ആപ്പിലെ പ്രശ്‌നങ്ങള്‍ – ഒരു സ്വപ്നത്തെ തകര്‍ക്കരുത്.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kegriwalഏതുജനാധിപത്യപാര്‍ട്ടിയിലും പ്രശ്‌നങ്ങളുണ്ടാകും. ഇല്ലെങ്കില്‍ അവിടെ ജനാധിപത്യമില്ല എന്നാണര്‍ത്ഥം. അതിനാല്‍ തന്നെ ആപ്പിലെ വിഷയങ്ങളില്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ല. അപ്പോഴും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കിയത് ദുഖകരം തന്നെ. . ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നടപടിയുണ്ടായത്. യോഗത്തില്‍ എട്ടുപേരാണ് പ്രശാന്ത് ഭൂഷണിനെയും യാദവിനെയും അനുകൂലിച്ചത്. 11 പേര്‍ ഇരുവര്‍ക്കും എതിരായ നിലപാട് സ്വീകരിച്ചു. കെജ്‌രിവാളിന്റെ അസാന്നിധ്യത്തിലാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടക്കമുള്ളവര്‍ കടുത്ത വിമര്‍ശം ഉന്നയിച്ചതിനെത്തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍സ്ഥാനത്തുനിന്ന് രാജിസന്നദ്ധത അറിയിച്ചിരുന്നു. കെജ്‌രിവാളിന്റെ രാജി സന്നദ്ധത ദേശീയ എക്‌സിക്യൂട്ടീവ് യോഗം തള്ളി. പക്ഷെ കെജ്രിവാള്‍ യോഗത്തില്‍ തന്ത്രപൂര്‍വ്വം പങ്കെടുത്തില്ല. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുന്നു. ജനാധിപത്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും അദ്ദേഹമത് ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന സംശയം ന്യായം. അല്ലെങ്കില്‍ യോഗേന്ദ്രയാദവിനെ തന്തന്ത്രപൂര്‍വ്വം ഡെല്‍ഹിയില്‍നിന്ന് ഒഴിവാക്കുമായിരുന്നില്ല.
പാര്‍ട്ടി പ്രവര്‍ത്തനം ഡെല്‍ഹിയില്‍ ഒതുക്കണോ രാജ്യത്തെങ്ങും വ്യാപിപ്പിക്കണോ എന്നതായിരുന്നു പാര്‍ട്ടിയിലെ പ്രധാന തര്‍ക്കവിഷയം എന്നറിയുന്നു. ഡെല്‍ഹിയില്‍ ഒതുക്കിയാല്‍ മതിയെന്നാണത്രെ കെജ്രിവാളിന്റെ അഭിപ്രായം. പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ആ അഭിപ്രായക്കാരല്ല.
ലോകസഭാതെരഞ്ഞെടുപ്പില്‍ രാജ്യത്തെങ്ങും മത്സരിച്ച് ഒന്നും നേടാനാകാത്തതായിരിക്കാം കെജ്രിവാളിന്റെ അഭിപ്രായത്തിനു കാരണം. ഡെല്‍ഹിയില്‍് മികച്ച ഭരണം നടത്തി തെളിയിച്ചതിനുശേഷമാകാം അതെന്നും അദ്ദേഹം കരുതുന്നു. രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നത് ശരിയാണ്. പക്ഷെ സാധ്യതയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ചാടുകയാണ് കെജ്രിവാള്‍ ചെയുന്നത്. ഡെല്‍ഹി ഭരണത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ തെരഞ്ഞെടുത്ത ചില മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ് ശരി. പാര്‍ട്ടി മുഖ്യമായും ഉയര്‍ത്തുന്ന അഴിമതി എല്ലായിടത്തുമുണ്ടല്ലോ.
പിന്നെയുള്ളത് കെജ്രിവാളിന്റെ രണ്ടു സ്ഥാനങ്ങളാണ്. അത് തികച്ചും ജനാധിപത്യപരമായ രീതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അതിനു കഴിയില്ലെങ്കില്‍ ജനാധിപത്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പാര്‍ട്ടിയിലെ ഹൈക്കമാന്‍ഡ് സംസ്‌കാരം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്  പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. ഇത് പാര്‍ട്ടിയെ തകര്‍ക്കും. പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനക്കെതിരെ എ.എ.പി വക്താവ് അശുതോഷ് രംഗത്തെത്തി. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടതെന്ന് അശുതോഷ് പറഞ്ഞു. ഇത്തരം വിഷയങ്ങള്‍് ജനം അറിയുന്നതില്‍ എന്താണ് കുഴപ്പം? അതല്ലേ യഥാര്‍ത്ഥ ജനാധിപത്യം? ജനം അതേകുറിച്ച് അഭിപ്രായം പറയട്ടെ.
ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന കെജ്രിവാളിന്റെ പ്രസ്താവനയാണ് മറ്റൊരു തര്‍ക്കപ്രശ്‌നമായത്. ഒരുപക്ഷെ മുഖ്യമന്ത്രി എന്ന നിലയില്‍ അതുപറയാതെ അദ്ദേഹത്തിനു കഴിയില്ലായിരിക്കാം. അതു മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യവും ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നത്. എന്തായാലും അമിതമായ വിട്ടുവീഴ്ച ഗുണം ചെയ്യില്ല. അപ്പോഴും പ്രധാന ആശയങ്ങളില്‍ അടിയുറച്ചുനിന്ന് ചിലതെല്ലാം ചെയ്യേണ്ടിവരും താനും.
പാര്‍ട്ടിയില്‍ നടക്കുന്നത് വണ്‍മാന്‍ ഷോ ആണെന്നും ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയ തത്വങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട് ഭരണം നടത്തേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെജ്‌രിവാളിന്റെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ച് കൊണ്ട് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും സംയുക്തമായി അയച്ച കത്തും മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇരുവരുടെയും നീക്കങ്ങളെ ആം ആദ്മി പാര്‍ട്ടിയിലെ കെജ്‌രിവാള്‍ അനുകൂലികള്‍ വിമര്‍ശിച്ചിരുന്നു. കെജ്‌രിവാളിനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കാനായി ശ്രമങ്ങള്‍ നടക്കുന്നതായും ഇവര്‍ക്കെതിരെ ആരോപണമായി ഉന്നയിച്ചിരുന്നു.
പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങള്‍ വേദനാജനകമാണെന്ന് അരവിന്ദ് കെജ് രിവാള്‍ പ്രതികരിച്ചു. ഡല്‍ഹി അര്‍പ്പിച്ച വിശ്വാസത്തോടുള്ള വഞ്ചനയാണത്. തര്‍ക്കത്തില്‍ പങ്കാളിയാവാനില്ലെന്നും ഭരണത്തിലാണ് ശ്രദ്ധയെന്നും കെജ് രിവാള്‍ വ്യക്തമാക്കി. അതിനുശേഷമാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാതെ ബാംഗ്ലൂര്‍ക്ക് പോയത്. അപ്പോഴും പാര്‍ട്ടിയില്‍ തന്റെ അപ്രമാദിത്വം ഉറപ്പിക്കാനുള്ള നീക്കവും കെജ്‌രിവാളിന്റെ അനുയായികള്‍ നടത്തിയിരുന്നു.  ആരോപണ വിധേയരായ പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്ന ധാരണയുണ്ടായിരുന്നു. അതുതന്നെ സംഭവിച്ചു. അസാന്നിധ്യത്തിലും സമിതിയില്‍ തനിക്കുള്ള വന്‍ പിന്തുണ ഉപയോഗിച്ച് രണ്ടു നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിന് കെജ്‌രിവാളിന് നിഷ്പ്രയാസം സാധിച്ചു.
പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് കെജ്‌രിവാളിനെ മാറ്റി യോഗേന്ദ്ര യാദവിനെ പ്രതിഷ്ഠിക്കാന്‍ പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും രഹസ്യശ്രമം നടത്തിയെന്നു ചൂണ്ടിക്കാട്ടി എ.എ.പി ഡല്‍ഹി സെക്രട്ടറി അയച്ച കത്ത് പുറത്തുവന്നിരുന്നു. കൂടാതെ പാര്‍ട്ടിയിലെ സുതാര്യത ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നിര്‍വാഹക സമിതിക്ക് കത്തയച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതെല്ലാമാഅ അവര്‍ക്കെതിരെ ഉപയോഗിച്ചത്.
ജനങ്ങള്‍ സംശുദ്ധ രാഷ്ട്രീയം ഇഷ്ടപ്പെടുന്നു എന്നതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം വേണം താനും.  ഭിന്നതകളാകാം. എന്നാല്‍ ഒരു അത് ഒരു സ്വപ്നത്തെ തകര്‍ക്കരുത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply