വേണ്ടത് സംയമനം തന്നെ ആന്റണി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

a-k-antony

അതിര്‍ത്തിയില്‍ വേണ്ടത് സംയമനം തന്നെ. ജമ്മുവിലെ ബിംബേര്‍ഗലിയില്‍ നിയന്ത്രണരേഖ ലംഘിച്ചു കടന്നുകയറി അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചതു പാക് പട്ടാളം വധിച്ച സംഭവത്തില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആന്റണി ഇന്ത്യയുടേയോ പാക്കിസ്ഥാന്റേയോ ഒപ്പമാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം പോലും പാര്‍ലിമെന്റില്‍ ഉയര്‍ന്നു. ആന്റണി ഒന്നുമറിയാത്ത പാവത്താനാണെന്ന് മുലായംസിംഗ് കളിയാക്കി. ചേര്‍ത്തലയില്‍ ആന്റണിയുടെ വസതിക്കുനേരെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പാക് സൈനികരുടെ വേഷത്തില്‍ എത്തിയ ഭീകരരാണ് അക്രമത്തിനു പിന്നിലെന്ന ആന്റണിയുടെ പ്രസ്താവനയാണ് വിവാദത്തിനു കാരണമായത.് തീര്‍ച്ചയായും അത് ആന്റണിയുടെ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ്. പാക്കിസ്ഥാന്‍ ഇക്കാര്യം ഇന്ത്യയെ അരിയിച്ചിരുന്നു. സംഭവത്തില്‍ പാക്കിസ്ഥാന്റെ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാല്‍ പാക്ക് സൈന്യത്തിന്റെ മേല്‍ ഇന്ത്യ പഴിചാരിയിട്ടില്ല. അതാണ് പ്രതിഷേധത്തിനു കാരണമായത്.
ഇരുരാജ്യങ്ങളും തമ്മില്‍ താമസിയാതെ പുനരാരംഭിക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു തുരങ്കംവയ്ക്കാന്‍ ചില ഭീകരസംഘടനകള്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെയുണ്ടായിരുന്നു. അതിനെ ശരി വെക്കുന്ന സംഭവമെന്ന നിലയിലാണ് ഇന്ത്യ അക്രമത്തെ വിലയിരുത്തിയത്. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സഹായങ്ങള്‍ ചെയ്യുന്നു എന്നും പാക് സൈനികമേധാവികളില്‍ ഒരു വിഭാഗത്തിന് അവരുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇവരാണത്രെ ഭീകരരെ സംരക്ഷിക്കുന്നത്. അതേസമയം സമീപകാലത്ത് ഇന്ത്യയേക്കാള്‍ കൂടുതല്‍ ഭീകരാക്രമണം നടക്കുന്നത് പാക്കിസ്ഥാനിലാണെന്നതും മറന്നു കൂടാ.
പാക്കിസ്ഥാനില്‍ നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം അധികാരത്തിലെത്തിയതോടെ കഴിഞ്ഞ മഞ്ഞുകാലത്തു നിര്‍ത്തിവച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുരാജ്യങ്ങളും. അതിനിടയിലാണ് ബന്ധങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്. നിയന്ത്രണരേഖ ലംഘിച്ചു കടന്നുവന്ന പാക്ക് സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കഴുത്തറുത്തു കൊന്നതോടെയായിരുന്നു ചര്‍ച്ചകള്‍ നിര്‍ത്തിവച്ചത്. അതിനു പിന്നിലും തങ്ങളുടെ സൈന്യമല്ലെന്നു പാക്ക് നേതൃത്വം വാദിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിയന്ത്രണരേഖയില്‍ സ്ഥിരം കാവല്‍ നില്‍ക്കുന്ന സാധാരണ സൈന്യമല്ല, മറിച്ച് ഭീകരന്മാരുമായി കൂടുതല്‍ ഇടപഴകുന്ന ചില സ്‌പെഷല്‍ ഫോഴ്‌സസ് ആയിരുന്നു അതിനു പിന്നിലെന്ന് അന്ന് വാര്‍ത്തയുണ്ടായിരുന്നു.
അടുത്തമാസം ഐക്യരാഷ്ട്ര സംഘടനാ സമ്മേളനത്തിനു യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും കൂടിക്കാഴ്ച നടത്തുമെന്നും പല തര്‍ക്ക വിഷയങ്ങലിലും പരിഹാരമുണ്ടാകുമെന്ന ധാരണ പരന്നിട്ടുണ്ട്. അത് അട്ടിമറിക്കുകയാണു പാക്ക് ഭീകരസംഘങ്ങളുടെ ലക്ഷ്യമെന്ന ധാരണയോടെയാണ് ഇന്ത്യ ഇപ്പോള്‍ നീങ്ങുന്നത്.
അതേസമയം ഇത്തരം ആക്രമണങ്ങള്‍ പാക്കിസ്ഥാന് ഇനിയും തടയാനായില്ലെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യയ്ക്കാവുമോ എന്നതില്‍ വിദേശകാര്യവകുപ്പിന് ആശങ്കയുണ്ടുതാനും.
സംഭവത്തില്‍ ഇന്ത്യ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ സൈന്യം എന്തിനും സജ്ജമാണ്. സംഭവത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും ആന്റണി പറഞ്ഞു.
പാക്ക് സൈനികവേഷം ധരിച്ചെത്തിയ ഇരുപതോളം തീവ്രവാദികള്‍ അതിര്‍ത്തി ലംഘിച്ച് ഉള്ളില്‍ കടക്കുകയും ഇന്ത്യന്‍ പോസ്റ്റ് ആക്രമിക്കുകയുമായിരുന്നുവെന്നുമാണ് ആന്റണിയുടെ വിശദീകരണം.
ജനുവരിയില്‍ പൂഞ്ച് സെക്ടറില്‍ രണ്ട് സൈനീകരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ പാക്ക് സൈന്യം തുടര്‍ച്ചയായി ലംഘിക്കുകയാമെന്നാണ് പ്രതിപക്ഷവിമര്‍ശനം. ഇരുപതോളം വരുന്ന സായുധരായ പട്ടാളസംഘമാണ് ഇന്ത്യന്‍മേഖലയിലേക്ക് നുഴഞ്ഞുകയറി ശക്തമായി വെടിവെച്ചത്. പതിവ് പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സേനാസംഘത്തിനു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ആറ് സൈനികരാണ് ഇന്ത്യന്‍ കാവല്‍സംഘത്തിലുണ്ടായിരുന്നത്. തിരിച്ചുവെടിവെച്ചെങ്കിലും ഇന്ത്യന്‍സൈനികര്‍ എണ്ണത്തില്‍ കുറവായതിനാല്‍ ആക്രമണം ചെറുക്കാനായില്ല. കുറ്റിക്കാട്ടിലൊളിച്ച സൈനികനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ സാക്ഷി മൊഴി നിര്‍ണായകമാകും. എന്നാല്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് പാക് സേനാവക്താവ് അവകാശപ്പെട്ടു.
സത്യാവസ്ഥ എന്തായാലും പുറത്തുവരും. അതുവരെ സംയമനം പാലിക്കുക എന്ന ആന്റണിയുടെ നിലപാട് തന്നെയാണ് ശരിയെന്നു പറയേണ്ടിവരും. മെല്ലെപ്പോക്കുകാരനെന്നു കുപ്രസിദ്ധിയുള്ള ആന്റണി ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നയം അതുതന്നെയാണ്. യുദ്ധവും പ്രത്യാക്രമണവും ഒന്നിനും പരിഹാരമല്ല, മറിച്ച് പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളു. അതിനെ ഭീരുത്വമായി കാണുന്നത് ശരിയല്ല. പലതവണ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുമുണ്ടല്ലോ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply