ടിപി വധം : സിബിഐ പിന്‍വാങ്ങുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

download (1)

ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനക്കേസ് ഏറ്റെടുക്കില്ലെന്ന് സി.ബി.ഐ അറിയിപ്പില്‍ അത്ഭുതമില്ല. ഇത് പ്രതീക്ഷിച്ചതുതന്നെ. എല്‍ഡിഎഫിനും യുഡിഎഫിനും അത്തരമൊരന്വേഷത്തില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായെന്നു അന്നുതന്നെ എത്രയോ പേര്‍ സംശയിച്ചിരുന്നു. അന്വേഷണം വന്‍വിജയമായിരുന്നു എന്ന് സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിച്ചിരുന്നല്ലോ. ആ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അതു നടക്കുമോ? കെ കെ രമയുടെ ഉപവാസം തീര്‍ക്കാനുള്ള പ്രഖ്യാപനം മാത്രമായിരുന്നു അത്. സിപിഎമ്മിനാണെങ്കില്‍ സിബിഐ അന്വേഷണം പേടിസ്വപ്‌നവുമാണ്.
ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാന്യം ഈ കേസിനില്ലെന്നും നിലവില്‍ സി.ബി.ഐക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നുമാണ് സി.ബി.ഐ പറയുന്നത്. കേസില്‍ ഫയാസിന്റെ സാന്നിധ്യം മൂലം സിബിഐ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് പോലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടുപോലും അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സി.ബി.ഐ യുടെ നിലപാട് സംശയാസ്പദമാണ്.
കഴിഞ്ഞമാസമാണ് ഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തരസെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും ഡി.ജി.പി.യുടേയും പ്രത്യേക അന്വേഷണ സംഘത്തിന്റേയും റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
സ്വര്‍ണക്കടത്തുകേസിലെ പ്രതി ഫയാസിന് കൊലയാളി സംഘവുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടാന്‍ ഉത്തരമേഖലാ ഐ.ജി. ശങ്കര്‍ റെഡ്ഡിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘം ശുപാര്‍ശ നല്‍കിയത്.
നേരത്തേ, മാറാട് കേസില്‍ ഇതേരീതിയില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതി വിധി വന്നശേഷം സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അന്ന് സി.ബി.ഐ. കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ആ സാഹചര്യത്തില്‍ ടിപി കേസും സിബിഐ ഏറ്റെടുക്കില്ല എന്ന ധാരണയും നിലവിലുണ്ടായിരുന്നു.

കേസില്‍ സി.ബി.ഐ. അന്വേഷണം ശിപാര്‍ശചെയ്ത് സംസ്ഥാനസര്‍ക്കാര്‍ ആദ്യമിറക്കിയ വിജ്ഞാപനത്തില്‍ നിരവധി പാകപ്പിഴയുണ്ടായിരുന്നു. ടി.പിയെ വധിക്കാന്‍ ഉന്നതഗൂഢാലോചന നടന്നെന്ന എ.ഡി.ജി.പി: ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടില്‍ നിയമവകുപ്പിലെ ചിലര്‍ മനഃപൂര്‍വം വരുത്തിയ പിഴവുകളാണ് സി.ബി.ഐ. കേസേറ്റെടുക്കാന്‍ മടിച്ചതിനു കാരണമത്രെ. കഴിഞ്ഞ ഫെബ്രുവരി 15ന് ഈ പിഴവുകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനു കുറിപ്പു നല്‍കി. മന്ത്രാലയം 20നു സംസ്ഥാനസര്‍ക്കാരിനു കൈമാറിയ കുറിപ്പ് പിറ്റേന്നുതന്നെ തിരുത്തലുകള്‍ വരുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചയച്ചു. ആദ്യമിറക്കിയ വിജ്ഞാപനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തതെന്നും കേസ് അന്വേഷിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ള കേസുകളും ടി.പി. വധവുമായി ബന്ധമുണ്ടെന്നു സര്‍ക്കാര്‍ സമര്‍പ്പിച്ച പുതുക്കിയ ശിപാര്‍ശയിലുണ്ട്. കള്ളക്കടത്തില്‍ പിടിയിലായ ഫായിസിനു ടി.പി വധത്തില്‍ പങ്കുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പി. മോഹനന്‍ ഉള്‍പ്പൈടയുള്ള പ്രതികളെ ഫായിസ് സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായാണ്. സ്വര്‍ണക്കടത്തുകേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുന്നുമുണ്ട്. ടി.പി. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ മൊബൈല്‍ ഫോണ്‍/ഇന്റര്‍നെറ്റ് ഉപയോഗം അവരുടെ ഉന്നതരാഷ്ട്രീയബന്ധത്തിനു തെളിവാണ്. കോഫെപോസ കേസില്‍ കരുതല്‍തടങ്കലില്‍ കഴിയുന്ന ഫായിസും സി.പി.എം. നേതാവ് പി. മോഹനനും കൊലയാളിസംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയതിന്റെ തെളിവുകളും സംസ്ഥാനസര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറി. കൊലപാതകത്തിനുശേഷം കൊടി സുനിയടക്കമുള്ള ചില പ്രതികള്‍ക്കു ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതു സി.പി.എം. നേതൃത്വമാണെന്നതിന്റെ വിശദാംശങ്ങളും സി.ബി.ഐക്കു കൈമാറിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ സിബിഐ നിലപാടുമാറ്റുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
അതിനിടയിലാണ് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പരസ്പരം സഹകരിക്കാമെന്ന് കാരാട്ടും ആന്റണിയും കഴിഞ്ഞ ദിവസം പറഞ്ഞത്. അതിന്റെ തുടര്‍ച്ചയാണ് സിബിഐ നിലപാടെന്ന് ആര്‍എംപി ആരോപിക്കുന്നുണ്ട.് എങ്കില്‍ സിബിഐ നിലപാട് മാറ്റാനിടയില്ല. ഫലത്തില്‍ ടിപി വധകേസ് അന്വേഷണവും ശിക്ഷയുമെല്ലാം കഴിഞ്ഞു എന്നുതന്നെ പറയേണ്ടിവരും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply