നവോത്ഥാന പാരമ്പര്യവാദികള്‍ക്ക് വഴി തെറ്റുന്നു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

vvv

രമേഷ് നന്മണ്ട
1. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പറയുമ്പോള്‍ തന്നെ, ദലിതര്‍ അമ്പലക്കാര്യത്തില്‍ ചാവേറുകളാകേണ്ടതില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നമ്മുടെ അഭിപ്രായം പറയാം. പക്ഷെ, അതിനായി ചാവേറുകളാവാന്‍ പോവേണ്ടതില്ല. ആചാര സംരക്ഷണത്തിന്റെ മറവില്‍ സംഘപരിവാര്‍ ബലിയാടുകളും ചാവേറുകളുമാക്കുന്നത് ദലിതരെ തന്നെയാണ്.ഇതാണ് വസ്തുത എന്നിരിക്കെ രണ്ടു കൂട്ടര്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ ദലിതര്‍ തന്നെ വേണമെന്നതാണ് സമകാലിക അനുഭവങ്ങള്‍.

2. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരമുണ്ടായപ്പോഴും മഹാത്മാ അയ്യന്‍കാളി ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുക പോലുമുണ്ടായിട്ടില്ല എന്നിരിക്കെ, അയ്യന്‍കാളിയുടെ വില്ലുവണ്ടി പോകേണ്ടത് വിദ്യാഭ്യാസ/ അധികാരമണ്ഡലങ്ങളിലേക്കാണ് എന്നത് വ്യക്തമാണ്.

3. ശബരിമല പ്രവേശനക്കാര്യത്തില്‍ ദലിതര്‍ ഭരണഘടനാ പക്ഷ നിലപാടുകള്‍ പുലര്‍ത്തി കോടതി വിധിക്കൊപ്പം നില്‍ക്കുമ്പോള്‍, അതിനായി അരയും തലയും മുറുക്കുമ്പോള്‍, ദലിതര്‍ /ആദിവാസികള്‍ ശബരിമല മലയരയര്‍ക്ക് തിരിച്ചു നല്‍കണമെന്ന ‘ തികച്ചും ന്യായമായ കാര്യം ഉന്നയിക്കുമ്പോള്‍ അതിനോടൊപ്പം നില്‍ക്കാന്‍, ആവിഷയം മുഖ്യധാരയില്‍ ചര്‍ച്ചാ വിഷയമാക്കിസ്ഥാപിച്ചെടുക്കുവാന്‍ ,ശബരിമല. സ്ത്രീ പ്രവേശനത്തിനു വേണ്ടി വാദിക്കുന്ന സവര്‍ണ്ണ ബുദ്ധിജീവികള്‍ ആരും തന്നെ തയ്യാറാവുന്നില്ല എന്നത് ശ്രദ്ധേയമാണ്. അനന്തരഫലം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യധാരാ സംവാദമെന്ന നിലയില്‍ അണിനിരന്നവര്‍, ശബരിമലയിലെ ആദിവാസി അവകാശത്തെക്കുറിച്ച് പറയുമ്പോള്‍ അത് കേവലമായ വനരോദനമായി മാറുന്നു. അത് ഏറ്റു പിടിക്കാന്‍ സവര്‍ണ്ണ ബുദ്ധിജീവികളോ സ്വയം പ്രഖ്യാപിത ഇടതു പക്ഷ മോ തയ്യാറാവുന്നില്ല. ഇത് തികച്ചും ഇടതു-സവര്‍ണ്ണരുടെ ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പിന്റെ ഇരകളാവാന്‍ ദലിതര്‍ നിന്നു കൊടുക്കേണ്ടതുണ്ടോ?

4.നവോത്ഥാന പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ വനിതാ മതില്‍ ഉയര്‍ത്തുവാന്‍ പോവുകയാണ്. അതിനായി വിവിധ പട്ടിക വിഭാഗ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് മുഖ്യമന്തി യോഗം സംഘടിപ്പിച്ചു.നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളെയാണത്രേ യോഗത്തിന് ക്ഷണിച്ചത്. ഒന്നു ചോദിക്കട്ടെ, ഇത്രയും സംഘടനകള്‍ ഇതുവരെയും ഇവിടെ ഉണ്ടായിരുന്നില്ലേ? ഈ സംഘടനകളെയെല്ലാം പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ജാതി സംഘടനകളും പിന്തിരിപ്പനുമായിട്ടാണ് പരിഗണിച്ചിരുന്നത്. പിന്നെ ഇപ്പോള്‍ എന്തുകൊണ്ടാണ് പിണറായിക്ക് ഇവരെല്ലാം സ്വീകാര്യരായത്? അതിന്റെ കാരണം മറ്റൊന്നുമല്ല, പിണറായിയും ഗവണ്‍മെന്റും ഇപ്പേള്‍ പ്രതിസന്ധിയിലാണ്.അത് മറികടക്കാന്‍ എക്കാലവും ചെയ്തതുപോലെ ദലിതരെ തന്നെ ഉപയോഗിക്കുന്നു. ദലിതര്‍ വീണ്ടും ബലിയാടുകളാക്കപ്പെടുന്നു. അല്ലാത്ത പക്ഷം, ശബരിമല മലയരയര്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം കൂടി വനിതാ മതില്‍ ഉയര്‍ത്തുന്നവര്‍ ഉന്നയിക്കേണ്ടി വരും.

5. വനിതാ മതിലിനായി വനിതകളെ ഇറക്കിക്കൊടുക്കുന്ന പട്ടിക വിഭാഗ സംഘടനകള്‍ ഒരു കാര്യം മറന്നു പോവരുത്, നിങ്ങളെ പ്രതിരോധ കവചമാക്കിക്കൊണ്ടാണ്, മുഖ്യമന്ത്രി വളരെ തന്ത്രപരമായി കേരള അഡ്മിനിസ്‌ട്രേറ്റ് സര്‍വ്വീസില്‍ (കെ.എ.എസ്) സംവരണം അട്ടിമറിക്കുന്നത്.

6. ഉദ്യോഗ/ അധികാര / വിദ്യാഭ്യാസ മേഖലകളിലെ പങ്കാളിത്തം നവോത്ഥാന പാരമ്പര്യത്തില്‍ പെടുന്നതല്ലേ? പട്ടികജാതിക്കാരനെ ക്ഷേത്രത്തിലെ ശാന്തിയാക്കി ഞങ്ങള്‍ വിപ്ലവം നടത്തി എന്ന് മേനിപറയുന്ന പിണറായി, കെ.എ.എസ് സംവരണ നിഷേധം നടത്തുമ്പോള്‍ നവോത്ഥാന നായകരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുക തന്നെയാണ് ചെയ്യുന്നതെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാവും.

7. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സംവരണം വേണമെന്ന, സ്വകാര്യ മേഖലയില്‍ സംവരണം നടപ്പിലാക്കണമെന്ന, ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന, എയ്ഡഡ് മേഖലാ നിയമനം പി.എസ്.സിക്ക് വിടണമെന്ന, ആദിവാസികള്‍ക്കും ദലിതര്‍ക്കും കൃഷി ഭൂമി നല്‍കണമെന്ന ആവശ്യങ്ങളൊന്നും ബഹു: മുഖ്യമന്ത്രീ നവോത്ഥാന പാരമ്പര്യത്തില്‍ പെടില്ലേ എന്ന ചോദ്യം ചോദിക്കുന്നില്ല. ഇന്നുവരെ പൊളിറ്റ് ബ്യൂറോയില്‍ പട്ടികജാതിക്കാരനെ കയറ്റാതെ,അവനെ പൂജാരിയാക്കി വിപ്ലവം നടത്തിയവരോട് അത് ചോദിച്ചിട്ട് കാര്യമില്ല.

8. മേല്‍പറഞ്ഞ സംവരണ മടക്കമുള്ള ദലിത് /ആദിവാസികളുടെ ആവശ്യമുന്നയിച്ച് മതില്‍ പണിയാന്‍ തീരുമാനിച്ചാല്‍ ഈ പറയുന്ന സവര്‍ണ്ണര്‍ നമുക്കൊപ്പം നില്‍ക്കുമോ? ദലിത് ഹര്‍ത്താല്‍ ഉദാഹരണമായി നമുക്കു മുമ്പിലുണ്ട്.

9. ഈ സാഹചര്യത്തില്‍ ദലിതര്‍ ഇനിയും കബളിപ്പിക്കപ്പെടുകയാണ്. അതിനാല്‍ വിളിച്ചു പറയുക, സംവരണത്തിന്റെ ആരാച്ചാര്‍ പിണറായി വിജയന് പട്ടികജാതി സംഘടനകള്‍ സംരക്ഷണവലയം തീര്‍ക്കരുത്.

10. അതിനാല്‍ ഉറക്കെ വിളിച്ചു പറയുക, നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നു പറയുന്നവര്‍ക്ക് വഴി തെറ്റുന്നു.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply