ചരിത്രമിവിടെ അസംബന്ധനാടകമാകുന്നു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Narendra Modi

ഒരൂ നൂറ്റാണ്ടു മുമ്പു കേരളത്തെ ഇളക്കി മറിച്ച സംഭവമായിരുന്നു കായല്‍ സമ്മേളനം. പൊതുസ്ഥലങ്ങളില്‍ കൂട്ടംചേരാനോ പ്രവേശിക്കാനോ കഴിയാത്ത സന്ദര്‍ഭത്തില്‍ കീഴാളര്‍ കൊച്ചി കായലില്‍ വള്ളം ചേര്‍ത്തുകെട്ടി നടത്തിയ സമ്മേളനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ കെപിഎംഎസിന്റെ നേതൃത്വത്തില്‍ കായല്‍ സമ്മേളനത്തെ അനുസ്മരിക്കുന്നു. ഒരുനൂറ്റാണ്ട് മുമ്പ് ദളിതര്‍ക്ക് കരയില്‍ സമ്മേളിക്കാന്‍ കഴിയാതിരുന്നതിന് കാരണമായിരുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളെ ഇന്ന് ഏറ്റവും പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന നരേന്ദ്രമോഡിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ചരിത്രമിവിടെ അസംബന്ധനാടകമാകുന്നു.
പുന്നല ശ്രീകുമാര്‍ പ്രതിനിധാനം ചെയ്യുന്ന കെപിഎംഎസ് വിഭാഗം, അയ്യങ്കാളിയുടെ 150ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുഗസ്മൃതി എന്ന പേരില്‍ നടത്തിയ വില്ലുവണ്ടി യാത്രക്ക് രാജ്യത്തിന്റെ പ്രഥമപൗരന്‍ പ്രണബ് കുമാര്‍ മുഖര്‍ജിയെ തന്നെ കൊണ്ടു വന്നതിനു ബദലെന്ന രീതിയിലാണ് ടിവി ബാബു വിഭാഗം കായല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മോഡിയെ കൊണ്ടുവരുന്നതെന്ന വാദമുണ്ട്. നേരത്തെ സോണിയാഗാന്ധിയേയും പുന്നല കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ വീക്ഷണം വിഷയത്തെ ലഘൂകരിക്കലാണ്. വിഷയം രാജ്യത്ത് ശക്തമാകുന്ന നവ ഹൈന്ദവവല്‍ക്കരണത്തിന്റേതുതന്നെ. സംവരണത്തേയും ഹൈന്ദവഐക്യത്തേയും കുറിച്ചു വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സമയത്താണ് ഈ സമ്മേളനം. മറുവശത്ത് സംവരണത്തിനെതിരെ അഖിലേന്ത്യാതലത്തില്‍തന്നെ നീക്കം നടക്കുന്നതായി സംശയിക്കപ്പെടുന്ന വേളയിലും.
ഇന്ത്യയിലെ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ പടവീളായി വിപി സിംഗ് പുറത്തുവിട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പുറത്തുചാടിയ ഭൂതമായിരുന്നല്ലോ. അവിടെനിന്ന് ഇങ്ങോട്ടുള്ള ചിത്രം മാത്രം പരിശോധിക്കുക. മണ്ഡലിനെ തകര്‍ക്കാന്‍ മന്ദിറിനെ ഉയര്‍ത്തിയ ചാണക്യതന്ത്രം മറക്കാറായിട്ടില്ലല്ലോ. അവസാനം അംബേദ്കര്‍ ജന്മദിനമായ ഡിസംബര്‍ ആറിനെ ബാബറി മസ്ജിദ് തകര്‍ത്ത ദിനമാക്കി ഇവര്‍ മാറ്റുകയും ചെയ്തു. എന്നിരിക്കലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ ഉണര്‍വ്വുണ്ടായി. രാഷ്ട്രീയാധികാരത്തിനുവേണ്ടിയാണ് ദളിതര്‍ പോരാടേണ്ടതെന്ന അംബേദ്കര്‍ രാഷ്ട്രീയം പല ഭാഗത്തു ശക്തമായി. എന്നാല്‍ ഗുജറാത്ത് പോലുള്ള സംസ്ഥാനത്ത് മുസ്ലിംകൂട്ടക്കൊലക്ക് ദളിതരെ രംഗത്തിറക്കാന്‍ മോദിക്കു കഴിഞ്ഞു. ആ മോദിയാണ് ഇതാ ശിവഗിരിക്കുശേഷം ഇപ്പോള്‍ കായലിലെത്തുന്നത്.
തീര്‍ച്ചയായും ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ നവോത്ഥാന ചരിത്രം വ്യത്യസ്ഥമാണ്. മറ്റു പലയിടത്തും അതു മുകളില്‍ നിന്നായിരുന്നെങ്കില്‍ ഇവിടെ താഴെ നിന്നായിരുന്നു. എന്നാല്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ ഇടതുപക്ഷമടക്കമുള്ള പ്രസ്ഥാനങ്ങള്‍ ഫലം കൊയ്യുകയും തുടര്‍ന്നുണ്ടാകേണ്ടിയിരുന്ന കീഴാള പ്രസ്ഥാനങ്ങളെ ധൃതരാഷ്ട്രാലിംഗനത്തോടെ തടയുകയും ചെയ്തു. അംബ്ദ്കര്‍ പോലും മലയാളിക്ക് അന്യനായത് അങ്ങനെയാണല്ലോ. തുടര്‍ന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ഈ വഞ്ചന തിരിച്ചറിഞ്ഞ് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പുതുരാഷ്ട്രീയം നാമ്പെടുക്കാന്‍ തുടങ്ങുമ്പോഴാണ് അതിനെ റാഞ്ചാന്‍ നവ ഹൈന്ദവ ശക്തികള്‍ രാകിപറന്ന് കായലിലെത്തുന്നത്. 150-ാം ജന്മദിനമാഘോഷിക്കുന്ന അയ്യങ്കാളിയുടെ പിന്‍ഗാമികളാണ് അതിനുള്ള വള്ളം തയ്യാറാക്കി കൊടുക്കുന്നതെന്നതാണ് സങ്കടകരം.
ബാബുവിഭാഗം തെറ്റും പുന്നല വിഭാഗം ശരിയുമെന്ന് ഇതിനര്‍ത്ഥമല്ല. പുന്നലയുടെ വില്ലുവണ്ടിയും എങ്ങോട്ടാണ് പോകുന്നതെന്ന് കാത്തിരുന്നു കാണാം. വില്ലുവണ്ടിയാത്രയുടെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുടയില്‍ കണ്ട ബോര്‍ഡില്‍ പുന്നലയുടെ ചിത്രത്തിനൊപ്പം എഴുതിയിരുന്ന വാചകം ഈ വെളുത്ത അയ്യങ്കാളി നമ്മെ നയിക്കുമെന്നായിരുന്നു. വെളുപ്പും കറുപ്പും പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങള്‍ പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.
അതിനിടെ ഇപ്പോള്‍ ഉടക്കി നില്‍ക്കുന്ന വെള്ളാപ്പള്ളിയേയും സുകുമാരന്‍ നായരേയും കൂടെകൂട്ടാനുള്ള ബിജെപി ശ്രമവും വിജയിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംവരണം എനന് കാതലായ വിഷയം നിലനില്‍ക്കുമ്പോള്‍ എന്‍എസ്എസിനും എസ്എന്‍ഡിപിക്കും യോജിക്കാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും പിന്നോക്ക – ദളിത് – ന്യൂനപക്ഷ ഐക്യമെന്ന പ്രസക്തമായ രാഷ്ട്രീയ നിലപാടിനെ കൈയൊഴിഞ്ഞാണ് വെള്ളാപ്പള്ളി പലപ്പോഴും പെരുന്നയില്‍ ഓടിയെത്താറുള്ളത്. കുറെ ദിവസം കഴിഞ്ഞാല്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഉടക്കും. ഇതിങ്ങനെ ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഉടക്കിയ സമയമാണ്. സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളി പറയുന്നത്. അതേസമയം ഇരുവരും മോദിയുടെ ഉപാസകരുമാണ്.
ഇരുമുന്നണികളും പങ്കിട്ടിരിക്കുന്ന കേരളത്തില്‍ ഒരു രാഷ്ട്രീയ ശക്തിയാകാന്‍ അവയുടെ ഭാഗമല്ലാത്ത ഒരു പാര്‍ട്ടിക്ക് കഴിയില്ലെന്നുറപ്പ്. ഒരുതരം കക്ഷിരാഷ്ട്രീയ മൗലികവാദമാണിത്. 1977ല്‍ സാക്ഷാല്‍ ജനതാപാര്‍ട്ടിക്കോ ഇപ്പോള്‍ ആം ആദ്മിക്കോ അതിനു കളിഞ്ഞില്ല. ബിജെപിയാകട്ടെ ഒരു പാര്‍ട്ടിയെന്ന രീതിയില്‍ ശക്തിപ്പെട്ടെങ്കിലും നിയമസഭാ പ്രാതിനിധ്യമൊക്കെ എത്രയോ അകലെയാണ്. കൂടാതെ ഇപ്പോല്‍ കടുത്ത ഗ്രൂപ്പിസത്തിലുമാണ് പാര്‍ട്ടി. ഈ സാഹചര്യത്തിലാണ് സാമുദായിക രാഷ്ട്രീയത്തിലൂടെ ഒരു ശ്രമം നടത്താനവര്‍ ശ്രമിക്കുന്നത്. അതിനു പറ്റിയ ഐക്കണാണ് നരേന്ദ്രമോഡി. ആ ശ്രമത്തിനാണ് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ടിവി ബാബുവുമൊക്കെ ചൂട്ടുപിടിക്കുന്നത്.
അതിനിടെ ദളിത് വിഭാഗത്തിന്റെ അവകാശമായ സംവരണത്തിനെതിരായ നീക്കങ്ങള്‍ രാജ്യമെങ്ങും ശക്തമാകുകയാണ്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിച്ച് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും സംവരണാനുകൂല്യം നല്‍കണമെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ ആവശ്യം അവസാനത്തെ ഉദാഹരണം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതു ഉദയമായ ആം ആദ്മി പാര്‍ട്ടിയുടെ സംവരണ നിലപാട് സംശയാജനകമായി തുടരുകയാണല്ലോ.
തീര്‍ച്ചയായും കേരളത്തിലെ കീഴാളരുടെ സമരചരിത്രത്തില്‍ സുപ്രധാന സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തോട് എന്തു നിലപാടാണ് സ്വീകരിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി ചരിത്രം അവരുടേതാകുമോ എന്നു തീരുമാനിക്കപ്പെടുക… എന്നാല്‍ അത്തരമൊരാര്‍ജ്ജവവും അതിനുള്ള നേതൃത്വവും കീഴാളര്‍ക്കുണ്ടെന്ന് കരുതാന്‍ ഇപ്പോള്‍ കഴിയുന്നില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply