
സാഹിത്യ കൃതികള്‍ക്കു നേരെ അക്രമം നടത്തുന്നത് ചില നിഴല്‍ സംഘങ്ങള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആവിഷ്‌ക്കാര രംഗത്ത് നടക്കുന്ന ചലനങ്ങളെ നിയന്ത്രിക്കാന്‍ മുഖം വെളിപ്പെടുത്താത്ത ചില നിഴല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പുറമെ പ്രത്യക്ഷപ്പെടാത്ത ഇത്തരം അജ്ഞാത സംഘങ്ങള്‍ തങ്ങള്‍ക്ക് അപ്രിയമായവയെക്കുറിച്ച് ബദല്‍ രേഖകള്‍ ഉണ്ടാക്കുകയും കോലാഹലങ്ങള്‍ സൃഷ്ടിക്കുകയുമാണ്. കേന്ദ്രത്തിലെ ഭരണാധികാരികളുടെ പിന്‍ബലത്തോടെയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം. ഡല്‍ഹിയില്‍ പെന്‍ഗ്വിന്‍ പുസ്തകശാലയ്ക്കു നേരെ നടന്ന അക്രമം ഇതിന്റെ ഭാഗമാണ്. അസഹിഷ്ണുതയുടെ ഏറ്റവും വഷളായ കാര്യങ്ങളാണ് നമ്മള്‍ കാണുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു കൃതി കത്തിച്ചു കളയുകയോ വായിക്കാതിരിക്കുയോ ചെയ്യട്ടെ. എന്തിനാണ് അക്രമം നടത്തുന്നത്. നിര്‍ദോഷമായ കാര്യങ്ങളെപ്പോലും അവര്‍ വെറുതെ വിടുന്നില്ല. നാഷ്ണല്‍ ബുക് ട്രസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന അവസരത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. നാഷ്ണല്‍ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കറെക്കുടെ ലേഖനത്തെ എതിര്‍ത്ത് രംഗത്തു വന്നത് ഇത്തരം നിഴല്‍ സംഘങ്ങളായിരുന്നു. എതിര്‍പ്പിനെതുടര്‍ന്ന് ലേഖനം പിന്‍വലിക്കാന്‍ ഗ്രന്ഥകാരി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അത് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഇത്തരം ആക്രമണങ്ങളുടെയൊക്കെ പിന്നാമ്പുറം പരിശോധിച്ചാല്‍ ചില സമ്മര്‍ദ്ദ ഗ്രൂപ്പുകളെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ സാമുദായിക സംഘടനകളെയോ മുഖമില്ലാത്ത സംഘങ്ങളെയോ കാണാന്‍ കഴിയും. മുഖമില്ലാത്തവര്‍ അദൃശ്യരാണ്. ഇവര്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. ദൈവത്തെപ്പോലെ ഇവര്‍ അരൂപികളാണ്. ബഹളം ഉണ്ടാക്കാന്‍ കുറച്ചു പേരുണ്ടാകുന്നു. ഇത് വലിയ അപകടമാണ്. അത്തരം മുഖമില്ലാത്ത സംഘങ്ങളുടെ കോലഹാലങ്ങളില്‍ എഴുത്തുകാരന്റെ പ്രതിരോധവും ദുര്‍ബലമാകുന്നു. ഇന്ന് പുതിയതായി എഴുതിത്തുടങ്ങുന്നവരുടെ മുന്നിലുള്ളത് എന്ത് എഴുതണം എന്ത് എഴുതാതിതിരിക്കണം എന്ന വെല്ലുവിളിയാണ്. കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍ പോലും ഭയക്കേണ്ടിയിരിക്കുന്ന കാലമാണിന്ന്. ഇത്തരം സംഭവങ്ങള്‍ എഴുത്തുകാരെയും പ്രസാധകരെയും കലാകാരന്‍മാരെയുമെല്ലാം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
(തൃശൂരില്‍ സദസ്സ് സാഹിത്യ വേദിയുടെ പ്രഭാഷണ പരമ്പരയില്‍ എഴുത്ത്, വിശ്വാസങ്ങളും വിഘാതങ്ങളും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

