
കോടതികളും സുതാര്യമാകണം ജസ്റ്റിസ് കമല്‍ പാഷാ….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോടതികളേയും ജഡ്ജിമാരേയും വിമര്‍ശിക്കുന്നതിനെതിരെ ജസ്റ്റിസ് കമല്‍ പാഷ പറഞ്ഞ കാര്യങ്ങള്‍ ജുഡീഷ്യറിയുടെ പൊതുവികാരമാണ്. വിധിന്യായത്തിന്റെ പേരില്‍ ജഡ്ജിയെ വിമര്‍ശിക്കുന്നതു കെട്ടിയിട്ട് അടിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞ അദ്ദേഹം ”വിധിന്യായത്തെ എങ്ങനെ വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷേ വിധിയെഴുതിയ ജഡ്ജിയെ വിമര്‍ശിക്കാന്‍ പാടില്ല. വിധിന്യായത്തിന്റെ പേരിലുള്ള വിമര്‍ശനത്തിനു മറുപടി പറയാന്‍ ജഡ്ജിക്ക് കഴിയില്ല. ജഡ്ജിക്കു പറയാനുള്ള കാര്യങ്ങള്‍ വിധിന്യായത്തിലൂടെ മാത്രമേ പറയാന്‍ കഴിയൂ. നിയമത്തിന്റെ അജ്ഞത മൂലം ജഡ്ജിക്കെതിരേ വിമര്‍ശനം നടത്തുന്നവര്‍ക്കു മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല, ജുഡീഷ്യല്‍ സംയമനം പാലിക്കേണ്ടതിനാലാണ് അതു ചെയ്യാത്തത്” എന്നെല്ലാം കൂട്ടിചേര്‍ക്കുന്നു. ആരേയും വിമര്‍ശിക്കാനവകാശമുള്ള ജനാധിപത്യസംവിധാനത്തില്‍ തങ്ങളെ വിമര്‍ശിച്ചാല്‍ കോടതിയലക്ഷ്യമെന്ന പേരുപറഞ്ഞ് കേസെടുക്കാനവകാശമുള്ളവരാണ് ഇതു പറയുന്നത് എന്നതാണ് കൗതുകകരം. നിലവിലെ സംവിധാനത്തിലെ അവസാനവാക്കുപോലും കോടതിയാണെന്ന് കമാല്‍ പാഷ മറക്കുന്നോ? എല്ലാ സ്ഥാപനങ്ങളും ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും സുതാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന കാലത്തണ് ഇപ്പോഴും ഫ്യൂഡല്‍ – കോളോയണിയല്‍ ഘടന നിലനിര്‍ത്തുന്ന ഒരു സംവിധാനത്തിന്റെ തലപ്പത്തിരുന്ന് അദ്ദേഹം ഇതു പറയുന്നതെന്നതാണ് കൗതുകകരം. ജുഡീഷ്യറിയെ ജനാധിപത്യവല്‍ക്കരിക്കാനും സുതാര്യമാക്കാനുമാണ് അദ്ദേഹം ശബ്ദമുയര്‍ത്തേണ്ടത്. അത്തരമൊരവസ്ഥയില്‍ ജഡ്ജിമാര്‍ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നതും ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തുകയേയുള്ളു.
ജനാധിപത്യവ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറന്നാണ് പലപ്പോഴും കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാരുടെ വേഷവും നടപടിക്രമങ്ങളും മുതല്‍ കോടതിയലക്ഷ്യം പോലെ കാലഹരണപ്പെട്ട ചട്ടങ്ങങ്ങളൊന്നും ഒരു ജനാധിപത്യവ്യവസ്ഥക്ക് ഭൂഷണമല്ല. ഭരണാധികാരികളെപോലെ കോടതിയും ജനാധിപത്യത്തില്‍ അപ്രമാദിത്തമുള്ളവരല്ല. വെള്ളക്കാര്‍ രൂപം കൊടുത്ത നീതിന്യായ സംവിധാനം തന്നെയാണല്ലോ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. അതില്‍ ജഡ്ജിമാര്‍ക്കുള്ളത് അപ്രമാദിത്വമാണ്. അവരുടെ വേഷത്തില്‍ നിന്നും മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന ചട്ടങ്ങളില്‍നിന്നും യുവര്‍ ഓണര്‍ വിളികളില്‍ നിന്നുമെല്ലാം ഇതു പ്രകടം. കഴിഞ്ഞ ദിവസമിതാ അഭിഭാഷകര്‍ക്കു കോട്ടും ഗൗണും ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി വിധിച്ചിരിക്കുന്നു. പാശ്ചാത്യ രീതിയിലുള്ള തൊഴില്‍ കുപ്പായം ഒഴിവാക്കണമെന്നും ഉഷ്ണരാജ്യമായ ഇന്ത്യയില്‍ ബ്രിട്ടിഷ് രീതി പിന്തുടരുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ഡോ. വിന്‍സന്റ് പാനികുളങ്ങര സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ.എം. ഷെഫിക്ക് തള്ളുകയായിരുന്നു.. ഈ ചിന്താഗതി മാറ്റിയേ തീരു. ലക്ഷകണക്കിനു കേസുകള്‍ കെട്ടിക്കിടക്കുമ്പോഴും വെള്ളക്കാര്‍ പണ്ടു നടപ്പാക്കിയ വേനലവധി ഇപ്പോഴും തുടരുന്നതു തന്നെ നോക്കുക. ഇവിടെ വേനല്‍ ശക്തമാകുമ്പോള്‍ നാട്ടില്‍ പോകാനായിരുന്നു അവരത് നടപ്പാക്കിയത്. ഇന്നുമത് തുടരുന്നതിലെന്തര്‍ത്ഥം? അത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ ആരെങ്കിലും കോടതിയെ വിമര്‍ശിക്കുന്നു എന്ന പേരിലുള്ള കമല്‍ പാഷയുടെ വേദന കാണുമ്പോള്‍ തമാശ തോന്നുന്നു.

