുതല്‍ കൂട്ടിലായിരുന്ന തത്തക്ക് പറക്കാനറിയില്ല. ഈയവസ്ഥ കുട്ടികള്‍ക്ക് വരരുത്. ജീവിതത്തില്‍ അനിവാര്യമായ നീന്തല്‍ പോലും പഠിപ്പിക്കാത്തവയാണ് നമ്മുടെ ഹൈടെക് സ്‌കൂളുകള്‍ എന്നതും കൂട്ടിവായിക്കാവുന്നതാണ്.

ഈ സാഹചര്യത്തില്‍ കുട്ടികള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ ലൈംഗികപീഡനത്തെ പറയാതിരിക്കാനാകില്ല. കൊവിഡ് കാലത്ത് ആഗോളതലത്തില്‍ തന്നെ അത് കൂടുതലായെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് ബന്ധുക്കളും അധ്യാപകരുമൊക്കെയടങ്ങുന്ന അടുത്തവരില്‍ നിന്നാണ്. അതിനാല്‍ തന്നെ അവയില്‍ ഭൂരിഭാഗവും പുറത്തറിയുന്നില്ല. വളരെ കുറച്ചുമാത്രമേ നിയമത്തിനുമുന്നിലെത്തുന്നുള്ളു. അവക്കെതിരെ ശക്തമായ വകുപ്പുകളുള്ള പോക്‌സോ നിയമവും മറ്റും നിലവിലുണ്ട്. എന്നാല്‍ കുറ്റവാളികള്‍ കാര്യമായി ശിക്ഷിക്കപ്പെടുന്നില്ല. കേസുകള്‍ അനന്തമായി നീളുന്നതാണ് അതിനു പ്രധാന കാരണം. അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദമേറുകയും അവര്‍ മൊഴി മാറ്റി പറയുകയും ചെയ്യും. പല കേസുകളിലും ഇരു കൂട്ടരുടേയും വീട്ടുകാര്‍ ധാരണയിലെത്തുന്നു. പലപ്പോഴും ബലാല്‍ക്കാരത്തിനു പകരം, പ്രലോഭിപ്പിച്ചാണ് പീഡനമെന്നതിനാല്‍ കുട്ടികള്‍ സ്വയം പിന്മാറുന്നു.  നിരവധി സംഭവങ്ങളില്‍ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം കഴഞ്ഞിരി ക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിനൊപ്പം കോടതിയില്‍ വരാന്‍ കുട്ടികള്‍ക്ക് താല്‍പ്പര്യം കാണില്ല. ഭര്‍ത്താക്കന്മാരും അതിനു തയ്യാറാവില്ല. ഇതൊക്കെയാണ് പോക്സോ ഫലപ്രദമാകാതെ പോകാന്‍ പ്രധാന കാരണം. മറുവശത്ത് കുട്ടികള്‍ക്ക് ശരിയായ ലൈംഗികവിദ്യാഭ്യാസം കിട്ടാത്തത് പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ലൈംഗികതയെ കുറിച്ച് ശരിയായ അറിവ് ലഭിക്കാത്ത കുട്ടികളാണ് എളുപ്പം പീഡിപ്പിക്കപ്പെടുന്നത്. സ്പര്‍ശനത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകം സ്‌കൂളുണ്ടാക്കി നമ്മളവരുടെ ഇടപെടലുകള്‍ പോലും തടയുന്നു. സദാചാരഗുണ്ടായിസത്തില്‍ നമ്മള്‍ നമ്പര്‍ വണും. ഈ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ പുറത്തു പറയാന്‍ മടിക്കുന്നു. പീഡനങ്ങള്‍ സഹിക്കുന്നു. പോക്‌സോ പോലും അര്‍ത്ഥരഹിതമാകുന്നു. അതിനിടെ പോക്സോ നിയമമനുസരിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്ത് ഗുരുതരമായ വീഴ്ചയെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി ചൂണ്ടികാട്ടിയിരുന്നു. കേസുകള്‍ കെട്ടിക്കിടക്കുന്നതു തന്നെയാണ് പ്രധാനമായും ചൂണ്ടികാട്ടപ്പെട്ടത്. കൂടാതെ നിയമത്തിലെ പല വ്യവസ്ഥകളും പാലിക്കപ്പെടുന്നില്ല.

അതേസമയം കണ്ണും കാതുമില്ലാതെ ഈ നിയമം നടപ്പാക്കുന്ന സംഭവങ്ങളും കാണാം. പോക്‌സോ നിയമം ചുമത്തപ്പെട്ട് പല ആദിവാസി യുവാക്കളും ജയിലിലുണ്ട്. നിയമമനുസരിച്ചു പതിനെട്ടു വയസിനു താഴെയുള്ളവര്‍ വിവാഹിതരാകുന്നതും ഗര്‍ഭം ധരിക്കുന്നതും ഗൗരവകരമായ കുറ്റകരമാണ്. അതിനു കാരണമായവര്‍ക്ക് കഠിനമായ ശിക്ഷയാണ് ലഭിക്കുക. എന്നാല്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പതിനെട്ടു വയസിനു താഴെ വിവാഹം നടക്കുക എന്നത് വളരെ സ്വാഭാവികമായ ഒരു രീതിയാണ്. ഈ നിയമത്തെ കുറിച്ചൊന്നും അറിയാത്തവരാണ് അവരില്‍ പലരും. ആദിവാസി സാമൂഹിക ജീവിതവും ആധുനികമെന്നവകാശപ്പെടുന്ന സമൂഹിക ജീവിതവും പലതരത്തില്‍ വ്യത്യസ്തമാണ്. ആധുനിക ജീവിതത്തിന്റെ സാമൂഹിക ഘടകങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത ജീവിതരീതികള്‍ തുടര്‍ന്നുപോരുന്നവരാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ആദിവാസി സമൂഹങ്ങളില്‍ ബഹുഭൂരിപക്ഷവും. പല രാജ്യങ്ങളിലും ഇത്തരം വിഭാഗങ്ങളുടെ ജീവിതരീതികളിലേക്ക് ആധുനിക സമൂഹം കടന്നു കയറാ തിരിക്കുവാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ അവസ്ഥ വ്യത്യസ്ഥമാണ്. നമ്മള്‍ നമ്മുടെ കാഴ്ചപ്പാടിനനുസരിച്ച് സൃഷ്ടിച്ച നിയമങ്ങളും ജീവിതശൈലികളുമാണ് എല്ലാ വര്‍ക്കും ശരിയെന്ന മട്ടില്‍ ആദിവാസികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. വയനാട്ടിലും മറ്റും ഇത്തരത്തില്‍ നിരവധി ആദിവാസികള്‍ ജയിലിലായി. അന്നവിടെ ശിശു ക്ഷേമസമിതിയുടെ ചെയര്‍മാനായിരുന്നത് പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പുരോഹിതനെ സംരക്ഷിച്ച പുരോഹിതനായിരുന്നു എന്നതാണ് വൈരുദ്ധ്യം. വാളയാറിലും നാമത് കണ്ടു.

സംസ്ഥാനത്ത് ജൂലൈ 26ന്, പോക്‌സോ കേസുമായി ബന്ധപ്പെട്ടു നടന്ന ശ്രദ്ധേയമായ ഒരു സമരത്തെ കുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. പാനൂര്‍ പാലത്തായി പീഡന കേസ് പ്രതി ബി.ജെ.പി നേതാവിനെ പോക്സോ വകുപ്പുകളില്‍ നിന്നും ഒഴിവാക്കിയിരുന്നല്ലോ. അതിന്റെ ഫലമായി അയാള്‍ക്ക് ജാമ്യവും ലഭിച്ചു. കേസ് അട്ടിമറിക്കാനും പോക്സോ നിയമം ലംഘിച്ച് കുട്ടിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനും നേതൃത്വം നല്‍കിയ പോലീസ് ഉദ്യാഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം നടന്നത്. എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും വനിതാപ്രവര്‍ത്തകരുമാണ് അവരവരുടെ വീടുകളിലിരുന്നാണ് ഉപവാസിച്ചത്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചിരി പദ്ധതി നടപ്പാക്കുമ്പോഴാണ് ഈ സമരമെന്നത് വളരെ പ്രസക്തമാണ്. അതു നല്‍കുന്ന സന്ദേശം കൂടി ഉള്‍ക്കൊള്ളാന്‍ അധികാരികള്‍ തയ്യാറാകുമെന്നു കരുതാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply