എല്‍ ഡി എഫ് ലീഡിലേക്ക്?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ldfഈ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം നേരിട്ട പ്രതിസന്ധികള്‍ക്ക് കയ്യും കണക്കുമില്ല. അഴിമതിയാരോപണങ്ങള്‍ക്കും കണക്കില്ല. എന്നാല്‍ കാര്യമായ പരിക്കുകളില്ലാതെ അവയെല്ലാം അതിജീവിക്കാന്‍ കുശാഗ്രബുദ്ധിമാനായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫിനു കഴിഞ്ഞു. പ്രതിപക്ഷമാകട്ടെ നടത്തിയ സമരങ്ങളെല്ലാം ഏറെക്കുറെ പരാജയപ്പെട്ടു. യുഡിഎഫിനേക്കാള്‍ പ്രശ്‌നങ്ങളായിരുന്നു എല്‍ഡിഎഫില്‍. കോണ്‍ഗ്രസ്സിനേക്കാള്‍ പ്രശ്‌നങ്ങളായിരുന്നു സിപിഎമ്മില്‍. എന്നാലിപ്പോള്‍ രാഷ്ട്രീയകാലാവസ്ഥ മാറുകയാണ്. എല്‍ഡിഎഫ് രാഷ്ട്രീയലീഡ് നേടിയിരിക്കുന്നു എന്നു കരുതാം. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.
ബാര്‍ കോഴ, കെ എം മാണി, മേഖലാജാഥ, കോണ്‍ഗ്രസ്സ് – കേരള കോണ്‍ഗ്രസ്സ് തര്‍ക്കം, ജനതാദള്‍ യു, ബാലകൃഷ്ണപ്പി, ചന്ദ്രചൂഡന്‍ തുടങ്ങി നിരവധി വിഷയങ്ങളാല്‍ യുഡിഎഫ് ആടിയുലയുകയാണ്. മാവോയിസ്റ്റ് വേട്ടകൊണ്ടുമാത്രം പരിഹരിക്കാവുന്നവയല്ല ഈ വിഷയങ്ങള്‍ എന്ന് സുധീരനെങ്കിലും മനസ്സിലാക്കി. അതിനാലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തില്‍ നിന്ന് ചില സുധീരാജ്ഞകള്‍ ഉണ്ടായത്. ഭരണത്തിന്റെ വിവിധ രംഗങ്ങളില്‍ അഴിമതി നടക്കുന്നുണ്ടെന്നും അത് തടയണമെന്നും അദ്ദേഹം തുറന്നടിച്ചു.  ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ ആഴ്ചയില്‍ നാലുദിവസമെങ്കിലും തലസ്ഥാനത്ത് തങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  മന്ത്രിസഭായോഗം കഴിഞ്ഞാല്‍ ജില്ലകളിലേക്ക് പല പരിപാടികളുമായി പോകുന്ന പതിവ് കഴിവതും ഒഴിവാക്കണം.  ചില മന്ത്രിമാരുടെ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. അത് മാറണം. ജില്ലകളില്‍ എത്തുമ്പോള്‍ പാര്‍ട്ടിക്കാരെ വിവരമറിയിക്കണം. ഉദ്യോഗസ്ഥതലത്തിലും അഴിമതി കൂടുന്നു.  തദ്ദേശസ്ഥാപനങ്ങളിലും സഹകരണ മേഖലയിലും വരെ ഇത്തരം പരാതികള്‍ ഉണ്ടാകുന്നു. സ്ഥലംമാറ്റം, നിയമനം എന്നിവയില്‍ അഴിമതി നടക്കുന്നുവെന്ന പാരതിയുണ്ട്. സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡം വേണം. സര്‍വകലാശാലാ നിയമനം പി.എസ്.സി.ക്ക് വിട്ട് മുമ്പ് തീരുമാനമുണ്ടായെങ്കിലും നിയമനിര്‍മാണമടക്കമുള്ള തുടര്‍നടപടി ഉണ്ടായില്ല. ഭരണം മാറിയാലും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ അതേ സ്ഥാനത്ത് തുടരുന്നത് ഒഴിവാക്കപ്പെടണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. യു.ഡി.എഫിന് അധികാരത്തില്‍ തിരിച്ചുവരാന്‍ സഹായകമായ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. ഇതു തിരിച്ചറിഞ്ഞ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
മാത്രമല്ല, മേഖലാജാഥ മാറ്റി വെക്കണമെന്ന കെ എം മാണിയുടെ ആവശ്യം അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം തുറന്നടിച്ചു. ഘടകകക്ഷികളുടെ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നു സുധീരന്‍ വ്യക്തമാക്കിയത് മാണി ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിലുള്ള പ്രതിഷേധം മന്ത്രി മാണി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ ബാര്‍കോഴയിലെ അന്വേഷണറിപ്പോര്‍ട്ട് വരാതെ ജാഥ വേണ്ട എന്ന നിലപാടില്‍ നിന്ന് മാണി പുറകോട്ടുപോയതായാണ് റിപ്പോര്‍ട്ട്. മറുവശത്ത് വിദേശത്തേക്കുള്ള മാണിയുടെ വ്യക്തിപരമായ യാത്രയുടെ പേരില്‍ പരിപാടി അല്‍പ്പം നീട്ടിവെച്ച് പ്രശ്‌നം തീര്‍ക്കാനാണ് നീക്കം.
നിലവിലെ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതിനോടൊപ്പം സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷവും കൂടിയാണ് ജാഥ കൊണ്ടുദ്ദേശിക്കുന്നത്. ഈ മാസം കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയപ്രചരണത്തിന് സര്‍ക്കാരിന് വേണ്ടത്രസമയം ലഭിക്കില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പും തദ്ദേശതെരഞ്ഞെടുപ്പും വരും മാസങ്ങളിലുണ്ടാവും. പിന്നാലെ നിയമസഭാതെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങണം.  അഴിമതി ആരോപണത്തില്‍ മുങ്ങിയ മാണിക്ക് ഇനി എല്‍ഡിഎഫ് പ്രവേശനം നല്‍കില്ല എന്ന ധൈര്യം എന്തായാലും കോണ്‍ഗ്രസ്സിനുണ്ട്. കടുത്ത തീരുമാനം മാണി എടുക്കില്ല എന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.
അതേസമയം ബാര്‍ ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിയെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കോവളത്ത് നടത്തിയ ചോദ്യംചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഒരിക്കല്‍കൂടി ചോദ്യംചെയ്യാന്‍ വിജിലന്‍സ് ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ മാണിയെ മന്ത്രിസഭയില്‍ തുടരാനനുവദിക്കുന്നത് വലിയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ്സിലും മറ്റു ഘടകകക്ഷികളിലും സൃഷ്ടിച്ചിരിക്കുന്നത്. കരുണാകരനു നല്‍കാത്ത ആനുകൂല്യം മാണിക്കു നല്‍കുന്നതെന്തിനെന്ന് നിരവധി നേതാക്കള്‍ ചോദിച്ചു കഴിഞ്ഞു. ബാര്‍കോഴ വിഷയത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.  ആരുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മാണിക്കെതിരായ സമരത്തില്‍ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതോടെ പിള്ളയുടെയും ഗണേഷ് കുമാറിന്റേയും കാര്യത്തില്‍ അന്ത്യവിധിയായി കഴിഞ്ഞു. അഖിലേന്ത്യാ രാഷ്ട്രീയത്തിന്റെ ഭാഗമായി വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് പോകാന്‍ തയായറാകുന്നു. അദ്ദേഹത്തിനു മുന്നില്‍ എത്ര താഴ്ന്നിട്ടും വീരന്‍ വിഎസുമായി ചര്‍ച്ച നടത്തിയത് യുഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. പാലക്കാട്ടെ കനത്ത തോല്‍വി വീരനു ഇപ്പോഴും പൊറുക്കാനായിട്ടില്ല. ഇപ്പോഴിതാ കോടിയേരിക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടു. ഈ മുഴുവന്‍ സംഭവങ്ങളും പൊതുജനമധ്യത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തി എന്ന ശരിയായ തിരിച്ചറിവില്‍ നിന്നാണ് സുധീരന്റെ വാക്കുകള്‍.
മറുവശത്ത് വിഎസ് അല്‍്പ്പം ഒതുങ്ങിയതിന്റെ ആശ്വാസത്തിലാണ് സിപിഎമ്മും എല്‍ഡിഎഫും. വിഎസിനെ ഒതുക്കിയതില്‍ പിണറായിയും യെച്ചൂരി സെക്രട്ടറിയായതില്‍ വിഎസും ഹാപ്പിയാണ്. പിള്ളയും വിഎസും ഹസ്തദാനം നല്‍കിയതും വീരനെ കണ്ടതുമെല്ലാം മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അത്ഭുതമല്ല. സിപിഎമ്മില്‍ തെക്ക് – വടക്കു സംഘര്‍ഷത്തിന്റെ സാധ്യതയുണ്ടെങ്കിലും അതത്ര രൂക്ഷമാകാനിടയില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി എസ് വീണ്ടും രംഗത്തെത്തുമോ എന്ന ഭയം പാര്‍്ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയമായി ലീഡ് നേടാനായിട്ടുണ്ടെന്നും ഇതു നിലനിര്‍ത്താനായാല്‍ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഈ അവസ്ഥക്ക് മാറ്റം വരാതിരിക്കാനായിരിക്കും ഇനി എല്‍ഡിഎഫിന്റെ ശ്രമം. മാറ്റാനുള്ള ശ്രമങ്ങളായിരിക്കും യുഡിഎഫിന്റേത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply