വി ആര്‍ കൃഷ്ണയ്യര്‍ – വസ്തുതകള്‍ നുണ പറയില്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kkഅഡ്വ. പി.എ. പൗരന്‍, പിയുസിഎല്‍ സംസ്ഥാന പ്രസിഡന്റ

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സംഭാവനകളെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്‌പ്പെട്ടു കഴിഞ്ഞു.  ഒരു വ്യക്തിയെ വിലയിരുത്തുമ്പോള്‍  തെറ്റുകളും പോരായ്മകളും കൂടി ചര്‍ച്ച ചെയ്യണം. എങ്കിലേ അതു ഭാവിയിലേക്കെങ്കിലും ഗുണം ചെയ്യൂ. കൃഷ്ണയ്യരുടെ ജീവിതത്തിലെ ചില മോശം ഏടുകളെ കുറിച്ചാണ് ഈ കുറിപ്പ്

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം കിട്ടുന്നത് പുന്നപ്ര വയലാര്‍ സമരത്തോടെയാണ്. തൊഴിലുമായി ബന്ധപ്പെട്ട് തുടങ്ങിയ ആ സമയം പിന്നീട് ഭൂമിക്കും തൊഴില്‍ സുരക്ഷിതത്വത്തിനും വേണ്ടി മാറുകയായിരുന്നു. ടി.വി. തോമസ്, പത്രോസ് മുതല്‍പേരുടെ നേതൃത്വത്തില്‍ നടന്ന ആ സമരത്തെ ഭൂസ്വാമിമാരും അവരെ പിന്താങ്ങിയിരുന്ന കോണ്‍ഗ്രസ്സും എതിര്‍ത്തു. കോണ്‍ഗ്രസ്സുകാര്‍ ആ സമരത്തെ 13 1/2 സെന്റ് സമരമെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണുണ്ടായത്. ആലപ്പുഴയിലെ കായല്‍ രാജാക്കന്മാരുടെ, തെങ്ങിന്‍തോപ്പ് ഉടമകളുടെ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് വിതരണം ചെയ്താല്‍ ആളോഹരി ലഭിക്കുക 12 1 /2 സെന്റ് ആയിരുന്നു. ഈ കാലത്തെല്ലാം ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് മലബാര്‍ ഭാഗത്ത് നമ്പൂതിരിമാരുടെ യോഗക്ഷേമസഭകള്‍ സംഘടിപ്പിക്കുവാനും അവരുടെ മാത്രം ക്ഷേമങ്ങള്‍ക്കും വേണ്ടിയും പ്രവര്‍ത്തിച്ചു വരികയുമായിരുന്നു. ക്രിസ്ത്യാനികള്‍ നേതൃത്വം കൊടുത്തതുകൊണ്ടാണ് പുന്നപ്രവയലാര്‍ സമരം പരാജയപ്പെട്ടത് എന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറിക്കു കത്തെഴുതാന്‍, എന്നാല്‍ ഇ.എം.എസ്. സമയം കണ്ടെത്തി.
1956ല്‍ ഐക്യകേരളം ഉടലെടുത്തു. തെരഞ്ഞെടുപ്പ് വന്നു. ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുത്ത ഐക്യമുന്നണി സര്‍ക്കാര് അധികാരത്തില്‍ വന്നു. തിരുകൊച്ചി സംസ്ഥാനത്തിലെ പ്രതിപക്ഷനേതാവായിരുന്ന ടിവി തോമാസ് ആണ് കേരളത്തിലെ മുഖ്യമന്ത്രി ആകേണ്ടത്. എന്നാല്‍ കേന്ദ്രനേതൃത്വം കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ടി.വി. തോമാസ് ക്രിസ്ത്യാനിയായതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായില്ല. മറിച്ച് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ആ സ്ഥാനത്തേക്ക് എത്തിപ്പെട്ടു.
ഭൂപരിഷ്‌ക്കരണം പ്രധാന വിഷയമായി. ആദ്യമന്ത്രിസഭ ചര്‍ച്ചചെയ്തു. സമഗ്രമായ ഒരു ഭൂപരിഷ്‌ക്കരണനിയമം ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. അതിന്റെ കരട് തയ്യാറാക്കുവാന്‍ അന്നത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനായ, കഴിവുള്ള കീഴേടത്ത് ദാമോദരനെയാണ് ആ ദൗത്യം ഏല്‍പ്പിച്ചത്. കെ. ദാമോദരന്‍ വളരെ പണിപ്പെട്ട് ഒരു ഭൂപരിഷ്‌കരണനിയമത്തിന്റെ കരടു തയ്യാറാക്കി മന്ത്രിസഭയ്ക്കുസമര്‍പ്പിച്ചു. സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന്, പതിനായിരക്കണക്കിന് മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍, അതിന് നാമമാത്രമായ നഷ്ടപരിഹാരമെങ്കിലും കൊടുക്കണമെന്നും കെ. ദാമോദരന്‍ ശുപാര്‍ശ ചെയ്തു.
എന്നാല്‍ നിയമം കൂടുതല്‍ പുരോഗമനപരമാക്കുവാന്‍ വിപ്ലവകരമാക്കുവാനുള്ള ആലോചനയുടെ ഭാഗമായി യാതൊരു നഷ്ടപരിഹാരവും കൊടുക്കാതെ മിച്ചഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക വകുപ്പുകള്‍ ഭൂനിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിന് നേതൃത്വം നല്‍കിയത്, സ്വാതന്ത്ര്യസമരത്തിലോ നവോത്ഥാനമുന്നേറ്റങ്ങളിലോ കമ്യൂണിസ്റ്റ് പാര്ട്ടിയിലോ കാര്യമായി ഭാഗഭാക്കാതിരുന്ന  വി.ആര്‍. കൃഷ്ണയ്യരായിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 19 അനുസരിച്ച് സ്വത്തുസമ്പാദനം ഒരു മൗലികാവകാശമായി ഭരണഘടനയില്‍ നില്‍ക്കുമ്പോള്‍ യാതൊരു നഷ്ടപരിഹാരവും കൊടുക്കാതെ ഭൂമി ഏറ്റെടുക്കുക നിയമപരമായി സാധ്യമല്ലായെന്ന് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കൃഷ്ണയ്യര്‍ക്കറിയാമായിരുന്നു. എന്നിട്ടും സംഭവിച്ചത് അതാണ്.
ഭൂപരിഷ്‌കരണനിയമം അവതരിപ്പിച്ചുകൊണ്ട് കെ.ആര്‍. ഗൗരിയമ്മ അവകാശപ്പെട്ടത് കേരളത്തിലെ പതിനേഴര ലക്ഷത്തില്‍ പരം ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യും എന്നാണ്. നിയമം പാസ്സാക്കി. പക്ഷെ ഭൂവുടമകള്‍ കോടതിയെ സമീപിച്ചു. നിയമം ഭരണഘടനാവിരുദ്ധമെന്ന് കോടതി പ്രഖ്യാപിച്ചു. (കേശവാനന്ദഭാരതി കേസ്) അവസാനം ഭരണഘടനയുടെ 9-ാം ഷെഡൂളില്‍ പെടുത്തിയാണ് നിയമം നടപ്പിലാക്കിയത്. 9-#ം ഷെഡ്യൂളില്‍ പെടുത്തിയാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. നിയമം പാസ്സാക്കി നടപ്പിലാക്കിയപ്പോഴേക്കും മിച്ചഭൂമിയില്‍ ഭൂരിഭാഗവും കൃത്രിമ രേഖകളിലൂടെ, ബിനാമി പേരുകൡലൂടെ, ഇഷ്ടദാനങ്ങളിലൂടെ സര്‍ക്കാരിന് നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍  മുഖ്യഉത്തരവാദിത്തം മറ്റാര്‍ക്കുമായിരുന്നില്ല.
ആന്ധ്രപ്രദേശില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ഭൂമയ്യ, ക്രിസ്തുദാസ് എന്ന രണ്ടുപേരെ തൂക്കിക്കൊല്ലുവാന്‍ വിധിപറഞ്ഞ സുപ്രീംകോടതി ബെഞ്ചില്‍ വി.ആര്‍. കൃഷ്ണയ്യരുമുണ്ടായിരുന്നു. സാമൂഹ്യനീതിയുടെ ഭാഗമായി ഭൂമിക്കുവേണ്ടി സമരം ചെയ്ത ആ രണ്ടു ദരിദ്രനാരായണന്മാരെ തൂക്കുമരത്തില്‍ കയറ്റിയതിന്റെ പാപക്കറയില്‍നിന്നു ഈ നീതിമാന് ഒഴിയുവാന്‍ സാധിക്കുമോ?
അടിയന്തരാവസ്ഥയും കൃഷ്ണയ്യരുമായുള്ള ബന്ധം മിക്കവര്‍ക്കുമറിയാം. 1975 ജൂണ്‍ 13നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിന്‍ഹയുടെ ചരിത്രപരമായ വിധി വന്നത്. ഇന്ദിരാഗാന്ധിയുടെ റായ്ബറേലി തെരഞ്ഞെടുപ്പ് വിജയം റദ്ദുചെയ്യുകയും അവരെ 6 വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍നിന്നും അയോഗ്യയാക്കിക്കൊണ്ടുമായിരുന്നു ആ വിധി.
ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണവിപ്ലവത്തിന്റെ കാഹളം മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലം. ഇന്ദിരാഗാന്ധിക്കു രാജി വച്ചൊഴിയുകയല്ലാതെ യാതൊരു നിവൃത്തിയുമില്ലാതെയായി. ഉപദേശകരായ സിദ്ധാര്‍ത്ഥ ശങ്കര്‍റേയ്, അന്നത്തെ പ്രശസ്ത അഭിഭാഷകന്‍ ഫ്രാങ്ക് അന്തോണി എന്നിവരുമായി കൂടി ആലോചിച്ചു. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുക്കുവാന്‍ തീരുമാനിച്ചു. സുപ്രീംകോടതി അവധി ആയതിനാല്‍, ഇന്ദിരാഗാന്ധിയുടെ വേണ്ടപ്പെട്ടയാളായ വി.ആര്‍. കൃഷ്ണയ്യരെ സമീപിക്കുവാന്‍ തീരുമാനിച്ചു. ജൂണ്‍ 24ന് കൃഷ്ണയ്യരുടെ വസതി കോടതിയാക്കി മാറ്റി. ഹൈദരാബാദ് വിധിക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചുകൊണ്ട് കൃഷ്ണയ്യര്‍ അവരെ സഹായിച്ചു. ഈ താല്‍ക്കാലിക ഉത്തരവിന്റെ ബലത്തില്‍ 25ന് രാത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിറ്റേദിവസം രാവിലത്തെ ക്യാബിനറ്റില്‍, അടിയന്തരാവസ്ഥ അംഗീകരിക്കുവാന്‍ മറ്റു ക്യാബിനറ്റ് മന്ത്രിമാര്‍ നിര്‍ബന്ധിതരായി. ശേഷം സംഭവിച്ചത് ചരിത്രം.
പേരിനു പുറകില്‍ നിന്ന് അയ്യര്‍ എന്ന പദം മാറ്റാതിരുന്ന അദ്ദേഹം അക്കാര്യത്തില്‍  അഭിമാനം കൊണ്ടിരുന്നു. ആത്മാക്കളെ നേരില്‍  കാണുന്നതായുള്ള അദ്ദേഹത്തിന്റ  വാക്കുകളും അത്ഭുതപ്പെടുത്തുന്നവ തന്നെ. അവസാനകാലത്ത് മോദിയെ വാനോളം പുകഴ്ത്തിയും കൃഷ്ണയ്യര്‍  ആരാധകരെ ഞെട്ടിച്ചു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply