
സ്വകാര്യകാറുകള്‍ക്ക് പെട്രോള്‍വില കൂട്ടണം, മറ്റ വാഹനങ്ങള്‍ക്ക് കുറക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ന്യായീകരിച്ചുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദം. വിലവര്‍ധന സര്‍ക്കാരിന്റെ മനഃപൂര്‍വമുള്ള തീരുമാനമായിരുന്നു എന്നും ഇതിനെതിരേ ഉണ്ടാകുന്ന പ്രതിഷേധങ്ങളെക്കുറിച്ചു സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനമുള്ളവരാണെന്നും . അവര്‍ പട്ടിണി കിടക്കുന്നവരല്ല എന്നും കൂട്ടിചേര്‍ത്ത അദ്ദേഹം ഇന്ത്യയിലെ പട്ടിണി കിടക്കുന്ന 30 ശതമാനം ആളുകളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന എന്നും പറഞ്ഞു. ശൗചാലയങ്ങളും എല്ലാവര്‍ക്കും വീടും ദേശീയ പാതകളും നിര്‍മിക്കാനായി കോടിക്കണക്കിന് രൂപ ആവശ്യമായി വരുമെന്നും ഈ പണം സമാഹരിക്കാനാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതെന്നുമാണ് ആത്യന്തികമായി കണ്ണന്താനത്തിന്റെ വാദം.
ഒറ്റനോ്ട്ടത്തില്‍ തന്നെ ഈ വാദഗതിയിലെ അസംബന ്ധം വ്യക്തമാണ്. ലോട്ടറി വില്‍ക്കാനും മീന്‍ വില്‍ക്കാനും ഉപയോഗിക്കുന്ന വാഹനങ്ങള്‍ മുതല്‍ ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമൊക്കെ ഉപയോഗിക്കുന്നത് പെട്രോളാണ്. അവരെല്ലാം കണ്ണന്താനം പറയുന്ന പണക്കാരില്‍ പെടില്ല എന്നുറപ്പ്. അതേസമയം സ്വകാര്യ കാറുകളുടെ കാര്യത്തില്‍ അതേറെക്കുറെ ശറിയുമാണ്. അതിനാല്‍ തന്നെ ഇരു കൂട്ടര്‍ക്കും വ്യത്യസ്ഥവിലക്ക് പെട്രോള്‍ വില്‍ക്കുക എന്നതാണ് പരിഗണിക്കേണ്ടത്. വിമാനത്തിലും തീവണ്ടിയിലും തിയറ്ററിലും തുടങ്ങി എല്ലായിടത്തും പലതരം നിരക്കുകള്‍ നിലവിലുള്ള പോലെ തന്നെ ഇതിലും തെറ്റൊന്നുമില്ല. ബിപിഎല്ലും എപിഎല്ലുമൊക്കെ ഇവിടെ നിലവിലുള്ളതാണല്ലോ.
കണ്ണന്താനത്തിന്റെ പ്രസ്താവനയുടെ വാര്‍ത്ത വന്ന ദിവസം തന്നെ മറ്റൊരു വാര്‍ത്തയും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയാളി ഓണം പൊടിപൊടിച്ചതു കാര്‍ വില്‍പനയില്‍ റെക്കോഡിട്ട് എന്നതാണാ വാര്‍ത്ത. . ഈ ഓണക്കാലത്ത് 22,000 കാറുകളാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്. ഓണക്കാല ഓഫറുകളും ജി.എസ്.ടി. നിലവില്‍വന്നപ്പോഴുണ്ടായ വിലഇളവും പലിശനിരക്ക് കുറച്ചതുമാണ് ഓഗസ്റ്റില്‍ സര്‍വകാല റെക്കോഡിലെത്തിയ കാര്‍വിപണിയ്ക്കു കോളടിച്ചതത്രെ. വിറ്റഴിഞ്ഞവരില്‍ ബി.എം.ഡബ്ല്യൂ, മെഴ്സിഡസ് ബെന്‍സ്, ഔഡി തുടങ്ങിയ ആഢംബരക്കാറുകളും നിരവധിയുണ്ട്. ഓഗസ്റ്റില്‍ 185 ബെന്‍സാണു കേരളത്തില്‍ വിറ്റത്. ബി.എം.ഡബ്ല്യു 100 എണ്ണവും ഔഡി നാല്‍പതെണ്ണവും വിറ്റു. ഇവര്‍ക്കൊക്കെ മീന്‍ കച്ചവടക്കാരനു നല്‍കുന്ന നിരക്കില്‍ പെട്രോള്‍ നല്‍കണോ?
സാധാരണക്കാര്‍ക്ക് ലോണ്‍ നല്‍കാന്‍ പിശുക്കു കാണിക്കുന്ന ഭാങ്കുകള്‍ക്ക് കാറുകള്‍ വാങ്ങാന്‍ ലോണ്‍ നല്‍കാന്‍ ഒരു മടിയുമില്ല എന്നതും ശ്രദ്ധേയമാണ്. പ്രമുഖ ബാങ്കുകളെല്ലാംതന്നെ കാര്‍ വായ്പാ പലിശനിരക്ക് എട്ടരമുതല്‍ ഒമ്പതര ശതമാനം വരെയായി കുറച്ചിരുന്നു. മുമ്പ് ഇത് 9.5-10.5 നിരക്കിലായിരുന്നു. പ്രീമിയം കാറുകള്‍ക്ക് 100 ശതമാനം വായ്പ ഏഴുമുതല്‍ എട്ടുശതമാനം പലിശയ്ക്കും ലഭ്യമാക്കി. എച്ച്.ഡി.എഫ്.സി. ഓഗസ്റ്റില്‍മാത്രം 507 കോടി രൂപയാണു കാര്‍ വായ്പയിനത്തില്‍ നല്‍കിയ2016 ഓഗസ്റ്റില്‍ 301 കോടി രൂപയുടെ വായ്പയാണു നല്‍കിയത്. വര്‍ധന 68 ശതമാനം.
കാറുകളുടെ അമിതമായ ഉപയോഗത്തിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ സെപ്തംബര്‍ 22ന് ലോകം കാര്‍ രഹിത ദിനം ആചരിക്കുമ്പോഴാണ് ഇത്തരത്തില്‍ വില്‍പ്പന വര്‍ദ്ധിക്കുന്നത്. വാഹനങ്ങളെല്ലാം സൗരോര്‍ജ്ജത്തിലേക്ക് മാറണമെന്ന് നിലപാടെടുത്തിട്ടുള്ള രാജ്യവുമാണ് ഇന്ത്യ. ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് ഇത്തരത്തിലുള്ള തീരുമാനത്തിനു പ്രധാന കാരണം. അതുകൊണ്ടുതന്നെ തെരുവിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് അതിനുള്ള ഏകമാര്‍ഗ്ഗം. തീവണ്ടിയാത്രയും ബസ് യാത്രയും തന്നെ പ്രധാനം. കൂടാതെ ചെറിയ ദൂരങ്ങള്‍ കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്യാനുള്ള സന്ദേശവും പ്രചരിപ്പിക്കണം. നഗരങ്ങളിലെ വന്‍തോതിലുള്ള ഗതാഗത സ്തംഭനം മറ്റൊരു വിഷയം. പൊതുവഴിയിലൂടെ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചുപോകുമ്പോള്‍ മറക്കുന്ന പ്രധാനപ്പെട്ട ഒന്ന്. എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്നവും ചവിട്ടി മെതിച്ചാണ് നാം മുന്നോട്ടുപോകുന്നതെന്നാണ്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ റോഡുവേണം. റോഡുകള്‍ക്ക് വീതി വേണം. വികസനത്തിന് അത് അനിവാര്യം. ശരിയായിരിക്കാം. എന്നാല്‍ അത് മുഖ്യമായും ആര്‍ക്കുവേണ്ടിയാണ്? കണക്കുകള്‍ പറയുന്നത് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടിയാണെന്നാണ്. കുടിയിറക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കാറുമില്ല. ദിനംപ്രതി ശരാശരി ഒരു ഡസന്‍ പേര്‍ കേരളത്തിലെ തെരുവുകളില്‍ മരിച്ചുവീഴാനും നിരവധി പേര്‍ മരണതുല്ല്യരാകാനും പ്രധാന കാരണം വാഹനങ്ങളുടെ പെരുപ്പം തന്നെ.
ഈ സാഹചര്യത്തില്‍ വാഹനപെരുപ്പം നിയന്ത്രീക്കാനായെങ്കിലും സ്വാകാര്യകാറുകള്‍ക്കെങ്കിലും പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതേസമയം പെട്രോളും ഡീസലും ജി.എസ്.ടിയുടെ കീഴില്‍ വന്നാല്‍ നികുതി കുറയുമെന്നും വില കുറയുമെന്നും കേള്‍ക്കുന്നു. അതിനു സമ്മതിക്കാത്തത് കേരളമടക്കമുള്ള സര്‍ക്കാരുകതളാണെന്നത് മറ്റൊരു തമാശ.
