ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്കെതിരെ സിറാജ്‌

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

GGGസമൂഹത്തില്‍ പലതും നടക്കുന്നുണ്ട്‌. അവയെ ചൂണ്ടികാട്ടി മുന്‍ധാരണയോടെ ചില നിഗമനങ്ങള്‍ പ്രഖ്യാപിക്കുക, അല്ലെങ്കില്‍ നിഗമനങ്ങള്‍ ആദ്യം തീരുമാനിച്ച്‌ അതിനനുസൃതമായി സംഭവങ്ങളെ വ്യാഖ്യാനിക്കുക. ഇതൊരു തന്ത്രമാണ്‌. പലരും പലപ്പോഴും ഉപയോഗിക്കുന്ന തന്ത്രം. ഈ തന്ത്രമാണ്‌ രണ്ടുദിവസം മുമ്പ്‌ പ്രവാസികളുടെ പെണ്ണുങ്ങള്‍ എന്ന തലകെട്ടില്‍ ടി എ അലി അക്‌ബര്‍ സിറാജ്‌ പത്രത്തലെഴുതിയ ലേഖനത്തില്‍ പ്രയോഗിച്ചിരിക്കുന്നത്‌.
അറപ്പ്‌ തോന്നുന്ന സംഭവ കഥകളിലെ നായികമാരായി പ്രവാസി മലയാളികളുടെ ഭാര്യമാര്‍ വര്‍ധിച്ചു വരുന്നു, വീടകം ഭേദിക്കുന്ന അവിഹിത ലൈംഗിക ബന്ധങ്ങളുടെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികളാണ്‌ വാര്‍ത്തകളിലെ കഥകള്‍, കടലുകള്‍ക്കിക്കരെ പണിയെടുത്തു സ്വപ്‌നങ്ങള്‍ കറന്‍സികളാക്കി അടുക്കി വെച്ച്‌ അവധിക്കാലം കാത്തിരിക്കുന്ന ഗള്‍ഫുകാരന്റെ മനസ്സകങ്ങള്‍ തീബോംബിട്ട്‌ തകര്‍ത്താണ്‌ പ്രവാസികളുടെ ചില പെണ്ണുങ്ങള്‍ വേലി ചാടിപ്പോകുന്നത്‌ – ഇതാണ്‌ അലി മുന്‍കൂട്ടി തീരുമാനിച്ച നിഗമനം. അതിനെ ന്യായീകരിക്കാന്‍ അടുത്തയിടെയുണ്ടായ ചില സംഭവങ്ങള്‍ അദ്ദേഹം ഉദാഹരിക്കുന്നു. സിറാജ്‌ അത്‌ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ലേഖനം തുടങ്ങുന്നതിങ്ങനെ. മാസങ്ങള്‍ക്കു മുമ്പ്‌ ഫേസ്‌ ബുക്കില്‍ പ്രചരിച്ച ഒരു ദൃശ്യം, മലബാറിലെ ഒരു യുവതിയുടെത്‌. രണ്ട്‌ മക്കളുടെ മാതാവ്‌. രാത്രിയില്‍ അവരുടെ വീടിനു മുന്നില്‍ നിറയെ ആളുകള്‍. ഒരു യുവാവ്‌ ചുമരില്‍ തല അമര്‍ത്തിവെച്ച്‌ പൊട്ടിക്കരയുന്നു. യുവതിയുടെ സഹോദരനാകണം. പോലീസ്‌ ഉദ്യോഗസ്ഥന്‍ അകത്തേക്കു കയറി. അല്‍പ്പം കഴിഞ്ഞ്‌ യുവതിയെയും കൊണ്ട്‌ പുറത്തിറങ്ങി. കൂടെ കാവി മുണ്ടുടുത്ത ഒരു യുവാവും രണ്ട്‌ കുട്ടികളും. ചെറിയ കുഞ്ഞിനെ യുവതി എടുത്തിരിക്കുന്നു. നടന്നു വന്ന പെണ്‍കുട്ടിക്ക്‌ ഏഴോ എട്ടോ വയസ്സ്‌. ജനത്തിന്റെ കൂവലും ബഹളവും ഉച്ചത്തിലായി. പ്രതികള്‍ മുഖമുയര്‍ത്താതെ പോലീസ്‌ ജീപ്പിലേക്ക്‌. പെണ്‍കുട്ടിയുടെ മുഖഭാവത്തില്‍ നിസ്സഹായത നിഴലിച്ചു. എങ്കിലും ആ പെണ്‍കുട്ടി വാവിട്ടു കരയാതിരുന്നത്‌ അതിശയിപ്പിച്ചു.
ഇത്തരത്തിലുള്ള ചില സംഭവങ്ങളാണ്‌ ലേഖനത്തില്‍ എടുത്തുദ്ധരിക്കുന്നത്‌. മകന്റെ കൂട്ടുകാരനായ പതിനാറുകാരനൊപ്പം ഒളിച്ചോടിപ്പോയ 37കാരി, ഫേസ്‌ബുക്കില്‍ പ്രണയിച്ച്‌ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ കൈക്കുഞ്ഞുമായി കാമുകനെത്തേടി എത്തിയ പാലക്കാട്ടുകാരി എന്നിങ്ങനെ കഥകള്‍ പോകുന്നു. അതോടൊപ്പം കാമുകനൊപ്പം കഴിയുന്നതിനു വേണ്ടി രണ്ട്‌ കുട്ടികളെ കിണറ്റില്‍ തള്ളിയിട്ടു കൊന്ന ക്രൂരയായ സ്‌ത്രീയേയും ഇദ്ദേഹം ഉദാഹരിക്കുന്നു.
ഗള്‍ഫുകാരുടെ ഭാര്യമാരുടെ വിഷയം പലപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്‌. എന്നാല്‍ അടുത്തയിടെ അത്തരം ചര്‍ച്ചകള്‍ കുറഞ്ഞുവരുകയായിരുന്നു. അതിനിടയിലാണ്‌ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടികാട്ടി സിറാജ്‌ രംഗത്തിറങ്ങിയിരിക്കുന്നത്‌. അതിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ മനസ്സിലാകുന്നില്ല.
എന്തായാലും ഇത്തരം സംഭവങ്ങള്‍ ഉദ്ധരിച്ച്‌ സ്‌ത്രീകള്‍ക്കെതിരെ കടന്നാക്രമിക്കുന്ന ലേഖകന്‍ പുരുഷന്മാരെ ദുരന്തകഥാപാത്രങ്ങളായി ചിത്രീകരിക്കുകയാണ്‌ ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ ചില വരികള്‍ നോക്കു. ഇത്തരത്തിലുള്ള നാണം കെട്ട പെണ്ണ്‌ പ്രതിനിധാനം ചെയ്യുന്ന ഒരു സ്‌ത്രീപക്ഷം കേരളത്തില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്‌. ഭര്‍ത്താക്കന്‍മാരെ എ ടി എമ്മുകളായി കരുതുന്നുണ്ടാകണം ഇവര്‍. ഈ പെണ്‍ ചീത്തത്തിനെതിരെ ഉണരേണ്ട പുരുഷ ബോധം പലപ്പോഴും ദുര്‍ബലപ്പെട്ട്‌ നിസ്സഹായത പ്രകടപ്പിക്കുകയാണ്‌. ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വായനക്കാരുടെ ഉള്ളില്‍ ‘ഭര്‍ത്താവ്‌ വിദേശത്തായിരിക്കും’ എന്ന സ്വയം നിര്‍ണയം ഉണ്ടാകുന്നിടത്തോളം വഷളായിരിക്കുന്നു ചുറ്റുപാട്‌. പ്രവാസി പുരുഷന്‍മാരുടെ നെഞ്ചില്‍ ഇടിത്തീ വീഴ്‌ത്തുകയാണ്‌ ഇത്തരം വാര്‍ത്തകള്‍. ഭീതിയും ശങ്കകളും മുഴച്ച്‌ അസ്വസ്ഥതകള്‍ ആസ്വാദനമാക്കേണ്ടി വരുന്ന ഒരു തരം രോഗം ബാധിച്ച മനോഭാവങ്ങളുടെ ഉടമകളായിക്കൊണ്ടിരിക്കുന്നു ഗള്‍ഫ്‌ ആണുങ്ങള്‍. വിവാഹിതരായ പുരുഷന്‍മാരുടെ പിഴച്ച വാര്‍ത്തകളെച്ചൂണ്ടി ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ ഗുണദോഷിക്കുന്ന കാലമുണ്ടായിരുന്നു. ‘ഈ ആണുങ്ങളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന്‌ അടക്കി പഴി പറയുമ്പോള്‍ മറുത്തു പറയാനാകാതെ നാണിച്ചു തല താഴ്‌ത്തുമായിരുന്നു അഭിമാനികളായ ഭര്‍ത്താക്കന്‍മാര്‍. ഇപ്പോള്‍ ആണുങ്ങള്‍ക്കു പെണ്ണുങ്ങളുടെ മേലാണ്‌ സദാചാരപ്പേടി എന്നിങ്ങനെ പോകുന്നു പുരുഷന്മാരെകുറിച്ചുള്ള ലേഖകന്റെ വിലാപങ്ങള്‍. കഴിഞ്ഞില്ല, ദുഷിച്ച ഈ പെണ്ണുങ്ങള്‍ നാട്ടിലെ നല്ല പെണ്ണുങ്ങളുടെ മാനം കെടുത്തിയിരിക്കുന്നു. അവര്‍ ഇപ്പോള്‍ ഭര്‍ത്താക്കന്‍മാരുടെ സംശയത്തിന്റെ നിഴലിലാണ്‌. ‘ഒരു പെണ്ണിനെയും വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന പ്രതിവര്‍ത്തമാനത്തിനു മുന്നില്‍ മാന്യരായ സ്‌ത്രീകള്‍ക്ക്‌ തല കുനിച്ചു നില്‍ക്കേണ്ടി വരികയാണിപ്പോള്‍. കുടുംബത്തോടും സമൂഹത്തോടും സ്വന്തം മക്കളോടു പോലും സ്‌നേഹവും വിശ്വാസവും പുലര്‍ത്താന്‍ കഴിയാതെ, ജീവിതത്തെ രതിയോടു മാത്രം ചേര്‍ത്ത്‌ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ പിഴച്ച പെണ്ണുങ്ങള്‍ ഏതുവിധം സ്‌ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു വിശദീകരിക്കാന്‍ പെണ്‍ പ്രസ്ഥാനങ്ങള്‍ക്കു ബാധ്യതയുണ്ട്‌.
ഇനിയും കഴിഞ്ഞില്ല ലേഖകന്റേയും പത്രത്തിന്റേയും സ്‌ത്രീ വിദ്വേഷം.സ്‌ത്രീയുടെ ദുഷിപ്പിന്‌ ദുര്‍ഗന്ധം കൂടുതലുണ്ടത്രെ. ഇത്‌ സമൂഹത്തില്‍ വൃത്തികേടിന്റെ പരിസരം സൃഷ്ടിക്കുന്നു. കുട്ടികളില്‍ അരക്ഷിതാവസ്ഥയും അശ്ലീലാന്തരീക്ഷവുമുണ്ടാക്കുന്നു. വാര്‍ത്തകളില്‍ ആശങ്കപ്പെട്ടു കഴിയുകയും ആധി പൂണ്ട്‌ ഭാര്യമാര്‍ക്കു ഇന്റര്‍നെറ്റില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാസി പുരുഷന്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്‌. സാമൂഹികവും കുടുംബപരവുമായ അന്തസ്സും അഭിമാനവും തകര്‍ക്കുന്ന പെണ്ണോട്ടക്കഥകളില്‍ ദുര്‍ബലരാക്കപ്പെടുന്ന പുരുഷന്‍മാരും സംബോധന ചെയ്യപ്പെടേണ്ടവരാണ്‌. തൊഴിലിനു പോകുന്ന പുരുഷന്റെ ജീവന്‍ സ്‌ത്രീയുടെ ചരിത്ര്യത്തിലാണെന്ന ചെമ്മീനിലെ മിത്തും ലേഖകന്‍ പ്രയോഗിക്കുന്നു.
ഫേസ്‌ബുക്കും വാട്‌സ്‌ അപ്പുമൊക്കെയാണ്‌ ഇ്‌പപോള്‍ സ്‌ത്രീകളെ വഴിത്തെറ്റിക്കുന്നതെന്നും ലേഖനം പറയുന്നു. ഒപ്പം പെണ്ണുങ്ങള്‍ സ്വയം കണ്ടെത്തിക്കൊള്ളണമെന്നില്ല, അവര്‍ക്കു നേരെ പ്രലോഭനങ്ങളുടെ ആവര്‍ത്തനം വീടിനകത്തു നിന്നോ അയല്‍പക്കത്തു നിന്നോ പാതയോരത്തു നിന്നോ ഒക്കെ വന്നുകൊണ്ടിരിക്കുമത്രെ.
ഇതൊക്കെയാണെങ്കിലും ചില സത്യങ്ങള്‍ ലേഖകന്‍ പറയുന്നുണ്ട്‌. അതിതാണ്‌. സമ്പത്തും സൗകര്യങ്ങളും കൊണ്ട്‌ ദാമ്പത്യവും ജീവിതവും സാര്‍ഥകമാകുന്നുവെന്ന്‌ പ്രവാസി പുരുഷ മനസ്സ്‌ കരുതുന്നുവെങ്കില്‍ വലിയ അബദ്ധം അവിടെ ആരംഭിക്കുന്നു. ദാമ്പത്യത്തില്‍ സൂക്ഷ്‌മവും സത്യസന്ധവുമായ ലൈംഗികത മുഖ്യമായി തന്നെ പരിഗണിക്കപ്പെടണം. ഇസ്‌ലാമിക്‌ റിപബ്ലിക്കിലെ രണ്ടാം ഖലീഫ ഉമര്‍ (റ) മകള്‍ ഹഫ്‌സ (റ)യോട്‌ ചോദിക്കുന്ന ഒരു ചോദ്യവും ഉത്തരവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭര്‍ത്താവിനെ പിരിഞ്ഞ്‌ ക്ഷമയോടെ എത്ര കാലം ജീവിക്കാനാകുമെന്ന ചോദ്യത്തിന്‌ ലഭിച്ച മറുപടി നാല്‌ മാസം എന്നായിരുന്നു. ഇതറിയാവുന്ന ലേഖകന്‍ എന്തിനാണ്‌ ഇത്രയധികം നീട്ടിവലിച്ചെഴുതിയത്‌ എന്നു മനസ്സിലാകുന്നില്ല. 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply