
ദളിത് പീഡനത്തില്‍ മോദിസര്‍ക്കാരും പിണറായി സര്‍ക്കാരും സമാനമെന്ന് എം ഗീതാനന്ദന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദലിതുകളെ കൊന്നൊടുക്കുന്ന മോഡി ഭരണത്തിന്റെ ഫാസിസ്റ്റ് നിലപാടുകളാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍. വിനായകന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടണമെന്നും കൊലക്കുറ്റത്തിനും പട്ടികജാതി പീഡന നിരോധനനിയമമനുസരിച്ചും കേസെടുക്കണമെന്നും വിനായകന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഐ.ജി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതുകളടക്കമുള്ള പാര്‍ശ്വവത്കൃതരെ അടിച്ചമര്‍ത്തുകയോ കൊല്ലുകയോ ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് കേരളത്തിലും സംഭവിക്കുന്നത്. പോലീസ് സംവിധാനത്തിലെ വംശീയതയുടെ പ്രകടനമാണ് വിനായകന്റെ കാര്യത്തിലും വെളിപ്പെടുന്നത്. ഇത് യഥാര്‍ഥത്തില്‍ ഭരണകൂടത്തിന്റെ കൊലപാതകമാണ്. വിനായകനു നേരെയുണ്ടായ പോലീസ് ഭീകരത ജാതിവെറിയുടെ തുടര്‍ച്ചയാണ്. ജിഷയുടെയും ചിത്രലേഖയുടെയും മറ്റനവധി സംഭവങ്ങളിലും ജാതി തന്നെയാണ് പ്രശ്‌നമായത്. മുത്തങ്ങയില്‍ സംഭവിച്ചതും മറ്റൊന്നല്ല. അതിനാല്‍ ജാതിക്കെതിരായ പോരാട്ടവും സമൂഹത്തെ നവീകരിക്കുന്ന പ്രവര്‍ത്തനവുമാണ് ഒരു ജനാധിപത്യസമൂഹത്തില്‍ ആവശ്യമായിരിക്കുന്നത്. എന്നാല്‍ മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസം ശക്തമാകുന്ന ഘട്ടത്തിലും ഇടതുപക്ഷവും അതേ നയങ്ങള്‍ തുടരുന്നുവെന്നത് ഫാസിസത്തിനു വളരാനുള്ള സാഹചര്യം സൃഷ്ടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പട്ടികജാതി അതിക്രമം തടയല്‍ നിരോധനനിയമപ്രകാരം എടുത്തിട്ടുള്ള പതിനായിരത്തിലധികം വരുന്ന കേസുകളില്‍ ഒരു ശതമാനംപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അത്തരം കേസുകള്‍ തേച്ചുമാച്ച് കളയുകയാണ്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തിയ പോലീസുകാരുടെയെല്ലാം സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് പൊതുജനസമക്ഷം പ്രസിദ്ധീകരിക്കും. വിനായകന്റെ കുടുംബത്തിനു നീതി ലഭിക്കുന്നതിനുള്ള പോരാട്ടം സാമൂഹിക നവീകരണത്തിനുള്ള പോരാട്ടമായി മകനുനീതി കിട്ടുന്നതുവരെ തനിക്കു വിശ്രമമില്ലെന്നു വിനായകന്റെ പിതാവ് കൃഷ്ണന്‍ കുട്ടിയും തന്റെ അനുജന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് പോലീസുകാര്‍ വ്യക്തമാക്കണമെന്ന് ജ്യേഷ്ഠന്‍ വിഷ്ണുവും പറഞ്ഞു.
ഡിഎച്ച്ആര്‍എം ചെയര്‍ പേഴ്‌സന്‍ സലീനാ പ്രാക്കാനം, ആര്‍ എം പി ചെയര്‍മാന്‍ ടി എല്‍ സന്തോഷ്, അഡ്വ ആര്‍ കെ ആശ, മാര്‍ട്ടിന്‍ ഊരാളി, രാജേഷ് അപ്പാട്ട് (സിപിഐ എംഎല്‍ റെഡ് സ്റ്റാര്‍), കെ കെ ഷാജഹാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) സി എ അജിതന്‍ (പോരാട്ടം), ഷാഫി (സോളിഡാരിറ്റി), അനൂപ് വി ആര്‍ (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍), ഐ ഗോപിനാഥ്, ശരത് ചേലൂര്‍, ഷഫീക് തുടങ്ങിയവര്‍ സംസാരിച്ചു. ടി കെ വാസു, പൂനം റഹിം, കെ ശിവരാമന്‍, ജയപ്രകാശ്, സന്തോഷ് കുമാര്‍, കെ ജി സുരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വരാജ് റൗണ്ടില്‍നിന്നും പ്രകടമായെത്തിയ പ്രവര്‍ത്തകരെ കണ്‍ട്രോള്‍ റൂമിനു മുന്നില്‍ ബാരിക്കേഡുകളുയര്‍ത്തി പോലീസ് തടഞ്ഞു. തുടര്‍ന്ന് എം ഗീതാനന്ദന്റെ നേതൃത്വത്തില്‍ ഐ ജിക്ക് നിവേദനം നല്‍കി.

