ഹരിദ്വാറില്‍ ഹിന്ദുത്വം ശാന്തമായൊഴുകുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

HHHജിനേഷ് പൂന്ന്ത്ത്

മഞ്ഞും കര്‍പ്പൂരവും കൂടികലര്‍ന്ന മണമാണു ഹരിദ്വാറിന്. ഹരിയുടെ സന്നിധിയി ലേക്കുള്ള മോക്ഷ കവാടമായാണു വിശ്വാസികള്‍ ഹരിദ്വാറിനെ കാണുന്നത്. കാവിയണിഞ്ഞു മന്ത്രാക്ഷരങ്ങള്‍ ഉരുവിട്ട് നെരിപ്പോടിലെരിയുന്ന കനല്‍ തിളക്കത്തില്‍ ദേഹം ചൂടാക്കി നിര്‍ത്തുന്ന ഹരിദ്വാര്‍ നിവാസികള്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ട് അഭ്യര്‍ഥനയുമെല്ലാം പൂജാകര്‍മം ചെയ്യുന്നതുപോലെ പതിഞ്ഞ താളത്തിലാണ്. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മണ്ഡലമെന്ന നിലയിലാണു ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള ഹരിദ്വാര്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഹിന്ദുത്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഉത്തരാഖണ്ഡില്‍ ഒരേ ശൈലിയും നിലപാടുമാണ്. അയല്‍സംസ്ഥാനത്ത് അയോദ്ധ്യയും രാമനും ഉയര്‍ത്തികാണിച്ചു തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിയും ഉത്തരാഖണ്ഡില്‍ മൃദുഹിന്ദുത്വ നിലപാടിലൂന്നിയാണു പ്രവര്‍ത്തനം. ഈ ശാന്തതയും സൗമ്യതയും ഉത്തരാഖണ്ഡിന്റെ പ്രത്യേകത കൂടിയാണ്. ജനസംഖ്യയുടെ 86 ശതമാനവും ഹിന്ദുക്കളായ സംസ്ഥാനത്ത് തീവ്രഹിന്ദുത്വത്തിനു പ്രസക്തിയുമില്ല. വിനോദസഞ്ചാര മേഖലയില്‍ ഏജന്റുമാരുടെ ചൂഷണം അനുഭവിക്കാമെങ്കിലും പൊതുസമൂഹം വിശ്വാസ പ്രമാണങ്ങളെ മുറുകെ പിടിക്കുന്നവര്‍ തന്നെയാണ്.
എണ്ണമറ്റ ക്ഷേത്രങ്ങള്‍ നിറഞ്ഞ, എപ്പോഴും കര്‍പ്പര ദീപങ്ങളുടെ ഗന്ധ സാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ദേവഭൂമിയിലെ സര്‍ക്കാര്‍ ബസുകളില്‍പോലും ദേവീദേവന്‍മാരുടെ അസംഖ്യം ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. നെറ്റിയില്‍ സിന്ദൂരതിലകം ചാര്‍ത്താത്തവരെ കണ്ടുകിട്ടുന്നത് അപൂര്‍വം. ഈ സിന്ദൂരവും കാവിയും മറ്റിടങ്ങളില്‍ ബി.ജെ.പിയുടെ അടയാളമായി ചാര്‍ത്തപ്പെട്ടതാണെങ്കില്‍ ഉത്തരാഖണ്ഡില്‍ പൊതുസമൂഹത്തിന്റെ സംസ്‌കാര ചിഹ്‌നമാണ്. ഹരീഷ് റാവത്ത് പോലും നെറ്റിയില്‍ നെടുനീളത്തില്‍ തിലകം ചാര്‍ത്തിയാണു വോട്ട് തേടിയിറങ്ങുന്നത്. ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായക കഥാപാത്രത്തെപ്പോലെ ഹരീഷ് റാവത്തിനെ അവതരിപ്പിച്ച് ഒരുക്കിയ ഹ്രസ്വചിത്രം ഉത്തരാഖണ്ഡില്‍ വൈറലായിരുന്നു. പടുകൂറ്റന്‍ ശിവലിംഗം ഉയര്‍ത്തിപിടിച്ച് അമ്മയ്ക്കരികിലേക്കു നടന്നടുത്ത് വിസ്മയിപ്പിച്ച ബാഹുബലിയുടെ മുഖവുമായി ഹരീഷ് റാവത്ത് വോട്ടുതേടാമെത്തുന്നു.
വിമതന്‍മാര്‍ അരങ്ങുവാഴുന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഹരീഷ് റാവത്ത് രണ്ടിടങ്ങളിലായാണു മത്സരിക്കുന്നത്. വിമതപ്പേടിയില്‍ ജയം ഉറപ്പിക്കാനുള്ള തന്ത്രമല്ല, മറിച്ച് രണ്ടായി പകുക്കുന്ന ഉത്തരാഖണ്ഡിന്റെ ഇരുമേഖലയിലും തന്റെ സാന്നിദ്ധ്യമറിയിച്ചു വോട്ടാക്കി മാറ്റാനുള്ള നീക്കമാണിത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനു പകരംവയ്ക്കാന്‍ മറ്റൊരു നേതാവുമില്ലാത്ത സാഹചര്യത്തില്‍ ഇതു തന്ത്രപരമായ നീക്കമായാണു വിലയിരുത്തല്‍. സുരക്ഷിത മണ്ഡലങ്ങളല്ല, മറിച്ച് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണു ഹരീഷ് റാവത്ത് മത്സരിക്കാന്‍ തെരഞ്ഞെടുത്ത രണ്ട് മണ്ഡലങ്ങളുമെന്നത് പ്രത്യേകതയാണ്.
സിംഹത്തെ അതിന്റെ മടയിലെത്തി ആക്രമിക്കുന്ന ഈ നീക്കം ഹരീഷിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്.
ഉത്തരാഖണ്ഡിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അരങ്ങൊരുക്കിയതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പര്‍വ്വത മേഖലയിലുള്ളവരും സമതലങ്ങളിലുള്ളവരും ബ്രിട്ടീഷുകാരുടെ കാലംമുതലേ പരസ്പരം പോരാടിവന്നതിന്റെയും വിജയ പരാജയ ചരിത്രങ്ങളുടേയും ഓര്‍മ പുതുക്കല്‍ ഇപ്പോഴും നടക്കുന്നുമുണ്ട്. മലമേഖലകള്‍ കോണ്‍ഗ്രസിന്റെയും സമതലങ്ങള്‍ ബി.ജെ.പിയുടെയും സ്വാധീനമേഖലകളായാണു പരിഗണിക്കപ്പെടുന്നത്. സമതല മേഖലയായ ഹരീദ്വാര്‍ റൂറലും മലമേഖലയായ കിചി മണ്ഡലവും മത്സരത്തിനായി ഹരീഷ് റാവത്ത് തെരഞ്ഞെടുത്തതിനു പിന്നിലെ ചാണക്യതന്ത്രവും മറ്റൊന്നല്ല. സമീപകാലത്തുണ്ടായ കോണ്‍ഗ്രസിലെ പിളര്‍പ്പിനും ഭരണ അസ്ഥിരതയ്ക്കും വരെ കാരണമായത് ഈയൊരു ചരിത്രപരമായ സംഘര്‍ഷമാണെന്നതു കൂടി കണക്കിലെടുത്താണു ഹരീഷിന്റെ നീക്കം.
സിറ്റിങ് സീറ്റായ ധര്‍ചുല വിട്ടാണു ബി.ജെ.പിയുടെ സ്വാധീന മേഖലകളില്‍ ഹരീഷ് രണ്ടുംകല്‍പ്പിച്ചിറങ്ങിയത്. ഹരിദ്വാര്‍ റൂറല്‍ ഇത്രയും കാലത്തിനിടയില്‍ ഒരു തവണപോലും ബി.ജെ.പിയെ കൈവിട്ടിട്ടില്ലെങ്കില്‍ കിചി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണയും ജയിച്ചതും ബി.ജെ.പിയായിരുന്നു. അതുകൊണ്ടുതന്നെ പതിഞ്ഞ രീതിയിലാണെങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും പ്രചാരണത്തിനു വീറും വാശിയും കുറച്ചേറെയുണ്ട്. പിതൃതര്‍പ്പണത്തിനും മോക്ഷ മാര്‍ഗം തേടിയും അസംഖ്യം വിശ്വാസികള്‍ ദിവസേന എത്തിചേരുന്നിടമാണു ഹരിദ്വാര്‍. വിശ്വാസികള്‍ നല്‍കുന്ന ദക്ഷിണയാണു പാണ്ഡെ (പൂജാരി)കളുടെ വരുമാനമാര്‍ഗം. നോട്ട് നിരോധനം വന്നതോടെ ഹരിദ്വാറിലേക്ക് എത്തുന്നവരുടെ എണ്ണം വളരെയേറെക്കുറഞ്ഞു. വന്നവര്‍ തന്നെയാകട്ടെ, ഏറെയൊന്നും വഴിപാടുകള്‍ നടത്താതെ തിരിച്ചുപോകുകയും ചെയ്തു.
ഇതു തങ്ങളുടെ ജീവിതത്തെ സാരമായി ബാധിെച്ചന്നു പൂജാരിമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗംഗാ നദിയുടെ ശുദ്ധീകരണത്തിനായി കേന്ദ്ര മന്ത്രിസഭയില്‍ ഉമാഭാരതിക്കു പ്രത്യേക ചുമതലതന്നെ നല്‍കിയിട്ടുണ്ടെങ്കിലും ഗംഗ ശുദ്ധിയോടെ ഒഴുകുന്നൊരിടം ഹരിദ്വാര്‍ മാത്രമാണ്. ബി.ജെ.പിയുടെ ഭരണമില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഗംഗയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചിട്ടില്ല. ഹരിദ്വാറില്‍ ഗംഗ ഒരു നദിയല്ല, ദേവത തന്നെയാണ്. ചെരിപ്പഴിച്ചുവച്ചേ ഗംഗയുടെ കല്‍പ്പടവുകളില്‍പ്പോലും ചവിട്ടാന്‍ അനുവാദമുള്ളൂ. തെരുവുകളിലൂടെ അലയുന്ന സന്യാസിമാരില്‍ ഭൂരിപക്ഷവും രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്തവരാണ്. അതേസമയം സമകാലിക സംസ്ഥാന കേന്ദ്ര രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും അഭിപ്രായങ്ങള്‍ പറയുന്നവരെയും ഇതിനിടയില്‍ കണ്ടു. മലയാളികളായ ഒട്ടേറെ സന്യാസിമാരും ഹരിദ്വാര്‍ ഋഷികേശ് മേഖലകളില്‍ ആശ്രമങ്ങളൊരുക്കി താമസിക്കുന്നുണ്ട്.
ഇതിനിടെയാണ് ഒരു സന്യാസിനിയെ പരിചയപ്പെട്ടത്. രാഷ്ട്രീയ നേതാക്കള്‍ക്കു പണക്കാരോടും അധികാരത്തോടും മാത്രമാണ് താല്‍പ്പര്യമെന്ന് അവര്‍ പരാതി പറഞ്ഞു. പണവും അധികാരവുമില്ലാത്തതിനാല്‍ ബാല്യയൗവനങ്ങളില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ അയവിറക്കി. അന്നൊന്നെും ഒരു രാഷ്ട്രീയക്കാരനും താങ്ങാകാനില്ലാത്തതിന്റെ രോഷവും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പൊരുത്തമില്ലായ്മയും അവര്‍ നിരത്തി. പിന്നെ സന്യാസിനിയാണെന്ന തിരിച്ചറിവില്‍ പൂര്‍വാശ്രമത്തെ കുറിച്ച് ഓര്‍ത്തുപോയതില്‍ ദുഃഖിച്ചു. ‘എല്ലാം നിന്റെ പാദങ്ങളില്‍ അര്‍പ്പിച്ചിട്ടും എന്തിനെന്നെ പരീക്ഷിക്കുന്നുവെന്ന്’ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി അവര്‍ വിലപിക്കുകയും ചെയ്തു.
മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ആരും രാഷ്ട്രീയം ചര്‍ച്ചചെയ്‌തേയില്ല. കോളാമ്പി മൈക്കില്‍നിന്നു വോട്ടഭ്യര്‍ഥന ഉയര്‍ന്നതേയില്ല. ഇവര്‍ക്ക് ആത്മീയതയ്ക്കു മുകളിലല്ല രാഷ്ട്രീയം. അതുകൊണ്ട് തന്നെ ഹിന്ദുത്വം ഇവിടെ ശാന്തമായി ഒഴുകുന്നു.

മംഗളം


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply