
വംശീയ ഉന്മൂലനവും സ്ത്രികളും : ആസാം – കേരള മോഡല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വംശീയ ഉന്മൂലനങ്ങള്‍ ലോകചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴുമവ തുടരുന്നു പുതിയ രൂപങ്ങളില്‍, ഭാവങ്ങളില്‍. ഇത്തരം ഉന്മൂലനങ്ങളിലെ പ്രധാന ഇരകള്‍ എന്നും സ്ത്രീകള്‍ തന്നെ.
ആസമിലെ ദോക് മോകയില്‍ മൂന്ന് സ്ത്രീകളെ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത സംഭവം അവസാനത്തെ ഉദാഹരണം. വംശീയ ഉന്മൂലനത്തിന്റെ പുതിയ രൂപം തന്നെയാണ് പട്ടാളക്കാര്‍ ചെയ്യുന്ന കൂട്ടബലാല്‍സംഗങ്ങള്‍. കൗമാരക്കാരിയടക്കം മൂന്ന് സ്ത്രീകളാണ് ഇവിടെ ബലാത്സംഗം ചെയ്യപ്പെട്ടത്. ദോക് മോക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഖോര്‍സിം ആതോര്‍ ഗ്രാമത്തില്‍ എട്ട് സൈനികര്‍ ചേര്‍ന്നാണ് കൗമാരക്കാരിയടക്കം മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. പട്രോളിങിനായി ഗ്രാമത്തിലെത്തിയ പട്ടാളക്കാര്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ തിരഞ്ഞെത്തിയ അമ്മയെയും ബന്ധുവായ സ്ത്രീയേയും പട്ടാളക്കാര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് സ്ത്രീകളുടെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എല്‍. സിങ്‌സണിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്ന് കര്‍ബി ആങ്‌ലോങ് പോലീസ് സൂപ്രണ്ട് എം.ജെ. മഹാന്ത പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെ പോലീസിനും കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തിനുമൊപ്പം സൈനിക നീക്കം നടത്തുവാനാണ് കര്‍ബി ആങ്കലോങ്, ദിമ ഹസാനോ എന്നീ രണ്ട് മലയോര ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിന്യസിക്കുന്ന സൈന്യം എന്നും സ്ത്രീകളെ അക്രമിക്കുന്ന ചരിത്രമാണ് എവിടേയുമുള്ളത്. കാശ്മീരിലും നാഗാലാന്റിലുമൊക്കെ അതാവര്‍ത്തിക്കുന്നു. കാശ്മീരില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. പട്ടാളക്കാര്‍ക്ക് അമിതാധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലുമെല്ലാം ശക്തമായ പ്രക്ഷോഭം നടക്കുമ്പോഴാണ് ഈ സംഭവവും അരങ്ങേറിയത്.
ഇങ്ങ് തെക്ക് കേരളത്തില്‍ വന്നാല്‍ വംശീയ ഉന്മൂലനം മറ്റുരീതിയിലാണ്. ഇവിടെ പട്ടാളത്തിന്റെ സാന്നിധ്യമല്ല പ്രശ്‌നം. മറിച്ച് അതേറ്റെടുക്കുന്നവര്‍ മറ്റു ചിലരാണ്. വയനാട്ടിലെ അമ്പലവയലില്‍ പ്രായപൂര്‍ത്തിയാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവമാണ് അവസാനത്തേത്. സംഭവം ഗൗരവതരമാണെന്നും നടപടി സ്വീകരിക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്‍ പ്രതികരിച്ചു. രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോട ആഭ്യന്തരമന്ത്രി ഇടപെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.വിവാഹ വാഗ്ദാനം നല്‍കിയും നിര്‍ബന്ധിച്ച് മദ്യം നല്‍കിയുമാണ് പെണ്‍കുട്ടികളെ സ്ഥലത്തെ പ്രമാണിമാര്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ബന്ധുവായ അമ്പലവയല്‍ പുറ്റാട് സ്വദേശി പൗലോസി (50)നെ പോലീസ് അറസ്റ്റ് ചെയ്തു. പൗലോസിന് ഒത്താശ ചെയ്‌തെന്ന പരാതിയില്‍ വെളിപ്പെടുത്തലില്‍ ഭാര്യ ശാന്തക്കെതിരേയും കേസെടുത്തു. പൗലോസും ശാന്തയും ചേര്‍ന്ന് തന്നെ കെട്ടിയിട്ട ശേഷം ബലമായി മദ്യം കുടിപ്പിച്ചെന്നും പിന്നീട് ശാന്ത തന്റെ ചുരിദാര്‍ കീറിക്കളയാന്‍ ശ്രമിച്ചെന്നുമാണ് പതിനേഴ് വയസുള്ള പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ മറ്റൊരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
കോളനിയിലുള്ള ആറിലും ഏഴിലും പഠിക്കുന്ന പെണ്‍കുട്ടികളെ മദ്യം കൊടുത്ത് നിരന്തരം ഉപദ്രവിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. പല പെണ്‍കുട്ടികളും സ്‌കൂളില്‍ പോകാത്തവരാണ്. മാതാപിതാക്കള്‍ പണിക്കു പോകുമ്പോള്‍ കുട്ടികള്‍ മാത്രമാണ് കോളനികളില്‍ ഉണ്ടാകാറുള്ളത്. ഈ സാഹചര്യം മുതലെടുത്തായിരുന്നു പീഡനമെന്നു കോളനിക്കാര്‍ പറയുന്നു. കോളനിയിലുള്ള അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണ്.
ഈ വിവരം ഒരു സാമൂഹിക പ്രവര്‍ത്തക അമ്പലവയല്‍ പോലീസില്‍ അറിയിച്ചിരുന്നു. ഇതിനിടെ കുടെ താമസിച്ചിരുന്ന യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതുവരെ വിവാഹം നടന്നിട്ടില്ലെങ്കിലും പെണ്‍കുട്ടി പരാതിപ്പെടാന്‍ തയാറായിട്ടുമില്ല. പുറമെനിന്നുള്ള ആളുകള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നുണ്ടെന്ന് പരാതി നല്‍കിയിരുന്നുവെന്ന് കോളനിക്കാര്‍ പറയുമ്പോള്‍ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണു പോലീസിന്റെ നിലപാട്. പല പെണ്‍കുട്ടികളും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കിലും മിക്കവരും പരാതി പറയാന്‍ മടിക്കുകയാണെന്ന് ആദിവാസി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കി ഇരകളെ നിശബ്ദരാക്കാനുളള നീക്കവും നടക്കുന്നു.
ക്വാറി മാഫിയ കയ്യടക്കി വച്ചിരിക്കുന്ന പ്രദേശമാണ് അമ്പലവയല്‍. അനധികൃത പാറഖനനം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ മാഫിയയെ ഭയന്ന് പല സംഭവങ്ങളും ജനങ്ങള്‍ പുറത്തു പറയാറില്ല. പോലീസും പലപ്പോഴും ഇവര്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്ന്. സ്ഥലത്തെ പ്രമാണിമാരും പ്രാദേശിക ക്വട്ടേഷന്‍ പണി ചെയ്യുന്നവരുമാണ് പീഡിപ്പിച്ചതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ പറയുന്നു.
