
സിപിഎമ്മിനു ഭീഷണിയായി ചെന്നിത്തല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആഭ്യന്തരമന്ത്രിയായി ചാര്‍ജ്ജെടുത്ത രമേശ് ചെന്നിത്തലയുടെ ആദ്യനടപടി എന്തായാലും ഗംഭീരമായി. അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്കു വിടാനുള്ള ശുപാര്‍ശയാണത്. കൂടാതെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണവും സി.ബി.ഐക്കു കൈമാറാന്‍ ആലോചനയുണ്ട്. കേസിന്റെ ഫയലുകള്‍ െ്രെകംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് എത്തിക്കാന്‍ ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്മണ്യത്തിനു നിര്‍ദേശം നല്‍കിയതായാണു സൂചന. തീര്‍ച്ചായായും സിപിഎമ്മിനു ഭീഷണിയയുയര്‍ത്തിയാണ് ചെന്നിത്തല ആഭ്യന്തരവകുപ്പിന്റെ ഭരണം ആരംഭിച്ചിരിക്കുന്നത്. മറുവശത്ത് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെതിരേ ഉന്നതതല അന്വേഷണം നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടത്രെ. അതിന്റെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.
ഷുക്കൂര്‍ – ടിപി വധ കേസുകളുടെ അന്വേഷണം ആദ്യഘട്ടങ്ങളില്‍ ഭംഗിയായി മുന്നോട്ടുപോയെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ശക്തമായിരുന്നു. അക്കാര്യത്തില്‍ തിരുവഞ്ചൂരിനെതിരെ എ ഗ്രൂപ്പില്‍ നിന്നുപോലും വിമര്‍ശനമുണ്ടായിരുന്നു. കെ സുധാകരനെപോലുള്ള ഐ ഗ്രൂപ്പ നേതാക്കള്‍ ശക്തമായിതന്നെ തിരുവഞ്ചൂരിനെതിരെ രംഗത്തുന്നു. സിപിഎമ്മുമായി ധാരണയുണ്ടാക്കി എന്നായിരുന്നു മുഖ്യവിമര്‍ശനം. മറുവശത്ത് ഭീഷണിയെതുടര്‍ന്നെന്ന് ഉറപ്പ്, സാക്ഷികളെല്ലാം കൂറുമാറാനും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പില്‍ ഭരണമാറ്റം വന്നതും ചെന്നിത്തല ശക്തമായ തീരുമാനവുമായി രംഗത്തുവന്നതും.
സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുതന്നെയാകണം ഷുക്കൂര്‍ വധക്കേസിലെ സി.ബി.ഐ. അന്വേഷണത്തിനെതിരേ പ്രതികളായ ടി.വി. രാജേഷ് എം.എല്‍.എ, മോറാഴ ഷാജി എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് പി.വി. ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേരാനും പ്രതികള്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു. ഭരണകക്ഷിയുടെ ചട്ടുകമായാണു ഷുക്കൂറിന്റെ മാതാവ് സി.ബി.ഐ. അന്വേഷണത്തിനു കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കേസിന്റെ വിചാരണാനടപടികള്‍ പുരോഗമിക്കവേ, പ്രതികളെ കക്ഷിചേര്‍ക്കാതെയാണു സി.ബി.ഐ. അന്വേഷണഹര്‍ജിയെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരുവര്‍ഷം കഴിഞ്ഞാണ് അന്വേഷണരീതിയില്‍ ആരോപണമുന്നയിക്കപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകനായ തനിക്കെതിരേ ഗുരുതരവകുപ്പുകള്‍ പോലീസ് ചുമത്തിയില്ലെന്ന കാരണത്താലാണ് സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജിയെന്നു കേസിലെ 33ാം പ്രതി ടി.വി. രാജേഷ് എം.എല്‍.എ. ആരോപിക്കുന്നു. അതേസമയം ആരന്വോഷിച്ചാലും തങ്ങള്‍ ഭയക്കുന്നില്ല എന്നാണ് ഡിവൈഎഫ്‌ഐ നിലപാട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പോലീസ് ഭരണത്തില്‍ ഏറെ അതൃപ്തരായിരുന്ന ഐ ഗ്രൂപ്പിന് ആവേശം പകരുന്നതാണു രമേശിന്റെ ആദ്യദിനത്തിലെ തീരുമാനങ്ങള്‍. സ്വന്തംപാര്‍ട്ടി ആഭ്യന്തരം ഭരിക്കുമ്പോഴും കോണ്‍ഗ്രസ്സുകാര്‍ക്ക് രക്ഷയില്ലെന്നായിരുന്നു എന്നും സുധാകരന്റേയും മറ്റും ആരോപണം. തിരുവഞ്ചൂരിന്റെ ഭരണത്തിന്‍കീഴില്‍ കണ്ണൂരിലെ പോലീസ് സി.പി.എമ്മിന് ഒത്താശ ചെയ്യുകയാണെന്നും ഇങ്ങനെ മുന്നോട്ടുപോയാല്‍ താന്‍ ഇനിയൊരു തെരഞ്ഞെടുപ്പിനില്ലെന്നും സുധാകരന്‍ എം.പി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണഅടായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ക്കു മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കലാണ് ഒരു ജനകീയ സര്‍ക്കാരിന്റെ കടമ എന്നുപോലും മറന്നായിരുന്നു സുധാകരന്‍ തിരുവഞ്ചൂരിനെതിരെ ആഞ്ഞടിച്ചിരുന്നത്. എന്തായാലും സുധാകരന്‍ പറയുന്നപോലെയല്ലെങ്കിലും ഒരു പരിധിവരെ പാര്‍ട്ടിക്കാരേയും സ്വന്തം ഗ്രൂപ്പിനേയും ചെന്നിത്തല സംരക്ഷിക്കുമെന്നുറപ്പ. ഷുക്കൂര്‍ കേസിലെ സിബിഐ അന്വേഷണം ഏറ്റവും സന്തോഷിപ്പിക്കുന്നത് സുധാകരനെതന്നെ. സ്വന്തം ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, നിയമസഭാസമ്മേളനം ആരംഭിക്കുമ്പോള്‍തന്നെ പ്രതിപക്ഷത്തെ വെട്ടിലാക്കുക എന്നതാണു ചെന്നിത്തലയുടെ ലക്ഷ്യം.
കണ്ണൂരിലെ മുസ്ലിംലീഗഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ അതിഭയാനകമായായിരുന്നു കൊല്ലപ്പെട്ടത്. നാതിന്യായവ്യവസ്ഥയെ വെല്ലുവിളിച്ച് പാര്‍ട്ടി കോടതിയായിരുന്നു ഷുക്കൂറിനു വധശിക്ഷ പ്രഖ്യാപിച്ചതും സ്ത്രീകളടക്കം നിരവധിപേരെ സാക്ഷി നിര്‍ത്തി ശിക്ഷ നടപ്പാക്കിയതും. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും കേസില്‍ പ്രതിയാണ്. പട്ടുവത്ത് ലീഗ്സി.പി.എം. സംഘര്‍ഷം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോയ പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിനു പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്.
ടിപി വധകേസിലാകട്ടെ ആദ്യഘട്ടത്തിലെ അന്വേഷണം വളരെ തൃപ്തികരമായിരുന്നെന്ന് കെകെ രമയടക്കം എല്ലാവരും അംഗീകരിച്ചിരുന്നു. പിന്നീട് അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടിയെന്നാണ് ആഭ്യന്തരവകുപ്പ് ഒഴിയുന്നതിനു തൊട്ടുമുമ്പു പത്രസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടത്. എന്നാല്‍, ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള െ്രെകംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്നതാണു യാഥാര്‍ഥ്യം. തുടര്‍ന്നാണ് ഗൂഢാലോചനയെകുറിച്ച് സിബിഐ അന്വേഷണം എന്ന ആവശ്യമുയര്‍ന്നത്. എന്നാലതുണ്ടായില്ല. പോലീസ് ഉന്നതര്‍ ഇടപെട്ടാണു ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.ബി.ഐക്കു വിടാതിരിക്കാന്‍ കരുനീക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. മറുവശത്ത് സാക്ഷികള്‍ നിരന്തരമായി കൂറുമാറികൊണ്ടിരുന്നു. അതിനിടെ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്കു വിടാന്‍ തീരുമാനിച്ചിരുന്നു.

