ഓരോ വിദ്യാര്‍ത്ഥിക്കും വര്‍ഷം തോറും 11 ലക്ഷം ഉണ്ടാക്കി കൊടുക്കുകയല്ല സര്‍ക്കാരിന്റെ കടമ.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ppp
എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം രൂപ വാര്‍ഷികഫീസായി നിശ്ചയിച്ച സുപ്രീം കോടതി വിധി കേരളത്തിലെ മൈഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്. 5 ലക്ഷമാകും ഫീസെന്നു ധരിച്ചു കഴിഞ്ഞ ദിവസം ചേര്‍ന്നവരും ചേരാന്‍ തലസ്ഥാനനഗരിയിലെത്തിയവരും വലിയ ആശങ്കയിലാണ്. പലരും ഡോക്ടര്‍ സ്വപ്‌നം ഉപേക്ഷിച്ചിരിക്കുന്നു. അഞ്ച് ലക്ഷം കാഷായും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നാണ് കോടതിവിധി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതേസമയം ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ 15 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ബോണ്ട് നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.
അതേസമയം പണമില്ലാത്തതിനാല്‍ ആര്‍ക്കും പഠനം ഉപേക്ഷിക്കേണ്ടിവരില്ല എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബാങ്ക് സാരഥികളുടെ യോഗം വിളിച്ചിരിക്കുകയാണ് അദ്ദേഹം. തീര്‍ച്ചയായും കയ്യടി വാങ്ങുന്ന പ്രഖ്യാപനം. എന്നാല്‍ ഈ നീക്കം യഥാര്‍ത്ഥത്തില്‍ കയ്യഠി അര്‍ഹിക്കുന്നുണ്ടോ? ഇല്ല എന്നതാണ് വസ്തുത. ഡോക്ടറാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്കൊക്കെ ബാങ്ക് ഗ്യാരണ്ടി കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഫലത്തില്‍ സ്വാശ്രയ കൊള്ളക്ക് കൂട്ടുനില്‍ക്കുകയല്ലേ മുഖ്യമന്ത്രി ചെയ്യുന്നത്? ആ പണം ഉപയോഗിച്ച് സര്‍ക്കാര്‍ മേഖലയില്‍ രണ്ടോ മൂന്നോ മെഡിക്കല്‍ കോളേജ് തുടങ്ങുകയല്ലേ വേണ്ടത്? ഒപ്പം ഇത്തരത്തിലുള്ള ഈ കൊള്ള സ്ഥാപനങ്ങള്‍ പൂട്ടിക്കണം. അതിനുള്ള വകുപ്പുകള്‍ അന്വേഷിക്കണം. ഒരു പാവപ്പെട്ട മനുഷ്യന്‍ ലോണെടുത്ത് ഓട്ടോ വാങ്ങിയാല്‍ ചാര്‍ജ്ജ് തീരുമാനിക്കുന്നത് സര്‍ക്കാരല്ലേ? ആ മാനദണ്ഡം ഇതിലും ബാധകമാക്കണം. അതിനുള്ള ഭരണഘടനാപരമായ തടസ്സങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും ആരംഭിക്കണം. അ്ല്ലാതെ സ്വാശ്രയമാനേജ്‌മെന്റുകള്‍ പറയുന്ന തുകകള്‍ കുട്ടികള്‍ക്ക് സംഘടിപ്പിച്ചു കൊടുക്കലല്ല സര്‍ക്കാരിന്റെ ജോലി. ഇത്രയും വിദ്യാര്‍ത്ഥികള്‍ അരകോടിയില്‍ പരം ഫീസ് കൊടുത്ത് ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നത് ജനസേവനത്തിനൊന്നുമല്ലല്ലോ. ആണെങ്കില്‍ മുഖ്യമന്ത്രി പറയുന്നതില്‍ ശരിയുണ്ട്. എന്നാല്‍ ചിലവാക്കിയ പണക്കിന്റഎ കൊള്ളപ്പലിശയടക്കം എത്രയും വേഗം ഈടാക്കാനായിരിക്കും ഇവരുടെ ശ്രമം. വാസ്തവത്തില്‍ അതാണല്ലോ കേരളത്തിലെ ആരോഗ്യമേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് അവിടെ മുരുകന്മാരെപോലുള്ളവരുടെ ജീവന് എന്തുവില? ഇനി വിദ്യാഭ്യാസ ലോണുകളുടെ കാര്യമോ ? അവ മിക്കവാറും തിരിച്ചടക്കുന്നില്ല. നഴ്‌സുമാരെ തുച്ഛവേതനമുള്ളവര്‍ തിരിച്ചടക്കാത്തത് മനസ്സിലാക്കാം. പോലുള്ളവര്‍ അടക്കാത്തത് മനസ്സിലാക്കാം. മറ്റുള്ളവരുടെ അവസ്ഥ അതല്ല. ഫലത്തില്‍ സ്വാശ്രയ കോളേജുകളുടേയും ഭാവി ഡോക്ടര്‍മാരുടയും കൊള്ളക്കായി ബാങ്കുകളില്‍ നിന്നുള്ള പൊതു പണം പമ്പു ചെയ്യാമെന്നാണോ മുഖ്യമന്ത്രി പറയുന്നത്.?
സ്വാശ്രയ വിദ്യാഭ്യാസം വിവാദവിഷയമായിട്ട് വര്‍ഷങ്ങളായെങ്കിലും മാറി മാറി ഭരിച്ച് ഇരുമുന്നണി സര്‍ക്കാരുകള്‍ക്കും മാന്യമായ ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം മാനേജ്‌മെന്റുകളും സര്‍ക്കാറുകളും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അവിഹിതബന്ധങ്ങളുടെ കഥകളാണ് പലപ്പോഴും പുറത്തുവരുന്നത്. രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹികനീതിയില്‍ താല്‍പര്യവും ഉണ്ടെങ്കില്‍ പന്ത്രണ്ട് വര്‍ഷത്തോളമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയം എന്നേ പരിഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ മാനേജ്‌മെന്റുകളുടെ പുറകില്‍ വലിയ വോട്ടുബാങ്കുകളും സാമ്പത്തിക സ്രോതസ്സുകളുമുണ്ട് എന്നതാണ് വിഷയം എപ്പോഴും കോടതിയിലെത്താനും സ്വാശ്രയമാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ വിധിയുണ്ടാകാനും കാരണം. ന്ന നിരവധി സാധ്യതകള്‍ നമ്മുടെ ജനാധിപത്യത്തിലുണ്ട്.
2000 മുതലാണ് കേരളത്തില്‍ സ്വാശ്രയസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാകുന്നത്. അന്നത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. പരിയാരത്ത് സഹകരണമേഖലയില്‍ സ്വാശ്രയമെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരം പോലീസ് വെടിവെപ്പില്‍ കലാശിക്കുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വന്ന മാറ്റങ്ങള്‍ സ്വാശ്രയവിദ്യാഭ്യാസം അനിവാര്യമാക്കിയിരുന്നു. ഗള്‍ഫ് കുടിയേറ്റത്തോടെ വന്നുചേര്‍ന്ന സാമ്പത്തിക അഭിവൃദ്ധി, കൂട്ടു കുടുംബത്തില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറ്റം, സാമൂഹികസാമ്പത്തിക കാരണങ്ങളാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും പിന്നീട് സാമ്പത്തികമായി മികച്ച നില കൈവരിക്കുകയും ചെയ്തവരുടെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം, കേരളത്തിന്റെ സാമ്പത്തിക വിഭവം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി ഒഴുകിയത്, ആഗോള മാര്‍ക്കറ്റില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച ഉയര്‍ന്ന ശമ്പളം, കേരളത്തിനു പുറത്ത് കൂണുപോലെ പൊങ്ങിയ സ്വാശ്രസ്ഥാപനങ്ങള്‍ തുടങ്ങിയവ അതിന്റെ പശ്ചാത്തലമായിരുന്നു.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി കൊണ്ടുവന്ന 50:50 എന്ന ഫോര്‍മുല പ്രസിദ്ധമാണ്. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ ലിസ്‌റില്‍ നിന്ന് മെറിറ്റടിസ്ഥാനത്തില്‍ സംവരണം പൂര്‍ത്തിയാക്കി പ്രവേശനം നല്‍കുക, ബാക്കി 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റിനു ഇഷ്ടമുള്ള രീതിയില്‍ പ്രവേശനം നടത്താം എന്നതായിരുന്നു മാനേജ്‌മെന്റുമായി ഉണ്ടാക്കിയ അലിഖിത ധാരണ. വാസ്തവത്തില്‍ ഇതുവരെയുള്ളതില്‍ മെച്ചപ്പെട്ട ധാരണ അതായിരുന്നു. എന്നാല്‍ 2002-ലെ സുപ്രീംകോടതിയുടെ ടി.എം.എ പൈ കേസിന്റെയും 2003-ലെ ഇസ്ലാമിക അക്കാഡമി കേസിന്റെയും വിധിയുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കുകയായിരുന്നു. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്തി തോന്നിയ പോലെ വിദ്യാര്‍ഥികളെ പ്രവേശിപ്പി്കകുകയായിരുന്നു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമം വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാനം നിയമം നിര്‍മിച്ചാല്‍ തന്നെ അതിനെ ശക്തിപ്പെടുത്തുന്ന കേന്ദ്രനിയമമില്ല, അതിനാല്‍ കേന്ദ്രമാണ് നിയമം നിര്‍മിക്കേണ്ടത് എന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ മാറി നിന്നു. നാടിന്റെ മൊത്തം താല്‍പ്പര്യത്തേക്കാള്‍ കക്ഷിരാഷ്ട്രീയം മുഖ്യമായി കാണുന്ന സംസ്ഥാനമായതിനാല്‍ പ്രതിപക്ഷവും സര്‍ക്കാരിനൊപ്പം നിന്നില്ല. രണ്ടാം മു്ണ്ടശ്ശേരിയെന്ന വിശേഷണവുമായി വിദ്യാഭ്യാസമന്ത്രിയായ എം എ ബേബിയുടെ കാലത്ത് വിഷയം സ്വാശ്രയമാനേജ്‌മെന്റുള്‍ക്ക് കൂടുതല്‍ അനുകൂലമായി. മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനത്തില്‍ പൂര്‍ണ അവകാശം ലഭിച്ചു. അവരുടെ ഔദാര്യത്തിനായി സര്‍ക്കാര്‍ യാചിക്കേണ്ട അവസ്ഥ സംജാതമായി. നല്‍കുകയും ചെയ്തു. മാനേജ്‌മെന്റുകളുടെ മുമ്പില്‍ നാണംകെട്ട സര്‍ക്കാര്‍ പിന്നീട് അവരുമായി അനുരഞ്ജന ചര്‍ച്ച നടത്തി. 50:50 സമ്പ്രദായം തന്നെയായിരുന്നു പിന്നീട് അംഗീകരിക്കപ്പെട്ടത്. എന്നാല്‍ പഴയ 50:50-യില്‍ നിന്നും ഇതിനു വലിയ മാറ്റങ്ങളുണ്ടായിരുന്നു. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന അവസ്ഥയില്‍ നിന്നും 10 സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന അവസ്ഥയിലേക്ക് മാറ്റപ്പെട്ടു. മാനേജ്‌മെന്റ് ഫീസ്, എന്‍.ആര്‍.ഐ ഫീസ്, സര്‍ക്കാര്‍ സ്വാശ്രയ ഫീസ്, സര്‍ക്കാര്‍ ഫീസ് എന്നിങ്ങനെ വിവിധ തട്ടുകളായി ഫീസ് വര്‍ഗീകരിക്കപ്പെട്ടു. ബി.പി.എല്‍ വിഭാഗത്തിലെ വെറും 7 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്വാശ്രയ കോളേജില്‍ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ ഈ കരാറില്‍ നിന്നും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മാറി നിന്നു. അവര്‍ സ്വന്തമായി എന്‍ട്രന്‍സ് നടത്തി ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തി. മറ്റു മാനേജ്‌മെന്റുകള്‍ 50 ശതമാനം സീറ്റില്‍ കരാര്‍ പ്രകാരം സര്‍ക്കാര്‍ സ്വാശ്രയ ഫീസ് പ്രകാരം അഡ്മിഷന്‍ നടത്തുകയും ബാക്കി അമ്പത് ശതമാനത്തില്‍ തോന്നിയ പോലെ ലക്ഷങ്ങള്‍ കോഴ വാങ്ങി അഡ്മിഷന്‍ നടത്തുകയും ചെയ്തു. എല്ലാം നിരീക്ഷിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട മുഹമ്മദ് കമ്മറ്റി മാനേജ്‌മെന്റുകളുടെ കൊള്ളക്ക് കാവല്‍ നില്‍ക്കുന്ന ഔദ്യോഗിക സംവിധാനമായി വിലയിരുത്തപ്പെട്ടു.
ഇപ്പോഴാകട്ടെ അന്തരീക്ഷമാകെ മാറി. ഉന്നതവിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ അവസ്ഥ പരിശോധിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ പതിന്മടങ്ങ് സ്വാശ്രയസ്ഥാപനങ്ങളും കോഴ്‌സുകളുമാണ് നിലവില്‍ വന്നത്. സ്വാശ്രയവിവാദങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തിലുള്ള സാഹചര്യവും സാമൂഹികാവസ്ഥയുമല്ല നിലവിലുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം, വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം, തൊഴില്‍ ലഭ്യത, നിയമനിര്‍മാണത്തിലെ അപര്യാപ്തതയും കാലതാമസവും, സ്വാശ്രയ സ്ഥാപനങ്ങളുടെ സാമ്പത്തിക പുരോഗതി, അധ്യാപകരുടെ നിലവാരം, വിദ്യാര്‍ഥികളോടുള്ള സമീപനം, സ്വാശ്രയസ്ഥാപനങ്ങളിലെ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയവയെ കുറിച്ചൊരു പഠനവും പക്ഷഎ നടക്കുന്നില്ല. എല്ലാ വര്‍ഷവും പ്രവേശന നാടകങ്ങള്‍ മാത്രം അരങ്ങേറുന്നു. ലാഭകരവും ഭദ്രവുമായ ഒരു കച്ചവടം എന്ന നിലക്കുതന്നെയാണ് ഭൂരിഭാഗം പേരും ഇതിനെ സമീപിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കല്ല, ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്കാണ് ഇത്തരം സ്ഥാപനങ്ങള്‍ മുഖേന നേട്ടമുണ്ടാകുന്നത്.
സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസരംഗം തടസപ്പടുമ്പോള്‍ നമ്മുടെ നാട്ടില്‍തന്നെ ന്യായമായ ഫീസില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള സാധ്യതയാണു നഷ്ടപ്പെടുത്തുന്നത്. ഇങ്ങനെ വിദ്യാഭ്യാസം ലഭ്യമാകാത്തതുകൊണ്ടാണു മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉപരിപഠനം തേടുന്നത്. ആയിരം കോടി രൂപയെങ്കിലും അതുവഴി ഇതര സംസ്ഥാനങ്ങളില്‍ എത്തുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള അന്തരീക്ഷം നാട്ടില്‍ത്തന്നെ സൃഷ്ടിക്കണം. അതാകട്ടെ ന്യായമായ ഫീസിലാകണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഒപ്പം മെരിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കണം. പാവപ്പെട്ടവര്‍ക്കു സ്‌കോളര്‍ഷിപ്പു നല്കി സൗജന്യ പഠനം ഉറപ്പുവരുത്തണം. അല്ലാതെ ഓരോ വിദ്യാര്‍ത്ഥിക്കും വര്‍ഷം തോറും 11 ലക്ഷം ഉണ്ടാക്കി കൊടുക്കുകയല്ല സര്‍ക്കാരിന്റെ കടമ. വിഷയം ഇത്രയും രൂക്ഷമായിട്ടും നിശബ്ദരായിരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളെ കുറിച്ച് എന്തുപറയാന്‍?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply