
വിവരാവകാശത്തിനെതിരെ ഗ്രാമപഞ്ചായത്തോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്വാറി മാഫിയയെപ്പറ്റി വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട യുവതിയെ പൊതുശല്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കിയ സംഭവം ജനാധിപത്യത്തിന് നാണക്കേടായിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്താണ് വിവാദപ്രമേയം പാസാക്കിയത്.
നരുവാമൂട് വെണ്ണിയോട്ടുകോണം മേലെ ആലുവിള വീട്ടില്‍ വി.വി.വിജിതയ്‌ക്കെതിരെയാണ് പ്രമേയം. പഞ്ചായത്തിലെ മൂക്കുന്നിമലയില്‍ ജനജീവിതം അസാധ്യമാക്കി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ സമരം നടത്തുന്ന മൂക്കുന്നിമല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകയാണ് വിജിത. സമരത്തിന്റെ നോട്ടീസ് വിതരണം ചെയ്തതിന് അക്രമിയായി ചിത്രീകരിച്ച് ജയിലിലടയ്ക്കപ്പെട്ട ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്തെന്നാണ് പഞ്ചായത്ത് നല്‍കിയ കേസ്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയെന്ന വിജിലന്‍സ് കേസില്‍ ഒന്നാം പ്രതിയാണ് ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്. യുഡിഎഫ് ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. ഇവിടത്തെ 69 ഓളം പാറമടകളില്‍ ഭൂരിഭാഗവും അനധികൃതമാണെന്ന് ജില്ലാ ഭരണകൂടവും വിജിലന്‍സും കണ്ടെത്തിയിരുന്നു.
വീട്ടമ്മയായ വിജിത, ഇതിനകം വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 35ഓളം വിവരാവകാശ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഭൂരിഭാഗവും പള്ളിച്ചല്‍ പഞ്ചായത്തിലാണ് നല്‍കിയത്. വിവരാവകാശം ആയുധമാക്കിയാണ് മൂക്കുന്നിമല സംരക്ഷണസമിതി പല പ്രക്ഷോഭങ്ങളും നടത്തിയത്. തുടര്‍ന്നാണ് പഞ്ചായത്ത് വിജിതയ്‌ക്കെതിരെ തിരിഞ്ഞത്.
2014 നവംബര്‍ ഏഴിന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയാണ് വിജിതയെ പബ്ലിക് ന്യൂയിസന്‍സ് (പൊതുശല്യം) ആയി പ്രഖ്യാപിച്ച് നടപടിയെടുക്കണമെന്ന് വിവരാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത്. മാസങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു തീരുമാനം എടുത്തതറിഞ്ഞ് ഇതിന്റെ പകര്‍പ്പിന് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചെങ്കിലും പഞ്ചായത്ത് നല്‍കിയില്ല. പഞ്ചായത്ത്് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി കഴിഞ്ഞ ദിവസമാണ് അവര്‍ പകര്‍പ്പ് നേടിയെടുത്തത്. ഈ പ്രമേയത്തെത്തുടര്‍ന്ന് നവംബര്‍ 11നാണ് വിജിതയ്‌ക്കെതിരെ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതിപ്പെട്ടതും ഇവര്‍ അറസ്റ്റിലായതും. രണ്ടു കുട്ടികളുടെ അമ്മയായ വിജിത മൂന്നുദിവസം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞു.
പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാനാണ് വിജിതയുടെ തീരുമാനം. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയെ പൊതുശല്യമാക്കി പ്രഖ്യാപിക്കുന്നതിന് ആവശ്യപ്പെടാന്‍ പഞ്ചായത്തിനോ അങ്ങനെ പ്രഖ്യാപിക്കാന്‍ വിവരാവകാശ കമ്മീഷനോ അധികാരമില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് പറഞ്ഞിട്ടുണ്ട്. എത്രയും വേഗം നടപടി തിരുത്താനാണ് പഞ്ചായത്ത് തയ്യാറാകേണ്ടത്.
