സിപിഎം വീണ്ടും ചരിത്രപരമായ വിഡ്ഢിത്തത്തിലേക്ക്..?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ccc

കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തിന്റെ പേരില്‍ സിപിഎമ്മിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയെ മുഖ്യരാഷ്ട്രീയ ശത്രുവായി കാണണമെന്നതില്‍ അഭിപ്രായഭിന്നതയില്ലെങ്കിലും കോണ്‍ഗ്രസ്സിനെ എവിടെ നിര്‍ത്തുമെന്നതിലാണ് തര്‍ക്കം. ഇരുകൂട്ടരേയും ഒരുപോലെ കാണണമെന്നും ബിജെപിയെ എതിര്‍ക്കാന്‍ ഒരു കാരണവശാലും കോണ്‍ഗ്രസ്സുമായി സഖ്യം പാടില്ല എന്നുമാണ് ഇപ്പോഴത്തെ പാര്‍ട്ടി നയം. അതിനാലാണ് രാജസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ്സ് പിന്തുണയോടെ യെച്ചൂരി വിജയിക്കേണ്ടതില്ല എന്ന് യെച്ചൂരിയുടെ അഭിപ്രായത്തെ പോലും മാനിക്കാതെ പാര്‍ട്ടി തീരുമാനിച്ചത്. നിലവിലെ ലൈനില്‍ മാറ്റം വേണമെന്ന വാദം മുന്നോട്ടുവെക്കുന്നത് യെച്ചൂരി തന്നെയാണെന്നാണ് വാര്‍ത്ത. ശക്തമായ കേരള പാര്‍ട്ടിയൊഴികെ മറ്റെല്ലാവരും ഇക്കാര്യത്തില്‍ യെച്ചൂരിക്കൊപ്പമാണത്രെ. കേരളത്തില്‍ കോണ്‍ഗ്രസ്സ് പ്രധാന എതിരാളിയായതിനാല്‍ ഇവിടെ ഇത്തരമൊരു സഖ്യം പ്രതികൂലമായി ബാധിക്കുമെന്ന ചിന്തമാത്രമാണ് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിക്കുക എന്ന ശരിയായ രാഷ്ട്രീയത്തിനു ഇവര്‍ തുരങ്കം വെക്കുന്നത്. കാരാട്ടും കേരളഘടകത്തിനൊപ്പമാണെന്നാണഅ റിപ്പോര്‍ട്ട്.
പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയം മാറ്റുന്നതിനെച്ചൊല്ലി ഉടലെടുത്ത ഈ തര്‍ക്കം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമാപിച്ച പോളിറ്റ് ബ്യൂറോ യോഗത്തില്‍്പ്രകടമായിരുന്നു. അടുത്ത മാസം ചേരുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും. അതിനു മുന്‍പായി വീണ്ടും പോളിറ്റ് ബ്യൂറോ യോഗം ചേരും. അടുത്ത വര്‍ഷം ഏപ്രില്‍ 18 മുതല്‍ ഹൈദരബാദില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ ഇതുമായി ബന്ധപ്പെട്ട അവസാനതീരുമാനം എടുക്കേണ്ടിവരും. വിശാഖപട്ടണത്ത് പാര്‍ട്ടികോണ്‍ഗ്രസ് ചേര്‍ന്ന കാലത്തുള്ള രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളതെന്നും വര്‍ഗീയകക്ഷികളെ ചെറുക്കാന്‍ അടവുനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്നുമാണ് യെച്ചൂരി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന് തുറന്നുപറയാന്‍ യെച്ചൂരിയും തയ്യാറായിട്ടില്ല. ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്നതിന് കോണ്‍ഗ്രസുമായി കൂട്ടുചേരുക എന്ന അര്‍ഥമില്ലെന്നു പ്രകാശ് കാരാട്ട് വ്യക്തമാക്കി. എങ്കില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു ആരെന്നു ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ടു മതി പരിഹാരമാര്‍ഗങ്ങള്‍ ആലോചിക്കുന്നതെന്ന് യെച്ചൂരിയും നിലപാടെടുത്തു. കോണ്‍ഗ്രസുമായുള്ള ബന്ധം മാത്രമല്ല പ്രാദേശികപാര്‍ട്ടികളുമായുള്ള ബന്ധത്തിലും മാറ്റം വേണമെന്നാണ് യെച്ചൂരിയുടെ നിലപാട്. പ്രാദേശികപാര്‍്ട്ടികളോടും ഇപ്പോള്‍ നിഷേധാത്മകമായ നിലപാടുകളാണ് പാര്‍്ട്ടിയുടേത്. പട്നയില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നടത്തിയ റാലിയില്‍ നിന്നും പാര്‍ട്ടി വിട്ടുനിന്നു.
വാസ്തവത്തില്‍ വര്‍ത്തമാനകാലത്തെ മെയ്‌വഴക്കത്തോടെ അഭിമുഖീകരിക്കാന്‍ സിപിഎമ്മിനു കഴിയുന്നില്ല എന്നതുതന്നെയാണ് വ്യക്തമാകുന്നത്. ഇപ്പോഴും കാലഹരണപ്പെട്ട സിദ്ധാന്തങ്ങളില്‍ കടിച്ചുതൂങ്ങുന്നതുതന്നെയാണ് ഇതിനുകാരണം. വര്‍ഗ്ഗസമരസിദ്ധാന്തം അതേപടി നടക്കിലല്ലെന്നു ബോധ്യപ്പെടുകയും ലോകത്തെ സോഷ്യലിസ്റ്റ് എന്നു വിശേഷിക്കപ്പെട്ടിരുന്ന പല രാജ്യങ്ങളിലും ജനാധിപത്യത്തിനായുള്ള വിപ്ലവങ്ങള്‍ വിജയിക്കുകയും ചെയ്തപ്പോള്‍ ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും തങ്ങള്‍ ജനാധിപത്യപാര്‍ട്ടികളാവുകയാണന്നു എന്നേ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ നമ്മുടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിനു തയ്യാറായിട്ടില്ല. സോഷ്യല്‍ ഡെമോക്രസിയെന്നാല്‍ എന്തോ പാപമാണെന്ന നിലപാടാണ് പാര്‍ട്ടിയുടേത്. എന്നാല്‍ സോഷ്യല്‍ ഡെമോക്രസിയില്‍ പാര്‍ട്ടികള്‍ക്കുണ്ടാകാവുന്ന ജീര്‍ണ്ണതയെല്ലാം സിപിഎമ്മിനുണ്ട്. ഗുണങ്ങളൊന്നും ലഭിച്ചതുമില്ല. ഈ ചിന്തയാണ് വാസ്തവത്തില്‍ സിപിഎമ്മിന്റെ ഇത്തരത്തിലള്ള ജനാധിപത്യവിരുദ്ധമെന്നു പറയാവുന്ന നിലപാടിനു കാരണം. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യശക്തികളുമായും ഐക്യപ്പെടുക എന്ന നയം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്കു കഴിയാത്തത് അതുകൊണ്ടാണ്. ഇത്തരത്തില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടുകാരണം വന്‍ നഷ്ടം നേരിട്ട അനുഭവം പോലും ഇവര്‍ ഓര്‍ക്കുന്നില്ല. സ്വന്തമായി ഭൂരിപക്ഷമില്ലെന്ന കാരണം പറഞ്ഞ്, ജ്യോതിബാസുവിന്റെ കൈയിലെത്തിയ പ്രധാനമന്ത്രിപദം നിരസിച്ച ചരിത്രപരമായ വിഡ്ഢിത്തമില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ പാര്‍ട്ടിക്ക് രാജ്യത്ത് ഈ അവസ്ഥ വരുമായിരുന്നില്ല. പാര്‍ട്ടികള്‍ തമ്മിലുള്ള ജനാധിപത്യപരമായ ഐക്യം പാര്‍്ട്ടിയുടെ അജണ്ടയില്ലില്ല. അതാണ് ഇത്തരമൊരു നിലപാടിനും കാരണമായിരിക്കുന്നത്. നേതൃത്വം കയ്യിലുണ്ടെങ്കില്‍ മാത്രം ഐക്യമുന്നണി എന്ന നയം തന്നെ ജനാധിപത്യവിരുദ്ധമാണ്.
വാസ്തവത്തില്‍ ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ അനുയോജ്യമായ നിലപാട് സ്വീകരിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്? വ്യത്യസ്ഥ ദേശീയ തകളുടെ സമുച്ചയമായ, കൊളോണിയല്‍ ആധിപത്യമില്ലായിരുന്നെങ്കില്‍ വ്യത്യസ്ഥ രാഷ്ട്രങ്ങളാകുമായിരുന്ന ഇന്ത്യയിലെ വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അവസ്ഥകള്‍ എത്രയോ വ്യത്യസ്ഥമാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സുമായി പരസ്പരം മത്സരിച്ചും മറ്റു സംസ്ഥാനങ്ങളില്‍ ഐക്യപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളത്? മുല്ലപ്പെരിയാറില്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടി നിലപാടുകള്‍ വ്യത്യസ്ഥമല്ലേ? വ്യക്തമായി തന്നെ ഒരു കേരള പാര്‍ട്ടിയാകുകമാണ് സിപിഎം കേരള ഘടകം ചെയ്യേണ്ടത്. കേരളത്തിന്റെ സമകാലിക വികസന മുരടിപ്പിനു പ്രധാനകാരണം അത്തരമൊരു പ്രസ്ഥാനത്തിന്റെ അഭാവമാണ്. ഒരു കാലത്ത് പ്രതീക്ഷ നല്‍കിയ കേരളകോണ്‍ഗ്രസ്സിന് പിന്നീട് സംഭവിച്ചത് നാം കണ്ടല്ലോ. കേരളത്തിനായി നിലകൊള്ളുന്ന ഒന്നായി പാര്‍ട്ടി മാറുകയാണ് വേണ്ടത്. നിര്‍ബന്ധമെങ്കില്‍ അയഞ്ഞ, ഫെഡറല്‍ ഘടനയോടെ അഖിലേന്ത്യ സംഘടനാ ചട്ടക്കൂടാകാം. പക്ഷെ അത് ഇപ്പോഴത്തെ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടാകരുത്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ പുതിയ സാഹചര്യത്തിലെങ്കിലും ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വരുത്താനും സ്വയം ജനാധിപത്യവല്‍്കകരിക്കാനും പാര്‍ട്ടി തയ്യാറാകണം. അല്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥയായിരിക്കും കേരളത്തിലും സംഭവിക്കാന്‍ പോകുന്നത്. ചരിത്രപരമായ അടുത്ത വിഡ്ഢിത്തം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply