കൗണ്ട് ഡൗണ്‍ തുടങ്ങുന്നു, യുപിഎ പതറുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

rr

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടന്ന ഏതാനും നിയമസഭാതെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുകയും ലോകസഭാതെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്ത കോണ്‍ഗ്രസ്സും യുപിഎയും അത്തരമൊരവസ്ഥയില്‍ നിന്നു പിന്നോട്ടുപോകുന്ന രാഷ്ട്രീയ സാഹചര്യമാണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മോദിക്കെതിരെ മഹാസഖ്യം എന്ന കോണ്‍ഗ്രസ്സിന്റെ സ്വപ്‌നങ്ങള്‍ക്ക് മിക്കസംസ്ഥാനങ്ങളിലും തിരിച്ചടി നേരിടുകയും മറുവശത്ത് ബിജെപി പല പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്നതാണ് ഇതിനുള്ള പ്രധാന കാരണം. സമീപകാലത്തെ ഇന്ത്യാ-പാക് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തങ്ങള്‍ക്കനുകൂലമാകുമെന്ന് എന്‍ഡിഎ കരുതുന്നു.
പുതിയ സി വോട്ടര്‍ സര്‍വ്വേ ഈ നിഗമനത്തെ ശരിവെക്കുന്നു. എന്‍ഡിഎ മേല്‍ക്കൈ നേടുമെന്നു തന്നെയാണ് സര്‍വേ പറയുന്നത്. സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് ലഭിക്കുക 264 സീറ്റാണ്. അതില്‍ ബിജെപിക്ക് 220 സീറ്റു ലഭിക്കും. യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കും. അതില്‍ 88 ആയിരിക്കും കോണ്‍ഗ്രസ്സിന്റേത്. എന്‍ഡിഎ അന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്കാനയില്‍ ടിആര്‍എസ്, മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്, ഓഡീഷയില്‍ ബിഡിജെഎസ് എന്നിവരുമായി സഖ്യമുണ്ടാക്കിയാല്‍ 301 സീറ്റുവരെ നേടാം എന്നും സര്‍വ്വേ പറയുന്നു.
കേരളത്തില്‍ യുഡിഎഫിന് 17 സീറ്റിലേക്ക് സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത് മൂന്ന് സീറ്റ് എല്‍ഡിഎഫ് നേടും. തമിഴ്‌നാട്ടില്‍ ഡിഎംകെ തൂത്തുവാരുമെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസ്, യുപിയിലെ എസ്.പി-ബിഎസ്പി സഖ്യം, ആസാമിലെ എഐയുഡിഎഫ് എന്നിവയുമായി സഖ്യമുണ്ടാക്കിയാല്‍ യുപിഎയ്ക്ക് 226 സീറ്റുവരെ നേടാം എന്നും സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ 71 ല്‍ നിന്നും ബിജെപി 26 സീറ്റിലേക്ക് ഒതുങ്ങും എന്നാണ് സര്‍വേ പറയുന്നത്. എന്‍.ഡി.എ.യുടെ വോട്ടുവിഹിതം 31.1 ശതമാനവും യു.പി.എ.യുടേത് 30.9 ശതമാനവുമായിരിക്കും. മറ്റുപാര്‍ട്ടികളുടേത് 28 ശതമാനവും ആകും.
പ്രതിപക്ഷപാര്‍ട്ടികളെല്ലാം ഐക്യപ്പെട്ട് എന്‍ഡിഎയെ നേരിടുമെന്നും പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കുമെന്നും നേരിയ മുന്‍കൈ യുപിഎ നേടുമെന്നായിരുന്നു പലരും പ്രവചിച്ചിരുന്നിരുന്നത്്. ആ പ്രതീക്ഷയാണ് ഇപ്പോള്‍ തകരുന്നത്. അഖിലേന്ത്യാതലത്തില്‍ 21 കക്ഷികള്‍ ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മഹാസഖ്യത്തിലെ കക്ഷികളായി പോലും അവര്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനായിട്ടില്ല. ഏറ്റവുമധികം സീറ്റുകളുള്ള യുപി തന്നെ ഉദാഹരണം. എസ്പിയും ബിഎസ്പിയും ഒന്നിച്ചത് എന്‍ഡിഎക്ക് തിരിച്ചടിയാണെങ്കിലും വെറും 2 സീറ്റാണ് അവര്‍ കോണ്‍ഗ്രസ്സിന് മാറ്റിവെച്ചത് എന്നതാണ് ഖേദകരം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ത്രിശങ്കുസ്വര്‍ഗ്ഗത്തിലാണ്. ഒരുപാര്‍ട്ടി എന്ന രീതിയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാതിരിക്കാനാവില്ല. എന്നാല്‍ മത്സരിച്ചാലത് ബിജെപിക്ക് ഗുണകരമാകുകയും ചെയ്യും. മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യമുണ്ടെങ്കിലും പ്രകാശ് അംബേദകറുമായുള്ള കോണ്‍ഗ്രസ്സിന്റെ ധാരമ തകര്‍ന്നിരിക്കുകയാണ്. രാജുഷെട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകപാര്‍ട്ടിയും സീറ്റിനായുള്ള വിലപേശലിലാണ്. ആന്ധ്രയില്‍ തെലുങ്കുദേശവുമായി ഇതുവരേയും ധാരണയായിട്ടില്ല. ഡെല്‍ഹിയില്‍ എ എ പിയുമായി പോലും ധാരണയാകാനാവാത്ത കോണ്‍ഗ്രസ്സിന് ആസാമില്‍ എന്‍ഡിഎ വിട്ട ഗണപരിഷത്തുമായും ഐക്യപ്പെടാനായിട്ടില്ല. ബംഗാളിലാകട്ടെ സിപിഎമ്മുമായാണ് കോണ്‍ഗ്രസ്സ് ധാരണയെത്തിയത്. അഖിലേന്ത്യാതലത്തില്‍ ഐക്യം പറയുമ്പോളും തൃണമൂലുമായുള്ള ധാരണ വിജയിച്ചിട്ടില്ല. കേരളത്തില്‍ വിജയം പ്രവചിക്കപ്പെടുമ്പോളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചരണവും ആരംഭിച്ച് എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫ മത്സരിപ്പിക്കുന്നത്. യുപിഎയുടെ സാധ്യതകളെ മാത്രമല്ല, ഒറ്റ പാര്‍്ട്ടിയെന്ന നിലയില്‍ കൂടുതല്‍ സീറ്റുനേടാനുള്ള കോണ്‍ഗ്രസ്സിന്റെ ആഗ്രഹത്തേയും ഇതെല്ലാം പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.
മറുവശത്ത് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടികളുമായി ഐക്യപ്പെടാന്‍ ബിജെപിക്കായി. യുപിയിലെ തിരിച്ചടിയെ അങ്ങനെ മറികടക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. മഹാരഷ്ട്രില്‍ പിണക്കത്തിലായിരുന്ന ശിവസേനയുമായും ബീഹാറില്‍ ജനതാദള്‍ യുവുമായും ധാരണയുണ്ടാക്കാന്‍ സാധിച്ചത് അവര്‍ക്ക് വലിയ നേട്ടം തന്നെയാണ്. തമിള്‍ നാട്ടില്‍ അണ്ണാ ഡിഎംകെയുമായും ധാരണയിലെത്താന്‍ അവര്‍ക്കായി. കര്‍ണ്ണാടകയില്‍ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യയില്‍ ഏതാനും സീറ്റുകള്‍ നേടാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. കോണ്‍ഗ്രസ്സിന്റെ വിശാലമുന്നണി സ്വപ്‌നങ്ങള്‍ തകരുന്നത് പല സംസ്ഥാനങ്ങളിലും എന്‍ഡിഎക്ക് ഗുണം ചെയ്യുമെന്നുറപ്പ്. ഇതിനെല്ലാം പുറമെയാണ് ഭീകരാക്രമണത്തിനു ഫലപ്രദമായ തിരിച്ചടി നല്‍കി എന്ന പ്രചരണം വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ടുകളും.
ഇത്തരമൊരു സാഹചര്യത്തില്‍ 2014നോളം വരില്ലെങ്കിലും എന്‍ഡിഎ ഒരിക്കല്‍ കൂടി അധികാരത്തിലെത്താനാണ് സാധ്യത. കേവല ഭൂരിപക്ഷം കിട്ടിയില്ലങ്കിലും ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയാകുന്ന ബിജെപിയെ തന്നെയായിരിക്കും ആദ്യം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. അധികാരത്തിനുവേണ്ടി എന്ത് അധാര്‍മ്മികതയും ചെയ്യാന്‍ മടിയില്ലാത്ത അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ അവരെ ഭൂരിപക്ഷത്തിലെത്തിക്കാനാണ് സാധ്യത. ഇപ്പോള്‍ മോദിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന പലരും കളം മാരിചവിട്ടുമെന്നതില്‍ സംശയം വേണ്ട. ഇത്തരമൊരു സാഹചര്യത്തെ മറികടക്കാനാകണമെങ്കില്‍ വിരലിലെണ്ണാവുന്ന വരും ദിവസങ്ങളില്‍ വിശാലമഹാസഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിക്കണം. അഥാവാ അതിനു സാധിച്ചാല്‍തന്നെ പ്രധാനമന്ത്രി സ്ഥാനത്തിനുള്ള തര്‍ക്കം രൂക്ഷമാകുമെന്നുറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഈ വേളയിലും അത്തരമൊരു സാധ്യത വളരെ കുറവാണെന്നു പറയാതെ വയ്യ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply