
കള്ളന്മാരുടെ ദാര്‍ശനികപ്രശ്‌നങ്ങളുമായി പ്രിയനന്ദനന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദേശീയപുരസ്‌കാരജേതാവ് പ്രിയനന്ദനന്റെ അഞ്ചാമത് സിനിമ ഞാന്‍ നിന്നോടു കൂടെയുണ്ട് ഈ മാസം ഇരുപതിന് റിലീസാകുന്നു. രണ്ടുകള്ളന്മാര്‍ നേരിടുന്ന ദാര്‍ശനികവും പ്രായോഗികവുമായ പ്രശ്‌നങ്ങളിലൂടെ രസകരമായ ഒരു ലോകത്തെയാണ് ഈ സിനിമയില്‍ പ്രിയന്‍ അവതരിപ്പിക്കുന്നത്. കറകളഞ്ഞ ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ് ഈ സിനിമയിലൂടെ പ്രിയന്റെ ലക്ഷ്യം.
കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ ചെറുപ്പക്കാരായ രണ്ടു ചെറിയ കള്ളന്മാരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങ. മദനനും ദമനനും. മദനന് കളവുമായി ജീവിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടെങ്കിലും ദമനന് അക്കാര്യത്തില്‍ ഒരു മനസ്ഥാപവുമില്ല. നമ്മളെക്കാള്‍ വലിയ കള്ളന്മാരാണ് നമ്മളെ ഭരിക്കുന്നതെന്നാണയാളുടെ ന്യായീകരണം. മനുഷ്യന് ഒരുപകാരവുമില്ലാതെ എടുത്തുവെക്കുന്ന സ്വര്‍ണ്ണമൊക്കെ മോഷ്ടിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നാണയാളുടെ ചോദ്യം. തല്ലുകിട്ടുമ്പോള്‍ സന്യാസിമാരെപോലെ ഈ ശരീരം നമ്മുടേതല്ല എന്നു ചിന്തിച്ചാല്‍ മതിയെന്നും അയാള്‍ കൂട്ടുകാരനെ പറഞ്ഞുമനസ്സിലാക്കുന്നു.
പ്രശസ്ത ബംഗാളി നാടകകൃത്തും സംവിധായകനുമായ ബാദല്‍ സര്‍ക്കാരിന്റെ ഹട്ടാമലനാടിനപ്പുറം എന്ന പ്രശസ്ത നാടകത്തില്‍ നിന്നാണ് സിനിമയുടെ ആശയം പ്രിയന്‍ കണ്ടെടുക്കുന്നത്. പിടിക്കപ്പെട്ട കള്ളന്മാര്‍ ഓടിരക്ഷപ്പെടാന്‍ പുഴയില്‍ ചാടുകയും മറ്റേതോ ലോകത്ത് എത്തിപ്പെടുന്നതുമാണ് ചിത്രത്തിന്റെ വഴിത്തിരിവ്. കളവോ ചതിയോ പണമോ ഒന്നുമില്ലാത്ത, മനുഷ്യന് പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും മാത്രമറിയാവുന്ന ഒരു നാട്. ദാഹിക്കുമ്പോള്‍ കരിക്കുതരുന്ന, വിശക്കുമ്പോള്‍ വയറുനിറച്ചു ഭക്ഷണം തരുന്ന നാട്. അവക്ക് പണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണമെന്താണെന്നറിയാത്ത നാട്. പരിചയപ്പെട്ട സ്ത്രീകള്‍ കൂടെ താമസിക്കാനായി ക്ഷണിക്കുന്നതും അവര്‍ക്ക് വിശ്വസിക്കാനായില്ല. സ്വര്‍ണ്ണം പോലും തുറന്നുവെച്ചിരിക്കുന്നു. ആഭരണങ്ങളാകട്ടെ വിത്തുകള്‍ കൊണ്ട്. ലഹരിചെടികള്‍ അവര്‍ക്ക് ഔഷധങ്ങളാണ്.
പക്ഷെ എല്ലാം വെറുതെ കിട്ടുന്ന നാട്ടില്‍ അടങ്ങിയിരിക്കാന്‍ കള്ളന്മാര്‍ക്കാകുമോ? അവര്‍ ഭക്ഷണശാലയിലെ പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. തുറന്നു കിടക്കുന്ന വാതിലുകള്‍ ഉണ്ടായിട്ടും ചുമര്‍ തുരന്നാണ് അകത്ത് കടക്കുന്നത്. അത് ജനം കണ്ടുപിടിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് നദി വറ്റുമ്പോള്‍ മല തുരന്നു വെള്ളം ഗ്രാമത്തിലേക്ക് എത്തിക്കുവാനുള്ള വഴിയാണ്. ചുമര്‍ തുരന്നുകൊണ്ട് അവര്‍ കാണിച്ചുതന്നതെന്നാണ്് ജനം ധരിച്ചത്. ധാന്യപ്പുരയുടെ മേല്‍ക്കൂര പൊളിച്ചപ്പോള്‍ നാട്ടുകാര്‍ കരുതിയത് ധാന്യശേഖരത്തിലേക്ക് സൂര്യപ്രകാശം കടന്നുവരണമെന്നാണ്. ഇത്തരത്തിലുള്ള രസകരമായ സംഭവങ്ങളിലൂടെയാണ് കള്ളന്മാരുടെ ജീവിതം മുന്നോട്ടുപോകുന്നത്. അതിനിടയില്‍ ഇരുകകള്ളന്മാരും തമ്മിലുള്ള അഭിപ്രായഭിന്നത് രൂക്ഷമാകുന്നു. രസകരവും ചിന്തനീയവുമായ സംഭവങ്ങളാണ് തുടര്‍ന്ന് പ്രിയന്‍ ചിത്രീകരിക്കുന്നത്.
മധ്യപ്രദേശിലെ ഉള്‍പ്രദേശമായ ചിന്ദുവാടയിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്. വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശം. സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ പ്രവര്‍ത്തനമേഖല കൂടിയാണത്. സിനിമയില്‍ ദയാബായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. സിനിമയിലെ നാടിനോടൊപ്പമില്ലെങ്കിലും അവിടത്തെ മനുഷ്യര്‍ പാവങ്ങളും നിഷ്‌കളങ്കരുമാണെന്നും ഷൂട്ടിംഗ് വേള ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു എന്നും പ്രിയന്‍ പറയുന്നു. പശുക്കളും കൃഷിയുമാണ് അവര്‍ക്ക് ജീവിതം. സിനിമ അവര്‍ക്ക് അല്‍ഭുതമാണ്. ആദ്യമായാണ് അവിടെയൊരു സിനിമയുടെ ചിത്രീകരണം നടന്നത്.
പ്രിയനനദനന്റെ സിനിമ എന്നുകേട്ടാല്‍ പ്രേക്ഷകരില്‍ ഒരു മുന്‍വിധി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. അവാര്‍ഡുകള്‍ പലപ്പോഴും പാരയാകാറുണ്ട്. പ്രേക്ഷകരില്‍ വലിയൊരുഭാഗം അവാര്‍ഡു സിനിമക്കാരനായേ കാണൂ. സത്യത്തില്‍ അത്തരമൊരു വിഭജനത്തിന് ഇന്ന് ഒരര്‍ത്ഥവുമില്ല. ആര്‍ക്കും ഇഷ്ടപ്പെടാനും മനം നിറഞ്ഞ് ചിരിക്കാനുമാവുന്ന വിധത്തില്‍ വളരെ ലളിതമായാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ബുദ്ധിജീവി സിനിമ എന്നൊന്നില്ല. അതേസമയം യാതൊരു യുക്തിയുമില്ലാത്ത അമാനുഷികമായ കാര്യങ്ങള്‍ ചിത്രീകരിക്കുന്ന കച്ചവട സിനിമ ചെയ്യാന്‍ കഴിയില്ല എന്നു മാത്രം. ജോണ്‍ എബ്രഹാമിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രിയന്‍ കൂട്ടിചേര്‍ത്തു.
അജയ് കെ മേനോനും ബദല്‍ മീഡിയയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. വിന.യ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥ് ഭരതനുമാണ് കള്ളന്മാരെ അവതരിപ്പിക്കുന്നത്. വികെ ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പ്രദീപ് മണ്ടൂരിന്റേതാണ് തിരകഥ. ക്യാമറ ഷാന്‍ റഹ്മാന്‍. സംജിത് മുഹമ്മദാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
