കത്തിക്കാം മോദിയെ, പ്രതീകാത്മകമായെങ്കിലും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

m

നോട്ടുനിരോധനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ 50 ദിവസത്തിനകം പരിഹരിക്കുമെന്നും അല്ലെങ്കില്‍ തന്നെ ജീവനോടെ കത്തിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി പ്രഖ്യാപിച്ചിരുന്നല്ലോ. ഇതാ നോട്ടുനിരോധനം കഴിഞ്ഞ് 50 ദിവസമാകുകയാണ്. പ്രധാനമന്ത്രിയെ ജീവനോടെ കത്തിക്കണമോ ന്നെ ചോദ്യം തന്നെയാണ് ഇന്ത്യന്‍ ജനതക്കുമുന്നില്‍ ഉയരുന്നത്.
കാര്യങ്ങള്‍ പിടിവിട്ടുപോയി എന്നു തിരിച്ചറിഞ്ഞ മോദി പുതിയ ന്യായീകരണങ്ങളുമായി രംഗത്തുണ്ട്. 50 ദിവസത്തിന് ശേഷം സത്യസന്ധരുടെ പ്രശ്‌നങ്ങള്‍ കുറയാന്‍ തുടങ്ങുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ സത്യസന്ധരല്ല എന്ന്. നോ്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങളെ തുടര്‍ന്ന് തൊഴില്‍ പോലും നഷ്ടപ്പെട്ട ലക്ഷകണക്കിനു വരുന്നവരൊന്നും സത്യസന്ധരല്ല!!! അവരെല്ലാം അഴിമതിക്കാരാണ്..!! ഇന്ത്യയിലെ ജനങ്ങള്‍ കള്ളപ്പണവും അഴിമതിയും സ്വീകരിക്കില്ല, നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ സര്‍ക്കാരിനെ തുടര്‍ന്നും പിന്തുണയ്ക്കുകയാണ്. വിമര്‍ശകര്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനായിട്ടില്ല എന്നിങ്ങനെ പോകുന്നു മോദിയുടെ പുതിയ പ്രസ്താവന. അതേസമയം ഇതിനകം എത്ര കള്ളപ്പണം പിടിച്ചു? രാജ്യത്തിന്റെ വളര്‍ച്ച താഴേയ്‌ക്കെന്ന് റിസര്‍വ് ബാങ്ക് പോലും സമ്മതിക്കേണ്ട അവസ്ഥ എങ്ങനെ വന്നു? എങ്ങനെയാണ് ഈ പ്രതിസന്ധി മറികടക്കുക എന്നതിനെകുറിച്ചാന്നും മോദിക്ക് പറയാനില്ല.
നോട്ടുവിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും ഭയാനകമായത് പാര്‍ലിമെന്റിനെ അഭിമുഖീകരിക്കാന്‍ മോദി തയ്യാറായില്ല എന്നതുതന്നെയാണ്. അതുവഴി തനിക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ല എന്നു തന്നെയാണ് അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നത്. കൂടാതെ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിക്കുക വഴി അദ്ദേഹം ഫെഡറലിസത്തിനംു പുല്ലുവിലയാണ് നല്‍കിയത്. ഈ വെല്ലുവിളിയാണ് ജനാധിപത്യവിശ്വാസികളെ കൂടുതല്‍ ആശങ്കാകുലരാക്കേണ്ടത്.
നോട്ടുനിരോധനം വിലകളെ നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ വിലകള്‍ കുറഞ്ഞത് വ്യവസായ ഉപഭോക്തൃ ഉല്പന്നങ്ങളുടെതല്ല. കാര്‍ഷികവിഭവങ്ങളുടേയും ചെറുകിട വ്യവസായ ഉല്പന്നങ്ങളുടേയുമാണ്. അതുവഴി പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കൂടാതെ നിക്ഷേപം ഇടിയുകയാണ്. ജനങ്ങളുടെ മുഴുവന്‍ വാങ്ങല്‍ ശേഷിയും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ബാങ്കിലിട്ടിരിക്കുകയാണ്. ഈ രീതിയില്‍ വിലയും പലിശയും കുറയുന്നത് മാന്ദ്യത്തിന്റെ തുടക്കമാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. എന്നാല്‍ ദീര്‍ഘകാല നേട്ടത്തിനുള്ള ഒരു ഹ്രസ്വകാല വേദന മാത്രമാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനമെന്നാണ് ഇപ്പോഴും മോദിയുടെ അവകാശവാദം. ഇതുവഴി ഇന്ത്യയെ വികസിത രാഷ്ട്രമായി ഉയര്‍ത്താമെന്നും അദ്ദേഹം കിനാവുകാണുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം ഇപ്പോള്‍ ഇന്ത്യയില്‍ റെക്കോഡിലാണെന്നും മോഡി പറയുന്നു.
കള്ളപ്പണം തടയുക, തീവ്രവാദത്തെ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളൊന്നും നോട്ടുനിരോധനം വഴി നടപ്പാകില്ല എന്ന് മോദിക്കുതന്നെ ബോധ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെയാണ് അദ്ദേഹം കളം മാറ്റി കാഷ്‌ലെസ് ഇക്കോണമിയേയും വികസനത്തേയും കുറിച്ചൊക്കെ ഇപ്പോള്‍ വാചാലനാകുന്നത്. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് കാഷ്‌ലെസ് ഇക്കോണമി ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കാനാവുന്നതല്ല എന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. എത്രയോ സമയമെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കാവുന്ന കാര്യമാണത്. നാഗരികഭാരതത്തിന്റെ കൈയ്യടിവാങ്ങാന്‍ മോഡിക്ക് സാധിച്ചേക്കും.എന്നാല്‍ ഗ്രാമിണഭാരതത്തിന്റെ നിശ്ശബ്ദസഹനത്തിന്റേയും കണ്ണീരിന്റേയും ചൂട് ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്താന്‍പോകുന്നേയുള്ളൂ. ഗ്രാമങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന കോര്‍പ്പറേറ്റീവ് ബാങ്കുകളെ പണം വിനിമയം ചെയ്യുന്നതില്‍ നിന്നും വിലക്കിയ നടപടിയും മാപ്പര്‍ഹിക്കാത്താണ്. നികുതിയടക്കാത്ത പണം അവടങ്ങലില്‍ ഉണ്ടാകാം. അത് കണ്ടെത്തണം. എന്നാല്‍ എലിയെ പിടിക്കാന്‍ ഇല്ലം ചുടലല്ലല്ലോ പരിഹാരം.
കറന്‍സി നോട്ടുകളെല്ലാം കള്ളപ്പണമല്ല. എല്ലാ കറന്‍സി നോട്ടുകളും വെളുത്ത പണം തന്നെയാണ്. നികുതി അടയ്ക്കാത്ത വ്യക്തിയുടെ കയ്യില്‍ കറന്‍സി എത്തുമ്പോഴാണ് അത് കള്ളപ്പണമായി മാറുന്നത്. നികുതി അടയ്ക്കുന്ന വ്യക്തികളുടെ കയ്യില്‍ കറന്‍സി വരുമ്പോള്‍ അത് വെളുത്ത പണമാണ്. നികുതി വെട്ടിക്കുന്ന പ്രക്രിയയയും നികുതി അടയ്ക്കാത്ത വ്യക്തിയുമാണ് അപരാധി. പക്ഷെ കറന്‍സിയെതന്നെ നശിപ്പിക്കലാണ് ഇവിടെ നടന്നത്. ആ പ്രക്രിയകളോ വ്യക്തികളോ മാറാത്തിടത്തോളം കാലം ഒരു വ്യക്തിക്ക്, കള്ളപ്പണമുണ്ടാക്കുന്നതിന് കറന്‍സിയോ, സ്വര്‍ണ്ണമോ, മറ്റു ആസ്തികളോ ഉപയോഗിക്കാനാകും എന്നതാണ് യാഥാര്‍ത്ഥ്യം.
1970കളില്‍ നടപ്പിലാക്കിയ നിര്‍ബന്ധിത വന്ധ്യംകരത്തോട് നോട്ട് നിരോധനത്തെ ഉപമിച്ച ഫോബ്‌സ് മാഗസിന്റെ നിലപാടാണ് ശ്രദ്ധേയം. നോട്ട് നിരോധനം കൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമെന്നത് ദിവാസ്വപ്‌നമാണ്. പൂര്‍ണമായും പണത്തിന്റെ കൈമാറ്റത്തില്‍ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഈ സാഹചര്യത്തില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നോട്ട് നിരോധനം നടപ്പിലാക്കിയത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് സമാനമാണെന്നാണ് ഫോബ്‌സ് മാഗസിന്‍ വിമര്‍ശിക്കുന്നത്.
ഈ സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണമില്ലാതെ, ഗിമിക്‌സുകളിലൂടെ ഒരു രാജ്യത്തെ ദുരിതത്തിലേക്കു തള്ളിയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ, അദ്ദേഹം തന്നെ പറഞ്ഞ പോലെ ജീവനോടെ കത്തിക്കുകയാണ് വേണ്ടത്. അതിനാകില്ലെങ്കില്‍ പ്രതീകാത്മകമായെങ്കിലും കത്തിക്കാനാകണം. അല്ലാത്തപക്ഷം മോദി കത്തിക്കുന്നത് നമ്മുടെ ജനാധിപത്യത്തേയും ഫെഡറലിസത്തേയുമായിരിക്കും. അതു തിരിച്ചറിയുക എന്നതാണ് പ്രധാനം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply