സിപിഎം ഫാസിസ്റ്റാണ് – ശക്തിയുള്ളയിടങ്ങളിലെങ്കിലും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kk

ഹിന്ദുത്വഫാസിസം രാജ്യത്തെ വിഴുങ്ങാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുന്ന രാഷ്ടരീയ സാഹചരത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തീര്‍ച്ചയായും അതിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാകുകയാണ്. ആര്‍ എസ് എസിന്റെ 100-ാം ജന്മദിനമാഘോഷിക്കുന്ന 2025ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്ന പ്രതീക്ഷയിലാണ് സംഘപരിവാര്‍ ശക്തികള്‍. എന്നാലവരുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം യുപിയില്‍ നിന്നും ബീഹാറില്‍ നിന്നുമൊക്കെ പുറത്തുവന്നത്. ത്രിപുര തെരഞ്ഞെടുപ്പുഫലത്തില്‍ അഹങ്കരിച്ച ബിജെപിക്ക് യുപി – ബീഹാര്‍ ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കുന്ന ആഘാതം ചെറുതല്ല. അതാകട്ടെ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും മണ്ഡലങ്ങളില്‍. രാജ്യത്തെ 60 ശതമാനത്തില്‍പരം പേര്‍ ബിജെപിക്കെതിരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അവരെല്ലാം ഐക്യത്തോടെ നിന്നാല്‍ ബിജെപിയുടെ ഹി്ന്ദുരാഷ്ട്രസ്വപ്‌നങ്ങള്‍ 2019ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ തന്നെ കുഴിച്ചുമൂടാനാകും.
കോണ്‍ഗ്രസ്സും സിപിഐയും എസ് പിയും ബിഎസ്പിയും ആര്‍ജെഡിയും തൃണമൂലുമടക്കമുള്ള രാജ്യത്തെ മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാനും അതനുസരിച്ച് പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കാനും തയ്യാറാകുന്ന സാഹചര്യം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ നിര്‍ഭാഗ്യവാശാല്‍ അതിനോട് നിഷധാത്മക സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലി പ്രസ്ഥാനമായതിനാല്‍ അവരുടെ നിലപാട് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയും വ്യത്യസ്ഥമല്ല എന്ന നിലപാടിന്റെ മറവിലും ഫാസിസം ഇനിയുമതിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചിട്ടില്ല എന്ന കാഴ്ചപ്പാടിലുമാണ് പാര്‍ട്ടി ഈ നയം സ്വീകരിക്കുന്നത്. പ്രധാനവിഷയം അതല്ല എന്നും അത്തരമൊരു ബന്ധം കേരളത്തില്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണെന്നും വളരെ പ്രകടമാണ്. വാസ്തവത്തില്‍ അനാവശ്യമായ ഒരാശങ്കയാണത്. അഖിലേന്ത്യാതലത്തില്‍ ബെജെപിയെ തറപറ്റിക്കാന്‍ എടുക്കുന്ന നിലപാട് അതാതു സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ചാണല്ലോ നടപ്പാക്കുക. അതിനാല്‍ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മത്സരം തുടരാവുന്നതാണ്. യുപിയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിച്ചത് ഇപ്പോള്‍ കണ്ടതാണല്ലോ.
സത്യത്തില്‍ വിഷയം ഇത്രമാത്രം ലഘുവല്ല എന്നു കാണാന്‍ കഴിയും. ഫാസിസത്തോടും ജനാധിപത്യത്തോടുമുള്ള നിലപാടുതന്നെയാണ് പ്രശ്‌നം. ഒരു വശത്ത് ബിജെപി ഇനിയും ഫാസിസ്റ്റല്ല എന്ന ന്യായം. മറുവശത്ത് ശക്തിയുള്ള പ്രദേശങ്ങളില്‍ ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന രാഷ്ട്രീയം. ഇതാണ് സിപിഎമ്മിന്റെ യഥാര്‍ത്ഥ പ്രശ്‌നം. അതിനാലാണ് ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിതിക്കുന്നത്. 30 വര്‍ഷത്തില്‍ പരം പാര്‍ട്ടി അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ അക്കാലയളവില്‍ നടന്ന ജനാധിപത്യ ധ്വംസനങ്ങളുടെ കഥകള്‍ എത്രയോ പുറത്തുവന്നു. ഒരവസരം ലഭിച്ചപ്പോള്‍ ജനം അതിനെതിരെ ശക്തമായി പ്രതികരിച്ചു. അത്ര രൂക്ഷമല്ലെങ്കിലും ത്രിപുരയിലും സമാനമായ സാഹചര്യമായിരുന്നു നില നിന്നിരുന്നത്. എന്തിനു ഇന്ത്യന്‍ സാഹചര്യം മാത്രം പരിഗണിക്കുന്നു. ലോകനിലവാരത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിച്ചിരുന്ന രാജ്യങ്ങലിലെല്ലാം ജനങ്ങള്‍ പോരാടിയത് ജനാധിപത്യാവകാശത്തിനായിരുന്നു. ആ പോരാട്ടങ്ങളെ എങ്ങനെയായിരുന്നു സര്‍ക്കാര്‍ നേരിട്ടതെന്നതിനു ഏറ്റവും വലിയ ഉദാഹരണായിരുന്നല്ലോ ചൈന. ഇപ്പോവിതാ കോടിയേരിയും പിണറായിയും പാടിപുകഴ്ത്തുന്ന ചൈനയില്‍ പ്രസിഡന്റ് പദം ആജീവകാലമാക്കിയിരിക്കുന്നു. ഈ ജനാധിപത്യമാതൃകയാണ് സിപിഎം പിന്തുടരുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. സത്യത്തില്‍ അതില്‍ അത്ഭുതപ്പെടാനുമില്ല. ജനാധിപത്യത്തെ ബൂര്‍ഷ്വാസിയുടെ ആധിപത്യരൂപമായിട്ടാണ് ഇന്നും കമ്യൂണിസ്റ്റുകാര്‍ വിലയിരുത്തുന്നത്. അത് തകര്‍ത്ത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുക എന്നതാണ് അവരുടെ പരിപാടി. അതു നടപ്പാക്കുക തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ. പാര്‍ട്ടിയുടെ കേന്ദ്രീകൃത സംവിധാനശൈലിയനുസരിച്ച് അത് നേതൃത്വത്തിലെ ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നു. ഇത്തരം സംവിധാനത്തില്‍ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടി ഒരിക്കലും ജനാധിപത്യപാര്‍ട്ടിയാകില്ല. അതാണ് ലോകത്തെങ്ങും കണ്ടത്. ഇപ്പോള്‍ കേരള്തതിലും കാണുന്നത്. തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണിവര്‍ക്ക് ജനാധിപത്യം. മതരാഷ്ട്രം ലക്ഷ്യമാക്കുന്ന സംഘല്‍ ഇവര്‍ സംഘപരിവാറിനും അതങ്ങനെതന്നെ. ശക്തി കുറഞ്ഞയിടങ്ങളില്‍ ഇവര്‍ ജനാധിപത്യ സ്വഭാവമൊക്കെ കാണിക്കും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാണുന്നപോലെ. ഉശിരാര്‍ന്ന പോരാട്ടങ്ങളും നയിക്കും. മഹാരാഷ്ട്രയിലെ കര്‍ഷകകലാപം പോലെ. എന്നാല്‍ ശക്തിയും അധികാരവുമായാല്‍ തങ്ങളുടെ യഥാര്‍ത്ഥസ്വഭാവം കാണിക്കും. അതാണ് ഇപ്പോള്‍ കീഴാറ്റൂരില്‍ കാണുന്നത്.
വാസ്തവത്തില്‍ എല്‍ഡിഎഫ് നയം നടപ്പാക്കാനാണ് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ ആവശ്യപ്പെടുന്നത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ 2016 ല്‍ പറയുന്നതിങ്ങനെയാണ്. നെല്‍കൃഷി ഭൂമിയുടെ വിസ്തൃതി 3 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കും. ഉല്‍പ്പാദനം 10 ലക്ഷം ടണ്ണാക്കും. റിയല്‍ എസ്റ്റേറ്റുകാര്‍ വാങ്ങി തരിശ്ശിടുന്ന പാടശേഖരങ്ങള്‍ ഏറ്റെടുത്ത് കര്‍ഷക ഗ്രൂപ്പുകള്‍ വഴി കൃഷി ചെയ്യാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കും. ഗ്രൂപ്പ് ഫാമിംഗിനെ പ്രോത്സാഹിപ്പിക്കും. നെല്‍കൃഷിയില്‍ മള്‍ട്ടി ലെവല്‍ പാര്‍ട്ടിസിപ്പേറ്ററി ഫാമിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. റൈസ് ബയോ പാര്‍ക്ക് സ്ഥാപിക്കും. എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ആദായകരമായ വില ഉറപ്പാക്കും. ഉല്‍പാദന ചെലവിനനുസൃതമായി നെല്ലിന്റെ സംഭരണവില ഉയര്‍ത്തും. കാര്‍ഷിക സഹകരണ സംഘങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരാഴ്ചയ്ക്കകം കൃഷിക്കാര്‍ക്ക് പണം ലഭ്യമാക്കും. പ്രകൃതിദത്തമായ ജലസംഭരണിയായ നെല്‍വയലുകള്‍ സംരക്ഷിക്കുന്നത് പ്രകൃതി ആവാസവ്യവസ്ഥ സംരക്ഷണമായി കണ്ട് വിസ്തൃതിക്കനുസരിച്ച് നിലം ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കും. ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ചുകൊണ്ട് നെല്‍വയലുകളെ സംസ്ഥാനത്തെ സംരക്ഷിത നെല്‍പ്രദേശങ്ങളായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്‍ഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണികളും ജലനിര്‍ഗമന ചാലുകളും മണ്ണ് സംരക്ഷണ നിര്‍മ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ വിപുലമായ തോതില്‍ ഉപയോഗപ്പെടുത്തും. ഈ നയം നിലനില്‍ക്കുമ്പോഴാണ് നന്ദിഗ്രാമിനേയും സിംഗൂറിനേയും അനുസ്മരിക്കുമാറ് കീഴാറ്റൂരിലെ കര്‍ഷകസമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നന്ദിഗ്രാമിലെ 14 കര്‍ഷകരെ പോലീസ് വെടിവച്ചുകൊന്നതിന്റെ വാര്‍ഷികദിനത്തിലാണ, കീഴാറ്റൂര്‍ വയല്‍സംരക്ഷണത്തിന് അണിനിരന്ന ‘വയല്‍ക്കിളി’കളെ സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്നു തുരത്തി.യത് ! മലയാളികളായ കെ.കെ.രാഗേഷിനും ഡോ.വിജു കൃഷ്ണനും മഹാരാഷ്ട്രയില്‍ പോയി കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാം. പക്ഷേ പയ്യന്നൂരും കണ്ണൂരുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സ്വന്തം ജില്ലയില്‍ തന്നെയുള്ള കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി. പാര്‍ട്ടി ഫാസിസം നിലനില്‍ക്കുന്ന ഗ്രാമമായതിനാല്‍ അതവര്‍ നടപ്പാക്കുമെന്നുറപ്പ്. ചെഗ്വരയുടെ കാര്യം അവിടെ നില്‍ക്കട്ടെ, ബസില്‍ യാത്രചെയ്യുമ്പോള്‍ വഴിയില്‍ കര്‍ഷകസമരം കണ്ട് അവിടെയിറങ്ങി ദിവസങ്ങളോളം സമരത്തില്‍ പങ്കെടുത്ത എ കെ ജിയുടെ പിന്‍ഗാമികളാണ് ഈ വിലക്ക് ഏര്‍പ്പെടുത്തുന്നത്. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നത് മനസ്സിലാക്കാം. എന്നാല്‍ സമരങ്ങലിലൂടെ വളര്‍ന്നു എന്നവകാശപ്പെടുന്ന ഒരുപാര്‍ട്ടി സമരപന്തല്‍ കത്തിക്കുക എന്നതില്‍ പരം ഫാസിസ്റ്റ് നടപടി മറ്റെന്തുണ്ട്? തങ്ങളല്ല അതുചെയ്തതെന്ന അവകാശവാദം കണ്ണൂരിനെ അറിയുന്നവര്‍ ചിരിച്ചുതള്ളുകയേ ഉള്ളു. ഷുഹൈബിനേയും ടിപിയേയുമൊക്കെ തങ്ങളല്ല വധിച്ചതെന്നു പറഞ്ഞപോല. ഈ ഫാസിസമെല്ലാം ബിജെപിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാവരും അംഗീകരിക്കണമെന്നും അല്ലാത്തവരെല്ലാം സംഘികളാണെന്നുമുള്ള ന്യായീകരണാണ് സാമൂഹ്യമാധ്യമങ്ങളിലെ ന്യായീകരണ മുതലാളികളുടേത എന്നതാണ് അടുത്ത തമാശ.. പിന്നെ ബി.ജെ.പിയും മുസ്ലിം തീവ്രവാദ സംഘടനകളും മാവോയിസ്റ്റുകളുമാണു സമരത്തിനു പിന്നിലെന്ന സ്ഥിരം ആരോപണവും.
കീഴാറ്റൂര്‍ ഒരിക്കലും ആദ്യ അനുഭവമല്ല. ദശകങ്ങള്‍ക്കുമുമ്പ് സൈലന്റ് വാലി സമരം മുതല്‍ എല്ലാ ജനകീയസമരങ്ങളോടും സിപിഎം എടുക്കുന്ന നിലപാട് ഇതാണ്. അതില്‍ പലതും ആശയപരം പോലുമല്ല, ശാരീരികമായിപോലും ആയിരുന്നു. മാവൂര്‍, പ്ലാച്ചിമട, ലാലൂര്‍, കാതിക്കുടം, വിളപ്പില്‍ശാല, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെ നിരവധി പരിസ്ഥിതി സമരങ്ങളില്‍ സിപിഎം എതിര്‍പക്ഷത്തായിരുന്നു. ചങ്ങറ, മുത്തങ്ങ, അരിപ്പ, മൂന്നാര്‍ തുടങ്ങിയ ഭൂസമരങ്ങളോടു മാത്രമല്ല, ഏതു ജനകീയ സമരത്തോടും പാര്‍ട്ടി നിലപാട് നിഷേധാത്മകമാണ്. ഭരണത്തിലുള്ളപ്പോഴും അല്ലാത്തപ്പോഴും ആ സമരങ്ങളെ തകര്‍ക്കാനാണ് എന്നും സിപിഎം ശ്രമിച്ചിട്ടുള്ളത്. സമരങ്ങള്‍ ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമാണെന്ന ഫാസിസ്റ്റ് സമീപനം ഇതിനു പുറകില്‍ പ്രകടമാണ്. അതിനെ എതിര്‍ക്കുന്നവരെയെല്ലാം സിപിഎം വിരുദ്ധരാക്കുക, സാമ്രാജ്യത്വ ചാരന്മാരാക്കുക, കോണ്‍ഗ്രസ്സുകാരാക്കുക. ഇപ്പോഴിതാ മാവോയിസ്റ്റും മുസ്ലിംതീവ്രവാദിയും സംഘിയുമാക്കുക. ഈ ശൈലിയാണ് കേരളത്തില്‍ സിപിഎം പിന്തുടരുന്നത്. അതു മാറ്റാതെ ഫാസിസ്റ്റ് വിരുദ്ധസമരത്തില്‍ അവര്‍ക്കൊരു റോളും നിര്‍വ്വഹിക്കാനില്ല. അതിനാല്‍ തന്നെയാണവും ഫാസിസത്തെ നിസ്സാരവല്‍ക്കരിക്കുന്ന നിലപാട് പ്രകാശ് കാരാട്ട് പോലും നിര്‍വ്വഹിക്കുന്നത്. എന്നാല്‍ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. ഇന്ത്യന്‍ ജനാധിപത്യം നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം അതിന്റെ കരുത്ത് പ്രകടമാക്കിയിട്ടുണ്ട്. ഇപ്പോഴും അതുതന്നെയാണ് കാണുന്നത്. ത്രിപുര ഒഴികെ സമീപകാല തെരഞ്ഞെടുപ്പുകളെല്ലാം നല്‍കുന്ന സൂചന 2019ല്‍ ഇന്ത്യന്‍ ജനാധിപത്യം മുട്ടുകുത്തില്ല എന്നു തന്നെയാണ്. ആ പോരാട്ടത്തില്‍ അണിനിരക്കണോ വേണ്ടയോ എന്ന് ഏതു പാര്‍ട്ടിക്കും തീരുമാനിക്കാവുന്നതാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply