നവ ഫാസിസത്തിന്റെ നാള്‍ വഴികള്‍.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഇന്ന് ഇന്ത്യന്‍ ജനത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പൗരത്വനിയമത്തെ എങ്ങനെ നേരിടുമെന്നതാണ്.ജനാധിപത്യപരവും മതനിരപേക്ഷവു മായ നമ്മുടെ ഭരണഘടനക്ക് ഫാസിസ്റ്റ് ഭരണകൂടമുയര്‍യത്തുന്ന വല്ലുവിളികളെ അതിജയിക്കാന്‍ കെല്‍പ്പുണ്ടോ എന്നാണ് ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി ജനങ്ങള്‍ ഭയത്തോടെ ഉറ്റുനോക്കുന്നത്. യാഥാര്‍ത്ഥ്യ ബോധത്തോടെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെ നമ്മുടെ മുന്‍ഗാമികള്‍ നേടിയെടുത്ത സകല മൂല്യങ്ങളും നഷ്ടപ്പെടാന്‍ ഇനി അധിക കാലമുണ്ടെന്ന് തോന്നുന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ നാം ആര്‍ജിച്ച അഭിമാനവും സമ്പത്തും ജാതി മതങ്ങള്‍ക്കതീതമായ നമ്മുടെ സൗഹൃദ സൗമനസ്യങ്ങളും ഇന്ന് ഭരണകൂടത്താലാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതാണ് വിരോധാഭാസം!. ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിച്ചുള്ള ഭരണത്തെ പോലും അതിജയിച്ച ഒരു ജനതക്കിന്ന് സ്വന്തം നിലനില്‍പ്പിന്റെ വേവലാതിയില്‍ വീണ്ടും തെരുവിലിറങ്ങേണ്ടി വരുന്ന ഗതികേട്.

നിസ്സഹായമായ ഈ അവസ്ഥയുടെ അനുരണനങ്ങള്‍ നാടുനീളെ നാം കാണുന്നു. മത സംഘടനകളും മഹല്ലുകമ്മറ്റികളും രാഷട്രീയ പ്രസ്ഥാനങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും ഉന്നത വിദ്യാര്‍ത്ഥി സമൂഹവും ബില്ലിനെതിരെ ഒച്ചവെച്ച് പ്രചണ്ഠമായ പ്രതിഷേധങ്ങള്‍ നടത്തുന്നുവെങ്കിലും വാഴുന്നോര്‍ക്ക് ഒരു കൂസലും ഇല്ല. മാത്രവുമല്ല ഇത്തരം സമരങ്ങള്‍ ഒറ്റകെട്ടായി ഏറ്റെടുക്കാന്‍ വോട്ട് രാഷ്ട്രീയത്തില്‍ മാത്രം കണ്ണയക്കുന്ന പ്രതിപക്ഷ കക്ഷികള്‍ അറച്ചു നില്‍ക്കയും ചെയ്യുന്നു.ഇത്തരം പ്രതിസന്ധിഘട്ടമായിരു ന്നിട്ട് പോലും അവര്‍ പല തട്ടിലാണ്. അല്ലെങ്കില്‍ സംഘീഭരണകൂടത്തിന് മുന്നില്‍ അവര്‍ക്കും മുട്ടു മടക്കേണ്ടി വന്നിരിക്കുന്നു.

എല്ലാ എതിരഭിപ്രായങ്ങളും അവഗണിച്ച് സവര്‍ണ ഫാസിസ്റ്റുകളുടെ നീരാളിക്കൈകള്‍ ഒരോ ഇന്ത്യക്കാരനേയും വരിഞ്ഞുമുറുക്കാന്‍ ആര്‍ത്തലച്ചു വന്നുകൊണ്ടിരിക്കുകയാണിന്ന്.ഇത് കേവലം മുസ്ലിമിന്റെ നേര്‍ക്കുള്ള ഒരു വാള്‍ മുനയല്ല. ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി ജനങ്ങളില്‍ തൊണ്ണൂറു ശതമാനം ജനങ്ങള്‍ക്കും നേരെ നീണ്ടു വരുന്ന കൂരമ്പ് തന്നെയാണിത്. ഇന്ത്യന്‍ ജനത ഇവിടെ അഭിമാനത്തോടെ ജീവിക്കണോ എന്ന ചോദ്യമാണ് ഇന്ന് നമുക്കു മുന്നിലുള്ളത്.

ജനാധിപത്യവും മതനിരപേക്ഷതയും പൗരാവകാശങ്ങളും ഉള്‍ക്കൊണ്ട ഇന്ത്യന്‍ ഭരണഘടനയുടെ പേരില്‍ അഭിമാനം കൊണ്ടവരായിരുന്നു നമ്മള്‍. പാക്കിസ്ഥാന്‍ എന്ന മതരാഷട്രം പങ്കുപറ്റി പിരിഞ്ഞപ്പോഴും ഇന്ത്യയിലെ നേതൃത്വം ജനാധിപത്യത്തിന് ഊന്നല്‍ നല്‍കി. ഒരു മതരാഷട്രമാവുക വഴി നാം കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ വൃഥാവിലാകും എന്ന് നമ്മുടെ നേതാക്കള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞു. അതു കൊണ്ടു തന്നെ വലിയൊരു പങ്ക് ജനങ്ങള്‍ മതരാഷട്രത്തെ വലിച്ചെറിഞ്ഞ് ജനാധിപത്യ ഇന്ത്യയില്‍ ചേരാനാണ് ആഗ്രഹിച്ചത്. വിഭജന നാളുകളില്‍ പാക്കിസ്ഥാനിലേക്ക് പോകുന്ന മുസ്ലിംകള്‍ക്ക് ജനാധിപത്യത്തിന്റേയും മത
നിരപേക്ഷതയുടെയും, അതുവഴി വന്നു ചേരുന്ന നാനാത്വത്തില്‍ ഏകത്വത്തിന്റേയും പാഠങ്ങള്‍ ആസാദിനെ പോലുള്ളവര്‍ നല്‍കി. ആ തിരിച്ചറിവില്‍ പുറപ്പെടാന്‍ കരുതിയ പലരും ഇവിടെ തുടരാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് പാക്കിസ്ഥാന്റെ മത രാഷ്ട്ര പ്രലോഭനങ്ങള്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ ഇന്ത്യന്‍ ദേശസ്‌നേഹികളെ ആദ്യമായി ദേശീയ മുസ്ലിം എന്ന് വിളിച്ചത്.

പാക്കിസ്ഥാന്റെ മട്ടില്‍ മതരാഷട്ര വാദമുയര്‍ത്തിയ മറ്റൊരു കൂട്ടര്‍ അന്ന് തന്നെ ഇന്ത്യയിലുമുണ്ടായിരുന്നു. ഇന്ത്യ പാക്കിസ്ഥാനെ പോലെ മതരാഷ്ട്രം ആകാന്‍ ആഗ്രഹിച്ചവര്‍. വാസ്തവത്തില്‍ ഇന്ത്യയെ വിഭജിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും രണ്ട് മതാന്ധരാഷ്ട്രങ്ങള്‍ കഷ്ണം മുറിച്ച് കൊടുക്കണം എന്ന് ആദ്യം പറഞ്ഞത് ഈ വര്‍ണ്ണവെറിയന്മാരായിരുന്നു. വൈദിക ആഢ്യ സംസ്‌കൃതിയുടെ മനുസിദ്ധാന്തം ഇന്ത്യയില്‍ ആധിപത്യം വാഴിക്കാനുള്ള അവരുടെ സ്വപ്നങ്ങള്‍ക്ക് പക്ഷെ ഗാന്ധിജിയും നെഹ്‌റുവും പട്ടേലും മറ്റും വിലങ്ങു തടിയായി. ഒന്നിച്ച് ചോരയും വിയര്‍പ്പു മൊഴുക്കി നേടിയ സ്വാതന്ത്ര്യം ഒന്നിച്ച് അനുഭവിക്കണമെന്നാണ് ഭൂരിപക്ഷവും ആഗ്രഹിച്ചത്. എങ്കിലും അക്കൂട്ടരുടെ ഉപജ്ഞാതാക്കളായ സവര്‍ക്കറും ഗോഡ്‌സേയും വെറുതെയിരുന്നില്ല. മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു കൊണ്ടാണ് അവരതിന് പകരം വീട്ടിയത്.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തി രണ്ടിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ സവര്‍ക്കര്‍ തന്റെ ഹിന്ദുരാഷ്ട്രത്തിന്റെ തിയറി എഴുതി പൂര്‍ത്തീകരിക്കുന്നത്. അതിന്റെ നൂറാം വാര്‍ഷികമാണ് രണ്ടായിരത്തി ഇരുപത്തിരണ്ട്. നൂറാം വര്‍ഷം സ്വന്തം സൈദ്ധാന്തികന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമെന്ന നിലക്കാണ് ആയിരത്തി തൊള്ളായിരത്തി ഇരുപത്തിരണ്ടില്‍ തങ്ങള്‍ രാമരാജ്യം പൂര്‍ത്തീകരിക്കും എന്ന് മോഡിയും ആറെസ്സസ്സും പ്രഖ്യാപിക്കുന്നത്.

ആ ഹിന്ദുത്വരാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് കീഴാളര്‍ക്കുമുള്ള ഇടം അദ്ദേഹം തന്റെ തിയറിയില്‍ വ്യക്തമാക്കുന്നുണ്ട്. സവര്‍ണ്ണ വിഭാഗത്തിന്റേതല്ലാത്ത സകല വിശ്വാസ പ്രമാണങ്ങളും ഭാരതത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നുണ്ട് സവര്‍ക്കര്‍. അതുകൊണ്ടാണ് അമിത്ഷാ ആവേശം മൂത്ത് ‘ഭാരത് സെ ഏക് ഏക്ക്‌കൊ ചൂന്‍ ചൂന്‍ക്കി ബഖായേഗ’ ( ഭാരതത്തില്‍ നിന്ന് ഒരോരുത്തരേയും എണ്ണി എണ്ണിയെടുത്ത് പുറത്താക്കും) എന്ന് അലറുന്നത്. സെമിറ്റിക്ക് മതങ്ങളായ മുസ്ലിം ക്രൈസ്തവ കമ്മ്യൂണിസ്റ്റ്ത്രയങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു ഇടവുംകൊടുക്കില്ല എന്ന് സവര്‍ക്കര്‍ പുസ്തകത്തില്‍ ആണയിടുന്നത് കാണാം.

‘ ഹിന്ദു’മതമല്ലാത്ത ഒരു വിശ്വാസവും ഭാരതത്തില്‍ വെച്ചു പൊറുപ്പിക്കില്ല എന്ന നിലപാട് എന്നും ഈ വെറുപ്പിന്റെ തത്വശാസ്ത്രക്കാര്‍ കൂടെ കൊണ്ടു നടന്നു. ബ്രാഹ്മണ്യത്തെ അംഗീകരിക്കാത്ത വിശ്വാസങ്ങളോ ആദര്‍ശങ്ങളോ ഈ മണ്ണില്‍ അനുവദിക്കില്ല എന്നാണ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അവര്‍ പറയുന്നത്. ചുരുക്കത്തില്‍ പൂനയിലെ ചിത്ത് പവന്‍ ബ്രാഹ്മണര്‍ക്കായിരിക്കും ഇനി അധികാരത്തിന്റെ കുത്തക. ഇത് പഴയ രാജവും പ്രജകളുമുള്ള നാട്ടുരാജ്യങ്ങളുടെ മട്ടിലായിരിക്കും എന്ന് പറയേണ്ടതില്ല. അവിടെ ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യചിഹ്നമാകും. കയ്യൂക്കുള്ളവന്‍ കാര്യങ്ങള്‍ കയ്യാളും. അങ്ങനെ മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു രാഷ്ട്രം നിലവില്‍ വരാന്‍ ഇനി ഏറെ താമസമില്ല. നൂറു വര്‍ഷങ്ങളായി കൊണ്ടും കൊടുത്തും പിടിച്ചു നിന്ന മനുവാദം അതിന്റെ വിജയക്കൊടി നാട്ടുന്നതിന്റെ അവസാന ആരവമാണ് നമ്മുടെ കാതുകളില്‍ അലയടിക്കുന്നത്.

ആറെസ്സസ്സിന്റെ നാള്‍വഴികള്‍ തേടുന്ന ഒരാള്‍ക്ക് സത്യത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും അല്‍ഭുതം തോന്നില്ല. ആ സംഘടനക്ക് പിന്‍ബലം സവര്‍ണ്ണ ആര്യന്‍ സിദ്ധാന്തമാണ്. മദ്ധ്യേഷ്യയില്‍ നിന്ന് കാലികളെ മേച്ചു വന്ന ഈ തസ്‌കര സംഘം ആദ്യം സിന്ധു നദീതടങ്ങളിലെ പുഷ്‌കലമായ മോഹന്‍ ജദാരോവും ഹാരപ്പയും തകര്‍ത്തു. അവിടെ സാംസ്‌കാരികമായി ഉന്ന
തിയില്‍ വിരാജിച്ച ദ്രാവിഡ ജനതതിയെ ദക്ഷിണേന്ത്യയിലേക്ക് ആട്ടിയകറ്റി. ഉത്തരേന്ത്യ മുഴുവന്‍ സ്വന്തം വരുതിയിലാക്കി ആധിപത്യം സ്ഥാപിച്ചു. ദ്രാവിഡ ജനതയെ അസുരവര്‍ഗ്ഗമെന്ന് ഭല്‍സിച്ച് ഇതിഹാസങ്ങളിലും പുരാണങ്ങളിലും മേമ്പൊടി ചേര്‍ത്തു.

ആര്യഫാസിസത്തിന്റെ കൊടും പീഢനങ്ങളില്‍നിന്ന് രക്ഷനേടാന്‍ ഗൗതമ ബുദ്ധനും വര്‍ദ്ധമാന മഹാവീരനും അവതരിച്ചു. ഈ രണ്ട് മതങ്ങളുടേയും അടിസ്ഥാനം അഹിംസയായത് ഈ സവര്‍ണ്ണ പീഡനത്തിനെ തിരെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു. അശോകന്‍ ഇത്തരം നരഹത്യകളിലൂടെ അധികാരം മുന്നോട്ടു കൊണ്ടുപോൃയി. കലിംഗയില്‍ ഒഴുകിയ ചോരപ്പുഴ കണ്ട് അദ്ദേഹത്തിന് മനസാന്തരം വന്നു. അശോകന്‍ പരിഹാരക്രിയയെന്ന നിലക്ക് ബുദ്ധമതത്തില്‍ അഭയം തേടി. പിന്നീട് ബൗദ്ധവിഹാരങ്ങളുയര്‍ന്നു. നാടുനീളെ അശോകന്‍ ബൗദ്ധസൂക്തങ്ങള്‍ ആലേഖനം ചെയ്ത സ്തൂപങ്ങളുയര്‍ത്തി. നമ്മുടെ ദേശീയ പതാകയിലുള്ള അശോക ചക്രത്തിന്റെ ആരക്കാലുകള്‍ ഇരുപത്തിനാല് പ്രാമണികരായ ബുദ്ധഭിക്ഷുക്കളെ അനുസ്മരിപ്പി ക്കുന്നതാണ്. അവ ഹിംസക്കെ തിരിലുള്ള അടയാളങ്ങളായി മാറി. അങ്ങനെ ബുദ്ധമതം ജനങ്ങളില്‍ സ്വാധീനം നേടുന്നത് കണ്ട് സവര്‍ണ്ണ ബ്രാഹ്മണ്യം അവരെ കൂട്ടക്കുരുതി നടത്തി. നളന്ദ, തക്ഷശില പോലുള്ള ഉന്നത കലാലയങ്ങള്‍ തീയിട്ടും തച്ചുടച്ചും ഈ സവര്‍ണ്ണ മാടമ്പിമാര്‍ നാമാവശേഷമാക്കി. ബുദ്ധഭിക്ഷുക്കള്‍ക്ക് ദക്ഷിണ ദേശത്ത് അഭയാര്‍ത്ഥികളായി ഓടി രക്ഷപെടേണ്ടി വന്നു. അങ്ങനെ ഇന്നത്തെ കേരളവും തമിഴ്‌നാടും ബുദ്ധന്മാരുടെ കുടിയേറ്റ കേന്ദ്രങ്ങളായി. അവര്‍ ക്രമേണ ഈ മണ്ണിനോട് സമരസപ്പെട്ടു.നമ്മള്‍ ഇന്ന് ജീവിക്കുന്ന മണ്ണില്‍ അന്ന് ശരണം വിളികളും അഹിംസയുടെ മന്ത്രധ്വനികളുമുയര്‍ന്നു. അവരില്‍ നിന്ന് ചേരന്മാരെ പോലെയുള്ള രാജവംശങ്ങള്‍ ഉടലെടുത്തു. അക്കാരണത്താലാണ് ചേര കാലഘട്ടത്തെ സംഘ കാലഘട്ടം എന്ന് നമ്മള്‍ സംബധന ചെയ്യുന്നത്.

കാലം മുന്നോട്ട് ഗമിക്കവെ ബ്രാഹ്മണ്യം ദക്ഷിണ ദേശത്തും ആധിപത്യം നേടി. വടക്കുനിന്ന് അറുപത്തിനാലു ബ്രാഹ്മണ കുടുംബങ്ങള്‍ ദ്രാവിഡദേശത്ത് ചേക്കേറി. അവര്‍ ബുദ്ധവിഹാരങ്ങള്‍ തച്ചുടച്ചു. ബൗദ്ധരുടെ സര്‍പ്പക്കാവുകളും ജപ കേന്ദ്രങ്ങളും കയ്യടക്കി . ബുദ്ധ ജൈന സമൂഹം വീണ്ടും അപരവല്‍ക്കരിക്കപ്പെട്ടു. പലരും ശ്രീലങ്കയിലേക്ക് കടല്‍ നീന്തി. അഹിംസയുടെ ശാന്തിമന്ത്രങ്ങള്‍ ഉരുവിട്ട് ഇന്ത്യയില്‍ ജന്മംകൊണ്ട ബുദ്ധമതത്തിന് സ്വന്തം ജന്മദേശത്ത് ഇടം കിട്ടാതെ പാര്‍ശ്വങ്ങളിലുള്ള കൊച്ചു കൊച്ചു ദേശരാഷട്രങ്ങളില്‍ അഭയം തേടേണ്ടി വന്നു.

ദക്ഷിണേന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ദ്രാവിഡരും ബൗദ്ധരുമായ ജനങ്ങളുടെ സ്വത്തുക്കള്‍ വെട്ടിപ്പിടിച്ച് നമ്പൂരാര്‍ ജന്മിമാരായി. ഈ ജന്മിമാര്‍ പേരിന് അല്പം സ്ഥലം ദൈവത്തിനെന്ന പേരില്‍ എഴുതി വെച്ചു. അതിന് ദേവസ്വം എന്ന ഓമനപ്പേര് പറഞ്ഞു ബാക്കിയെല്ലാ സ്വത്തുക്കളും ബ്രഹ്മസ്വമെന്ന് പറഞ്ഞ് ബ്രാമണര്‍ കൈകളിലാക്കി. മാത്രമല്ല ബൗദ്ധരുടെ ആരാധനാലായങ്ങളായ ശബരിമല, പഴനിമല പോലുള്ള ബൗദ്ധ ആരാധനാലയങ്ങള്‍ സ്വന്തം വരുതിയിലാക്കി. അപരവല്‍ക്കരിക്കപ്പെട്ട ബൗദ്ധരുടെ പേര് പോലും മാറ്റപ്പെട്ടു. അവര്‍ കേവലം തിയ്യരും പുലയരും പറയരും മറ്റുമായി. സ്വന്തം ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ച് കൈക്കലാക്കിയ കൃഷിഭൂമിയില്‍ സവര്‍ണ്ണ തമ്പുരാക്കന്മാരുടെ അടിമകളായി ആട്ടും തുപ്പും സഹിച്ചു തീണ്ടാപ്പാടകലെ അടിമകളെ പോലെ ജീവിച്ചു.

ഈ നിസ്സഹായതയില്‍ ജീവിക്കുന്ന കീഴാളജനതക്ക് ഒരു കൂട്ടുകാരനെ കിട്ടി. പോര്‍ച്ചുഗീസുകാരന്‍ ഉള്‍പ്രദേശത്തേക്ക് ആട്ടിയകറ്റിയ കടല്‍ വണിക്കുകളായ മാപ്പിളസമൂഹം നിലനില്‍പ്പിന് വേണ്ടി ഉള്‍പ്രദേശങ്ങളില്‍ അഭയം തേടിയിരുന്നു. അവിടെ തുല്യദുഃഖിതനായ ഈഴവനും പറയനും പുലയനും മാപ്പിളയും ഒന്നിച്ചു കൈകോര്‍ത്തു.നമ്പൂരാരുടെ ആട്ടും തുപ്പും സഹിച്ച് തീണ്ടാപ്പാടകലെ നില്‍ക്കേണ്ടി വന്നവന്‍ സ്വന്തം വിശ്വാസത്തില്‍ അഭിമാനിച്ചിരുന്ന മാപ്പിളയുമായി കൈകോര്‍ത്തത് സ്വാഭാവികം മാത്രം. എ്ന്നാലിന്ന് സവര്‍ണ്ണഫാസിസം മുസ്ലിംകളെ ഈ മണ്ണില്‍ നിന്ന് കെട്ട് കെട്ടിക്കാനൊരുങ്ങുന്നു. നാളെ അത് ക്രിസ്ത്യാനികളെ ജന്മഭൂമിയില്‍ നിന്ന് ആട്ടിയകറ്റും. ക്രമേണ അമിത് ഷാ ഒരിക്കല്‍ പറഞ്ഞ പോലെ കേവലം നാല് കോടി ബാഹ്മണരില്‍ അത് പരിമിതപ്പെടും. ഇതു തിരിച്ചറിയാന്‍ നാം ചരിത്രത്തിനൊപ്പം നടന്നേ മതിയാവൂ. അല്ലെങ്കില്‍, സ്വന്തം സ്വത്വബോധത്തിന്റെ ഇട്ടാവട്ടങ്ങളില്‍ അഭിരമിക്കുന്ന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മറ്റ് ജാതിവിഭാഗങ്ങളും ഇന്നല്ലെങ്കില്‍ നാളെ ഇത്തരം ഒരവസ്ഥ കാത്തിരിക്കുന്നു എന്ന സത്യം കാലം അറിയിക്കുക തന്നെ ചെയ്യും


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply