ഭൂതകാലം മറക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

cccകോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും പുറത്തുവരാത്ത സാഹചര്യമാണല്ലോ. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. താന്‍ നേതൃത്വത്തിലിരിക്കുമ്പോള്‍ അഴിമതിയാരോപണത്തിനു വിധേയരായവരേയും നിരവധി തവണ മത്സരിച്ച് എം എല്‍ എമാരായവരേയും വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് സുധീരന്‍. അതു വഴി പാര്‍്ട്ടിയിലെ ഇരു ഗ്രൂപ്പുകളുടെയും പ്രമുഖ നേതാക്കളെയാണ് അദ്ദേഹം  വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത്. സുധിരനെ ചെറുക്കാനായി ബദ്ധശത്രുക്കളായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിക്കുകയാണ്. ഇരുവിഭാഗങ്ങളേയും പൂര്‍ണ്ണമായി അംഗീകരിക്കാനോ തള്ളാനോ കഴിയാത്ത അവസ്ഥയാലാണ് ഹൈക്കമാന്റ്. അങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്കായുള്ള കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം തീരുംമുമ്പേ ഇറങ്ങിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. എ ഗ്രൂപ്പും ഐ ഗ്രൂപ്പുമെല്ലാം തിരക്കിട്ട ചര്‍ച്ചകളിലാണ്.
നാലുതവണ പൂര്‍ത്തിയാക്കിയവരെയും ആരോപണവിധേയരെയും മാറ്റിനിര്‍ത്തണമെന്ന വാദത്തില്‍ സുധീരന്‍ ഉറച്ചുനിന്നപ്പോള്‍, വിജയം മാത്രമാകണം മാനദണ്ഡമെന്ന മറുവാദമാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയര്‍ത്തിയത്. ഇതിനോടു ഹൈക്കമാന്‍ഡും യോജിച്ചതോടെ സുധീരന്‍ അയഞ്ഞു. എന്നാല്‍, രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെ ഗ്രൂപ്പ് നേതാക്കളായ അഞ്ചു സിറ്റിങ് എം.എല്‍.എമാര്‍ക്കു സീറ്റ് നല്‍കരുതെന്ന ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. മറ്റു പതിനഞ്ചോളം സീറ്റുകളിലെയും രൂക്ഷമായ തര്‍ക്കം പരിഹരിക്കാനാകാതെവന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
ഉമ്മന്‍ ചാണ്ടിയും രമേശും ഒന്നിച്ചതോടെ ഇരു ഗ്രൂപ്പുകളിലെയും ഏതാനും വമ്പന്മാരെയെങ്കിലും വീഴ്ത്താനാണ് സുധീരന്റെ ശ്രമം.  മന്ത്രിമാരായ കെ. ബാബു (തൃപ്പൂണിത്തുറ), കെ.സി. ജോസഫ് (ഇരിക്കൂര്‍), അടൂര്‍ പ്രകാശ് (കോന്നി), എം.എല്‍.എമാരായ ബെന്നി ബെഹനാന്‍ (തൃക്കാക്കര), എ.ടി. ജോര്‍ജ് (പാറശാല) എന്നിവര്‍ക്ക് ഒരുകാരണവശാലും സീറ്റ് അനുവദിക്കാനാകില്ലെന്നായിരുന്നു സുധീരന്റെ നിലപാട്. ആരോപണവിധേയരും പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പു നേരിടുന്നവരുമായ ഇവര്‍ മത്സരിക്കുന്നതു തെറ്റായസന്ദേശം നല്‍കുമെന്ന് അദ്ദേഹം വാദിച്ചു. തൃപ്പൂണിത്തുറയില്‍ എന്‍. വേണുഗോപാല്‍, കോന്നിയില്‍ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് പി. മോഹന്‍രാജ്, ഇരിക്കൂറില്‍ സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ പി.ടി. തോമസ് എന്നിവരെയാണു സുധീരന്‍ നിര്‍ദേശിച്ചത്.
സ്ഥാനാര്‍ത്ഥി പട്ടിക തര്‍ക്കം മുറുകുമ്പോള്‍ പല രാഷ്ട്രീയനിരീക്ഷകരും ഏതാനും ദശകങ്ങള്‍ക്കുമുമ്പത്തെ കോണ്‍ഗ്രസ്സ് ചരിത്രത്തെ സ്മരിക്കുന്നത് സ്വാഭാവികം. കൃത്യമായി പറഞ്ഞാല്‍ 1960കളും 70കളും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അത് മറക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു വ്യത്യസ്ഥമാക്കിയ കാലഘട്ടമായിരുന്നു അത്. 60കളില്‍ കെ എസ് യുവിലൂടെ രംഗത്തുവന്ന ഏതാനും ബാലന്മാരായിരുന്നു അതിനു കാരണക്കാര്‍. അതില്‍ ആന്റണിയും സുധീരനും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും പി സി ചാക്കോയുമെല്ലാം ഉള്‍പ്പെടും. കേരളത്തിലെ തെരുവുകള്‍ ഇവരുടെ നേതൃത്വത്തില്‍ ശബ്ദമുഖരിതമായി. കെ എസ് യുവിന്റേയും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലെത്തിയ ഇവര്‍ പാര്‍ട്ടിക്കകത്തും ശക്തമായ കലാപമഴിച്ചുവിട്ടു. ആദര്‍ശത്തിന്റെ പരിവേഷമായിരുന്നു ഇവരുടെ മുഖമുദ്ര. ഇവരുന്നയിച്ച പ്രധാന ആവശ്യം മുന്‍തലമുറ ചെറുപ്പക്കാര്‍ക്കായി വഴി മാറുക എന്നതായിരുന്നു. അങ്ങനെയായിരുന്നു കരുണാകരന്റെ മുഖ്യശത്രുക്കളായി ഇവര്‍ മാറിയത്. കരുണാകരന്‍ ഇഎംഎസിനേക്കാള്‍ ഭയപ്പെട്ടത് ഇവരെയായിരുന്നു. ദശകങ്ങളോളം കോണ്‍ഗ്രസ്സില്‍ നിലനിന്ന ഗ്രൂപ്പിസം ഉടലെടുക്കുന്നതുതന്നെ അങ്ങനെയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മറ്റു പലതുമായി ആന്റണിയും ഈ സംഘവും മാറി. ഇടക്കവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുകയും ഇടതുപക്ഷത്തെത്തുകയും ചെയ്തു. ഇവര്‍ക്കു ബദലായി 3 ചെറുപ്പക്കാരെ കരുണാകരനും ഉയര്‍ത്തി കൊണ്ടുവന്നു. കാര്‍ത്തികേയന്‍, ചെന്നിത്തല, ഷാനവാസ്. പിന്നീട് മുരളീധരനു അമിത പ്രാധാന്യം നല്‍കിയപ്പോഴായിരുന്നു ഇവര്‍ തിരുത്തല്‍ വാദികളായത്.
കാലത്തിന്റെ തമാശയായിരാക്കാം ഇക്കൂട്ടരാണ് ഇപ്പോള്‍ പ്രായമേറെയായിട്ടും അധികാരം വിടാന്‍ തയ്യാറാകാത്തതും അഴിമതിയാരോപണത്തിനു വിധേയവരായവരെ ഒഴിച്ചു നിര്‍ത്തുക എന്ന മിനിമം രാഷ്ട്രീയ മര്യാദപോലും പാലിക്കാത്തതും. എന്തു ഉദ്ദേശം പുറകിലുണ്ടെങ്കിലും സുധീരന്‍ ഉന്നയിക്കുന്ന ആവശ്യം പൂര്‍ണ്ണമായും തള്ളാന്‍ ആന്റണിക്കും ഹൈക്കമാന്റിനും കഴിയാത്തത് ഈ ഓര്‍മ്മകള്‍ ഉള്ളതിനാലാണ്. അഴിമതി ആരോപണം നേരിടുന്നവരും പലവട്ടം മത്സരിച്ചവരും മാറിനിന്ന് യു.ഡി.എഫിന് തെരഞ്ഞെടുപ്പു രംഗത്ത് മെച്ചപ്പെട്ട ഇമേജ് നല്‍കണമെന്ന നിലപാടിലാണ് സുധീരന്‍. എങ്കില്‍ ഭരണതുടര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ ജയം ദേശീയതലത്തില്‍ പ്രധാനമാണെന്നിരിക്കെ, പ്രതിച്ഛായ നന്നാക്കാന്‍ ശ്രമം വേണമെന്ന കാഴ്ചപ്പാട് ഹൈകമാന്‍ഡിനുമുണ്ട്. എന്നാല്‍ ഇവരുടെ മണ്ഡലങ്ങളിലെ വിജയസാധ്യത എന്ന മുദ്രാവാക്യത്തില്‍ തട്ടി സുധീരന്റെ ആവശ്യങ്ങള്‍ തള്ളിപ്പോകാന്‍ തന്നെയാണ് സാധ്യത. തെരഞ്ഞെടുപ്പില്‍ പലവട്ടം ജയിക്കുന്നത് കുറ്റമാണോ എന്ന നിഷ്‌കളങ്കമെന്നു തോന്നുന്ന ചോദ്യവും അവരുന്നയിക്കുന്നു. സുധീരന്‍ പറഞ്ഞതുപോലെയാണെങ്കില്‍ താനും മാറേണ്ടിവരില്ലേ എന്ന തന്ത്രപൂര്‍വ്വമായ ചോദ്യമാണ് ഉമ്മന്‍ ചാണ്ടി ചോദിക്കുന്നത്. ആരോപണമാണു പ്രശ്‌നമെങ്കില്‍ ഏറ്റവുമധികം ആരോപണത്തിനു വിധേയനായതു താനാണ്.. കൂടുതല്‍ മത്സരിച്ചവര്‍ മാറണമെന്നാണെങ്കിലും താന്‍ മാറണം.
സത്യത്തില്‍ ഒരു ഘട്ടത്തില്‍ മുന്‍തലമുറയെ ചോദ്യം ചെയ്ത് ഈ ഈ ചെറുപ്പക്കാര്‍ പാര്‍ട്ടിയിലെത്തിയ പോലെ ഇപ്പോള്‍ ആരുമെത്തുന്നില്ല എന്നതാണ് കോണ്‍ഗ്രസ്സ് നേരിടുന്ന പ്രതിസന്ധി. കോണ്‍ഗ്രസ്സ് മാത്രമല്ല, സിപിഎമടക്കം മറ്റു പാര്‍ട്ടികളും ഇതേ പ്രതിസന്ധി നേരിടുന്നു. എന്നാല്‍ സിപിഎമ്മും സിപിഐയും മറ്റും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കുറെകൂടി യാഥാര്‍ത്ഥ്യബോധം പ്രകടമാക്കുന്നു. പൊതുസമ്മതര്‍ എന്ന പേരില്‍ ഇന്നോളം രാഷ്ട്രീയത്തിലില്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കുന്നു എന്നതാണ് സിപിഎമ്മിനെതിരായ പ്രധാന വിമര്‍ശനം. സിപിഐയാകട്ടെ കുറെ കൂടി സന്തുലിതമായ രീതിയില്‍ ഈ പ്രശ്‌നം പരിഹരിക്കുന്നു. കോണ്‍ഗ്രസ്സാകട്ടെ ഇനിയും ശക്തമായ നീക്കങ്ങള്‍ക്കു തയ്യാറല്ല. സത്രീകള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കി മത്സരിപ്പിക്കുന്ന കാര്യത്തിലാകട്ടെ എല്ലാവരും ഒരുപോലെതന്നെയാണു താനും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply