
സരിതയും അമ്മയും മാധ്യമങ്ങളും നേതാക്കളും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി തങ്ങളുടെ തനിനിറം പുറത്തുകാണിക്കുന്നു. സാമ്പത്തിക തട്ടിപ്പുകേസില്‍ പെട്ട് സരിതാ നായര്‍ സാധാരണ നടപടിക്രമമനുസരിച്ച്, മറ്റാരേയും പോലെ ജാമ്യം നേടിയിട്ടും മാധ്യമങ്ങള്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്നു, വേട്ടയാടുന്നു. മറുവശത്ത് അമൃതാനന്ദമയി മഠത്തിനെ കുറിച്ച് വര്‍ഷങ്ങളോളം അവിടത്തെ അന്തേവാസിയായിരുന്ന മുന്‍ശിഷ്യയുടെ വെളിപ്പെടുത്തലുകള്‍ മറച്ചുവെച്ച് അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്നു. കാരണം എന്തെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
സാമ്പത്തിക തട്ടിപ്പുകേസില്‍ സരിത പ്രതിയാണ്. ആര്‍ക്കും സംശയമില്ല. അവര്‍ക്കെതിരെ നിയമനടപടികള്‍ അനിവാര്യം. അതു നടക്കുന്നുമുണ്ട്. എന്നാല്‍ എത്രയോകാലം നാം സരിതയെ മാനസികമായി പീഡിപ്പിച്ചു. മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളുമാണ് അതില്‍ മുന്‍നിരയില്‍ നിന്നത്. കാരണം പറയുന്നത് സംഭവത്തില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്ന്. അത് അന്വേഷിക്കാന്‍ ആവശ്യപ്പെടാം, സമരം ചെയ്യാം, അവര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. എന്നാല്‍ അതിന്റെ പേരില്‍ സരിതയെ ഇത്രമാത്രം അപമാനിക്കാനും പിന്തുടരാനും ആര്‍ക്കാണവകാശം? ഇന്നു അവര്‍ ജയിലില്‍ നിന്നിറങ്ങിയപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ പിന്തുടരുകയായിരുന്നു. സരിതയുടെ കാര്‍ പോകുന്ന വഴി പോലും തല്‍സമയം ജനങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.
സാമ്പത്തിക വഞ്ചനാ കേസുകളില്‍ പെട്ടവരെല്ലാം പണം തിരിച്ചു കൊടുത്ത് കേസുതീര്‍ക്കാറുണ്ട്. അതിനുള്ള പണം അവര്‍ കണ്ടെത്താറുമുണ്ട്. അത് നിയമവിരുദ്ധമാണെങ്കില്‍ അന്വേഷിക്കാം. ഇവിടെ എന്തായാലും അതേകുറിച്ചുള്ളത് ഊഹാപോഹങ്ങളാണ്. ജഡ്ജിമാര്‍ പോലും സരിതയുടെ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മാസങ്ങള്‍ക്കുശേഷം സാമ്പത്തിക തട്ടിപ്പിലെ പ്രതിക്ക് ജാമ്യം കിട്ടുന്നത് ആദ്യമായൊന്നുമല്ലല്ലോ. അപ്പോള്‍ പ്രശ്‌നം ഇത്രയേ ഉള്ളു, സരിത പെണ്ണാണ്, ചെറുപ്പമാണ്, സാമാന്യം സുന്ദരിയുമാണ്. ജഡ്ജിമുതല്‍ പ്രേക്ഷകര്‍ വരെയുള്ളവര്‍ക്കാവശ്യമുള്ളത് നേതാക്കളും മാധ്യമങ്ങളും നല്‍കുന്നു.
മറുവശത്ത് എത്രയോ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് അമൃതാനന്ദമയീ മഠത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് മാസങ്ങളോളം ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളാണ് ഗെയ്ല്‍ ട്രെഡ്വെല്‍ തന്റെ പുസ്തകത്തില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ ജീവിതം മുഴുവന്‍ ചര്‍ച്ച ചെയ്ത് ജനങ്ങളെ രസിപ്പിക്കുന്ന മിക്കവാറും മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ തമസ്‌കരിച്ചു. ഇതിനോട് ഓണ്‍ലൈനില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുത്ത വാര്‍ത്തയാണ് പല മാധ്യമങ്ങളും നല്‍കിയത്. മഠത്തിനതിരെ പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ല എന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് സാങ്കേതികമായി ശരിയായിരിക്കാം. എന്നാല്‍ കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് നേതാക്കളും എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് മിക്കവാറും മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിശബ്ദരാണ്. അപ്പോഴാണ് അവര്‍ക്ക് ഭാഗ്യവശാല്‍ വീണ്ടും സരിതയെ ലഭിച്ചത്. സംഗതി കുശാലായി…
