
എഴുത്തുകാര്‍ കോമാളി വേഷം കെട്ടണോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എസ്. ശാരദക്കുട്ടി
രണ്ടുതരം വിപത്തുകള്‍ക്കിടയിലാണ് എഴുത്തുകാരുടെ ജീവിതം എന്ന് കെ.പി.അപ്പന്‍ എഴുതിയിട്ടുണ്ട്. ആദ്യത്തെ വിപത്ത് അവര്‍ എഴുത്തിലേക്ക് എടുത്തെറിയപ്പെടുന്ന സര്‍ഗ്ഗാത്മകമായ ആ നിമിഷമാണ്. രണ്ടാമത്തെ വിപത്ത് അവരിലെ സര്‍ഗ്ഗാത്മകതയുടെ മരണമാണ്. ഇതിനിടയിലെ ആ കാലമാണ് സര്‍ഗ്ഗാത്മകതയുടെ ഇളക്കത്തിന്റെ കാലം. എഴുത്ത് വറ്റിത്തുടങ്ങുമ്പോള്‍, സ്വന്തം മരണം തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍ അവര്‍ പ്രതിബദ്ധതയില്ലാത്ത പെര്‍ഫോമര്‍മാരായി മാറുന്നു. അനുഭവ ദരിദ്രരാകുന്ന എഴുത്തുകാര്‍ ഒരു തരം വിഭ്രാന്തിയിലകപ്പെടും. അന്നുവരെ കിട്ടിക്കൊണ്ടിരുന്ന സമൂഹ ശ്രദ്ധയും പരിലാളനകളും നഷ്ടപ്പെടുമോ എന്ന് ഭയന്നുതുടങ്ങും. സാംസ്‌കാരികനായകരെന്നു വിളിക്കപ്പെടുമ്പോള്‍ സ്വയം അതാണെന്ന് വിശ്വസിച്ചു തുടങ്ങും. പരസ്യ പ്രസ്താവനകളില്‍ ഒപ്പിട്ടു തുടങ്ങുകയും കോമാളി വേഷങ്ങള്‍ കെട്ടിത്തുടങ്ങുകയും ചെയ്യും.
ജനാധിപത്യത്തെ വെറും പ്രഹസനമാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ചൂഷണം ചെയ്യലുകളും ധിക്കാരവും അഹന്തയും കണ്ടു മടുത്തവര്‍ ഒരു ബദലിന് ആഗ്രഹിക്കുക തന്നെ ചെയ്യും. കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാത്ത വികാരജീവികളായ എഴുത്തുകാര്‍ക്ക് പെട്ടെന്ന് പ്രതീക്ഷകളും ആഗ്രഹങ്ങളും മുളയ്ക്കുന്നത് സ്വാഭാവികം. സാറാ ജോസഫിനെ പക്ഷേ, അങ്ങനെയല്ല ഞാന്‍ വായിച്ചിട്ടുള്ളത്. ആം ആദ്മിയില്‍ സാറാ ജോസഫ് കാണുന്ന പ്രതീക്ഷകള്‍ ടീച്ചറുടെ മുഴുവന്‍ സംവേദന ശേഷിയും ഉപയോഗിച്ച് വിസ്തരിച്ചു പറഞ്ഞിട്ടും എനിക്ക് വിശ്വാസം വരാത്തത് എന്ത് കൊണ്ടാണ്?
പുരുഷന്മാര്‍ മേയുന്ന അടുക്കള, കിടപ്പറ തുടങ്ങിയ എല്ലാ അധികാരയിടങ്ങളിലും കയറിച്ചെന്ന് സ്ത്രീകളുടെ പ്രത്യേക ഇരിപ്പിടങ്ങള്‍ തെരയുകയും കണ്ടെത്തുകയും ചെയ്ത സാറാ ജോസഫും ഒരു സ്ത്രീക്ക് അര്‍ഹമായ ഭൂമിയുടെ അവകാശത്തിനു വേണ്ടി സമരം ചെയ്ത് അത് നിയമ വഴിക്കുതന്നെ നേടിയെടുത്ത മേരി റോയിയും എന്താണ് യഥാര്‍ഥ സ്ത്രീപക്ഷ രാഷ്ട്രീയം എന്ന് മലയാളിയെ ബോധ്യപ്പെടുത്തി തന്നവരാണ്. സ്വന്തം നിലനില്‍പ്പിനെ സാധൂകരിക്കാന്‍ തങ്ങള്‍ക്ക് ഏതെങ്കിലും അധികാരവ്യവസ്ഥയുടെ താങ്ങും തണലും ആവശ്യമില്ല എന്ന് തെളിയിച്ചവര്‍. കൃത്യമായ അര്‍ഥത്തില്‍ സ്ത്രീവായനയെ മുന്നോട്ടു കൊണ്ടുപോയ രണ്ടുപേര്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടേയും മതസംഘടനകളുടേയും കുത്സിത തന്ത്രങ്ങളെ വലിച്ചു കീറി പുറത്തിട്ടവര്‍. അധികാരം ഒട്ടുന്നിടം ചീഞ്ഞുനാറും എന്ന് വ്യക്തമായി അറിയാവുന്നവര്‍. ആളകമ്പടികളോടും മേളവാദ്യ ഘോഷത്തോടും വന്ന ഒരു പാര്‍ട്ടിയിലേക്ക് വീണ്ടുവിചാരമില്ലാതെ ഒരു കാരണവശാലും ചെന്ന് വീണുപോകാന്‍ പാടില്ലാത്തവര്‍. അവരുടെ എഴുത്തിലേയും പ്രവൃത്തിയിലേയും ശക്തിയിലും സത്യത്തിലും വിശ്വസിച്ചവര്‍ ഒന്ന് അമ്പരക്കുക തന്നെ ചെയ്തു.
ആവര്‍ത്തന വിരസവും മടുപ്പുളവാക്കുന്നതുമായ ന്യൂസവര്‍ (news hour) ചര്‍ച്ചകള്‍ക്ക് നിന്നും കൊടുക്കുന്ന അതേ ലാഘവബുദ്ധിയോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ കഴിഞ്ഞേക്കും.പക്ഷേ സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങളെ മാറ്റിയെടുക്കുക അത്ര എളുപ്പമാണോ? രാഷ്ട്രീയ മാറ്റം എന്നത് അത്ര ലളിതമായ ഒരു സംഗതിയാണോ? എന്തിന്റെ പേരിലാണ് മുന്‍പ് തങ്ങള്‍ വിശ്വസിച്ചിരുന്ന രാഷ്ട്രീയ വിശ്വാസങ്ങളില്‍ നിന്ന് പല സാംസ്‌കാരിക നായകരും ചേരി മാറിയത് എന്നത് ഗുരുതരമായ മറ്റ് ചില ആലോചനകളിലേക്ക് നയിക്കുന്നുണ്ട്.
രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന അത്രയുമോ അതിലേറെയോ അഴിമതിയും അധികാര ഭ്രമവും കുതികാല്‍ വെട്ടും നില നില്‍ക്കുന്ന ഒരിടമാണ് സാംസ്‌കാരിക രംഗവും.. ഇതില്‍ ഇടതു വലതു ഭേദമില്ല. എത്ര വളര്‍ന്നിട്ടും ഒന്നിലും കൊതി തീരാത്തവര്‍. എത്ര പ്രശംസ കേട്ടാലും മതിയാവില്ല. ചെറിയ അവതാരികകള്‍ക്കു വേണ്ടിപ്പോലും അവര്‍ സ്വന്തം വ്യക്തിത്വം മറന്നു കളയും. പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ വെറിയെടുത്തു നടക്കും. പുരസ്‌കാരങ്ങളോട് ആര്‍ത്തി തീരുന്നില്ല. നീയെന്‍ പൃഷ്ടം ചൊറിഞ്ഞീടില്‍ ഞാന്‍ നിന്‍ പൃഷ്ടം ചൊറിഞ്ഞീടാം എന്നാണു കരാര്‍. കൊച്ചുകൊച്ചു കൗതുകങ്ങള്‍ എന്ന് കാണേണ്ട പ്രായമായിട്ടും, വായനയുടേയും ലോക പരിചയത്തിന്റേയും വലിയ പിന്‍ബലമുണ്ടായിട്ടും ഒരു വിശേഷവുമില്ല. ഇതൊന്നും വിട്ടു കളിക്കാന്‍ ഇവരില്‍ പലരും തയ്യാറല്ല.
അഴിമതി വിരുദ്ധമെന്നു പ്രഖ്യാപിച്ചു കൊണ്ട് ആരംഭിക്കുന്ന സംഘടനയിലേക്ക് പോകാന്‍ ഇവിടെ എത്ര പേര്‍ക്ക് യോഗ്യതയുണ്ടെന്ന് ഒരു ആത്മപരിശോധനക്ക് എഴുത്തുകാര്‍ തയ്യാറാകുന്നത് നന്നായിരിക്കും.
സ്ഥൂലരോഗ പിണ്ഡമായി മാറിയ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ ഒരു ബദല്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കാം. പക്ഷേ സാംസ്‌കാരിക പ്രവര്‍ത്തകരാണോ അതിന്റെ മുന്‍നിരയില്‍ വരേണ്ടത്? എഴുത്തുകാര്‍ക്ക് അതിനാകുമോ? വിപ്ലവ ബോധം വഴി തെറ്റുന്നിടത്തു അത് ചൂണ്ടിക്കാണിക്കുക എന്നതല്ലേ ഭരണത്തിന്റെ ഭാഗം ആകുന്നതിനേക്കാള്‍ ആവശ്യം? കലയുടെ പ്രതിരോധക്ഷമത നന്നായി അറിയാമായിരുന്ന സ്റ്റാലിന്‍ മാക്‌സിംഗോര്‍ക്കിയെ പോലെയുള്ള എഴുത്തുകാരെക്കൊണ്ട് രാഷ്ട്രീയ നോവലുകള്‍ എഴുതിച്ചത് ഓര്‍ക്കാവുന്നതാണ്. ആശയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിന് പകരം കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് സംശയത്തോടെയേ നോക്കിക്കാണാന്‍ കഴിയൂ.
സിവിക് ചന്ദ്രന്‍ എഴുതിയ ‘ആം ആദ്മി സൂക്ഷിക്കുക: സാംസ്‌കാരികനായകര്‍ വരവായി’ എന്ന ‘പാഠഭേദം’ ലേഖനം ഇത്തരക്കാര്‍ക്കുള്ള കരുത്തുറ്റ മറുപടിയായി.
മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരന്‍ ജര്‍മ്മനിയിലെ ഒരു സാംസ്‌കാരികസംഘടന നടത്തിയ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായി ഫ്രാങ്ക്ഫര്‍ട്ടില്‍ ചെല്ലുന്നു. അവിടെ ചെന്നപ്പോള്‍ പ്രശസ്ത സാഹിത്യകാരനായ ഗുന്തര്‍ഗ്രസിനെ കാണാന്‍ ആഗ്രഹം തോന്നി. അത് പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചു. സെക്രട്ടറി പറഞ്ഞു,
‘സാധ്യമല്ല. അദ്ദേഹം ഒരു വര്‍ഷത്തില്‍ രണ്ടു സന്ദര്‍ശകരെയേ കാണൂ’.
‘അപ്പോള്‍ ബാക്കി സമയങ്ങളിലോ?’
‘ബാക്കി സമയങ്ങളില്‍ അദ്ദേഹം എഴുതുകയോ വായിക്കുകയോ ആകും’
നമ്മുടെ എഴുത്തുകാര്‍ക്കും വായിക്കുകയോ എഴുതുകയോ ചെയ്തു കൂടേ രാഷ്ട്രീയ കക്ഷികളുടെ വേദികളില്‍ കോമാളി വേഷം കെട്ടാതെ?
കടപ്പാട് – പാഠഭേദം

Your Name…
February 13, 2014 at 6:54 pm
ചിലന്തികളിലൂടെയല്ല ഭടന്മാരിലൂടെയാണ് സ്വാതത്ര്യം ലഭിക്കുക ———ശരത്ചന്ദ്ര ചാറ്റർജി,(ബംഗാളി നൊവിലിസ്റ്റ് )
ചരിത്രകാരൻ ഒരു പക്ഷം ചേരുക എന്ന ആവശ്യത്തിൽനിന്നു ഒഴിഞ്ഞുമാറി നിൽക്കനമെങ്കിൽ അയാൾ രാഷ്ട്രീയത്തിലോ ശാസ്ത്രത്തിലോ ഷന്റൻ ആയിരിക്കണം ——-ബെനെടിടോ ക്രോചെ
ശരിയെന്നു ബോധ്യമുള്ള കാര്യം ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ ഭീരുത്വം —-കൻഫുഷ്യസ്
‘ഹോസെ മർത്തി’ ക്യൂബയുടെ പിതാവും കവിയും എഴുത്തുകാരനും വിപ്ലവകാരിയും കാസ്ട്രോയുടെ ആചാര്യനും ആയിരുന്നു .
സർത്രെ ഫ്രാൻസിൽ തീവ്രെ ഇടതുപക്ഷത്തിന്റെ പ്രവര്തകനയിരുന്നു
സിവിക് ജനകീയ വിജാരണ നടത്തിയിരുന്ന സാംസ്‌കാരിക വേദിയുടെ ………