
സബാഷ് വി എസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്നു വിഎസിന്റെ ദിനമായിരുന്നു. രണ്ടു വിഷയങ്ങളിലാണ് ഇന്ന് വിഎസ് സ്‌കോര്‍ ചെയ്തത്്. ഒന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഈ സന്ദര്‍ശനം. അക്രമിച്ചത് തങ്ങളല്ല എന്ന് പിണറായി വിജയനടക്കം പറയുമ്പോള്‍ അങ്ങനെ പറയാതെ അക്രമത്തെ അപലപിക്കുകയാണ് വിഎസ് ചെയ്തതെന്നതും ശ്രദ്ധേയം
രണ്ടാമത്തെ വിഷയം വി.എസ് എത്രവരെയാണ് പഠിച്ചിട്ടുള്ളത്, കോടതിയെക്കുറിച്ച് അറിയില്ലെങ്കില്‍ ഇവിടെ വന്നാല്‍ പഠിപ്പിച്ചു തരാമെന്നുമുള്ള ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിന്റെ പ്രസ്താവനക്കുള്ള മറുപടിയാണ്. തനിക്ക് ഇനി ആരില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു. സര്‍പ്പത്തെ കണ്ടതുപോലെ പേടിച്ചിട്ടാണ് കോടതി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു പറയാത്തതെന്ന് വി.എസ്. കഴിഞ്ഞ ദിവസം കടകംപള്ളിയില്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ കൈയടി നേടാന്‍ കോടതിയെ കരുവാക്കേണ്ട. അതിന് വേറെ വഴിനോക്കണമെന്നും ജസ്റ്റിസ് പറഞ്ഞു. മുഖ്യമന്ത്രിയോടെന്നല്ല മറ്റാരോടും ഭയമോ വിധേയത്തമോ ഇല്ലെന്നും കോടതിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് മോശംകാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എഴുപത് വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും ജനങ്ങളില്‍ നിന്നുള്ള പാഠമാണ് തന്റെ വിദ്യാഭ്യാസമെന്നും വി.എസ് പറഞ്ഞ മറുപടി ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഗംഭീരമായി.
പൊതുവില്‍ തങ്ങള്‍ അപ്രമാദിത്വമുള്ളവരാണെന്ന ധാരണയാണ് നമ്മുടെ കോടതികള്‍ക്കുള്ളത്. അതാകട്ടെ കൊളോയണിയല്‍ സംസ്‌കാരത്തിന്റെ ബാക്കി പത്രമാണ്. കാലത്തിനനുസരിച്ച് അതില്‍ മാറ്റം വരുത്തണം. ഉരുളക്കുപ്പേരിയെന്ന പോലെ മറുപടി പറഞ്ഞ വിഎസും അതിനായി ശ്രമിക്കേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ ഒരു തൂണും അതീതരല്ല.
