സ്വന്തം പത്രം അടച്ചുപൂട്ടിയ സുബ്രമണ്യസ്വാമിക്കെതിരെ എക്‌സ്പ്രസ്സ് ജീവനക്കാര്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ssssകെ.കെ

ബി.ജെ.പി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി പലനിലയ്ക്കും ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ്. അതേകുറിച്ച് എല്ലാവര്‍ക്കുമറിയാം. പക്ഷെ കേരളത്തിന്റെ സാംസ്‌കാരികനഗരിയുടെ മുഖമുദ്രയായിരുന്ന എക്‌സ്പ്രസ് ദിനപത്രത്തില്‍ അദ്ദേഹം ഒരുവേള നേതൃസ്ഥാനത്തുണ്ടായിരുന്നുവെന്ന് അറിയാവുന്നവരുടെ എണ്ണം ചുരുക്കമാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഡോ.സ്വാമി അതിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അതേ മാന്യവ്യക്തിയാണ് ഇപ്പോള്‍ നാഷണല്‍ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയേയും കോടതിയിലെത്തിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ശമ്പളകുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെയാണ് ഡോ.സ്വാമി സ്ഥാപനം പൂട്ടി സ്ഥലംവിട്ടത്.ചെയര്‍മാന്‍ പദവി ഭാരമാകുമെന്നു തോന്നിയപ്പോള്‍ അത് ഒഴിഞ്ഞ് വിശ്വസ്തനെ ആ കസേരയിലിരുത്തി പിന്‍സീറ്റ് ഭരണമാണ് ഡോ.സ്വാമി നടത്തിയതെന്നാണ് പരാതി. എക്‌സ്പ്രസില്‍ നിന്ന് ഒരര്‍ഥത്തില്‍ ഒളിച്ചോടിയ വ്യക്തിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഓഹരികൈമാറ്റത്തെ കുറിച്ച് വേവലാതിപ്പെടുന്നത് എന്നതു കൗതുകമാണ്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ മടിക്കുന്ന സ്വാമിക്ക്് എതിരേ കേസ് നല്‍കാനുളള നീക്കത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍.
എക്‌സ്പ്രസില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ലെന്ന കേസില്‍
സ്വാമിക്ക് എതിരേ ജില്ലാ ഉപഭോക്തൃഫോറം 2011 ഡിസംബറില്‍ ജാമ്യം ലഭിക്കാവുന്ന അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെയാണ് സ്വാമിക്ക് ആശ്വാസമായത്. ഡല്‍ഹി പോലീസിനോട് അറസ്റ്റുചെയ്ത് 2012 ഏപ്രിലില്‍ ഹാജരാക്കാനായിരുന്നു ആവശ്യപ്പെട്ടത്. അതിനിടെ ഡോ.സ്വാമി ഹൈക്കോടതിയിലെത്തി സ്‌റ്റേ നേടി. സ്‌റ്റേ നീക്കാന്‍ കോടതിയെ സമീപിച്ച് കാത്തിരിക്കുകയാണെന്ന് ഹര്‍ജിക്കാരനും അഭിഭാഷകനുമായ തൃശൂര്‍ കിഴക്കുമ്പാട്ടുകര സ്വദേശി വേണാട് വി.എന്‍ നാരായണന്‍ പറഞ്ഞു.
2003 മേയില്‍ എക്‌സ്പ്രസ് സ്ഥാപനം ലിക്വിഡേറ്റ് ചെയ്തു. അതിനാല്‍ ലിക്വിഡേറ്ററെയാണ് മറ്റു കാര്യങ്ങള്‍ക്ക് സമീപിക്കേണ്ടതെന്നാണ് സ്വാമിയുടെ നിലപാട്. ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതിവന്നപ്പോള്‍ തനിക്കു വേണ്ടി ഹാജരാകാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും സ്വാമി വ്യക്തമാക്കി. അങ്ങനെയെങ്കില്‍ സ്വാമിയുടെ പേരില്‍ ആരാണ് ഹര്‍ജി ഒപ്പിട്ടുനല്‍കിയത് എന്ന വിഷയം ചികഞ്ഞെടുക്കേണ്ടിവരും. അതോടെ കേസ് കുഴഞ്ഞുമറിയും. സ്വാമി സ്വന്തം പത്രത്തിലെ ജീവനക്കാരുടെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നത് രാഷ്ട്രീയായുധമാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്..
എക്‌സ്പ്രസ് മലയാളം പ്രൈവറ്റ് ലിമിറ്റഡില്‍ 86 ല്‍ 10,000 രൂപ മൂന്നുവര്‍ഷത്തേക്ക് നിക്ഷേപമായി നല്‍കിയത് തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് നടപടികളെന്ന് അഡ്വ. വി.എന്‍ നാരായണന്‍ പറഞ്ഞു. 2008 ല്‍ സ്വാമിക്ക് എതിരേ ഉപഭോക്തൃ ഫോറം വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും യഥാര്‍ഥവിലാസം ലഭ്യമല്ലെന്നു പറഞ്ഞ് പോലീസ് മടക്കുകയായിരുന്നു. പിന്നീട് ഡല്‍ഹി പോലീസിനു നിര്‍ദേശം നല്‍കാനാവശ്യപ്പെട്ട് ഫോറത്തെ സമീപിച്ചു.
10,000 രൂപയും 93 ഫെബ്രുവരി മുതലുളള ഒമ്പതു ശതമാനം പലിശയും ചേര്‍ത്ത് ഒരുമാസത്തിനകം തുക നല്‍കണമെന്ന് ഉപഭോക്തൃഫോറം 96 ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരമായി 200 രൂപ കൂടി നല്‍കണമെന്നും വിധിച്ചു. അതുമായി ബന്ധപ്പെട്ട് നടത്തിപ്പു ഹര്‍ജി നല്‍കിയപ്പോഴാണ് ഡല്‍ഹി പോലീസിനു സ്വാമിയെ ഹാജരാക്കാനുളള നിര്‍ദേശം നല്‍കിയത്.
എക്‌സ്പ്രസ് 2000 ല്‍ അടച്ചുപൂട്ടിയ വേളയില്‍ ജീവനക്കാര്‍ പ്രതിമാസശമ്പളത്തിന്റെ 20 ശതമാനം മാറ്റിവെച്ചായിരുന്നു പണിയെടുത്തിരുന്നത്. തിരിച്ചു ലഭിക്കുന്ന തുക എന്ന നിലയിലാണ് അന്നത്തെ മാനേജുമെന്റും തൊഴിലാളി യൂണിയനുകളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയത്. കമ്പനി ലോക്കൗട്ട് ചെയ്തതോടെ മുന്നൂറോളം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളടക്കം നല്‍കിയില്ല. ലോര്‍ഡ് കൃഷ്ണാ ബാങ്കിനു 49 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നു കാട്ടി അവരും കക്ഷിചേര്‍ന്നു.
സാമ്പത്തിക ബാധ്യതയുണ്ടായ സ്ഥാപനത്തിനെതിരേ ലിക്വിഡേഷന്‍ ഹര്‍ജിയും വന്നു. സംഭവം വിവാദമാകുമെന്നു മുന്‍കൂട്ടിക്കണ്ട ഡോ.സ്വാമി ചെയര്‍മാന്‍ പദവിയില്‍ നിന്ന് അവസാനഘട്ടത്തില്‍ ഒഴിഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ശ്രദ്ധനേടിയ ഡോ.സ്വാമിക്ക് എതിരേ നാലുവര്‍ഷം മുമ്പ് പത്രസ്ഥാപനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായത് ഡിസംബറില്‍ തന്നെയാണെന്നത് യാദൃശ്ചികമാണ്.
കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിലൂടെ ഭാവി ശോഭനമാക്കാമെന്ന ധാരണയിലാണ് ഡോ.സ്വാമി എക്‌സ്പ്രസില്‍ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. പിന്നീട് സ്ഥാപനം പ്രവര്‍ത്തിച്ച സ്ഥലം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ മാനേജുമെന്റുമായി തര്‍ക്കത്തിലായി. അതോടെ പത്രം നാഥനില്ലാക്കളരിയായി. കോടികളുടെ ബാധ്യതയാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. സ്വന്തം പത്രത്തെ വഴിയാധാരമാക്കി ഓടിയൊളിച്ചശേഷമാണ് ഡോ.സ്വാമി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വന്‍ താല്‍പര്യമെടുത്തതെന്നത് വിചിത്രമായിരിക്കുകയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply