
സിപിഎം ആഭ്യന്തരയുദ്ധത്തിലും ബാഹ്യയുദ്ധത്തിലും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വളരെ നിര്‍ണ്ണായകമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് സിപിഎം കടന്നു പോകുന്നത്. ഒരു വശത്ത് പാര്‍ട്ടിക്കകത്തെ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍. മറുവശത്ത് സിപിഐയുമായുള്ള ഭിന്നത. ചരിത്രത്തലേറ്റവും മോശമായ തലത്തിലേക്ക് ജനപിന്തുണ മാറിയ സാഹചര്യത്തിലാണ് ഇതെന്നതും പ്രസക്തമാണ്.
ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കൈക്കൊള്ളേണ്ട അടവുനയത്തെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായത്. മൂന്നു പതിറ്റാണ്ടായുള്ള മൂന്നാംമുന്നണി പരീക്ഷണങ്ങളും അടവുസമീപനവും പാളിയെന്ന് വിലയിരുത്തുന്ന പൊളിറ്റ് ബ്യൂറോയുടെ കരടുരേഖ പറയുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത് യെച്ചൂരി തന്നെയാണ്. നയമല്ല, നടപ്പാക്കിയ രീതിയിലാണ് തെറ്റുപറ്റിയതെന്നും അതാകട്ടെ 10 വര്‍ഷത്തെ പ്രശ്‌നമാണെന്നും യെച്ചൂരി പറയുന്നു. അതായത് പ്രശ്‌നം കാരാട്ടാണെന്ന്. വ്യക്ത്യാധിഷ്ഠിത നിലപാടുകളാണ് സിപിഐഎമ്മിന് തിരിച്ചടിയായത്. സമീപകാലത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ പല തീരുമാനങ്ങളും വ്യക്താധിഷ്ഠിതമായിരുന്നെന്നും അത് പൊതുനിലപാടിന് വിരുദ്ധമായിരുന്നെന്നും യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവ് നയം ശരിയായിരുന്നു. ഇത് നടപ്പിലാക്കുന്നതിനിടയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും യെച്ചൂരി സമര്‍ത്ഥിക്കുന്നു. ഇതിനിടെ, അടവുനയത്തില്‍ ബദല്‍നിര്‍ദേശവുമായി പി.ബി അംഗം ബി.വി. രാഘവലു രംഗത്തെത്തിയതും ശ്രദ്ധേയമായി.
രണ്ട് പ്രമുഖ പി.ബി അംഗങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങളടക്കം രേഖ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക കേന്ദ്രക്കമ്മിറ്റിയോഗം ഞായറാഴ്ച ഡല്‍ഹിയില്‍ തുടങ്ങി. യോഗം ബുധനാഴ്ച വരെ നീണ്ടുനില്ക്കും. ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ശക്തമായ പിന്തുണ യെച്ചൂരിക്കുണ്ടത്രെ. പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നേതൃസ്ഥാനത്തേക്കുള്ള ശാക്തികബലാബലം കൂടിയാവും അടവുനയത്തെച്ചൊല്ലിയുള്ള ചേരിതിരിവുകളെന്നാണ് സൂചന.
പതിവുപോലെ കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഇപ്പോഴും തര്‍ക്കവിഷയം തന്നെ. ബി.ജെ.പി ദേശീയതലത്തില്‍ മുഖ്യഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള സാഹചര്യത്തില്‍ വര്‍ഗീയശക്തികളെ ചെറുക്കുകയാവണം അടവുനയത്തിന്റെ ലക്ഷ്യമെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. മതേതരബദലിനുവേണ്ടി വാദിക്കുന്ന യെച്ചൂരി കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന് പരോക്ഷമായി വാദിക്കുന്നു. കാരാട്ട് പക്ഷം അതിനെതിരാണ്. സ്വാഭാവികമായും കേരള ഘടകവും.
പാര്‍ട്ടി മുന്‍കൈയെടുത്ത് രൂപവത്കരിച്ച മൂന്നാംമുന്നണി പരീക്ഷണങ്ങളാണ് ഇപ്പോഴുള്ള തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് പി.ബി രേഖ വാദിക്കുന്നു. ബൂര്‍ഷ്വാ സ്വഭാവമുള്ള പ്രാദേശികപാര്‍ട്ടികളെ ഒപ്പം കൂട്ടി മൂന്നാംമുന്നണി യാഥാര്‍ഥ്യമാക്കിയെങ്കിലും സി.പി.എമ്മിന് സ്വന്തം നിലയില്‍ വളരാനായില്ല. അതിനാല്‍ ഇനി വേണ്ടത് വിശാല ഇടതുപക്ഷം വളര്‍ത്തിയെടുക്കുയാണ്. കോണ്‍ഗ്രസ്സുമായി ചേരലല്ല എന്നും കാരാട്ട് പക്ഷം വാദിക്കുന്നു.
മുന്‍കാലങ്ങളിലെ പിഴവുകളില്‍നിന്നും പാഠം പഠിക്കണമെന്നാണ് രാഘവുലുവിന്റെ പക്ഷം. ഇടതുപക്ഷത്തിന്റെ ബഹുജനാടിത്തറ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാവണം അടവുനയം തയ്യാറാക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു. ഇടതുപക്ഷം ശക്തിപ്പെടുത്തണമെന്നും തന്റെ കുറിപ്പില്‍ രാഘവുലു ആവശ്യപ്പെട്ടു.
ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനോട് സഹകരിക്കാമെന്ന നിലപാടിലാണ് ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള ബംഗാളിലെ ഒരു പ്രബലവിഭാഗം. എന്നാല്‍, ബംഗാള്‍ സംസ്ഥാനസെക്രട്ടറി ബിമന്‍ ബോസ്, പി.ബി അംഗം സൂര്യകാന്ത മിശ്ര തുടങ്ങിയവര്‍ക്ക് കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന അഭിപ്രായമില്ല. വിശാല ഇടതുസഖ്യം വേണമെന്ന കാരാട്ടിന്റെ നിലപാടിനൊപ്പമാണ് അവര്‍.
പാര്‍ട്ടിക്കകത്ത് ഈ തര്‍ക്കങ്ങള്‍ മുറുകുമ്പോളും വിശാല ഇടതുപക്ഷത്തെ കുറിച്ച് ഘോരഘോരം വാദിക്കുമ്പോഴും മറുവശത്ത് സിപിഐയുമായുള്ള ബന്ധം വളരെ മോശമായി. നേതാക്കള്‍ മാത്രമല്ല, ദേശാഭിമാനിയും ജനയുഗവും പരസ്പരം ചെളിവാരിയെറിയുന്നു.
സിപിഎം രൂപീകരിച്ചപ്പോഴാണ് ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് ചെങ്കൊടിയേന്താന്‍ ഒരു പ്രസ്ഥാനമുണ്ടായതെന്ന് സിപിഎം പറയുമ്പോള്‍ പിളര്‍പ്പ് താഴിലാളിവര്‍ഗ്ഗപോരാട്ടത്തെ തകര്‍ക്കുകയാണുണ്ടായതെന്ന് സിപിഐ പറയുന്നു. ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തര്‍ക്കവിഷയം. ഇപ്പോഴും തങ്ങള്‍ മാത്രമാണ് ശരിയെന്നു വാദിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എങ്ങനെയാണ് യോജിച്ച് ഇടതുപക്ഷ വിശാല മുന്നണി രൂപീകരിക്കുക എന്ന ചോദ്യം ബാക്കി. യഥാര്‍ത്ഥ വിപ്ലവപാര്‍ട്ടി തങ്ങളാണെന്നാണ് എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും എന്നും വാദിക്കാറ്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ നിലപാട് ഉയര്‍ത്തിപിടിച്ച് എങ്ങനെ ഐക്യത്തിനായി നിലകൊള്ളാന്‍ കഴിയും? പതിവുപോലെ ഇക്കുറിയും കുറെ ചര്‍ച്ച നടക്കും. വീണ്ടും പാര്‍ട്ടി ശോഷിക്കും. അല്ലാതെന്തു സംഭവിക്കാന്‍…
