
ആ രക്തസാക്ഷിത്വം പാഴായിപ്പോകുന്നല്ലോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അരുണ്‍ ലാല്‍
മാര്‍ഗമേതായാലും ലക്ഷ്യത്തിലെത്തുകയാണു മുഖ്യമെന്ന ചിന്ത ഹിംസയെ ന്യായീകരിക്കുന്നു. ചിലപ്പോള്‍ മാര്‍ഗം ലക്ഷ്യവും ലക്ഷ്യം മാര്‍ഗ്ഗവുമാകാം. അപ്പോള്‍ മാര്‍ഗ തടസ്സങ്ങള്‍ നീക്കുകയെന്നത് ഹ്രസ്വകാല ലക്ഷ്യമാകുന്നു. ‘അരുത്’ എന്നു പറയാന്‍, അല്ലെങ്കില്‍ തെറ്റായിപ്പോയി, ഇനി ആവര്‍ത്തിക്കരുത് എന്നുപറയാന്‍ പാര്‍ട്ടിയില്‍ ആളുണ്ടായില്ല. പാര്‍ട്ടിയുടെ ‘പാണന്മാര്‍’ അതു വീരകൃത്യമായി പാടി നടക്കുകയും ചെയ്തു. പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തു കേന്ദ്രം തകര്‍ത്ത് സഹജീവികളെ തീയ്യിട്ടപ്പോഴും, ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നപ്പോഴും കുരുക്ഷേത്രത്തിലെ ‘കൃഷ്ണന്റെ’ റോള്‍ ‘എം.എന്‍. വിജയന്‍ മാസ്റ്ററേറ്റെടുത്തത് ഓര്‍മ്മിക്കുമല്ലോ. പിണങ്ങിപ്പിരിഞ്ഞ സഹോദരരെ വെട്ടി നിരത്തിയത്, പറയേണ്ടപ്പോള്‍ അരുതെന്ന് പറയാതിരുന്ന ഈ സ്തുതിപാഠക സംഘം വളര്‍ത്തിയ ‘മാര്‍ഗ്ഗ’ സാധൂകരണമാണ്.
ടി.പി.ചന്ദ്രശേഖരന്റെ അറുംകൊല നടന്നിട്ട് വര്‍ഷം രണ്ടാകുന്നു. ശിക്ഷിക്കപ്പെട്ടവര്‍ മാത്രമാണ് കുറ്റവാളികളെന്നു സാമാന്യ ബോധമുള്ളവര്‍ പറയില്ല. വ്യക്തികളെന്ന നിലയില്‍ ചന്ദ്രശേഖരന്‍ അവരുടെ ശത്രുവല്ല. കുലംകുത്തിയെ വകവരുത്തേണ്ടത് അവരുടെ കുടുംബ കാര്യവുമല്ല. പരസ്പരം അറിയില്ലെന്ന് ആണയിട്ട രണ്ടു ജില്ലകളിലെ പ്രാദേശിക നേതാക്കള്‍ക്ക് ഒരേസമയം ഉള്‍വിളിയുണ്ടാകുകയും ഒരേ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി കൊല്ലിക്കുകയും ചെയ്തതാണെന്ന് വിശ്വസിക്കാന്‍ അരിഭക്ഷണം കഴിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകും.
അപ്പോള്‍ പിന്നെ ആരാണു കുറ്റവാളി? ആരാണു കൊല്ലിച്ചത്? അത് അറിയേണ്ടതുണ്ട്. രമയുടെ സമരം അതിനാല്‍തന്നെ ന്യായമാണ്. രക്തസാക്ഷിയുടെ പാര്‍ട്ടിയെന്നാണല്ലോ ആര്‍.എം.പി. വിശേഷിപ്പിക്കപ്പെടുന്നത്. ഇനിയൊരു രാഷ്ട്രീയ കൊലപാതകം അരുതെന്നായിരുന്നു ചന്ദ്രശേഖരന്റെ വിധവയും മകനും അമ്മയും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. അതേ ചുണ്ടുകളില്‍ നിന്ന് കുറ്റവാളികളെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന ആവശ്യമുയരുമ്പോള്‍ പേടി തോന്നുന്നു. ഒരു സംഭവം നടക്കുമ്പോള്‍ തിരിച്ചടിയുണ്ടാകുന്നത് മനുഷ്യ സഹജമാകാം. എന്നാല്‍ കാലം വികാരത്തിന്റെ സ്ഥാനത്ത് വിചാരത്തെ കൊണ്ടുവരും. സമാധാനത്തിനായി വാദിയും പ്രതിയും സന്ധിചെയ്യുക വരെ സംഭവിക്കാം.
എന്നാല്‍ കൊലയ്‌ക്കെതിരെ രാഷ്ട്രീയ നിലപാടു പ്രഖ്യാപിച്ച് ജനങ്ങളില്‍ പ്രീതിയുണ്ടാക്കിയ ഒരു പാര്‍ട്ടി വധശിക്ഷയ്ക്കു വേണ്ടി ആക്രോശിക്കുമ്പോള്‍ എന്താണു മനസ്സിലാക്കേണ്ടത്? സര്‍ക്കാര്‍ കൊന്നാല്‍ കൊലയല്ലാതാകുമോ? കൊലയ്ക്കുവേണ്ടി ആവശ്യപ്പെടുമ്പോള്‍ നമുക്കുള്ളില്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്? പ്രതികാരത്തിന്റെ തീച്ചൂളയില്‍ നിന്ന് സ്‌നേഹത്തെ കാച്ചിയെടുക്കാനാകുമോ? സ്‌നേഹത്താലല്ലാതെ പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തെ സൃഷ്ടിക്കാന്‍ കഴിയുമോ?
ആര്‍.എം.പി. മറ്റൊരു സി.പി.എം ആയിത്തീരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം പാഴായിപ്പോകുകയില്ലേ?
കടപ്പാട് – പാഠഭേദം


ബാലചന്ദ്രന്‍
February 13, 2014 at 4:01 am
ആര്‍.എം.പി. മറ്റൊരു സി.പി.എം ആയിത്തീരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം പാഴായിപ്പോകുകയില്ലേ?
The right question.