സ്വകാര്യകാര്‍ അനിവാര്യമോ സുസ്‌മേഷ് ചന്ത്രോത്ത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

00204_178341
ഹരികുമാര്‍
മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖനാണ് സുസ്‌മേഷ് ചന്ത്രോത്ത്.  കഥയും നോവലും മാത്രമല്ല, ആനുകാലിക സംഭവങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ചയുള്ള ലേഖനങ്ങളും സുസ്‌മേഷ് എഴുതാറുണ്ട്. കുറഞ്ഞ കാലം കൊണ്ടുതന്നെ നിരവധി വായനക്കാരെ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തീര്‍ച്ചയായും ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ സുസ്‌മേഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെടും, സംശയമില്ല.

അതേസമയം ആരുടേയും ചില നിലപാടുകള്‍ എങ്ങനെ നിഷേധാത്മകമാകാമെന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. മാധ്യമം ഓണപതിപ്പില്‍ സുസ്‌മേഷ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. മലയാളിയുടെ മൊബൈല്‍ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചയിലെ സുസ്‌മേഷിന്റെ ഒരു നിരീക്ഷണം ഇങ്ങനെ. സെല്‍ഫോണും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും കാറും എന്നീ നാല് അവശ്യസംഗതികളില്‍ നിന്ന് മോചിതനായിട്ടുള്ള ഒരു ജീവിതം ഇന്നത്തെ പൊതുമണ്ഡലത്തില്‍ ഏതൊരാള്‍ക്കും അസൗകര്യം നിറഞ്ഞതും അപ്രായോഗികവുമായിരിക്കും.
കാറുകളുടെ അമിതമായ ഉപയോഗത്തിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ ലോകം കാര്‍ രഹിത ദിനമാചരിച്ച സെപ്തംബര്‍ 22നോടടുത്താണ് ഈ ലേഖനം വായിച്ചത്. അതിനാല്‍തന്നെ അതേകുറിച്ച് അല്‍പ്പസമയം ആലോചിച്ചു. സുസ്‌മേഷിന്റെ അവശ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പില്‍തന്നെ ഒരു വൈരുദ്ധ്യമുണ്ട്. സെല്‍ഫോണും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ലോകത്തെ നമ്മോടടുപ്പിക്കുന്നു. എന്നാല്‍ കാര്‍ ചെയ്യുന്നത് തിരിച്ചാണ്. രണ്ടും കടകവിരുദ്ധമാണെന്നര്‍ത്ഥം.
സ്വകാര്യകാറുകളുടെ ഉപയോഗം കുറച്ച് പൊതുവാഹനങ്ങള്‍ പരമാവധി ഉപയോഗിക്കുക എന്ന സന്ദേശം ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴാണ് ഒരു എഴുത്തുകാരനില്‍ നിന്ന് ഇത്തരമൊരഭിപ്രായം വരുന്നത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിപ്രായത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ.
ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറക്കുക എന്ന സന്ദേശത്തിന്റെ കാതല്‍. ആഗോളതാപനത്തിനു ഏറ്റവുമധികം സംഭാവന ചെയ്യുന്നത് വാഹനങ്ങളാണല്ലോ. തീവണ്ടിയാത്രയും ബസ് യാത്രയും പോലുള്ള പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് അതിനുള്ള മറുപടി. കൂടാതെ ചെറിയ ദൂരങ്ങള്‍ കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്യാനും കഴിയണം. അതുവഴി ശാരീരികാരോഗ്യവും ഇന്ന് മനുഷ്യനു ഭീഷണിയായിരിക്കുന്ന ജീവിതചര്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നേടാനാകുന്നു എന്നതും ഏറെ പ്രസക്തമാണ്.
നഗരങ്ങളിലെ വന്‍തോതിലുള്ള ഗതാഗത സ്തംഭനം, പൊതുസ്ഥലത്തെ പാര്‍ക്കിംഗ്, അനുദിനം വര്‍ദ്ധിക്കുന്ന ഇന്ധനചിലവ്, ഇന്ധനക്ഷാമം തുടങ്ങിയവക്കുള്ള മറുപടി കൂടിയാണ് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍. ഒപ്പം വാഹനങ്ങളിലെങ്കിലും മനുഷ്യന് ഒരു പൊതുജീവിതമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ പോലും ചെയ്യുന്നതെന്താണ്? സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റവും വലിയ പൊതുഗതാഗത മാര്‍ഗ്ഗമായ റെയില്‍വേക്കും നമ്മുടെ കെഎസ്ആര്‍ടിസി്ക്കും ഡീസല്‍ സബ്‌സിഡിയില്ല. ബസിനേക്കാള്‍ വിലയേറിയ കാര്‍ ഒറ്റക്ക് ഓടിച്ചുപോകുന്നവര്‍ക്ക് സബ്‌സിഡി….! എന്തുലക്ഷ്യത്തോടെയാണെങ്കിലും കേന്ദ്രപെട്രോളിയം മന്ത്രി സ്വകാര്യകാറുകളുടെ ഉപയോഗം കുറക്കാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ?
കഴിഞ്ഞ ദിവസം ട്രാഫിക് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞ ചില കണക്കുകള്‍ നോക്കുക ഈ നിലയില്‍ മുന്നോട്ടു പോയാല്‍ 2020ല്‍ ആള്‍ക്ക് ഓരോ വാഹനം എന്ന നിലയിലേക്ക് കേരളം എത്തിച്ചേരും.. ദിവസേന 2000ത്തോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. വര്‍ഷംതോറും 10 ലക്ഷം വാഹനങ്ങളുടെ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ അതീവഗുരുതരമായിരിക്കും.
പൊതുവഴിയിലൂടെ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചുപോകുമ്പോള്‍ നാം മറക്കുന്ന പ്രധാനപ്പെട്ട ഒന്ന്. എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്നവും ചവിട്ടി മെതിച്ചാണ് അവ മുന്നോട്ടുപോകുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ റോഡുവേണം. റോഡുകള്‍ക്ക് വീതി വേണം. വികസനത്തിന് അത് അനിവാര്യം. ശരിയായിരിക്കാം. എന്നാല്‍ അത് മുഖ്യമായും ആര്‍ക്കുവേണ്ടിയാണ്? കണക്കുകള്‍ പറയുന്നത് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടിയാണെന്നാണ്. ഇനി വരുന്ന ദിവസങ്ങള്‍ റോഡുവികസനത്തിനായി സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്നതില്‍ സംശയമില്ല. സ്വകാര്യവാഹനം വാങ്ങാന്‍ എല്ലാ സഹായങ്ങളുമായി കമ്പനികളും ഫിനാന്‍സുകളും രംഗത്തുള്ളപ്പോള്‍ നാമവ വാങ്ങിക്കൂട്ടുമെന്ന് ഉറപ്പ്. ഒരു വീട്ടില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍. ഇവക്ക് കടന്നുപോകാന്‍ റോഡുവേണ്ടേ? അതിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള സന്ദേശവുമായി സിനിമകള്‍ പോലും വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് താങ്കളുടെ ഈ കമന്റ് പ്രിയ സുസ്‌മേഷ്……
നമ്മുടെ നാട്ടിലെ ഗതാഗത പരിഷ്‌കാരങ്ങളെല്ലാം സ്വകാര്യകാറുകള്‍ക്കുവേണ്ടി സൃഷ്ടിക്കുന്നവയാണെന്നേ തോന്നൂ. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും പരിഗണിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാണ് ഇന്ന് സൈക്കിള്‍ യാത്രക്കാരും കാല്‍ നടക്കാരും ബസ് യാത്രക്കാരും. അവരെല്ലാം തികച്ചും അപരിഷ്‌കൃതര്‍… നടക്കാനെന്നപേരില്‍ നിര്‍മ്മിച്ച ഫുട്പാത്തുകള്‍ പോലും വാഹനങ്ങളും കച്ചവടക്കാരും കൈയ്യേറുന്നു. റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് കാല്‍നടക്കാര്‍, പ്രത്യേകിച്ച് വൃദ്ധര്‍.
നഗരങ്ങളില്‍ എന്തെങ്കിലും ഗതാഗതതടസ്സമുണ്ടായാല്‍ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. ഏറ്റവും കുറവ് പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതമെന്നര്‍ത്ഥം. ആധുനിക സമൂഹങ്ങളില്‍ പലയിടത്തും റെയില്‍സ്‌റ്റേഷനുകളിലേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും ബസുകള്‍ കടത്തിവിടും. സ്വകാര്യവാഹനങ്ങളാണ് നിയന്ത്രിക്കുക. നമ്മുടെ നാട്ടില്‍ തിരിച്ചാണ്. അതുപോലെ വികസിത രാഷ്ട്രങ്ങളില്‍ പലയിടത്തും ഒന്നോ രണ്ടോ പേര്‍ മാത്രമായി കാറില്‍ പോകുന്നത് ദേശീയനഷ്ടമായാണ് കണക്കാക്കുന്നത്. അത് കുറ്റകരവുമാണ്. വഴിയില്‍ ബസുകാത്തുനില്ക്കുന്നവരെ കയറ്റിവേണം പോകാന്‍. ഇവിടെ അത്തരം ചിന്തകള്‍ പോലുമില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ കാര്‍ അവശ്യവസ്തുവാണോ? ഒരു പുനര്‍ചിന്ത ആയികൂടെ സുസ്‌മേഷ്…..?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സ്വകാര്യകാര്‍ അനിവാര്യമോ സുസ്‌മേഷ് ചന്ത്രോത്ത്

  1. Correct opinion. Well done

  2. ” ഏറ്റവും വലിയ പൊതുഗതാഗത മാര്‍ഗ്ഗമായ റെയില്‍വേക്കും നമ്മുടെ കെഎസ്ആര്‍ടിസി്ക്കും ഡീസല്‍ സബ്‌സിഡിയില്ല”പൊതു ഗതാഗതത്തെ ഇങ്ങനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന പ്രതിലോമകരമായ നടപടികളല്ല വികസിത രാജ്യങ്ങൾ പിന്തുടരുന്നത്. കൂടുതൽ കൂടുതൽ ആളുകൾ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നതിന്റെ കാരണവും ഇവിടത്തെ inefficient ആയ പൊതുഗതാഗത സംവിധാനമാണ്.

Leave a Reply