
പ്ലാച്ചിമടയില്‍ നഷ്ടപരിഹാരം ഇനിയും അകലെ: സര്‍ക്കാര്‍ വാഗ്ദാനവും ജലരേഖയാകും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കുടിവെള്ളം മുട്ടിച്ച വിദേശ ബഹുരാഷ്ട്ര കുത്തക കമ്പനിയെ മുട്ടുകുത്തിപ്പിച്ച പ്ലാച്ചിമടയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ഇനിയും അകലെ. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി തള്ളിയതോടെയാണു നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത മങ്ങിയത്. കൊക്കകോള കമ്പനിയില്‍നിന്നു നേരിട്ടു നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ ശ്രമിക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ജലരേഖയാകുമെന്ന് ഉറപ്പായി.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ സംബന്ധിച്ച് ആറുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിയമസഭ പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്ന കേരള പ്ലാച്ചിമട കൊക്കകോള ബില്‍ 2015 നവംബര്‍ 20 നു തിരിച്ചയച്ചു. 2010 ലെ ഹരിത ട്രിബ്യൂണല്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന വിഷയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയാണു രാഷ്ട്രപതി ബില്‍ തിരിച്ചയച്ചത്. അതിനാല്‍ കേരള നിയമസഭയ്ക്ക് ബില്‍ പുനരവതരിപ്പിക്കാന്‍ കഴിയില്ല. ബില്‍ അടഞ്ഞ അധ്യായമായതിനാല്‍ നഷ്ടപരിഹാരം കമ്പനിയില്‍നിന്നു നേടിയെടുക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ഇനി ആരായാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.
ബില്ലിലുണ്ടായിരുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കി ഭേദഗതിയോടെ ബില്‍ നിയമസഭ പാസാക്കി കേന്ദ്രത്തിന് അയയ്ക്കുകയാണ് ഇനി സംസ്ഥാന സര്‍ക്കാരിനു ചെയ്യാവുന്ന വഴി. അല്ലെങ്കില്‍ സംസ്ഥാനത്തിനു തന്നെ പുതിയ നിയമം കൊണ്ടുവരാം. ഇതില്‍ ഉചിതമായതു പരിഗണിക്കുമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും അതിലും യാതൊരു നടപടിയുമുണ്ടായില്ല.
കുടിവെള്ളം മുട്ടുകയും നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ വീര്‍പ്പു മുട്ടുകയും ചെയ്യുന്ന പ്ലാച്ചിമടയിലെ പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലെ തൊള്ളായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയാണ് അസ്ഥാനത്താകുന്നത്. സംസ്ഥാന സര്‍ക്കാരില്‍ ജലവിഭവ വകുപ്പും നിയമ വകുപ്പുമാണ് ബില്ലില്‍ തീരുമാനമെടുക്കേണ്ട പ്രധാന വകുപ്പുകള്‍. തുടര്‍ നടപടികളെക്കുറിച്ച് ജല വിഭവ വകുപ്പില്‍നിന്നും തങ്ങള്‍ക്ക് യാതൊരു നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ലെന്ന് നിയമ വകുപ്പ് പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ജല വിഭവ വകുപ്പിന്റെ അഭിപ്രായം.
പ്ലാച്ചിമട നഷ്ടപരിഹാര ബില്ലിന്റെ നാള്‍വഴികള്‍
22042010: അഡീ ചീഫ് സെക്രട്ടി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ജലചൂഷണം നടത്തിയ കൊക്കകോള കമ്പനിയില്‍നിന്ന് 216.26 കോടിരൂപ ഈടാക്കണമെന്നും അതിനുവേണ്ടി ഒരു ട്രിബ്യൂണലോ അതോറിറ്റിയോസ്ഥാപിക്കണമെന്നും ശുപാര്‍ശ.
24022011: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ കേരള നിയമസഭ പാസാക്കി
29032011: കേരള ഗവര്‍ണറുടെ സെക്രട്ടറി രാഷ്ട്രപതിയുടെ അനുമതിക്കായി ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചു. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ബില്‍ നിയമമാക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ മന്ത്രാലയത്തെ അറിയിച്ചു.
08072011: കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചു. കേരള നിയമസഭയ്ക്ക് ബില്‍ പാസാക്കാന്‍ അധികാരമില്ലെന്ന് കൊക്കകോള കമ്പനി.
17112011: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കേരളം മറുപടി നല്‍കി.
05112014: നഷ്ടപരിഹാരത്തിന് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയാണു വേണ്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമോപദേശം നല്‍കി.
01122014: കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
06112015: രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതായി ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവര്‍ണറെ അറിയിച്ചു.
18012016: ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചത് ഗവര്‍ണറുടെ സെക്രട്ടറി നിയമവകുപ്പ് സെക്രട്ടറിയെ അറിയിച്ചു.
03052017: ബില്‍ നിയമസഭയ്ക്ക് പുനരവതരിപ്പിക്കാന്‍ കഴിയില്ലെന്നും കൊക്കകേകാള കമ്പനിയില്‍നിന്നു നഷ്ടപരിഹാരത്തുക നേടിയെടുക്കാന്‍ മറ്റ് എന്തെങ്കിലും നടപടികള്‍ ഉണ്ടോയെന്ന് ആരായുമെന്നും ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് കേരള നിയമസഭയെ അറിയിച്ചു.
മംഗളം

