സ്വകാര്യ പമ്പുകളില്‍നിന്നു ഡീസല്‍: കെ.എസ്.ആര്‍.ടി.സിക്ക് ഇരട്ടി മൈലേജ്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

പൊതുമേഖല എന്നാല്‍ വിശുദ്ധവും സോഷ്യലിസവുമാണെന്നു ധരിച്ചുവെച്ചിരിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒരു വാര്‍ത്ത. ഇന്നത്തെ മംഗളത്തില്‍ ബിനുജോര്‍ജ്ജിന്റേതാണ് വാര്‍ത്ത

bus

സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിക്കാന്‍ തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് ഇരട്ടി മൈലേജ്. സാമ്പത്തികമായി രണ്ടു വിധത്തില്‍ കോര്‍പറേഷന് ഗുണമനുഭവപ്പെട്ടു തുടങ്ങിയതോടെ മുമ്പ് ഐ.ഒ.സിയില്‍ നിന്നു കൂടിയ വിലയ്ക്കു വാങ്ങിയ ഡീസലിന്റെ ഗുണനിലവാരത്തെക്കുറിച്ചു കോര്‍പറേഷന്‍ അധികൃതരില്‍ തന്നെ സംശയമുയര്‍ന്നു തുടങ്ങി.
ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗം. സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിക്കാന്‍ തുടങ്ങിയതോടെ ലിറ്ററിന് 17.40 രൂപയാണ് കോര്‍പറേഷന്റെ ലാഭം. കൂടാതെ കൂടുതല്‍ മൈലേജ് മൂലമുള്ള നേട്ടം വേറെയും.
4,20,000 ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന ഉപഭോഗം. കലര്‍പ്പുള്ള ഡീസല്‍ ഉപയോഗിച്ചതിലൂടെ മുന്‍പ് പ്രതിദിനം ലക്ഷങ്ങള്‍ നഷ്ടമുണ്ടായെന്നാണു പുതിയ കണക്കുകള്‍ പറയുന്നത്. ഈ മാസമാണ് എല്ലാ ഡിപ്പോകളും പൂര്‍ണമായും സ്വകാര്യ പമ്പുകളെ ആശ്രയിച്ചു തുടങ്ങിയത്. രണ്ടാഴ്ചത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഏതാനും ജില്ലകളില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, മുമ്പ് ഐ.ഒ.സിയില്‍നിന്ന് നേരിട്ടു ഡീസല്‍ വാങ്ങിയിരുന്നപ്പോള്‍ ബസുകള്‍ക്ക് മൈലേജും ഇന്ധനക്ഷമതയും കുറവായിരുന്നുവെന്നും സ്വകാര്യ പമ്പുകളിലെ ഡീസല്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ മൈലേജ് കൂടിയെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.
ഇതേത്തുടര്‍ന്നു കോര്‍പറേഷന്റെ എല്ലാ ഡിപ്പോകളിലുമുള്ള ഇന്ധന ഉപഭോഗം പരിശോധിച്ച് ആധികാരികമായ കണക്ക് ശേഖരിക്കാന്‍ ഓഡിറ്റ് വിഭാഗം നീക്കം ആരംഭിച്ചു. ഐ.ഒ.സിയില്‍ നിന്ന് നേരിട്ട് ഡീസല്‍ വാങ്ങിയിരുന്നപ്പോള്‍, 220 ലിറ്റര്‍ ഡീസല്‍ നിറച്ചിരുന്ന ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളിലിപ്പോള്‍ 200 ലിറ്ററാണ് നിറയ്ക്കുന്നത്. അതായത് പഴയതിനെ അപേക്ഷിച്ച് 20 ലിറ്റര്‍ ഡീസല്‍ ലാഭം. ലോക്കല്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ പോലും മൂന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെ ഡീസല്‍ ഒരു ദിവസം ലാഭിക്കാനാവുന്നുണ്ട്. സ്വകാര്യ പമ്പുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ബസുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിച്ചുവെന്നും െ്രെഡവര്‍മാര്‍ പറയുന്നു. ഇതോടെ, നേരത്തെ ഐ.ഒ.സിയില്‍ നിന്ന് കോര്‍പറേഷന്‍ നേരിട്ട് വാങ്ങിയിരുന്ന ഡീസല്‍ മോശമായിരുന്നെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കൂടിയ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ ഡീസല്‍ വാങ്ങിയതില്‍ കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എണ്ണക്കമ്പനി കോവളം അടക്കമുള്ള പ്രമുഖ സുഖവാസ കേന്ദ്രങ്ങളില്‍ വിരുന്നുസല്‍ക്കാരമടക്കം നല്‍കിയിരുന്നതായും ഓഡിറ്റ് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
ഗുണനിലവാരമില്ലാത്ത ഇന്ധനം എത്തിച്ചാല്‍ അത് പമ്പ് ഉടമയെ ബാധിക്കുമെന്നതിനാല്‍ സ്വകാര്യ പമ്പുകളില്‍ തട്ടിപ്പിനുള്ള സാധ്യത വിരളമാണ്. കൂടാതെ പമ്പുടമകള്‍ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഓരോ ലോഡും പരിശോധിക്കാറുണ്ട്.
എണ്ണയുടെ സാന്ദ്രതയും ഊഷ്മാവും പരിശോധിക്കുകയും എണ്ണയില്‍ ജലാംശമില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്തശേഷമേ പമ്പുകളില്‍ ലോഡ് ഇറക്കാന്‍ പാടുള്ളു. സ്വകാര്യ പമ്പുകളില്‍ ഇത് കൃത്യമായി പരിശോധിക്കാറുണ്ട്. പരിശോധനയില്‍ വ്യത്യാസം കാണുന്ന ലോഡ് സ്വകാര്യ പമ്പുകളില്‍ ഇറക്കാതെ തിരിച്ചയക്കുകയാണ് പതിവ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ പമ്പുകളില്‍ അളവു മാത്രമേ പരിശോധിക്കാറുള്ളു. ഇവിടെയാണ് തട്ടിപ്പിനുള്ള അവസരം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സ്വകാര്യ പമ്പുകളില്‍നിന്നു ഡീസല്‍: കെ.എസ്.ആര്‍.ടി.സിക്ക് ഇരട്ടി മൈലേജ്

  1. Avatar for Critic Editor

    സി.നാരായണന്‍കുട്ടി

    കേരളത്തില്‍ സ്വകാര്യബസ്സ് മാത്രം മതി എന്ന ധ്വനിയാണ് വാര്‍ത്തയുടെ അവതാരിക മാത്രം വായിച്ചുപോകുന്നവര്‍ക്ക് തോന്നുക. സോഷിലിസത്തിന്റേയും കാപ്പിറ്റലിസത്തിന്റേയും നന്മതിന്മകളുടെ വിശകലനം ഈ വാര്‍ത്തയോടൊപ്പം കൂട്ടിക്കെട്ടുന്നതിലെ സാംഗത്യം മനസ്സിലായില്ല. ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്നും പൊതുമേഖലയ്ക്കാണ് പ്രാമുഖ്യമെന്നും ഉള്ള അബദ്ധധാരണ വാര്‍ത്തയ്ക്ക് അവതാരികയെഴുതിയ ആള്‍ക്ക് ഉണ്ട് എന്ന് മനസ്സിലായി. നാമമാത്രമായി അവശേഷിക്കുന്ന പൊതുമേഖലയെ മുടിയ്ക്കാന്‍ പാകത്തിന് പരിഷ്കരണങ്ങള്‍ നടക്കുന്നു. അത് ലക്ഷ്യപ്രാപ്തിയിലാകുന്നതോടെ അവതാരകന്റെ വേവലാതി തീരും. വാര്‍ത്തയുടെ കാര്യത്തിലേക്ക് വരാം. എണ്ണക്കമ്പനിയിലാണോ എണ്ണ കടത്തുന്ന വഴിയ്ക്കാണോ പമ്പില്‍ ഇറക്കിയ ശേഷമാണോ എണ്ണയില്‍ കൃത്രിമം നടക്കുന്നതെന്ന് പത്രം അന്വേഷിക്കണമായിരുന്നു. ഗതികെട്ടപ്പോഴാണ് സ്വകാര്യ പമ്പില്‍ നിന്ന് എണ്ണയടിക്കാന്‍ ഇടയായത് എന്നത് വ്യക്തമാണല്ലോ ? ഇതിലേക്ക് നയിച്ചതോ ഇന്ത്യാ ഗവണ്മേന്റിന്റെ നയങ്ങളും. കളവോ വെട്ടിപ്പോ നടക്കുന്നത് പരിഹരിക്കണമെന്നത് ന്യായം. കെ.എസ്.ആര്‍.ടി.സി.സോഷിലിസമായതുകൊണ്ട് അതിനെ നിഗ്രഹിക്കണം എന്ന് കരുതുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുസംവിധാനങ്ങളുടെ അഭാവത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുതലാളിത്തം പരിഹരിച്ചുതരും എന്ന മൂഢവിശ്വാസം വല്ലാതെ സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല. കെ.എസ്.ആര്‍.ടി.സി. ഓഡിറ്റ് വിഭാഗം കാര്യങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ വെളിപ്പെടുത്തട്ടെ. അതിനുശേഷം ഇത്തരം കൊള്ളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് മന്ത്രിയോ എം.ഡി.യോ ജിവനക്കാരോ ആരാണെന്ന് നമുക്കറിയാമല്ലോ. എന്നിട്ട് നമുക്കൊരുമിച്ച് സോഷിലിസത്തിന്റെ കോലം കത്തിക്കാം.

  2. ഇന്ധനം നൽകുന്ന കമ്പനിയുടെ മാത്രം കുറ്റമാണ് എന്ന് ഉറപ്പിച്ചു പറയാനാവുമോ? ഗുണനിലവാരം തകർക്കുന്ന കാര്യത്തിൽ ഇന്ധന കമ്പനിക്കാരും ട്രാൻസ്പോർട്ട് കമ്പനിക്കാരും ഡ്രൈവർമാരും ഒറ്റക്കൊറ്റക്കൊ കൂട്ടായോ പ്രവർത്തിച്ചിരിക്കാനുള്ള സാധ്യത എങ്ങിനെ തള്ളിക്കളയും? ഒരു കള്ളത്തരം പൊളിക്കാൻ അവസരമുണ്ടായല്ലോ, ഭാഗ്യം. പുതിയവർക്ക് കള്ളത്തരം ചെയ്യാനുള്ള പാഠമാവാതിരിക്കട്ടെ ഈ വിവരം

Leave a Reply