
ഈ പുരസ്്കാരങ്ങളില്‍ ഒരു കല്ലുകടി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ക്ക് പാഥേയങ്ങളാണെന്നു പറയാറുണ്ട്. സ്വന്തം എഴുത്തിനു അംഗീകാരം ലഭിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുമുണ്ടാകും. അത് സ്വാഭാവികം. പലരും ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ എന്തൊക്കെ ചെയ്യുന്നു എന്നതും നാം കാണാറുണ്ട.് തീര്‍്ച്ചയായും അതവരുടെ താല്‍പ്പര്യം. എന്നാല്‍ എഴുത്തുകാരുടെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ചും ഭരണകൂട ഭീകരതയെ കുറിച്ചുമെല്ലാം ഘോരഘോരം പ്രസംഗിക്കുന്നവര്‍ പുരസ്‌കാര ജേതാക്കളാകുന്നതും ്അതവര്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതു കാണുമ്പോഴും ചിലതു പറയാന്‍ തോന്നുന്നതു സ്വാഭാവികം.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന 2 പുരസ്‌ക്കാര സമര്‍പ്പണങ്ങളാണ് ഈ കുറിപ്പെഴുതാന്‍ പ്രധാന കാരണം. നവമലയാളി ഓണ്‍ ലൈന്‍ മാസികയുടെ സാംസ്‌കാരിക പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളക്കും എം എന്‍ വിജയന്‍ പുരസ്‌കാരം കെ സച്ചിദാനന്ദനുമാണ് സ്വീകരിച്ചത്. പുരസ്‌കാരം നേടാനുള്ള ഇവരുടെ അര്‍ഹതയെ കുറിച്ച് ആരും തര്‍ക്കിക്കാനിടയില്ല. ഒരു കാലത്ത് കേരളയുവത്വത്തെ ആവേശം കൊള്ളിച്ചവര്‍. ഇന്നും ശക്തമായ രാഷ്ട്രീയ സാംസ്‌കാരിക നിലപാടില്‍ ഉറച്ചുനില്‍ക്കുന്നവര്‍. ആധുനിക കവിതയുടെ പതാകവാഹകര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുരസ്‌കാരങ്ങള്‍ ഇരുവരും നേരത്തെ സ്വീകരിച്ചിട്ടുണ്ട്. അതിന്റഎ പേരില്‍ ഭരണകൂടത്തിനു മുന്നില്‍ തല കുനിച്ചിട്ടില്ല. ഇപ്പോഴാകട്ടെ ഇവര്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ ഭരണകൂടത്തിന്റേതല്ല താനും. എന്നിട്ടുമെന്തിനു ഈ വിമര്‍ശനം എന്ന ചോദ്യം ന്യായം.
ഇരവര്‍ക്കും പുരസ്‌കാരം നല്‍കിയ വ്യക്തി തന്നെയാണ് പ്രശ്‌നം. എം എ ബേബി. രാഷ്ട്രീയ നേതാക്കളില്‍ സാംസ്‌കാരിക – സാഹിത്യ അഭിരുചികളുള്ളവരില്‍ പ്രമുഖന്‍ ബേബി തന്നെ. എന്നാല്‍ പലപ്പോഴും ഒരു സാംസ്‌കാരിക കമ്മിസാറിന്റെ റോളാണോ ഇദ്ദേഹം കളിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഈ രണ്ടു പുരസ്‌കാരങ്ങള്‍ തന്നെ എടുക്കാം. ടി പി ചന്ദ്രശേഖരന്‍ അതിഭീകരമായ രീതിയില്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനോട് ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ പ്രതികരിച്ചത് കെ ജി എസായിരുന്നു. തന്റെ 51 വെട്ട് എന്ന പ്രശസ്ത കവിതയിലൂടെ. ഏറെ വിവാദമായ ആ കവിത ഒരു കവിതാ സമാഹാരത്തിനു തന്നെ കാരണമായി. ഇപ്പോഴും ടിപി വധവുമായി ബന്ധപ്പെട്ട കേസ് തീര്‍്പ്പായിട്ടില്ല. എന്നാല്‍ അതില്‍ പാര്‍ട്ടിയുടെ പങ്കില്‍ ആര്‍്ക്കും സംശയമുണ്ടെന്നു തോന്നുന്നില്ല. കെ ജി എസിനടക്കം. ഈ സാഹചര്യത്തിലാണ് ടിപി വധത്തില്‍ ഇനിയും സ്വയം വിമര്‍ശനം പോലും നടത്താത്ത പാര്‍ട്ടിയുടെ സമുന്നതനേതാവില്‍ നിന്ന് കെ ജി എസ് ഈ പുരസ്‌കാരം സ്വീകരിക്കുന്നത്. അതില്‍ ആരെങ്കിലും ഒരു സ്‌പെല്ലിംഗ് മിസ്റ്റെക്ക് കണ്ടാല്‍ തെറ്റു പറയാമോ?
സമാനമാണ് സച്ചിദാനന്ദന്റെ കാര്യവും. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എം എന്‍ വിജയന്‍ പാര്‍ട്ടിയേയും പാര്‍ട്ടി എം എന്‍ വിജയനേയും എങ്ങനെയാണ് നേരിട്ടിരുന്നത് എന്നതു മറക്കാറായിട്ടില്ലല്ലോ. പാര്‍ട്ടിയുടേതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു നിലപാട് ബേബിക്കുള്ളതായി അറിയുകയുമില്ല. എന്നിട്ടും ആ പുരസ്‌കാരം നല്‍കാന്‍ ബേബിയെ തന്നെ തെരഞ്ഞെടു്തതിനു പുറകിലെ ചേതോവികാരം മനസ്സിലാകുന്നില്ല. വിജയന്‍ മാഷ് ജീവിച്ചിരിക്കുന്നു എങ്കില്‍ ഇതനുവദിക്കുമോ? മരിച്ചവര്‍ക്കുമില്ലേ ചില അവകാശങ്ങള്‍? അതു ലംഘിക്കുകയല്ലേ വാസ്തവത്തില്‍ ഇവിടെ സംഭവിച്ചത്. സര്‍ക്കാര്‍ പുരസ്‌കാരങ്ങളല്ല ഇതെങ്കിലും ബേബിയുടെ സാന്നിധ്യം വഴി ആ സ്വഭാവം കൂടി അവക്കു കൈവരുകയും ചെയ്തു. കെ ജി എസും സച്ചിദാനന്ദനും ബേബിയില്‍ നിന്നു പുരസ്‌കാരം സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ചിരുന്നു എങ്കില്‍ ഈ പുരസ്‌കാരങ്ങളുടേയും അവരുടേയും മൂല്യം വര്‍ദ്ധിക്കുമായിരുന്നു എന്നതില്‍ സംശയമില്ല.
വാസ്തവത്തില്‍ സര്‍ക്കാരായാലും മറ്റാരായാലും പുരസ്‌കാരം നല്‍കേണ്ടത് മികച്ച സേവനം നടത്തുന്ന വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍, കളക്ടര്‍, പോലീസ്, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ്. അങ്ങനെ സര്‍ക്കാരിനയേും ജനങ്ങളെയും സേവിക്കാനുള്ള അവരുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും മറ്റും കടമ സര്‍ക്കാരിനെ സേവിക്കലല്ല. വിമര്‍ശിക്കലാണ. ആരു ഭരിച്ചാലും പ്രതിപക്ഷത്തിലിരിക്കലാണ്. അവിടെ പുരസ്‌കാരത്തിന് എന്തു വില?
മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണല്ലോ. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്‌നമൊന്നുമില്ലല്ലോ. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യമാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തുിനില്‍ക്കേണ്ടവരാണ് സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരും കലാകാരന്മാരും ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളും മറ്റും. അവര്‍ കൊടി പിടിച്ച് സമരത്തിനിറങ്ങണമെന്നല്ല. അങ്ങനെ ഇറങ്ങുന്നത് ശരിയാണെന്നു പറയാനാകില്ല. കാരണം അങ്ങനെ ഇറങ്ങി ആ കൊടിയുടെ അവകാശികള്‍ അധികാരത്തിലെത്തിയാലും ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടെയിരിക്കും. അതിനാലാണ് യഥാര്‍ഥ എഴുത്തുകാരനോ മാധ്യമപ്രവര്‍ത്തകനോ ഒരു പാര്‍ട്ടിയുയുടേയും പക്ഷം ചേരാനാവാത്തത്. അവരെന്നും ജനകീയ പ്രതിപക്ഷത്തായിരിക്കും. അപ്പോള്‍ ഭരണകൂടത്തില്‍ നിന്നോ അവരുടെ പ്രതിനിധികളില്‍ നിന്നോ മറ്റാരില്‍ നിന്നോ സ്വീകരിക്കുന്ന പുരസ്‌കാരങ്ങളുടെ റോള്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. അതൊരു ധൃതരാഷ്ട്രാലിംഗനമല്ലാതെ മറ്റൊന്നല്ല. എന്നാല്‍ കേരളത്തിലെ മിക്ക എഴുത്തുകാരും കൃത്യമായ അജണ്ടയോടെ പക്ഷം പിടിക്കുന്നവരാണ്.
ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമാണോ ഈ പുരസ്‌കാരങ്ങള്‍ എന്ന ചോദ്യം ന്യായം. അതെ എന്നു തന്നെയാണ് ഉത്തരം. കേരള സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാവാണ് ബേബി. ഇപ്പോഴും കേരളത്തില്‍ എഴുത്തുകാരടക്കം പലര്‍ക്കുമെതിരെ രാജ്യദ്രോഹവും യുഎപിെയുമൊക്കെ ചാര്‍ത്തിയിട്ടുണ്ടെന്നത് മറക്കരുത്. അതു പിന്‍വലിക്കാന്‍ ഇതുവരേയും ബേബിയുടെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എഴുത്തുകാരെ സംബന്്ധിച്ചിടത്തോളം എന്തായിരുന്നു എന്നും നമുക്കറിയാം. അത്തരം സാഹചര്യത്തിലാണ് പ്രിയങ്കരരായ ഈ കവികളുടെ ഈ പുരസ്‌കാര സ്വീകരണത്തില്‍ അല്‍പ്പം കല്ലുകടി തോന്നുന്നത്.

