
സ്ഥിരതയല്ല, മാറ്റം തന്നെയാണ് വേണ്ടത്…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വളരെ തിളക്കമുള്ളതല്ലെങ്കിലും ഇടതുപക്ഷം നേടിയ വിജയം അവരര്‍ഹിക്കുന്നു, കേരളവും. മാറ്റമാണ് ജനാധിപത്യത്തിന്റെ അടിത്തറ. സ്ഥിരതയല്ല. സ്ഥിരത എത്തിക്കുന്നത് അഹങ്കാരത്തിലേക്കും ഫാസിസത്തിലേക്കുമാണ്. കേരളത്തില്‍ തന്നെ കഴിഞ്ഞ ഏതനും കാലം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയം നേടിയ യുഡിഎഫിനെ അത് ബാധിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു. ആ അഹങ്കാരം കൊണ്ടാണ് ഇത്രയും വിലിയ ആരോപണങ്ങള്‍ വന്നിട്ടും മണി രാജിവെക്കാതിരുന്നതും അതിനെ ചാണ്ടി ന്യായീകരിച്ചതും. അതിനുള്ള മറുപടി കൂടിയാണ് ഈ ഫലം. ്അതേസമയം ഉത്തര്‍ പ്രദേശിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ബിജെപി കേരളത്തില്‍ നല്ല മുന്നേറ്റം കാഴ്ചവെച്ചത് മേതതരവാദികള്‍ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.
പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഏറെക്കുറെ ഒപ്പത്തിനൊപ്പം എത്തി. ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി മാത്രം. കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് തന്നെ ഭരിക്കും. എല്‍.ഡി.എഫ് ഭരിച്ച തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമില്ല. 100 അംഗ സഭയില്‍ 42 സീറ്റുമായി എല്‍.ഡി.എഫ് മുന്നിലെത്തിയെങ്കിലും ഭൂരിപക്ഷം നേടാനായില്ല. യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 34 സീറ്റുമായി ബി.ജെ.പിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കോട്ടകളിലെല്ലാം ബി.ജെ.പി കടന്നുകയറിയതോടെ യു.ഡി.എഫിന് ആകെ കിട്ടിയത് 21 സീറ്റാണ്. യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ തൃശൂര്‍ ഗ്രൂപ്പ് പോരും ബി.ജെ.പി കുതിപ്പുമായതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായി. 55 അംഗ തൃശൂര്‍ കോര്‍പറേഷനില്‍ 23 സീറ്റുള്ള എല്‍.ഡി.എഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. യു.ഡി.എഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ ആറ് സീറ്റുമായി ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിച്ചു. അഞ്ച് സ്വതന്ത്രരുടെ നിലപാട് ഇവിടെ നിര്‍ണായകമാകും.
കഴിഞ്ഞ തവണ 540 ഓളം പഞ്ചായത്തുകളില്‍ ഭരണം നേടിയ യു.ഡി.എഫിന് ഇത്തവണ കനത്ത തിരിച്ചടി നേരിട്ടു. 366 പഞ്ചായത്തുകളില്‍ മാത്രമേ അവര്‍ക്ക് ഭൂരിപക്ഷമുള്ളു. 539 എണ്ണത്തിലും എല്‍.ഡി.എഫ് അധികാരം പിടിച്ചു. കോട്ടയം, മലപ്പുറം ജില്ലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ജില്ലകളില്‍ യു.ഡി.എഫ് പിന്നാക്കം പോയി. നഗരസഭകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും നേരിയ മുന്‍തൂക്കം ഇടതിന് തന്നെ. കഴിഞ്ഞ തവണ 60 നഗരസഭകളുണ്ടായിരുന്നപ്പോള്‍ 21 നഗരസഭ കൈവശമുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 45 ഇടത്ത് ഭരണം പിടിച്ചു. ആകെ 86 നഗരസഭയാണുള്ളത്. 39 നഗരസഭ കൈവശമുണ്ടായിരുന്ന യു.ഡി.എഫിന് ഈപ്രാവശ്യം 40 നഗരസഭ നേടാനായി. ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് തരംഗമായിരുന്നു. 152 ബ്ലോക്കുകളില്‍ 2010 ല്‍ യു.ഡി.എഫ്(92) എല്‍.ഡി.എഫ്(56) എന്നിങ്ങനെയായിരുന്നത് ഇത്തവണ എല്‍.ഡി.എഫ്(91) യു.ഡി.എഫ്(60) എന്ന മാറ്റമാണുണ്ടായത്. ജില്ലാപഞ്ചായത്തില്‍ രണ്ട് മുന്നണികളും ഏഴ് വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ തവണ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ആറുമായിരുന്നു സ്ഥിതി. ആര്‍.എസ്.പി ഒപ്പമുണ്ടായിട്ടും കൊല്ലം ജില്ലയിലാണ് യു.ഡി.എഫിന് ഏറ്റവും തിരിച്ചടിയുണ്ടായത്. യു.ഡി.എഫിനും കോണ്‍ഗ്രസിനും ഏറ്റവും വലിയ തിരിച്ചടിയുണ്ടായ മറ്റൊരു ജില്ല തൃശൂരാണ്. ലീഡറുടെ സ്വന്തം ജില്ലയില്‍ ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി വ്യത്യാസമില്ലാതെ യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ്.
തുടര്‍ച്ചയായി സമരങ്ങളിലും തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടിരുന്ന എല്‍ഡിഎഫിന് ആശ്വാസമാണ് ഈ തെരഞ്ഞെടുപ്പുഫലം. ഉടനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ശക്തമായ പോരാട്ടമായി മാറാന്‍ ഇതു കാരണമാകുമെന്നതില്‍ സംശയമില്ല. അത് ജനാധിപത്യത്തിന് ഗുണകരമാണ് താനും. അതേസമയം രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചുവരുന്ന അഴിമതിക്ക് തടയിടാന്‍ ഇരുമുന്നണികളും തയ്യാറായാല്‍ നന്ന്. പ്രതേകിച്ച് യുഡിഎഫ്. ഇനിയെങ്കിലും അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ മാണി തയ്യാറായാല്‍ അവര്‍ക്കുതന്നെ നന്ന്.
ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിച്ചതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ രാഷ്ട്രീയമാറ്റം. വെള്ളാപ്പള്ളി നടേശനുമായി കൂട്ടുകെട്ടില്‍ മത്സരിച്ചിടത്ത് കാര്യമായ നേട്ടം ബി.ജെ.പിക്കുണ്ടാക്കാനായില്ലെങ്കിലും മറ്റിടങ്ങളില്‍ ബി.ജെ.പി പ്രതീക്ഷിച്ചതിലും വലിയ നേട്ടം കൊയ്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ 34 സീറ്റുമായി വന്‍ കുതിപ്പാണ് ബി.ജെ.പി നടത്തിയത്. 52 അംഗ പാലക്കാട് നഗരസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും 24 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കൊടുങ്ങല്ലൂര്‍, കാസര്‍കോട്, മാവേലിക്കര, തൃപ്പൂണിത്തുറ, ഷോര്‍ണൂര്‍, താനൂര്‍, പരപ്പനങ്ങാടി നഗരസഭകളില്‍ പ്രധാന പ്രതിപക്ഷമായും ബി.ജെ.പി മുന്നേറി. ഇതാദ്യമായി 15 ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് മുന്നിലെത്താനായി. കഴിഞ്ഞതവണ കാസര്‍കോട് ജില്ലയിലെ മൂന്നു പഞ്ചായത്തില്‍ മാത്രമായിരുന്നു ബി.ജെ.പി ഭരണമെങ്കില്‍ ഇത്തവണ സംസ്ഥാനവ്യാപകമായി 15 പഞ്ചായത്തില്‍ അവര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയോ ഭരണത്തിലേറുകയോ ചെയ്യുമെന്നതാണ് ഒടുവിലത്തെ ചിത്രം. ഈ പോക്കുപോയാല്‍ അടുത്ത അസംബ്ലിയില്‍ അവര്‍ അക്കൗണ്ട് തുറക്കുമെന്നുറപ്പ്. അത് തലസ്ഥാനത്തുതന്നെയാകാനാണിട. ഈ യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എരുമുന്നണികളും തയ്യാറായാല്‍ അത്രയും നന്ന്.
