അംബേദ്കറിസം : ആനന്ദ് തെല്‍തുംദേയോട് വിയോജിക്കുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

anad

കെ കെ ബാബുരാജ്

കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകര്‍ ദളിത് വിഷയങ്ങളെ സംബന്ധിച്ച് ആനന്ദ് തെല്‍തുംദേയുടെയും മറ്റുകാര്യങ്ങളില്‍ അരുന്ധതി റോയിയുടെയും അഭിപ്രായങ്ങളെ അവസാനവാക്കാക്കി രേഖപ്പെടുത്തുന്ന അഭിമുഖങ്ങളും വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിക്കുന്നത് പതിവാണ്. തീവ്ര ഇടതുപക്ഷ മുഖമുള്ള സവര്‍ണ റാഡിക്കലിസത്തെ ഹൃദയത്തില്‍ ചേര്‍ത്തുകൊണ്ടാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് ആര്‍ക്കും വ്യക്തമാണ്. ഇതിലൂടെ ദളിതരോ ബഹുജനങ്ങളോ തിരുത്തപെടാന്‍ ഒരു സാധ്യതയും ഉണ്ടെന്നുതോന്നുന്നില്ല.
ഈ ലക്കം ‘മാതൃഭൂമിയില്‍’ ആനന്ദ് തെല്‍തുംതെയുമായി എന്‍.കെ രൂപേഷ് നടത്തിയ അഭിമുഖം ഉണ്ട്. പതിവുപോലെ അതില്‍ മാര്‍ക്‌സിസത്തിന്റെ അജയ്യത, വര്‍ഗ്ഗസമരമെന്ന അന്തിമവിധി, അംബേദ്കര്‍ എന്ന ഭരണഘടനാ വാദിയുടെ പരിമിതി, കമ്മ്യൂണിസ്റ്റ് അജണ്ടകള്‍ ദളിതര്‍ ഏറ്റെടുക്കാത്തതിലുള്ള കുറ്റപ്പെടുത്തല്‍, കാന്‍ഷിറാമിന്റെയും മായാവതിയുടെയും അഴിമതി, സ്വത്വവാദത്തിന്റെ കുഴപ്പം മുതലായവയുണ്ട്. ഇതെല്ലാം മുഖ്യധാരയില്‍ നൂറ്റൊന്ന് ആവര്‍ത്തിച്ച കാര്യങ്ങളല്ലേ?
എന്നാല്‍; തെല്‍തുംതെ പറഞ്ഞ ചില കാര്യങ്ങളോടുള്ള വിയോജിപ്പ് പറയാതെ വയ്യ. ഒന്നാമതായി; അംബേദ്കറിസം എന്ന ഒന്നില്ല എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു. മാറ്റങ്ങളോടും പുതിയ ലോകബോധത്തോടും പ്രതികരിക്കുന്ന പുതിയ സാമൂഹിക ശക്തികളിലൂടെയാണ് അംബേദ്കര്‍ വീണ്ടെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ ‘അരികുവല്‍ക്കരിച്ചവര്‍’ എന്ന ലോകത്തിലെ സുപ്രധാന ഗണത്തെ സൈദ്ധാന്തികമായി കണ്ടെത്തുന്നതാണ്. ഇതിനര്‍ത്ഥം; അംബേദ്കറിസം ഉണ്ടെന്നുതന്നെയാണ്.
രണ്ടാമതായി; ഗാന്ധിജിയുടെ ‘കൗശലം’ മൂലം അംബേദ്കര്‍ ഭരണഘടനാ ശില്പി ആയെന്നും; അതിലൂടെ ലിബറല്‍ ജനാധിപത്യത്തോടു ദളിതര്‍ വിധേയരായി എന്ന അഭിപ്രായമാണ്. ദേശീയ പ്രസ്ഥാന ഘട്ടത്തില്‍ വേറിട്ട ധാരകളെ പ്രതിനിധാനം ചെയ്ത അംബേദ്കറെയും ഗാന്ധിജിയെയും ‘കൗശലത്തിലൂടെ’ ബന്ധിപ്പിക്കുന്നത് അല്പത്തമാണ്. ദളിതര്‍ മാത്രമല്ല, മുസ്ലിമുകള്‍ അടക്കമുള്ള മതസാമുദായിക വിഭാഗങ്ങളും സ്ത്രീകളും ലൈംഗിക ന്യുനപക്ഷങ്ങളും ലിബറല്‍ ജനാധിപത്യത്തോടു ചേര്‍ന്നുനില്കുന്നവരാണ്. ഇതിനു കാരണം; ഹിന്ദുത്വവും മാര്‍ക്‌സിസവും മാവോയിസവും അടക്കമുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ കൂടുതല്‍ ഹിംസാല്‍മകവും ഈ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ് എന്നതിനാലാണ് . മാവോയിസത്തില്‍ കീഴാളര്‍ക്ക് കൂലിഅടിമത്വവും സഹോദരഹിംസകളുമാണ് സാധ്യമായുള്ളത്
മൂന്നാമതായി; ജിഗ്‌നേഷ് മേവാനി ഭൂമിയുടെ രാഷ്ട്രീയം പറഞ്ഞതിലൂടെ മാര്‍ക്‌സിസ്റ്റ് അജണ്ട ഏറ്റെടുത്തു എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു. നവോഥാനത്തിലും ആധുനികതയിലും ഉണ്ടായ കീഴാള മൂവ്‌മെന്റുകള്‍ എല്ലാം ഭൂമിക്കുവേണ്ടി മാത്രമല്ല; സ്വത്ത്, പദവി, അധികാരം എന്നിവക്കുവേണ്ടിയും വാദിച്ചിരുന്നു. ഇത്തരം സമരങ്ങളിലൂടെയാണ് സമൂഹം വികസിച്ചത്. യഥാര്‍ത്ഥത്തില്‍, കീഴാള സമരങ്ങളെ കാര്‍ഷിക വിപ്ലവമാക്കി മാറ്റാമെന്ന് വ്യാമോഹിക്കുന്നവരാണ് ചരിത്രത്തിനു പുറകില്‍ നില്‍ക്കുന്നത്. ജിഗ്‌നേഷ് മേവാനിയുടെയും ചന്ദ്രശേഖര്‍ ആസാദിന്റെയും പ്രസ്ഥാനങ്ങളില്‍ മുസ്ലിംകളെയും പിന്നാക്കകാരെയും ഉള്‍പെടുത്തുകവഴി ഹിന്ദുത്വത്തോടുള്ള ചെറുത്തുനില്‍പ്പും സാമൂഹിക വിപ്ലവത്തിന്റെ തുടര്‍ച്ചയുമാണ് അവര്‍ കാണിച്ചു തന്നത്. ഇതിന്റെ രാഷ്ട്രീയമാണ് ചില ‘ഭരണഘടനാ വിരുദ്ധര്‍ക്ക്’ കാണാന്‍ കഴിയാത്തതും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply