മുഖ്യമന്ത്രിയുടെ ഗള്‍ഫ് പാക്കേജ്; കേരളത്തിലെ തൊഴില്‍രഹിതരോടുള്ള വെല്ലുവിളി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്‍. രമേഷ്
പ്രവാസികളുടെ പേരില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ നടത്തിയ പ്രഖ്യാപനം കേരളത്തിലെ തൊഴില്‍രഹിതരോടുള്ള വെല്ലുവിളി. അടച്ചുപൂട്ടിയ ബാറുകളിലെയും ക്വാറികളിലെയും മില്ലുകളിലെയും തൊഴിലാളികളെ മറന്നാണ് ഗള്‍ഫില്‍നിന്നു മടങ്ങുന്നവര്‍ക്ക് ആറുമാസത്തെ നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പളമോ പെന്‍ഷനോ യഥാസമയം കിട്ടാതെ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികളും ഇവിടെ വഴിയാധാരമാണ്. ഇവിടത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരും തൊഴില്‍ സുരക്ഷിതത്വമില്ലാതെയാണ് കഴിയുന്നത്. ഇതരസംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലുള്ളതിനേക്കാള്‍ മലയാളികള്‍ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച് കഴിയുന്നുണ്ട്.
ഇതൊന്നും പരിഹരിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ടു മടങ്ങുന്നവര്‍ക്കു മാത്രമായി പാക്കേജ് പ്രഖ്യാപനം. ഗള്‍ഫില്‍ ജോലി ചെയ്ത ഓരോവര്‍ഷത്തിനും ഒരുമാസം എന്ന തോതില്‍ പെന്‍ഷനും പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മടങ്ങിവരുന്നവര്‍ക്കായി ജോബ് പോര്‍ട്ടലും തുടങ്ങും. ഇതുവഴി വിദേശമുതലാളിയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നാണ് ആക്ഷേപം.
ഒരു തൊഴിലാളിയെ പിരിച്ചുവിടുമ്പോള്‍ സ്ഥാപന ഉടമയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വിദേശത്ത് പിരിച്ചുവിടപ്പെട്ടാല്‍ ആറുമാസത്തെ നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ നല്‍കുമെന്നു പറയുന്നതില്‍ പൊരുത്തക്കേടുണ്ട്. ഇവിടെ സ്വകാര്യ മേഖലയില്‍ തൊഴില്‍നികുതിയും ആദായനികുതിയും നല്‍കി പ്രവര്‍ത്തിക്കുന്നവരെ പിരിച്ചുവിട്ടാല്‍ കാര്യക്ഷമമായ സര്‍ക്കാര്‍ ഇടപെടല്‍ പോലും ഉണ്ടാവില്ല.
സര്‍ക്കാര്‍ സര്‍വീസില്‍ നിശ്ചിതകാലത്തെ സര്‍വീസ് ഉണ്ടെങ്കിലെ പെന്‍ഷന് അര്‍ഹതയുള്ളു. 2014 ഏപ്രിലിനുശേഷം സര്‍വീസില്‍ കയറിയവര്‍ക്ക് ശമ്പളത്തിന്റെ പത്തുശതമാനം പിടിച്ചുവച്ചാണ് പങ്കാളിത്ത പെന്‍ഷന്‍ നല്‍കുന്നത്. സ്വകാര്യമേഖലയിലാണെങ്കില്‍ പെന്‍ഷന്‍ പദ്ധതി പോലും നടപ്പായിട്ടില്ല.
സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ തൊഴില്‍രഹിതരായ പതിനായിരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് മടങ്ങുന്ന പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന പ്രഖ്യാപനം.
സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റലും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അഭയകേന്ദ്രവും സര്‍ക്കാര്‍ പരിഗണിക്കുമെന്നതും അപ്രായോഗികമാണ്. വിദേശത്തേക്ക് തൊഴിലിനു പോകുമ്പോള്‍ ഭക്ഷണതാമസ സൗകര്യങ്ങളും വേതനവും സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതും തൊഴിലുടമയാണ്. അതില്‍ വീഴ്ചവന്നാല്‍ ഇടപെടേണ്ടത് എംബസിയും കേന്ദ്ര സര്‍ക്കാരുമാണ്. അവിടെ കേരള പബ്ലിക് സ്‌കൂളും ഹോസ്റ്റലുമൊക്കെ പണിയാന്‍ മുതല്‍ മുടക്കുന്ന കാര്യത്തിലും തടസങ്ങളുണ്ട്.
മാത്രമല്ല നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു പോയിട്ട് വിദേശത്ത് സംസ്ഥാന സര്‍ക്കാര്‍ മുതല്‍മുടക്കുമെന്ന വിധത്തിലുള്ളതാണ് പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും അനുമതിയില്ലാതെ സംസ്ഥാനത്തിന് വിദേശത്ത് മുതല്‍മുടക്കാനും കഴിയില്ലെന്നിരിക്കെ പ്രഖ്യാപനം പ്രവാസികളുടെ കൈയടി നേടാന്‍ മാത്രമാണെന്ന് ആക്ഷേപമുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി കേരളത്തിലെ ആദ്യത്തെ പാര്‍പ്പിടസമുച്ചയം പാലക്കാട്ട് പണിയുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ മാതൃസംസ്ഥാനത്തിന് യാതൊരു പങ്കാളിത്തവുമില്ല. അതിനേക്കാള്‍ വ്യത്യസ്തമാണ് രാജ്യഭരണം നടക്കുന്ന വിദേശരാജ്യങ്ങളിലെ സ്ഥിതി. നിയമപരമായ അവകാശം പോലും ലഭിക്കാന്‍ സാധ്യതയില്ലാത്ത അവിടെ ലാഭകരമല്ലാത്ത മുതല്‍മുടക്ക് സംസ്ഥാനത്തിന് ബാധ്യതയാവും.
മംഗളം

