എസ് എന്‍ ഡി പിയും സിപിഎമ്മും ഒരേ തൂവല്‍പക്ഷികളാകുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

vvv

എസ് എന്‍ ഡി പിയും വെള്ളാപ്പള്ളിയും കേരള രാഷ്ട്രീയത്തില്‍ താരങ്ങളാകുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പോകുന്നത് വെള്ളാപ്പള്ളിയാണ് എന്ന പ്രതീതിയാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംജാതയാമയിട്ടുള്ളത്. വന്‍ ഭൂരിപക്ഷത്തോടെ വെള്ളാപ്പള്ളി തന്നെ ഒരിക്കല്‍ കൂടി എസ് എന്‍ ഡി പി നേതൃത്വത്തിലെത്തിയതോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഹേതുവായിരിക്കുന്നത് ഇടതുപക്ഷമാണെന്നതാണ് വൈരുദ്ധ്യം.
എസ്.എന്‍.ഡി.പി സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്‍പര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച എസ്.എന്‍.ഡി.പിയും മതാതിഷ്ഠിത നിലപാടുള്ള ആര്‍.എസ്.എസിനും ഒരുമിച്ച് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന പ്രസ്ഥാനമായാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് കമ്യൂണിസ്റ്റുകാര്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. സി.എച്ച് കണാരന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ എസ്.എന്‍.ഡി.പിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ ആയിരുന്നു.ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോയിരുന്നത്. പിന്നീട് സമ്പന്നവര്‍ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന സംഘടനയായി എസ്.എന്‍.ഡി.പി മാറി. മുമ്പ് പലപ്പോഴും എസ്.എന്‍.ഡി.പി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായിരുന്നു. വിവിധ നിലപാടുകള്‍ എസ്.എന്‍.ഡി.പി സ്വീകരിക്കുന്നതില്‍ അത്ഭുതമില്ല. സമുദായ സംഘടനകളെ പോഷക സംഘടനകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ്സിന്റെ ശ്രമം. എസ്.എന്‍.ഡി.പിയെ വിഴുങ്ങാനാണ് ആര്‍.എസ്എസ് ശ്രമം. എസ്.എന്‍.ഡി.പി ആര്‍.എസ്.എസ്സുമായി കൂട്ടുകൂടുന്നത് ആത്മഹത്യാപമണെന്നും കോടിയേരി പറയുന്നു.
ഇതിനെല്ലാം മറുപടി വെള്ളാപ്പള്ളിക്കുണ്ട്. എസ്.എന്‍.ഡി.പി യോഗത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയും നിയന്ത്രിക്കാന്‍ വരേണ്ടെന്ന് അദ്ദേഹം പറയുന്നു. വിരട്ടി കാര്യം നേടാമെന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കള്‍ ആ കലം വാങ്ങിവെക്കുന്നതാകും നല്ലത്. എസ്.എന്‍.ഡി.പി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷകസംഘടനയല്ല. കോണ്‍ഗ്രസുകാര്‍ക്കും ബി.ജെ.പികാര്‍ക്കും ഭൂരിപക്ഷമുള്ള എന്‍.എസ്.എസിനെ താലോലിക്കുന്ന സി.പി.എം അവരുടെ മഹത്വം പറഞ്ഞ് തങ്ങളെ അവഗണിക്കുകയാണ്. ബി.ജെ.പിക്ക് മാത്രമല്ല വര്‍ഗീയതയുള്ളത്. സി.പി.എമ്മിനും വര്‍ഗീയതയുണ്ട്. പിന്നാക്ക സംരക്ഷണം പറയുന്ന സി.പി.എമ്മിന്റെ പൊള്ളത്തരം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവരോട് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ മടിക്കാറില്ല. അതിനുവേണ്ടിയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.
കേരള രാഷ്ട്രീയം സാമുദായികതയിലേക്കു തന്നെയാണ് നീങ്ങുന്നതെന്നതില്‍ സംശയമില്ല. എസ് എന്‍ ഡി പിയെ വിമര്‍ശിക്കുമ്പോഴും അവര്‍ തെറ്റു തിരുത്തണമെന്ന സിപിഎം നേതാക്കളുടെ അഭ്യര്‍ത്ഥന തന്നെ അതിനുള്ള തെളിവ്. പിണരായി രൂക്ഷമായി വിമര്‍ശിക്കുമ്പോഴും കോടിയേരി വിനയാത്വീതനാണ്. തങ്ങള്‍ വന്നു പെട്ടിട്ടുള്ള അവസ്ഥ അദ്ദേഹം കൃത്യമായി തിരിച്ചറിയുന്നുണ്ട്. ന്യൂനപക്ഷവോടട്ുകള്‍ ബഹുഭൂരിപക്ഷവും യുഡിഎഫിനനുകൂലമാകുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷ വോട്ടുകളാണ് എല്‍ഡിഎഫിനു പ്രതീക്ഷ നല്‍കുന്നത്. അവിടേക്കാണ് ബിജെപി ഇരച്ചു കയറുന്നത്. പഴയ പോലെ വോട്ടുകച്ചവടത്തിന് ഇനി ബിജെപി തയ്യാറാകില്ല എന്നത് വ്യക്തം. പരമാവധി വോട്ടുകള്‍ നേടാനായിരിക്കും അവരുടെ ശ്രമം. അതിനിടയിലാണ് വെള്ളാപ്പിള്ളി ബിജെപിയോടടുക്കുന്നത്. സിപിഎം ഞെട്ടിവിറക്കുന്നതില്‍ അദ്ഭുതപ്പെടാനില്ലല്ലോ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങോട്ട് എന്ന ഏഷ്യാനെറ്റിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വരുന്ന സമയത്താണ് ഈ കുറിപ്പെഴുതുന്നത്. കേരളത്തില്‍ ഏറെ കാലമായി സംഭവിക്കാത്ത രീതിയില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് ഭരണം തുടരുമെന്ന് സാരം. കേരള രാഷ്ട്രീയം ഗൗരവമായി പഠിക്കുന്നവരുടെ പൊതു അഭിപ്രായവും അതുതന്നെയാണ്. അതിനുള്ള അടിസ്ഥാന കാരണം പക്ഷെ സാമുദായികതയാണെന്നത് പുരോഗമനകരമാണെന്ന് പറയാനാകില്ലല്ലോ.
ഗൗരവപരമായ പല വിഷയങ്ങളും അങ്ങനെയല്ലാതെ സിപിഎമ്മും എസ് എന്‍ ഡി പിയും ഉന്നയിക്കുന്നുണ്ട്. കേരളത്തിന്റെ നവോത്ഥാനത്തിന്റെ പൈതൃകം തന്നെയാണ് മുഖ്യം. എല്ലാവരും അതിന്റെ പൈതൃകം അവകാശപ്പെടുന്നു. സത്യമെന്താണ് ? സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള മുന്നേറ്റങ്ങളാണ് കേരളത്തിന്റെ നവോത്ഥാനത്തിന്റെ അടിത്തറ. അതിലാണ് കമ്യൂണിസ്റ്റുകളടക്കമുള്ളവര്‍ വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ സംഭവിച്ചതെന്താണ്? ഒരു ഘട്ടത്തില്‍ പല പ്രസ്ഥാനങ്ങളും ഈ മുന്നേറ്റങ്ങളെ കൈയൊഴിയുകയായിരുന്നു. അതില്‍ ഈ മുന്നറ്റങ്ങളുടെ ഫലം ഏറ്റവും നന്നായി കൊയ്ത എസ് എന്‍ ഡി പിയും കമ്യൂണിസ്റ്റുകളും ഉള്‍പ്പെടുന്നു. മറിച്ച് ആ മുന്നേറ്റങ്ങള്‍ മുന്നോട്ടുപോയാല്‍ അതിന്റെ ഗുണഫലം അനുഭവിക്കേണ്ടിയിരുന്ന അധസ്ഥിത ആദിവാസി വിഭാഗങ്ങള്‍ ഈ ചര്‍ച്ചകളില്‍ നിന്നു പുറത്താകുന്നു. പിണറായിയും വെള്ളാപ്പിള്ളിയും തുല്ല്യകുറ്റവാളികളാകുന്നു എന്നു സാരം.
അടിസ്ഥാനപരമായി സാമ്പത്തിക സംവരണത്തിനാണ് സിപിഎം നില കൊള്ളുന്നത്. ഇ എം എസ് ഒരിക്കലത് തുറന്നു പറഞ്ഞു. ഇ്‌പ്പോഴ്‌തെ നേതാക്കള്‍ പരോക്ഷമായി അതു പറയുന്നു. എസ് എന്‍ ഡി പി യാകട്ടെ ജാതി സ്രേണിയില്‍ തങ്ങള്‍ക്കു കീഴെ നില്‍ക്കുന്നവരുടെ പോരാട്ടവുമായി ഐക്യപ്പെടുന്നതിനു പകരം സവര്‍ണ്ണ വിഭാഗങ്ങളുമായി ഐക്യപ്പെട്ടാണ് ഹൈന്ദവതയുടെ രാഷ്ട്രീയത്തില്‍ എത്തിയിരിക്കുന്നത്. അതിലാകട്ടെ സിപിഎമ്മിനേയും ബിജെപിയേയും തുല്ല്യമായാണവര്‍ കാണുന്നത്. സത്യം അതുതന്നെയാണ് താനും. വലിയ ഹിന്ദുപാര്‍ട്ടി ബിജെപിയോ സിപിഎമ്മോ എന്ന ചോദ്യത്തിലേക്കുതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അധസ്ഥിത – ന്യൂനപക്ഷ – പിന്നോക്ക ഐക്യമെന്ന മുദ്രാവാക്യത്തെ കൈയൊഴിഞ്ഞാണ് ഹിന്ദു ഐക്യത്തെ കുറിച്ച് വെള്ളാപ്പിള്ളി സംസാരിക്കുന്നത്. സാമുദായിക സംവരണത്തിനനെതിരെ സീറോ മലബാര്‍ സഭയും രംഗത്തു വന്നിരിക്കുന്നതും യാദൃശ്ചികമല്ല. അടിസ്ഥാനപരമായി സവര്‍ണ്ണ പക്ഷ രാഷ്ട്രീയം തന്നെയാണ് വെന്നിക്കൊടി പാറിക്കുന്നത്.
ഫാസിസത്തിന്റെ പടിവാതിലിലാണ് രാജ്യമെന്നതില്‍ സംശയം വേണ്ട. ഒരു പ്രത്യക സാഹചര്യമാണ് ഇന്ദിരാഗാന്ധിയെ കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിച്ചതെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. വളരെ ആസൂത്രിതമായാണ് ഫാസിസത്തിന്റെ വരവ്. അതിനുള്ള അടിത്തറയായി ഹൈന്ദവ പ്രത്യയ ശാസ്ത്രത്തെ ഭംഗിയായി ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന്റേയും എസ് എന്‍ ഡി പിയുടേയും നിലപാടുകള്‍ പോരാട്ടത്തിന്റേതണെന്ന് പറയാനാകില്ല. അധസ്ഥിതരുടേയും ആദിവാസികളുടേയും ന്യൂനപക്ഷങ്ങളുടേയും സ്ത്രീകളുടേയും ദേശീയ ന്യൂനപക്ഷങ്ങളുടേയും വിശാലമായ ഐക്യമുന്നണിയാണ് ഫാസിസത്തെ ചെറുക്കാനായി രൂപം കൊള്ളേണ്ടത്. അത്തരമൊരു ലക്ഷ്യം ഇരുകൂട്ടര്‍ക്കുമില്ല. ഇരുവരും ഒരേ തൂവല്‍ പക്ഷികളാകുകയാണ്. അതിനാല്‍ തന്നെ വരും തെരഞ്ഞെടുപ്പിലെ കേരളത്തിലെ ഫലം ഒരര്‍ത്ഥത്തിലും പ്രസക്തമാകില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply