പ്രവാസം : പഠനറിപ്പോര്‍ട്ടും കേരളവും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

uaeമലയാളികളെ സംബന്ധിച്ചിടത്തോളം പ്രവാസത്തിന്റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒരു ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരളത്തെ പിടിച്ചുനിര്‍ത്തിയത് പ്രവാസികളായിരുന്നു. അതിപ്പോഴും തുടരുക തന്നെയാണ്. പ്രവാസികളെ ആശ്രയിച്ചുനില്‍ക്കുന്ന ഒരു സമ്പദ്ഘടന മികച്ചതാണോ എന്ന ചോദ്യമുണ്ട്. അതുപോലെ നിരവധി നിഷേധാത്മക വശങ്ങളും ഇതിനുണ്ട്.
പ്രവാസത്തിന്റെ പതിറ്റാണ്ടുകള്‍ അവസാനിക്കാന്‍ പോകുകയാണെന്ന് പല വിദഗ്ധരും പറയാറുണ്ട്. എന്നാല്‍ അതു ശരിയല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രവാസികളുടെ എണ്ണം ഉയര്‍ന്നതായാണ്  റിപ്പോര്‍ട്ട്. ഇപ്പോള്‍ 23.6 ലക്ഷം മലയാളികളാണ് പ്രവാസികള്‍. 2011ലെ സര്‍വേയില്‍ 22.8 ലക്ഷം പേരായിരുന്നു. 2011ലെ റിപ്പോര്‍ട്ടില്‍ പ്രവാസികളാകുന്ന മലയാളികളുടെ എണ്ണം കുറയുമെന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍, കൂടിയതായാണ് പുതിയ പഠനത്തില്‍ കണ്ടത്തെിയത്. മുന്‍ സര്‍വേയില്‍ 2015 ഓടെ വര്‍ധന പൂജ്യമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. 83000 പേരുടെ വര്‍ധനയാണ് വന്നത്. കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലവസര സാഹചര്യത്തില്‍ കാര്യമായ മാറ്റം ഇപ്പോഴും വന്നിട്ടില്ല. മാത്രമല്ല, വിദേശ ജോലിചെയ്യുന്നത് ഗ്‌ളാമറായി യുവാക്കള്‍ കാണുന്നു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസിലെ (സി.ഡി.എസ്) കെ.സി. സക്കറിയ, എസ്. ഇരുദയ രാജന്‍ എന്നിവര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലാണ്. 1,07,503 പേര്‍.  ഇടുക്കി ജില്ലയിലെ പീരുമേടാണ് പ്രവാസികളുടെ എണ്ണത്തില്‍ പിന്നില്‍. തിരൂര്‍ കഴിഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലാണ് പ്രവാസികള്‍ കൂടുതല്‍. 1,04,863 പേര്‍. കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, തിരുവനന്തപുരം, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂര്‍ എന്നിവയാണ് പ്രവാസികള്‍ കൂടുതലുള്ള മറ്റ് താലൂക്കുകള്‍. ചിറ്റൂര്‍, ചേര്‍ത്തല, ആലുവ, ദേവികുളം, തൊടുപുഴ, സുല്‍ത്താന്‍ബത്തേരി, വൈക്കം, ഉടുമ്പന്‍ചോല, കുട്ടനാട് എന്നിവയാണ് പ്രവാസികള്‍ കുറഞ്ഞ താലൂക്കുകള്‍.
പ്രവാസി മലയാളികളില്‍ 38.7 ശതമാനം പേരും യു.എ.ഇയിലാണ്. യു.എ.ഇ 886968 പേര്‍, സൗദി അറേബ്യ 514976, ഒമാന്‍ 185996, കുവൈത്ത് 180765, ബഹ്‌റൈന്‍ 146472, ഖത്തര്‍ 104623, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ 13368 എന്നിങ്ങനെയാണ് മലയാളികള്‍. ഇതില്‍ യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, എന്നിവിടങ്ങളില്‍ പ്രവാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സൗദിയിലും ഖത്തറിലും കുറഞ്ഞു. ഗള്‍ഫ് കഴിഞ്ഞാല്‍ കൂടുതല്‍ പ്രവാസികളുള്ള അമേരിക്കയില്‍ മലയാളികളുടെ എണ്ണം കുറയുകയാണ്. എന്നാല്‍, ബ്രിട്ടനില്‍ കുടിയേറ്റം വര്‍ധിക്കുന്നതായി സര്‌വ്വേ പറയുന്നു..
സംസ്ഥാനത്തെ ആകെയുള്ള 3.6 ദശലക്ഷം പ്രവാസികളില്‍ 20.4 ശതമാനം പേരും മലപ്പുറം ജില്ലക്കാരാണ്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. 13.3 ശതമാനം. കേരളത്തിലെ 100 വീടുകളില്‍ ശരാശരി 43.8 വീടുകള്‍ പ്രവാസികളുള്ളവരാണ്. എന്നാല്‍, മലപ്പുറത്ത് 100 വീടുകളില്‍ 86.3 ശതമാനമുണ്ട്. ഇടുക്കിയില്‍ ഇത് 9.6 ശതമാനമാണ്. 2011-14 കാലഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലക്കാരാണ് വിദേശത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത്. ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍നിന്ന് കുറയുകയും ചെയ്തു. മതപരമായി നോക്കിയാല്‍ പ്രവാസികളില്‍ 37.2 ശതമാനവും മുസ്ലിംകളാണ്. 12.7 ശതമാനം ഹിന്ദുക്കളും 19.5 ശതമാനം ക്രിസ്ത്യാനികളുമാണ്. വരുന്ന 15,129 കോടിയില്‍ 7029 കോടി മുസ്ലിം സമുദായത്തിലേക്കാണ്. ഇത് മൊത്തം തുകയുടെ 46.5 ശതമാനം വരും.എന്നാല്‍, സംസ്ഥാനത്ത് മൊത്തം മുസ്ലിം ജനസംഖ്യ 26.5 ശതമാനം മാത്രമാണ്. മൊത്തം വീടുകളെടുത്താല്‍ 17.1 ശതമാനം വീടുകളിലേക്ക് മാത്രമേ പ്രവാസി പണം വരുന്നുള്ളൂ.
പ്രവാസികളുടെ തിരിച്ചുവരവും സജീവമാണ്. സംസ്ഥാനത്ത് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയത്തെിയത് മലപ്പുറം ജില്ലയിലാണ്. അവിടെ 100ല്‍ 34 വീടുകളില്‍ മടങ്ങിവന്ന പ്രവാസിയുണ്ട്. തൊട്ടുപിന്നില്‍ കാസര്‍കോടും അതിനുശേഷം തിരുവനന്തപുരവുമാണ്. 201114 കാലയളവില്‍ മടങ്ങിയത്തെിയവരുടെ എണ്ണം മലപ്പുറത്ത് ഗണ്യമായി വര്‍ധിച്ചു. 2011ല്‍ 19.4 ശതമാനമായിരുന്നത് 2014ല്‍ 34 ശതമാനമായി വര്‍ധിച്ചു. സൗദിയില്‍ നിന്നുള്ള മടക്കമാണ് ഇതിന് പ്രധാന കാരണം.
പ്രവാസികള്‍ അയക്കുന്ന പണം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലും ജീവിതനിലവാരത്തിലും ഇപ്പോഴും വലിയ സ്വാധീനം സൃഷ്ടിക്കുന്നുവെന്നുതന്നെയാണ് പഠനം വ്യക്തമാക്കുന്നത്. 2013-14 വര്‍ഷത്തില്‍ 72,680 കോടി രൂപയാണ് എത്തിയത്. 2011ല്‍ ഇത് 49,696 കോടിയായിരുന്നു. 22,985 കോടിയുടെ വര്‍ധനയാണ് (46 ശതമാനം) ഈ കാലത്ത് വന്നത്. ഇത് പ്രധാനമായും രൂപയുടെ മൂല്യത്തകര്‍ച്ച കൊണ്ടായിരുന്നു. 2003-08ല്‍ 134 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2011ല്‍ ശരാശരി ഒരു വീട്ടില്‍ 63,315 രൂപ വരെ ലഭിക്കുമെന്നായിരുന്നുവെങ്കില്‍ 2014ല്‍ ഇത് 85,535 രൂപയായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തില്‍ പ്രവാസികളില്‍നിന്ന് സംസ്ഥാനത്തെ കുടുംബങ്ങളിലേക്ക് വിദേശത്തുനിന്ന് എത്തിയത് 15,129 കോടി രൂപയാണ്. 2008ല്‍ ഇത് 12,511 കോടിയായിരുന്നു. ഈ കാലത്ത് 20 ശതമാനത്തിന്റെ വര്‍ധനയാണ് വന്നത്. എന്നാല്‍, ഇതേസമയത്ത് പ്രവാസികളായവരുടെ എണ്ണത്തിലെ വര്‍ധന 6.2 ശതമാനം മാത്രമാണ്. ലഭിക്കുന്ന പണത്തില്‍ ഒമ്പത് ശതമാനം വീട് വാങ്ങാനും നിര്‍മിക്കാനും ഭൂമി വാങ്ങാനും ചെലവിടുന്നു.
2008നെക്കാള്‍ ഒരു ശതമാനം വര്‍ധന ഇക്കാര്യത്തിലുണ്ട്. പണത്തില്‍ നിശ്ചിതഭാഗം സമ്മാനങ്ങള്‍ പോലുള്ളവ നല്‍കാന്‍ ഉപയോഗിക്കുന്നു. കാര്‍ വാങ്ങല്‍, വിദ്യാഭ്യാസം, ചികിത്സ, സ്ത്രീധനം എന്നിവക്കായി നല്‍കുന്ന പണത്തില്‍ വന്‍ വര്‍ധന വന്നു. സംസ്ഥാനത്തെ പ്രവാസികളില്‍ 35 ശതമാനത്തിനും നല്ല വീടുണ്ട്. 12.9 ശതമാനത്തിന് ആഡംബര വിഭാഗത്തില്‍പെടുന്ന വീടുകളും 23.3 ശതമാനത്തിന് വളരെ നല്ലത് വിഭാഗത്തിലെ വീടും ഉണ്ട് . നല്ലത് എന്ന വിഭാഗത്തില്‍ 40.7 ശതമാനവും പാവങ്ങള്‍ വിഭാഗത്തില്‍ 21 ശതമാനവും കുടിലുകളുടെ വിഭാഗത്തില്‍ 2.2 ശതമാനവുമാണുള്ളത്.  93.2 ശതമാനം പ്രവാസികളും സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. 17 ശതമാനം പ്രവാസികള്‍ക്ക് താമസിക്കുന്നതിന് പുറമെ ഒരു വീടുകൂടി സ്വന്തമായുണ്ട്. അവ മിക്കതും പൂട്ടികിടക്കുന്നു. 28 ശതമാനം കുടുംബങ്ങള്‍ക്ക് താമസിക്കുന്ന സ്ഥലത്തിന് പുറമെ അല്‍പം ഭൂമിയും സ്വന്തമായുണ്ട്. പ്രവാസികളുടെ പണത്തിലെ ഒരുഭാഗം ടി.വി, സെല്‍ഫോണ്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നു. പ്രവാസി വീടുകളില്‍ വാഹനം, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, നെറ്റ് കണക്ഷന്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന്റെ ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംരംഭകത്വം ഇപ്പോഴും കാര്യമായി വികസിക്കുന്നില്ല.
സംസ്ഥാനത്തെ പ്രവാസി നിക്ഷേപത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 18,124 കോടിയുടെ വര്‍ധനടായിട്ടുണ്ടെന്നും പഠനം പറയുന്നു. (24 ശതമാനം). ഇതോടെ വാണിജ്യ ബാങ്കുകളിലെ ആകെ പ്രവാസി നിക്ഷേപം 94,097 കോടി രൂപയായി. മൊത്തം നിക്ഷേപവും വര്‍ധിച്ചു. നിക്ഷേപം വര്‍ധിക്കുന്നെങ്കിലും അതിനനുസരിച്ച് വായ്പ വര്‍ധിക്കുന്നില്ല. മുന്‍ഗണനാ മേഖലകളില്‍ ബാങ്കുകള്‍ നല്‍കേണ്ട വായ്പയും ലക്ഷ്യം കണ്ടില്ല. ആദ്യ മൂന്ന് മാസത്തെ വായ്പാ വിതരണത്തില്‍ മുന്‍വര്‍ഷം ഇതേസമയത്ത് ഉണ്ടായതിനെക്കാള്‍ 1180 കോടിയുടെ കുറവ് വന്നു.
2014-15 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസങ്ങളില്‍ മാത്രം പ്രവാസി നിക്ഷേപത്തില്‍ 214 കോടിയുടെ വര്‍ധന ഉണ്ടായതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസി നിക്ഷേപത്തിന്റെ 40.29 ശതമാനവും സ്വകാര്യ ബാങ്കുകളിലാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകളില്‍ 36,972 കോടിയുടെയും മറ്റു ദേശസാത്കൃത ബാങ്കുകളില്‍ 18,934 കോടിയുടെയും സ്വകാര്യ ബാങ്കുകളില്‍ 37,911 കോടിയുടെയും പ്രവാസി നിക്ഷേപമാണുള്ളത്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) മൊത്തം നിക്ഷേപത്തില്‍ 4273 കോടി രൂപയുടെ വര്‍ധനയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 2,83,928 കോടിയായി. 2013 ജൂണില്‍ ഇത് 2,39,214 കോടിയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 44,714 കോടിയുടെ (18.69 ശതമാനം) വര്‍ധനയാണുണ്ടായത്.
ഇതൊക്കെയാണെങ്കിലും ഈ പണം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതില്‍ നാം തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. സര്‍്ക്കാരാകട്ടെ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പ്രവാസി നിക്ഷേപം വികസനത്തിനായി ഉപയോഗിക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കായിരിക്കും നമ്മുടെ പോക്ക്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized, unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply