
ഷേക്‌സ്പിയര്‍ ഹൈ ആര്‍ട്ടിനെ, മിനിമല്‍ ആര്‍ട്ടിലേയ്ക്കു നയിക്കുന്നു ജോജി – കരുണാകരന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാക്‌ബെത് കഥയ്ക്ക് ഇന്‍സ്പിരേഷന്‍ ആവുമ്പോഴും ‘ജോജി’, പരിചിതമായ ‘ഷേക്‌സ്പിയര്‍ കളര്‍’ ഇല്ലാതെ നില്‍ക്കുന്ന സിനിമയാണ്. അതിന് ഒറ്റയ്‌ക്കൊരു ജീവിതമുണ്ട്. ബലഹീനമായ ഒരു സ്ഥലം പതുക്കെപ്പതുക്കെ ഇടിഞ്ഞു വീഴുന്നപോലെയാണ് ഹിംസാത്മകമായ ഒരാധിപത്യത്തിന്റെ പരിസരത്തില്‍ ജോജിയുടെ കഥയും കഥാപാത്രങ്ങളും പെരുമാറുന്നത്. ജോജിയുടെ ശാരീരികമായ ബലഹീനത അങ്ങനെയൊരു പരിസരത്തിന്റെ പിടുത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിയ്ക്കുന്ന ഓരോ അവസരത്തിലും പരാജയപ്പെടുമ്പോഴും ശ്വാസം വിടുന്നത് മറ്റൊരു അവസരം കാംഷിച്ചുകൊണ്ടോ മറ്റൊരു സ്ഥലത്തേയ്ക്ക് മാറി നിന്നുകൊണ്ടോ ആണ്. ജോജി നായകനല്ല, നായകനാവാനുള്ള അവസരങ്ങള്‍ സൃഷ്ടിയ്ക്കുന്ന, അതില്‍ പരാജയപ്പെടുന്ന ദുര്‍ബലനായ ഒരു കഥാപാത്രമാണ്. ഒരുപക്ഷെ ഒരു ട്രാജി-കോമാളി.. മാക്‌ബെത്ത് തനിക്ക് പ്രാപ്യമെന്നു കരുതുന്ന ഒരു പ്രവചനത്തിനു പിറകിലായുന്നു സഞ്ചരിച്ചതെങ്കില്‍ ജോജി നിഴല്‍ പോലെ തെളിയുകയും മായുകയും ചെയ്യുന്ന തന്റെ ആഗ്രഹത്തിനു പിറകെ സഞ്ചരിയ്ക്കുന്നു.
നമ്മുടെ മിക്ക ഷേക്‌സ്പിയര്‍ റീഡേഴ്സും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ, കളര്‍ഫുള്‍ -ക്യാരക്ടെര്‍സിന്റെ ആരാധകരാണ്. കടലില്‍ അവസാനിക്കുന്ന സൂര്യന്റെ മാത്രം കാഴ്ച്ചക്കാരാണ്. സച്ചിദാനന്ദന്റെ വിമര്‍ശനം തന്നെ ഇതിന് നല്ല ഉദാഹരണമാകും: താന്‍ പഠിച്ച/പഠിപ്പിച്ച തന്റെ ഷേക്‌സ്പിയര്‍ ഈ സിനിമയില്‍ ഇല്ല എന്ന വാദം പോലെയാണത്. ആ അര്‍ത്ഥത്തില്‍, സിനിമാ പ്രേക്ഷകനല്ല, നാടക പ്രേക്ഷകനാണ് സച്ചി. ഒച്ചയുടെ ഉയരവും താഴ്ച്ചയും കടന്നുവരുന്ന സംഭാഷണങ്ങളുടെ, കടും നിറങ്ങളുടെ ഒരു ഷേക്‌സ്പിയര്‍ തിയറ്റര്‍ അനുഭവമാണ് അത് , പല ഷേകസ്പിയര്‍ ഇന്‌സ്പയെര്‍ഡ് സിനിമകളിലും, മലയാളത്തിലും, നമ്മള്‍ കണ്ടുമുട്ടിയ പോലെ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ദിലീഷ് പോത്തന്‍ പക്ഷെ അത്തരം മുറ്റിയ നിറങ്ങളിലേക്കോ മുറ്റിയ ഭാവപ്പകര്‍ച്ചകളിലേക്കോ സഞ്ചരിക്കുന്നില്ല, പകരം കുളത്തോളം താഴ്ന്ന ഇടങ്ങളില്‍ നിന്നുകൊണ്ട്, അടുക്കളയോളം അവഗണിക്കപ്പെട്ട ഇടങ്ങളില്‍ കഴിഞ്ഞുകൊണ്ട്, തന്നെ മൂടുന്ന ക്രൂരമായ അധികാരത്തെ കാണുകയൊ നേരിടുകയോ ചെയ്യുന്ന ഒരു ‘ഔട്ട് സൈഡറെ’ കോമാളിയോളം പോന്ന വില്ലനെ സൃഷ്ടിയ്ക്കുകയായിരുന്നു. അതാണ് ഈ ഷേക്‌സ്പിയര്‍ റീഡിങ്ങിലെ വ്യത്യസ്തത. ഈ സിനിമയുടെ ആകര്‍ഷകമായ ഒരു ഘടകവും അതാണ്. ഫഹദ് ഫാസില്‍ മനോഹരമായി ആവിഷ്‌ക്കരിക്കുന്നതും ആ അന്യനെയാണ്.
നമ്മുടെ ‘ആധുനികത’യുടെ ഏറ്റവും നിറമേറിയ ലോകം, ഒരിക്കല്‍, കവിതയിലായിരുന്നു. നിലനിന്നിരുന്ന അനുഭൂതിയെ പല അകല്‍ച്ചകളില്‍ നിന്നുകൊണ്ട് അപ്രസക്തമാക്കുന്ന മായികപ്രവൃത്തി അതിനു ശീലമായിരുന്നു. ഒരുപക്ഷെ, ആധുനികതയുടെ ഏറ്റവും ശബ്ധമുഖരിതമായ സ്ഥലവും കവിതയുടെയായിരുന്നു. ഒരുപക്ഷെ ഏറ്റവും നാടകീയമായ ജീവിതവും കവിതയിലായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ കണ്ടിരുന്നപോലെ നന്മയുടെയും തിന്മയുടെയും നെടും പിളര്‍പ്പുകള്‍ ഈ നാടകീയാംശത്തിന്റെ ഭാഗമാണ് – നമ്മുടെ ആലോചനകളിലും ദൃശ്യാനുഭവങ്ങളിലും പിന്നീട് ഇതേ നാടകീയാംശത്തിന്റെ സാധ്യതകളാണ് പരീക്ഷിക്കപ്പെടുന്നത്. ആധുനികതയുടെ സവിശേഷതയായിരുന്ന മിനിമല്‍ ആര്‍ട്ട്, അങ്ങനെയൊരു സൗന്ദര്യസങ്കല്‍പ്പം, അടൂരിന്റെ ചില സിനിമകളില്‍ ഉണ്ടായിരുന്നപോലെ, ആരും അധികം പിന്‍പറ്റിയിട്ടില്ല. അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയത്തിനു പരിചിതമായ കടും നിറങ്ങളുടെയും കൊടും പ്രവൃത്തികളുടെയും നിഴലുകള്‍ക്കു താഴേയാണ് ഒരു പക്ഷെ നമ്മുടെ കലയിലെ മിക്ക സൗന്ദര്യാനുഭവവും അരങ്ങേറിയത്. അത്തരം ഒരോര്‍മ്മ ജോജിയുടെ മരണമൊഴിയിലും കാണാം : സൊസൈറ്റിയെ തനിക്ക് എതിര്‍ നിര്‍ത്തുന്നതില്‍ അതാണ് ഉള്ളത്. കെ. ജി. ജോര്‍ജ് സിനിമകള്‍ ഇതിന് ഉദാഹരണമാണ്. നെടും പിളര്‍പ്പുകളായിരുന്നു ജോര്‍ജിനും ഇഷ്ടം. ഈ സിനിമയ്ക്ക് ജോര്‍ജ് ചെയ്ത ഇരകളുമായി സാമ്യം കണ്ടെത്തുന്നത് കലയെ സംബന്ധിച്ച ഇങ്ങനെയൊരു സമീപനം നമുക്കിടയില്‍ പ്രബലമായതുകൊണ്ടുകൂടിയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒരു ഷേക്‌സ്പിയര്‍ അനുഭവത്തെ, ഷേക്‌സ്പിയര്‍ ഹൈ ആര്‍ട്ടിനെ, കലയിലെ സവിശേഷ സൗന്ദര്യാനുഭവമാകുന്ന മിനിമല്‍ ആര്‍ട്ടിലേയ്ക്കും നയിക്കാമോ എന്നാണ്, ജോജി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത്. ആ സാധ്യത ഒരു വെല്ലുവിളിതന്നെയാണ്. ദിലീഷ് പോത്തന്‍ അങ്ങനെ ഒരു സാധ്യതയാണ് ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. അത് നമ്മുക്ക് അത്ര പരിചിതമല്ല. നമ്മുക്ക് പരിചയമുള്ളത് ഈ സിനിമയുടെ കഥയാണ്, കലാ പരിചരണമല്ല. എനിക്ക് തോന്നുന്നത് ഈ സിനിമയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കേടായ ഒരു സിനിമയെ അല്ല കാണിക്കുന്നത്, മറിച്ച് കേടായ സിനിമാ നിരൂപണത്തെയാണ്. അതില്‍ നമ്മുടെ കവികളും പെടുന്നു എന്നത് വേറെയും കേടിനെ കാണിക്കുന്നു.
