
തേജസ് : സര്‍ക്കാര്‍ പിന്തിരിയണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് തേജസ് വിവാദം ഉയര്‍ന്നിരിക്കുന്നത്. തേജസ് ദിനപത്രത്തിനെതിരേ 1867ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിന് കോഴിക്കോട്, തിരുവനന്തപുരം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ മുഖാന്തരം സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ദേശദ്രോഹപരവും തീവ്രവാദപരവുമായി വാര്‍ത്തകള്‍ പ്രസിദ്ധികരിക്കുന്നു എന്നാണ് പത്രത്തിനെതിരായ ആരോപണം. എന്നാല്‍ അത്തരം ഒരു വാര്‍ത്തപോലും ചൂണ്ടികാട്ടിയിട്ടില്ലെന്ന് പത്രത്തിന്റെ വക്താക്കള്‍ പറയുന്നു. നോട്ടീസ് പ്രകാരം കഴിഞ്ഞ 30ന് കോഴിക്കോട് എ.ഡി.എം. മുമ്പാകെ ഹാജരായി തെളിവുകള്‍ ചോദിച്ചുവെങ്കിലും മറുപടി ലഭിച്ചില്ലത്രെ.
തേജസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലോ മുഖപ്രസംഗങ്ങളിലോ ലേഖനങ്ങളിലോ ഉള്ളതായി സര്‍ക്കാര്‍ ആരോപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെ യാതൊരു തെളിവും ഹാജരാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്നുവരെ പത്രത്തിനെതിരേ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടുമില്ല.
ദേശീയ ഐക്യവും സമൂഹത്തിലെ അവശവിഭാഗങ്ങളുടെ ശാക്തീകരണവും സാമൂഹികനീതിയും തേജസിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളാണെന്നും ഇന്നുവരെ അതില്‍നിന്നു വ്യതിചലിക്കുന്ന വാക്കോ സമീപനമോ ഉണ്ടായിട്ടില്ലെന്നു തേജസ് പ്രതിനിധികള്‍ പറയുന്നു.
എന്നാല്‍ തേജസിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അതിനെതിരായ നിയമയുദ്ധം നടക്കുകയാണ്.
തീര്‍ച്ചയായും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും സ്വാഗതം ചെയ്യേണ്ടതാണ്. അത്തരം ചര്‍ച്ചകളില്‍ നിന്നാണ് ഒരു സമവായം ഉരുത്തിരിയുക. പല മാധ്യമങ്ങളും വര്‍ഗ്ഗീയതയടക്കമുള്ള പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിക്കുന്നുണ്ട് എന്നതു സത്യം. അച്ചടി മാധ്യമങ്ങളേക്കാല്‍ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റുമാണ് അതില്‍ മുന്നില്‍. ഓരോ പ്രസ്ഥാനങ്ങളുടേയും പ്രസിദ്ധീകരണങ്ങളും എരിതീയില്‍ എണ്ണയൊഴിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് മാധ്യമങ്ങള്‍ സ്വയം നിയന്ത്രണത്തിലെത്തുകയാണ് ഉചിതം. മറിച്ച് ഏകപക്ഷീയമായി ഇത്തരത്തിലുള്ള നടപടികള്‍ക്കൊരുങ്ങുന്നത് പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ…. അതില്‍ നിന്ന് പിന്തിരിയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
