ഡോക്ടര്‍മാര്‍ ഭാവിയില്‍ ബാധ്യതയാകരുത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mmm
കെ പി അരവിന്ദന്‍

കാപിറ്റേഷന്‍ എന്ന കോഴ കണ്ടില്ലെന്നു നടിച്ചിരുന്ന കാലത്തില്‍ നിന്നു വ്യത്യസ്തമായി, നീറ്റ് വന്നതോടെ കോഴ സാധ്യമല്ല എന്നു വന്നിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് ന്യായവും നീതിയും ഗുണമേന്മ ഉറപ്പുവരുത്തലും എല്ലാം അടങ്ങുന്ന ഒരു നയവും അതു പ്രകാരമുള്ള ഒരു ഫീസ് ഘടനയും നടപ്പാക്കുമെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ഫീ റെഗുലേറ്ററി കമ്മറ്റിയുടെ സമീപനം കാരണം ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ നിരാശപ്പെടുത്തിയിരിക്കുന്നു. പക്ഷെ സമയം ഇനിയും വൈകിയിട്ടില്ല. നിലവിലുള്ള നിര്‍ദേശങ്ങള്‍ താല്‍ക്കാലികമാണെന്നും മാറ്റങ്ങള്‍ വരുത്താമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
അങ്ങിനെ ഇപ്പോഴുള്ള നിര്‍ദേശങ്ങള്‍ പുനപരിശോധിക്കുന്ന സമയത്ത് പരിഗണയില്‍ വരേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ആദ്യമായി ലക്ഷ്യങ്ങള്‍ എന്തെന്ന് വ്യക്തമാക്കണം. എന്റെ കണ്ണില്‍ ഇവയായിരിക്കണം ലക്ഷ്യങ്ങള്‍.
1. മെഡിക്കല്‍ പ്രവേശനത്തില്‍ ഇപ്പോഴുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പരമാവധി സാമൂഹ്യനീതി ഉറപ്പാക്കുക
2. നീറ്റ് യോഗ്യത പ്രകാരം അഡ്മിഷന്‍ നേടിയ ആര്‍ക്കും ഫീസ് വളരെ ഉയര്‍ന്നതാണെന്ന കാരണത്താല്‍ അത് വേണ്ടെന്ന് വെക്കേണ്ടി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക
3. ഗുണനിലവാരമുള്ള വൈദ്യ വിദ്യാഭ്യാസം നല്‍കുന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് സാമ്പത്തിക നഷ്ടം ഇല്ലാത്ത വിധത്തില്‍ നില നിന്നു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക
4. വൈദ്യവിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമായ ക്‌ളിനിക്കല്‍ പരിശീലനം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടത്ര കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
ഈ ലക്ഷ്യങ്ങള്‍ നേടാന്‍ ഉതകുന്ന രീതിയില്‍ ഫീസ് നിര്‍ണയിക്കണമെങ്കില്‍ അതിന് ചില പൊതു ധാരണകളില്‍ എത്തിച്ചേരുകയും അതിനു വേണ്ട അടിസ്ഥാനമായ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. സുതാര്യമായ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതിന് ഇവ പരസ്യമാക്കുകയും വേണം. ഇത്തരത്തില്‍ ഒന്നും തന്നെ റെഗുലേറ്ററി കമ്മറ്റി ഇതു വരെ ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് ഇതു തുടങ്ങണം.
എത്തിച്ചേരേണ്ട പൊതു ധാരണകളില്‍ പ്രധാനം വൈദ്യവിദ്യാഭ്യാസത്തിന്റെ മൊത്തം ചെലവില്‍ എത്ര ശതമാനം വിദ്യാര്‍ത്ഥി ഫീസ് ആയി പിരിച്ചെടുക്കണം എന്നതാണ്. വൈദ്യവിദ്യാഭ്യാസം മുഖ്യമായും സ്വകാര്യമേഖലയിലുള്ള അമേരിക്കയില്‍ പോലും മൊത്തം ചെലവിന്റെ 5 ശതമാനത്തോളമാണ് വിദ്യാര്‍ത്ഥി ഫീസ് ഇനത്തില്‍ ലഭിക്കുന്നത്. ബാക്കി, ആശുപത്രിയില്‍ നിന്നുള്ള വരുമാനം, റിസര്‍ച്ച് ഗ്രാന്റുകള്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റുകള്‍, സംഭാവനകള്‍ തുടങ്ങിയവയില്‍ നിന്നാണ്. ഇന്ത്യയില്‍ തന്നെ സി.എം.സി വെല്ലൂര്‍ പോലുള്ള പ്രഗത്ഭ സ്വകാര്യസ്ഥാപനങ്ങളില്‍ ഇതു തന്നെയാണ് സ്ഥിതി. ഇതിനൊക്കെ കഴിവുള്ളവരെയാണ് വൈദ്യ വിദ്യാഭ്യാസം നടത്താന്‍ സമൂഹം ഏല്‍പ്പിക്കേണ്ടത്. എന്നാല്‍ ഇവിടെ ബഹുഭൂരിപക്ഷം സ്വകാര്യ കോളേജുകളും ‘സ്വാശ്രയ’ കച്ചവടക്കാരെയാണ് ഏല്‍പ്പിച്ചത്. മുഴുവന്‍ ചെലവിനു പുറമേ അമിതലാഭം ഉണ്ടാക്കും വിധം പണം അതിധനികരുടെ അനര്‍ഹരായ മക്കളില്‍ നിന്ന് കോഴയായി വാങ്ങാമെന്ന സ്വപ്നം കണ്ടാണവര്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയത്. മുന്‍പേ തുടങ്ങിയവര്‍ മിക്കവരും വന്‍ ലാഭം ഉണ്ടാക്കിക്കഴിഞ്ഞു. പുതുതായി വന്ന ചിലര്‍ നീറ്റ് പരീക്ഷ വന്നതോടെ അങ്കലാപ്പിലായിട്ടുണ്ട്. ഇവിടത്തെ സാഹചര്യങ്ങളില്‍ പോലും 25 ശതമാനത്തില്‍ കൂടുതല്‍ ഫീസ് ഇനത്തില്‍ വാങ്ങരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. തല്‍ക്കാലം, ഒരു സമവായത്തിലൂടെ 50% ശതമാനം എന്നൊരു കണക്കില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാവേണ്ടതില്ല. ബാക്കി 50% ആശുപത്രി വരുമാനമായും, മറ്റു കോഴ്‌സുകളില്‍ നിന്നുള്ള വരുമാനം, ഗ്രാന്റുകള്‍, സംഭാവനകള്‍ എന്നിവയൊക്കെയായി മാനേജ്‌മെന്റുകള്‍ കണ്ടെത്തണം.
മറ്റൊരു പൊതു ധാരണ ക്ലിനിക്കല്‍ പരിശോധനക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത മെഡിക്കല്‍ കോളേജുകളെ സംബന്ധിച്ചാണ്. മെഡിക്കല്‍ പഠനത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗം രോഗികളെ കണ്ടും കേട്ടും പരിശോധിച്ചും പഠിക്കുന്നതാണ്. ഒരു പക്ഷെ അക്കാദമിക് മെഡിസിനുമായി ബന്ധമില്ലാത്ത റെഗുലേറ്ററി കമ്മറ്റി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലായിക്കാണില്ല. രോഗികള്‍ ഇല്ലാത്ത ആശുപത്രികള്‍ മാത്രം കൈമുതല്‍ ആയുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ നടത്താന്‍ ഒരു അര്‍ഹതയുമില്ല. അവര്‍ സൃഷ്ടിച്ചെടുക്കുന്ന ഡോക്ടര്‍മാര്‍ ഭാവിയില്‍ സമൂഹത്തിന് വലിയൊരു ബാധ്യതയായി മാറും.
ആശുപത്രിയില്‍ നിന്ന് വരുമാനം ഇല്ലെന്ന് പറയുന്ന ഇത്തരം സ്ഥാപനങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്ന പൊതു ധാരണ ഉണ്ടാക്കിയാല്‍ അത് കേരളത്തിലെ വൈദ്യ വിദ്യാഭ്യാസത്തിന് ഏറെ ഗുണം ചെയ്യും. ഇതു വഴി ആകെ മെഡിക്കല്‍ സീറ്റുകള്‍ കുറയുമെന്ന ആശങ്ക അസ്ഥാനത്താണ്. ഇപ്പോള്‍ ഉള്ള സീറ്റുകള്‍ തന്നെ നമ്മുടെ ആവശ്യത്തേക്കാള്‍ വളരെ അധികമാണ്. ലോകത്തില്‍ ഏറ്റവും വികസിതമായ ആധുനിക ചികിത്സാ സംവിധാനങ്ങളും ആരോഗ്യ ചെലവും ഉള്ള അമേരിക്കയില്‍ ഒരു ലക്ഷം ജനസംഖ്യക്ക് 5.88 മെഡിക്കല്‍ സീറ്റുകളാണുള്ളത്. കേരളത്തില്‍ ഇന്ന് ഇത് 9.2 ആണ്! ഇനി അഥവാ അടഞ്ഞു പോകുന്ന സ്ഥപനങ്ങളുടെ കുറവ് നികത്തണമെന്നു തോന്നിയാല്‍ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളോടെ പുതിയ സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങിയാല്‍ പോരേ?

ഫേസ് ബുക്ക് പോസ്റ്റ്


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply