തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് എന്തുപറ്റിയെന്ന് ഏഷ്യാനെറ്റിനറിയില്ലേ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Thechikottukavu-ramachandran

ഏഷ്യാനെറ്റ് ന്യൂസില്‍ ഒരു വാര്‍ത്ത കണ്ടപ്പോള്‍ ചിരി വന്നു. ഇക്കുറി തൃശൂര്‍ പൂരത്തിന്റെ തലേദിവസം തെക്കെ ഗോപുരനട, നെയ്തക്കാവ് ഭഗവതിക്കുവേണ്ടി തുറക്കാനെത്തുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണെന്ന വാര്‍ത്തയാണത്. കേരളത്തിലെ ഏറ്റവുമധികം ഉയരവും ആരാധകരമുള്ള ഈ ആനയുടെ ഗുണഗമങ്ങള്‍ വിശദീകരിച്ച ശേഷം ചാനല്‍ പറഞ്ഞത് വിവിധ കാരണങ്ങളാല്‍ ഈ ആന കഴിഞ്ഞ 10 വര്‍ഷമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തില്ല എന്നാണ്. അതേകുറിച്ച് ചോദിച്ചപ്പോള്‍ തെച്ചിക്കോട്ടുകാവിലെ ചിലര്‍ പറയുന്നു, ആരൊക്കെയോ പാര വെക്കുന്നു എന്ന്. എന്നാല്‍ എന്താണ് വിവിധകാരണങ്ങള്‍ എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് അറിയാത്തതാണെന്നു കരുതാനാകില്ല. ഇക്കാലയളവില്‍ ഇടഞ്ഞ് പത്തോളം പേരെ കൊല്ലപ്പെടുത്തിയ ആനയാണ് രാമചന്ദ്രനെന്നതാണ് യാഥാര്‍ത്ഥ്യം.
ആളുകളെ കൊന്ന ആനകളെ എഴുന്നള്ളിക്കരുതെന്ന നിയമം ലംഘിച്ചാണ് ഇക്കുറി ഈ ആനയെ എഴുന്നള്ളിക്കുന്നതെന്നതാണ് വൈരുദ്ധ്യം. സാങ്കേതികമായി പൂരത്തിനല്ല, പൂരത്തലേന്നാണെന്നു പറയാമെന്നുമാത്രം. സത്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന തൃശൂര്‍ പൂരം നിയമലംഘനങ്ങളുടേയും പൂരമാണ്. സ്വാഭാവികമായും ഏറ്റവും ദുരിതമനുഭവിക്കുന്നത് ആനകള്‍തന്നെ. നിയമങ്ങള്‍ ലംഘിക്കാതെ പൂരം നടത്തുക സാധ്യമല്ലെന്ന് ഡി എഫ് ഒ എ ആര്‍ ശശിധരന്‍ തന്നെ കഴിഞ്ഞ ദിവസം ഒരു ദേശീയപത്രത്തോട് പറഞ്ഞിരുന്നു.
ഇക്കുറി പൂരത്തിനു ആനകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് സൂചന. പൂരത്തിനു എഴുന്നള്ളിക്കുന്ന ആനകളുടെ ലഭ്യതയെകുറിച്ച് ആനപ്രേമികള്‍ക്കിടയില്‍ ആശങ്ക ഉളവായിട്ടുണ്ട്.. മെയ് 9 നുതന്നെയാണ് കാട്ടുകാമ്പല്‍ പൂരവും പാലക്കാട് ജില്ലയില്‍ 30ഓളം പൂരങ്ങളും നടക്കുന്നത്. അതാണ് ആശങ്കയുടെ അടിസ്ഥാനം.
നിലനില്‍ക്കുന്ന ചട്ടങ്ങള്‍ അനുസരിച്ച് തൃശൂര്‍ പൂരത്തിലെ ഘടകപൂരങ്ങളടക്കം എല്ലാ എഴുന്നള്ളിപ്പുകള്‍ക്കുമായി 115 ആനകളെങ്കിലും ആവശ്യമാണ്. അവയാകട്ടെ മദപ്പാടില്ലാത്തതും പരിക്കുകളില്ലാത്തതും മുമ്പ് ഇടഞ്ഞ് ആനകളെ കൊല്ലാത്തവയുമായിരിക്കണം. ഈ വര്‍ഷത്തെ സാഹചര്യത്തില്‍ ഇത്രയും ആനകളെ കിട്ടാനിടയില്ല. എഴുപത്തഞ്ചോളം ആനകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നറിയുന്നു. എങ്കില്‍ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളെല്ലാം ലംഘിക്കേണ്ടിവരും. ആനകള്‍ക്ക് വിശ്രമം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നതാണ് പ്രധാന ആശങ്ക. അതേസമയം നിയമലംഘനം അനുവദിക്കില്ലെന്ന് കളക്ടര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കാലുകളില്‍ പരിക്കുള്ള നിരവധി ആനകളെ കഴിഞ്ഞ വര്‍ഷം പൂരത്തിന് എഴുന്നള്ളിച്ചിരുന്നു. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ അവയുടെ ചിത്രങ്ങളെടുത്ത് പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിതന്നെ ഇടപെട്ട് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഇതുവരേയും അന്വേഷണം നടന്നിട്ടില്ല. മാത്രമല്ല, സമീപകാലത്ത് നടന്ന പല ഉത്സവങ്ങളിലും വ്രണങ്ങളുള്ള ആനകളെ എഴുന്നളളിച്ചിരുന്നു. കഴിഞ്ഞ ദിവസം അവണൂരില്‍ പാപ്പാനെ തള്ളിയിട്ട മനുസ്വാമി മഠം ആദിനാരായണന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് ആരോപണമുണ്ട്. മൂന്നുവര്‍ഷമായി എഴുന്നള്ളിക്കാത്ത പാത്തമ്പലം വിജയനെയാണ് പേരുമാറ്റി എഴുന്നള്ളിച്ചത്. കഴിഞ്ഞ ദിവസംതന്നെ പറവൂര്‍ പെരുവാരം മാധവക്ഷേത്രത്തില്‍ എഴുന്നള്ളിച്ച മംഗലാംകുന്ന് കര്‍ണ്ണനും അയ്യപ്പനും പരിക്കുകളുണ്ടായിരുന്നു. കഴിഞ്ഞ 26ന് കാട്ടുകാമ്പല്‍ ഐനൂസ് പള്ളിയില്‍ ഇടഞ്ഞോടിയ ചിറക്കല്‍ കാളിദാസന്റേയും അവസ്ഥ വ്യത്യസ്ഥമല്ല. ഇതേ ആനയെ ഒന്നിന് അടാട്ട് അമ്പലംകാവിലും എഴുന്നള്ളിച്ചു. ഇക്കുറി കുറ്റുമുക്ക് ശിവക്ഷേത്രത്തില്‍ എഴുന്നള്ളിച്ച ആനയുടെ കാലുകളിലെ മുറിവ് മറക്കാന്‍ കറുത്ത തുണി ഉപയോഗിച്ചിരുന്നു. 2012ല്‍ തൃശൂരില്‍ ഇടഞ്ഞോടിയ ഉണ്ണിപ്പിള്ളില്‍ കാളിദാസന് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും നിയമവിരുദ്ധമായിരുന്നു. പേരുമാറ്റി എഴുന്നള്ളിച്ച ഈ ആന പിന്നീട് പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇടഞ്ഞോടിയിരുന്നു. ഉത്സവസീസണുകളില്‍ ആനകളെ ഉപയോഗിച്ച് പരാമാവധി പണമുണ്ടാക്കാനുള്ള ആനഉടമകളുടേയും കോണ്‍ട്രാക്ടര്‍മാരുടേയും നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ് ഉത്സവകമ്മിറ്റിക്കാരും ഡോക്ടര്‍മാരും വനം വകുപ്പും മറ്റും ചെയ്യുന്നതെന്ന് ആനപ്രേമികള്‍ ആരോപിക്കുന്നു. ആനകളെ നിലക്കുനിര്‍ത്താന്‍ ഭയാനകമായ മര്‍ദ്ദനങ്ങളാണ് പാപ്പാന്മാര്‍ പ്രയോഗിക്കുന്നത്. പൂരലഹരിയുടെ പേരുപറഞ്ഞ് എല്ലാം ന്യായീകരിക്കപ്പെടുമെന്ന ധൈര്യമാണ് ഇതിനു കാരണമെന്നും ചൂണ്ടികാട്ടപ്പെടുന്നു.
ആനകളുടെ കാര്യത്തില്‍ മാത്രമല്ല വെടിക്കെട്ടിന്റെ കാര്യത്തിലും എല്ലാവര്‍ഷവും നിയമലംഘനങ്ങളാണ് നടക്കാറ്. അനുവദിക്കപ്പെടുന്നതിനേക്കാള്‍ ഉച്ചത്തിലും ശക്തിയിലുമാണ് വെടിക്കെട്ട് നടക്കുക. അവിടേയും പൂരമാഹാത്മ്യം എല്ലാറ്റിനേയും ന്യായീകരിക്കുന്നു.
ഉത്സവങ്ങള്‍ക്ക് ആനകള്‍ക്കുപകരം രഥങ്ങളും ഇപ്പോഴത്തെ ഭയാനകമായ വെടിക്കെട്ടിനുപകരം മനോഹരമായ ഫാന്‍സി വെടിക്കെട്ടും മതിയെന്ന് തന്ത്രിമാരടക്കം പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആനയും വെടിക്കെട്ടുമുപയോഗിച്ച് ജീവന്മരണ പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. അതിന്റെ ഏറ്റവും ഭയാനകമായ മുഖമാണ് തൃശൂരിലേത്. എന്നിട്ടും നാം തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനെ വിമര്‍ശിക്കുന്നു എന്നതാണ് തമാശ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply