
തോട്ടം മേഖല ഘടനാപരമായി പൊളിച്ചെഴുതണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പെട്ടിമുടി മഹാദുരന്തവുമായി ബന്ധപ്പെട്ട് തോട്ടം തൊഴിലാളികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ വീണ്ടും സജീവചര്‍ച്ചയായിരിക്കുകയാണല്ലോ. ഇതുമായി ബന്ധപ്പെട്ട് രണ്ടു പ്രധാന കാര്യങ്ങളാണ് ചൂണ്ടികാട്ടാനുള്ളത്. ഒന്നാമതായി പ്ലാന്റേഷന്‍ ലേബര്‍ ആക്ട് റദ്ദാക്കണമെന്നതു തന്നെ. രണ്ടാമത് ഈ വിഷയം ദേശീയതലത്തിലും ആഗോളതലത്തിലും ഉന്നയിക്കണം. കാരണം തോട്ടം മേഖലയി്ല്‍ ഇപ്പോഴും നിലനില്‍ക്കുന്നത് കൊളോണിയല്‍ സംവിധാനം തന്നെയാണ്. അതില്‍ ഘടനാപരമായിതന്നെ മാറ്റം വേണം.
ടാറ്റയും ഹാരിസണുമടക്കമുള്ള കോര്‍പ്പറേറ്റുകള്‍ തോട്ടം മേഖലയില്‍ ചെയ്യുന്ന വന്‍തട്ടിപ്പിന്റേയും ചൂഷണത്തിന്റേയും വിവരങ്ങള്‍ ഇന്നാര്‍ക്കും അറിയാത്തതല്ല. സര്‍ക്കാരിന്റെ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ തന്നെ ഇക്കാര്യത്തിലുണ്ട്. ഇത്തരം വിഷയങ്ങള്‍ പൊതുവായി അവതരിപ്പിക്കുന്നതോടൊപ്പം മൂന്നാറിലെ പ്രത്യേക മനുഷ്യാവകാശ പ്രശ്‌നങ്ങളും ഉന്നയിക്കണം. ദളിതരും സ്ത്രീകളും എന്നതിനോടൊപ്പം മലയാളികള്‍ പൊതുവില്‍ പാണ്ടികള്‍ എന്നു വിളിക്കുന്ന തമിഴ് മൈനോറിറ്റിയില്‍ പെട്ടവരാണ് തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും. കേരളത്തിലെ ആദിവാസികളുടേയും ദളിതരുടേയും മറ്റും ജനാധിപത്യ – മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന പോലെ ഇവരുടേതും ഉന്നയിക്കപ്പെടണം. ആ ദിശയിലൊരു കാമ്പയിനാണ് ഇപ്പോള്‍ ആരംഭിക്കേണ്ടത്.
തോട്ടംമേഖലയിലെ കൊളോണിയല്‍ ഘടന പൊളിച്ചെഴുതണമെന്നാവശ്യപ്പെടുമ്പോള്‍ ആദ്യം എതിര്‍പ്പുമായി രംഗത്തുവരുക സര്‍ക്കാരും ട്രേഡ് യൂണിയനുകളുമായിരിക്കും. അതിനെ മറികടന്ന് പ്ലാന്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കല്‍ എളുപ്പമല്ല. അതിനാല്‍ ദേശീയതലത്തില്‍ തന്നെ ഈ വിഷയം ഉന്നയിക്കണം. മാത്രമല്ല ഇതിലടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉയര്‍ത്തി കൊണ്ടുവരണം. പെട്ടിമുടിയിലെ ദുരന്തത്തിലേക്കു നയിച്ച സംഭവങ്ങളില്‍ ടാറ്റയുടെ ഉത്തരവാദിത്തം ശക്തമായി ഉന്നയിക്കണം. ഗോമതിയും മറ്റും നയിച്ച പെമ്പിളൈ ഒരുമൈ പഴയ അവസ്ഥയില്‍ ഇന്നു നിലവിലില്ലല്ലോ. പുതിയ സാഹചര്യത്തില്‍ സ്ത്രീകളുടെ ഒരു പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കാനാണ് ഗോമതിയെ പോലുള്ളവര്‍ ശ്രമിക്കേണ്ടത്. അല്ലാതെ സിപിഎം അടക്കമുള്ള ശക്തികളോട് മത്സരിക്കാന്‍ പോകുന്നത് ഗുണകരമാകുമെന്ന് തോന്നുന്നില്ല.
അതിനിടെ ചില ഗുണകരമായ സംഭവങ്ങളും നടക്കുന്നുുണ്ട്. പ്ലാന്റേഷന്‍ ആക്ട് റദ്ദാക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചതായി വാര്‍ത്തയുണ്ട്. അതുപോലെ തോട്ടം തൊഴിലാലികളെ ഇന്‍ഷ്വറന്‍സ് പരിധിയിലും കൊണ്ടുവരാന്‍ നീക്കമുണ്ട്. ആസാമിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. അവരെ പ്ലാന്റേഷന്‍ ട്രൈബ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അവര്‍ക്കായി പല പ്രത്യേക നിയമങ്ങളും നിലവിലുണ്ട്. അത്തരത്തിലൊരു പരിഗണന തമിഴ് ന്യൂമപക്ഷവിഭാഗത്തില്‍ പെട്ട ദളിതുകള്‍ എന്ന നിലയില്‍ കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്കും നല്‍കണമെന്നാവശ്യപ്പെടാം. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ആദിവാസി സമരങ്ങള്‍ക്കും കേരളത്തിലെ ദളിത് സമരങ്ങള്‍ക്കും നല്‍കിയതുപോലുള്ള പിന്തുണ ഇക്കാര്യത്തില്‍ തോട്ടം തൊഴിലാളികള്‍ക്കും നല്‍കാന്‍ കേരളത്തിലെ ജനാധിപത്യസമൂഹം ബാധ്യസ്ഥമാണ്. തോട്ടം മേഖലയെ ഘടനാപരമായി പൊളിച്ചെഴുതുക എന്ന രാഷ്ട്രീയ ആവശ്യമായിരിക്കണം ഈ മുന്നേറ്റത്തില്‍ മുഖ്യമായും ഉന്നയിക്കേണ്ടത്.
(ജനാധിപത്യരാഷ്ട്രീയപ്രസ്ഥാനം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിച്ചതില്‍ നിന്ന്)
