
ഭമി ഏറ്റെടുക്കല്‍, പുനരധിവാസ ഭേദഗതി ബില്‍ മാനവികവിരുദ്ധം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വികസനത്തിന്റെ പേരില്‍ പാര്‍ലിമെന്റിലവതരിപ്പിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭമി ഏറ്റെടുക്കല്‍, പുനരധിവാസ ഭേദഗതി ബില്‍ ആശങ്കാജനകമാണ്. വികസനപദ്ധതികള്‍ക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ആശ്വസം നല്‍കാനും നീതിയുക്തമാക്കാനും മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളാണ് കോര്‍പറേറ്റ് താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി മാറ്റുന്നത്. കാര്‍ഷിക ഭൂമിയടക്കമുള്ളവ ഏകപക്ഷീയമായി ഏറ്റെടുക്കാനുതകുന്ന വിധത്തിലാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
വികസനത്തെയും വ്യവസായവത്ക്കരണത്തെയും തടയുന്നതാണു നിലവിലെ നിയമത്തിലെ വ്യവസ്ഥകളെന്നും അതില്‍ മാറ്റം വരുത്തണമെന്നുമാണ് കേന്ദ്രനിലപാട്. ഈ ഭേദഗതികള്‍ നിലവില്‍ വന്നാല്‍ ആരുടേയും സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു കഴിയും. പുനരധിവാസത്തിനു ഗ്യാരണ്ടിയുമുണ്ടാകില്ല.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കണമെന്നു മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടുവെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ഭേദഗതിയനുസരിച്ച് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ അതുനേരിട്ടു ബാധിക്കുന്നവരില്‍ 70 ശതമാനത്തിന്റെ എങ്കിലും സമ്മതം വേണമെന്ന നിബന്ധന ഒഴിവാക്കും. സ്വകാര്യ പദ്ധതികള്‍ക്ക് 80 ശതമാനം സമ്മതം വേണമെന്ന നിബന്ധനയിലും മാറ്റംവരും.പകരം 50 ശതമാനം പേരുടെ സമ്മതം മതി എന്നാകും.
റവന്യൂ മന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനസര്‍ക്കാരുകളെല്ലാം ഇതിനായി വാദിച്ചു എന്നാണ് കേന്ദ്രം പറയുന്നത്.. ഏറ്റവും ഗൗരവമായ വിഷയം മറ്റൊന്നാണ്. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുള്ള സാമൂഹിക ആഘാത പഠനം ഒഴിവാക്കുമെന്നതാണത്. അത്‌സമയനഷ്ടത്തിനിടയാക്കുമത്രെ. ആറു മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം നടത്തണം എന്ന വ്യവസ്ഥ വന്‍ പദ്ധതികള്‍ക്കും പി.പി.പി. പദ്ധതികള്‍ക്കും മാത്രമായി ചുരുക്കണം എന്നാണു മന്ത്രാലയം ആവശ്യപ്പെടുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയെ ആശ്രയിച്ചു മൂന്നു വര്‍ഷമായി ജീവിക്കുന്ന കുടുംബങ്ങള്‍ക്കുകൂടി നഷ്ടപരിഹാരം നല്‍കണമെന്നും പുനരധിവാസത്തില്‍ അവരേയും ഉള്‍പ്പെടുത്തണമെന്ന നിബന്ധന പിന്‍വലിക്കും.ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു നഷ്ടപരിഹാരം നല്‍കാതിരിക്കുക, ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതിരിക്കുക എന്നീ സാഹചര്യങ്ങളില്‍ ഭൂമിഏറ്റെടുക്കല്‍ ഇല്ലാതാകുമെന്ന നിബന്ധനയിലും മാറ്റമുണ്ട്.
വികസനത്തിന്റെ സ്വഭാവത്തെ കുറിച്ച് ഏറെ തര്‍ക്കം നിലനില്‍ക്കുമ്പോഴും അതിനായി ഒഴിപ്പിക്കുന്നവരുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. മാന്യമായ നഷ്ടപരിഹാരം നല്‍കാതെ ഇരകളെ തെരുവില്‍ വലിച്ചെറിഞ്ഞുള്ള പദ്ധതികള്‍ എങ്ങനെയാണ് വികസനമാകുന്നത്? മുന്‍സര്‍ക്കാരിനേക്കാള്‍ കോര്‍പ്പറേറ്റുകളുടെ പാവയായി മോദി സര്‍ക്കാര്‍ മാറുന്നെന്ന നിരീക്ഷണം ശരി വെക്കുന്നതാണ് ഈ നീക്കമെന്നു പറയാതിരിക്കാനാവില്ല. എന്തായാലും ഭേദഗതിക്കെതിരെ അന്നാഹസാരെയടക്കമുള്ളവര് രംഗത്തുവന്നിട്ടുണ്ട്. ഒപ്പം ഡെല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും. പ്രതിപക്ഷം പാര്‍ലിമെന്റിലും സമരരംഗത്തുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ബില്‍ പിന്‍വലിക്കുകയാണ് ചെയ്യേണ്ടത്. വികസനം സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എതിരാകരുതല്ലോ.
