വേണ്ടത് മാധ്യമജാഗ്രതയും നൈതികതയും, ആക്ടിവിസമല്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അന്തരിച്ച പ്രശസ്ത പത്രാധിപര്‍ വിനോദ് മേത്ത മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് ഒരിക്കല്‍ പറഞ്ഞതിങ്ങനെ. നിങ്ങള്‍ റിപ്പോര്‍ട്ടര്‍മാരായാല്‍ മതി, ജഡ്ജിമാരാകണ്ട. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ ജഡ്ജിമാരാകാനാണ് ശ്രമിക്കുന്നത്. അവരുടെ വിധിപ്രസ്താവങ്ങളാകട്ടെ പലപ്പോഴും തെറ്റുമാകാറുണ്ട.്
നിസാം കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയും അതിരുകടക്കുന്ന മാധ്യമവിചാരണയെകുറിച്ച് സൂചിപ്പിക്കുകയുണ്ടായി. വിഷയം മാധ്യമസ്വാതന്ത്ര്യത്തിന്റേതല്ല, മാധ്യമനൈതികതയുടേതാണ്.
അവസാനം ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്തി. ഇതോടെ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന നിഷാമിന് ആറുമാസത്തേയ്ക്ക് ജാമ്യം ലഭിക്കില്ല. ഇവിടെയുള്ള കേസുകള്‍ കാപ്പ ചുമത്താന്‍ പര്യാപ്തമല്ല എന്നതിനാല്‍ സംസ്ഥാനത്തിനു പുറത്തുള്ള കേസുകള്‍കൂടി പരിഗണിച്ചാണ് കാപ്പ ചുമത്തിയത്. ബാംഗ്ലൂരിലേതുള്‍പ്പെടെ 13 കേസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാംഗ്ലൂരില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസും ഇതില്‍ ഉള്‍പ്പെടുന്നു. ആളെ വണ്ടിയിടിപ്പിക്കുകയും ചോദ്യംചെയ്തപ്പോള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസും ഇയാള്‍ക്കെതിരെ ഉണ്ട്. വീടുകയറി ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ ഇതിനുപുറമെയാണ്. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിച്ച കേസ് വിചാരണയിലാണ്. വനിതാ എസ്.ഐ.യെ കാറില്‍ പൂട്ടിയിട്ട കേസും ഇങ്ങനെതന്നെ. ഇതുരണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ എസ്.ഐ. യെ പൂട്ടിയിട്ട സംഭവത്തില്‍ സ്ത്രീത്വത്തെ അവഹേളിച്ചു എന്നതാണ് കാപ്പക്ക് സഹായമാകുക.
തീര്‍ച്ചയായും നിസാം കേസില്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കുന്നുണ്ട്. അത് മാധ്യമധര്‍മ്മമാണുതാനും. അപ്പോഴും ഈ സംഭവത്തിലും പലഘട്ടങ്ങളിലും വേണ്ടത്ര തെളിവുകളില്ലാതെ മാധ്യമങ്ങള്‍ പലരേയും കുറ്റവാളികളാക്കി. പലരേയും കുറ്റവിമുക്തരാക്കി. പേരാമംഗലം സിഐ, തൃശൂര്‍ കമ്മീഷ്ണറായിരുന്ന ജേക്കബ്ബ് ജോബ്, ഇപ്പോള്‍ മുന്‍ ഡിജിപി കൃഷി്ണമൂര്‍ത്തി, ഡിജിപി ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ക്കനുകൂലമായും പ്രതികൂലമായും കൊണ്ടുവന്ന ആരോപണങ്ങള്‍ പലതും ഗൗരവപരമായിരുന്നു എ്ന്നു പറയാനാകില്ല. ഒരാധികാരികതയുമില്ലാതെ ആരെങ്കിലും പറയുന്ന കാര്യങ്ങളോ ടെലിഫോണ്‍ സംഭാഷണങ്ങളോ വെളിപ്പെടുത്തലുകളും എക്‌സ്‌ക്ലൂസീവ് ന്യൂസുകളുമായി ആഘോഷിക്കുകയാണ്. അവ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുന്ന സാമാന്യമര്യാദയും കാണാറില്ല.
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഈ വിഷയം എത്രയോ പ്രകടമായതാണ്. നമ്മുടെ മാധ്യമങ്ങള്‍ക്ക് എറ്റവും വലിയ ആഘോഷമായിരുന്നു സോളാര്‍. അതിനു പ്രധാനകാരണം സരിത തന്നെ. മാധ്യമങ്ങലെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമല്ല, പ്രേക്ഷകരും വായനക്കാരും അതാസ്വദിച്ചിരുന്നു. അവസാനം സംഭവിച്ചതെന്താ? ചാനല്‍ ചര്‍ച്ചകളില്‍ ഘോരഘോരം പ്രസംഗിച്ചവരൊന്നും കാര്യമായ തെളിവുകള്‍ സോളാര്‍ കമ്മീഷനുമുന്നില്‍ നല്‍കിയില്ല എന്നാണറിവ്. ബിജെപി നേതാവ് സുരേന്ദ്രന്‍ അതു തുറന്നു പറഞ്ഞു. സമാനമാണ് ബാര്‍ കോഴ കേസും. അവിടെ ചില കുറ്റവാളികളെ പോലും മാധ്യമങ്ങള്‍ ഹീറോകളാക്കി.
തീര്‍ച്ചയായും നിസാമിനെ രക്ഷിക്കാന്‍ ശ്രമമില്ലെന്നോ സോളാര്‍, ബാര്‍ കേസുകളില്‍ അഴിമതി ഇല്ലെന്നോ അല്ല പറഞ്ഞുവരുന്നത്. പക്ഷെ കൃത്യമായ വിവരങ്ങളുടെ പിന്തുണയില്ലാതെയുള്ള ചര്‍ച്ചകള്‍ എതിര്‍ഫലം ചെയ്യുമെന്നാണ്. സത്യത്തില്‍ അതുവഴി സംഭവത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും ചിലപ്പോഴെങ്കിലും യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യും.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നാണല്ലോ വെപ്പ്. ഔദ്യോഗികമല്ലെങ്കിലും ആ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. മാധ്യമ ആക്ടിവിസമല്ല, മാധ്യമ ജാഗ്രതയും നൈതികതയുമാണ് വേണ്ടത്. അത് വേണ്ടത്ര ഇല്ല എന്നതിന് കല്ല്യാണ്‍ സാരീസിലെ വനിതാ ജീവനക്കാരുടെ സമരത്തോടുള്ള നിലപാടില്‍ നിന്ന് വ്യക്തമാണ്. നിര്‍ബന്ധിച്ച് കൈക്കൂലി വാങ്ങിപ്പിച്ച് ഒരാളെ കുടുക്കുന്നതിലല്ല അത് പ്രകടമാകേണ്ടത് എന്നുകൂടി കൂട്ടിചേര്‍ക്കട്ടെ.

