ജനസമ്പര്‍ക്കം : അതുമാത്രമല്ല പി സി ജോര്‍ജ്ജ്..

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ccm

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിക്കെതിരെയുള്ള പി.സി ജോര്‍ജിന്റെ വിമര്‍ശനം അക്ഷരം പ്രതി ശരിയാണ്. വില്ലേജ് ഓഫിസര്‍മാരുടെ ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഇത്തരം തറപരിപാടികള്‍ അവസാനിപ്പിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ആയിരം രൂപയുടെ സഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ആവശ്യമില്ല. യഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള തട്ടിപ്പാണ് ജനസമ്പര്‍ക്ക പരിപാടിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇത്രയും പി സി ജോര്‍ജ്ജ് പറയുമ്പോള്‍ അതിനൊരു മറുവശം കൂടിയുണ്ട്. ഒരു വശത്ത് വില്ലേജ് ഓഫീസറാകുന്ന മുഖ്യമന്ത്രി മറുവശത്ത് രാജാവു കൂടിയാകുന്നു എന്നതാണത്. വില്ലേജ് ആഫീസറുടെ ജോലി മുഖ്യമന്ത്രി ചെയ്യുന്നു എന്നു പറയുമ്പോള്‍, വേണമെങ്കില്‍ അതു നല്ലതാണെന്നും വാദിക്കാം. അതിനു മുഖ്യമന്ത്രി തയ്യാറാകുന്നു, അതുവഴി ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കുന്നു എന്നൊക്കെ. എന്നാല്‍ മുഖ്യമന്ത്രി രാജാവാകുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണല്ലോ ഇന്ത്യ. എന്നാല്‍ ഇവിടെ നിലനില്‍ക്കുന്നത് രാജഭരണമാണെന്നാണോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധരിച്ചുവെച്ചിരിക്കുന്നത്? ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന ജനസമ്പര്‍ക്കപരിപാടി അതിന്റെ സൂചനയല്ലാതെ മറ്റെന്താണ്?
തീര്‍ച്ചയായും നമ്മുടെ സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ അനാസ്ഥയും അഴിമതിയും മറ്റുമാണ് ഇത്തരത്തിലുള്ള പരിപാടി ആവശ്യമാക്കുന്നത്. പാവപ്പെട്ട ഒരാള്‍ തങ്ങളുടെ അവകാശത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ പൊതുവില്‍ സംഭവിക്കുന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എത്രയോ തവണ അതിനായി കയറിയിറങ്ങേണ്ടിവരുന്നു. സര്‍ക്കാരിന്റെ ചുവപ്പുനാടക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും മുന്നില്‍ ജനം നിസ്സഹായരാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആഘോഷപൂര്‍വ്വമായ പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരുന്നതെന്ന വാദത്തില്‍ കഴമ്പുണണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് എന്താണ്? ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ തൊഴില്‍ ചെയ്യിക്കലാണ്. ജോര്‍ജ്ജ് പറയുന്ന പോലെ വില്ലേജ് ഓഫീസറുടെ ജോലി പോലും മുഖ്യമന്ത്രി ഏറ്റെടുക്കലല്ല.
ജനസമ്പര്‍ക്കപരിപാടിയുടെ സംഘാടനരീതി രാജഭരണത്തെ അനുസ്മരിക്കുന്നതാണെന്ന് പറയാതെ വയ്യ. ചുരുങ്ങിയത് കഴിഞ്ഞ വര്‍ഷമെങ്കിലും അങ്ങനെയായിരുന്നു. ഇക്കുറിയും വലിയ മാറ്റമില്ലെന്നാണ് റപ്പോര്‍ട്ട്. എണിറ്റുനില്‍ക്കാന്‍ പോലും കഴിയാതെ അവശരായ രോഗികള്‍ക്കിടയിലേക്ക് ആശ്വാസവുമായുള്ള മുഖ്യമന്ത്രിയുടെ വരവ് ഫ്യൂഡല്‍ ഭരണത്തെ അനുസ്മരിക്കുന്നതാണ്. പല രോഗികളേയും ആംബുലന്‍സിലാണ് സ്ഥലത്തെത്തിച്ചിരുന്നത്. ഇക്കുറിയതില്‍ ചെറിയ മാറ്റമുണ്ടത്രെ. അത്രയും നന്ന. അപ്പോഴും നൂറുകണക്കിനു ക്യാമറകള്‍ക്കും അണികള്‍ക്കും മുന്നില്‍ നിന്ന് പ്രജകളുടെ പരാതി കേട്ട് ഉടനടി പരിഹാരം പ്രഖ്യാപിക്കുന്ന രാജഭരണത്തിലെ രീതി ഒരു ജനാധിപത്യ ഗവണ്മന്റിന്റെ തലവനു ചേര്‍ന്ന രീതിയല്ല. പതിനായിര്തതില്‍ പരം പരാതികളാണത്രെ ഓരോ ജില്ലയിലുമുള്ളത്. തീര്‍ച്ചയായും അതുകൊണ്ട് നിരവധി പേര്‍ക്ക് ഗുണമുണ്ടാകാം. എന്നാല്‍ രാജാവിന്റെ ഔദാര്യമല്ലാതെ, അവരുടെ അവകാശമായിതന്നെ ലഭ്യമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതിന്റെ തടസ്സങ്ങള്‍ നീക്കുന്നതിലാണ് മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കേണ്ടത്. അല്ലാതെ എല്ലാം ഏറ്റടുക്കുന്നതിലല്ല. ഇക്കുറി പൊതുപദ്ധതികള്‍ക്കാണ് ഊന്നലെന്ന് പ്രഖ്യാപിച്ചിരുന്നു. ചില വിഷയങ്ങള്‍ അത്തരത്തിലും എ്ത്തുന്നുണ്ട്. അവിടേയും മേല്‍പറഞ്ഞ കാര്യങ്ങള്‍ ബാധകം തന്നെയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply