കേന്ദ്രവിഹിതം : ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കണക്കിലെടുക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

download

കേന്ദ്ര വിഹിതം കണക്കാക്കുമ്പോള്‍ കേരളത്തിനായി പ്രത്യേക സമവാക്യം വേണമെന്ന പതിന്നാലാം ധനകാര്യ കമ്മീഷനോട് സംസ്ഥാനം മുന്നോട്ടുവെച്ച ആവശ്യം വളരെ പ്രസക്തമാണ്. സാമ്പത്തിക വികസന സൂചികകള്‍ മാത്രം പരിഗണിക്കുന്നതിന് പകരം ജനതയുടെ സവിശേഷതകള്‍ കണക്കിലെടുത്തുവേണം കേരളത്തിനായി ഫണ്ട് അനുവദിക്കേണ്ടതെന്ന് കേരളം വ്യക്തമാക്കി. തീര്‍ച്ചയായും ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങള്‍ കണക്കിലെടുത്തുവേണം ഇത്തരം നയസമീപനങ്ങള്‍ സ്വീകരിക്കാന്‍. സാങ്കേതികമായി ഒരു രാഷ്ട്രമാണെങ്കിലും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ അന്യരാഷ്ട്രങ്ങള്‍ക്ക് സമാനമാണ്. അവക്കുമുകളില്‍ ഏകീകൃതമയാ നയങ്ങള്‍ അടിച്ചല്‍പ്പിക്കുന്നത് ഗുണത്തേക്കാളറെ ദോഷമേ ചെയ്യു. പൂര്‍ണ്ണമായും ഫെഡറല്‍ ആയ സമീപനമാണ് ഇവിടെ സ്വീകരിക്കേണ്ടത്.
കേരളം സന്ദര്‍ശിക്കുന്ന, റിസര്‍വ് ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ.വൈ.വി.റെഡ്ഡി അധ്യക്ഷനായ പതിന്നാലാം കേന്ദ്ര ധനകാര്യ കമ്മീഷനുമുമ്പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ മേഖലകളിലും മാനവ വികസന സൂചികയിലും കേരളം മുമ്പിലാണെങ്കിലും സാമ്പത്തിക ശേഷിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ആഭ്യന്തര ഉത്പാദനത്തിന്റെ 68 ശതമാനവും സേവന മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. അതിന്റെ ‘ഭൂരിഭാഗവും സാമൂഹ്യ മേഖലയില്‍ ആയതുകൊണ്ട് നികുതി വരുമാനം കുറവാണ്. ഉപഭോക്തൃ സംസ്ഥാനമാകയാല്‍ പണപ്പെരുപ്പത്തിന്റെ കെടുതികള്‍ ഏറ്റവും അനുഭവിക്കുന്ന സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ ആരോഗ്യ, സാമ്പത്തിക മേഖലകളില്‍ സംസ്ഥാനം നേടിയ പുരോഗതി, അര്‍ഹമായ കേന്ദ്രസഹായം ലഭിക്കുന്നതിന് വിഘാതമാകരുത്. ജനസംഖ്യാപരമായ സവിശേഷതകള്‍ കണക്കിലെടുത്തുവേണം കേരളത്തിന് സഹായം നല്‍കാന്‍. ഇതിനായി 1971ലെ സെന്‍സസ് പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
1971 മുതലാണ് കുടുംബാസൂത്രണ പദ്ധതികള്‍ കാര്യക്ഷമമായി കേന്ദ്രം നടപ്പിലാക്കിയത്. അത് പൂര്‍ണാര്‍ത്ഥത്തില്‍ അനുവര്‍ത്തിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി ജനസംഖ്യാവളര്‍ച്ചാനിരക്കില്‍ കുറവു വരുത്താനായി. സംസ്ഥാനവ്യാപകമായി നഗരവത്കരണം ഉണ്ടായതിനാല്‍ അടിസ്ഥാന സൗകര്യവികസനത്തിനായി വന്‍തുക സംസ്ഥാനത്തിന് കണ്ടെത്തേണ്ടിവരുന്നു. ഈ പരിമിതികള്‍ക്കുള്ളിലും വന വിസ്തൃതി കുറയാതെ നോക്കാനും തീരദേശം പരിപാലിക്കാനും സംസ്ഥാനത്തിനായിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നു. ജനവാസം കുറവായ ഈ മേഖലകള്‍ ഒഴിവാക്കിക്കൊണ്ടുവേണം കേരളത്തിന്റെ ജനസാന്ദ്രത കണക്കാക്കേണ്ടത്. വനസംരക്ഷണ പദ്ധതികള്‍ കാര്യക്ഷമമായി കൊണ്ടുപോകാന്‍ 1200 കോടി രൂപയും പ്രവാസി പുനരധിവാസത്തിനായി പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 32 ശതമാനത്തിന് പകരം 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നതാണ് കേരളം മുന്നോട്ടുവെച്ച പൊതു ആവശ്യങ്ങളില്‍ പ്രധാനം. അതാകട്ടെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളരെ പ്രധാനവുമാണ്. സംസ്ഥാനത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിക്കുന്ന ഇളവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനത്തില്‍ കൂടരുത്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കിയിട്ടുള്ള വായ്പകളെല്ലാം എഴുതിത്തള്ളണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര ഫണ്ട്, റവന്യൂ ചെലവായി കണക്കാക്കരുതെന്നും പകരം വികസനോന്മുഖ ചെലവായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിന് ഗുണകരമല്ലാത്തവിധം ഏകപക്ഷീയമായി കേന്ദ്രം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചിട്ടുണ്ട്. തീര്‍ച്ചയായും യാഥാര്‍ത്ഥ്യബോധത്തോടേയുള്ള സമീപനം. ഇതംഗീകരിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. അതുപോലെതന്നെ മറ്റു സംസ്ഥാനങ്ങളുടെ സവിശേഷതകളും പരിഗണിക്കണം. അതുവഴിയാണ് ഫെഡറല്‍ എന്ന വാക്കിനു അര്‍ത്ഥമുണ്ടാകുക. വൈവധ്യങ്ങളെ ഇടിച്ചുനിരത്തിയല്ല, അംഗീകരിച്ചാണ് തുല്ല്യത കൈവരിക്കേണ്ടത്. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് പല രാഷ്ട്രീയ സംഘര്‍ഷങ്ങളും ഉണ്ടാകുന്നതെന്നും മറക്കരുത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply