സാറായും പീറയും – പ്രയോഗത്തില്‍ തെറ്റുപറയാനാകില്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Untitled-1

സി ആര്‍ പരമേശ്വരന്‍

സാറാജോസഫിനെ പ്രതീകമാക്കി ഒരു സാറയേയും പീറയേയും തങ്ങള്‍ക്ക് ഭയമില്ലെന്ന സിപിഎം നേതാക്കളായ പിണറായി വിജയന്റേയും ഇ പി ജയരാജന്റേയും വാക്കുകളില്‍ എഴുത്തുകാരില്‍ ചിലര്‍ രോഷം കൊള്ളുന്നതായി കേട്ടു. സാറാജോസഫിനെയല്ല, കേരളത്തില്‍ സിപിഎമ്മിനെ പലപ്പോഴും വിമര്‍ശിക്കാറുള്ള എഴുത്തുകാരേയും ബുദ്ധിജീവികളേയുമാണ് പിണറായിയും ജയരാജനും ഉദ്ദേശിച്ചതെന്ന് വ്യക്തം. അതില്‍ പ്രതിഷേധിക്കുന്നതിനു മുമ്പ് അത്തരം വിശേഷണത്തിന് തങ്ങള്‍ അര്‍ഹരല്ലേ എന്ന പരിശോധനയാണ് എഴുത്തുകാര്‍ നടത്തേണ്ടത്. തീര്‍ച്ചയായും കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും സാംസ്‌കാരിക നായകരും അത്തരമൊരു വിശേഷണത്തിനര്‍ഹരാണ്. അവരെ സിപിഎമ്മിന് ഭയമില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.
ഒരു ചെറിയ ഉദാഹരണമിതാ. ടിപി വധത്തെ തുടര്‍ന്ന് സിപിഎമ്മിനെതിരെ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധത്തില്‍ നിരവധി എഴുത്തുകാര്‍ പങ്കെടുത്തില്ലേ? പിന്നീട് എന്താണ് സംഭവിച്ചത്? ഇവരില്‍ പലരും എത്രയോ ദിവസങ്ങള്‍ക്കുള്ളില്‍ ദേശാഭിമാനിയിലും കൈരളിയിലും പുകസയിലും പ്രത്യക്ഷപ്പെട്ടു. അവിടെ പാര്‍ട്ടിയെ വിമര്‍ശിക്കാനല്ല അവര്‍ പോയതെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനിടെ അതിഭയാനകമായ രീതിയില്‍ ഷുക്കൂര്‍ വധവും നടന്നിരുന്നു. ഇതെല്ലാം കാണുന്ന പാര്‍ട്ടിനേതാക്കള്‍ ഇതിനപ്പുറം പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
അന്തരിച്ച ഡോക്ടര്‍ സുകുമാര്‍ അഴിക്കോടിനെ തന്നെ നോക്കുക. ചേകന്നൂര്‍ മൗലവിയുടെ വധത്തെ തുടര്‍ന്ന് എംഎന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ നടത്തിയ ചില പ്രക്ഷോഭങ്ങളലി#്# ഭാഗഭാക്കായിരുന്ന അഴിക്കോട് ഒരു കൊല്ലത്തിനുള്ളില്‍ വധത്തില്‍ ആരോപണവിധേയരായ സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പരിസ്ഥിതി സമരങ്ങളില്‍ അദ്ദേഹം ഓടിയെത്തിയിരുന്നു. എന്നാല്‍ തലേ ദിവസം പ്രസ്തുത സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുടെ യോഗങ്ങൡ പങ്കെടുത്തായിരുന്നു അദ്ദേഹം വരാറുള്ളത്. ഒരുപക്ഷെ ടിപി വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ പിണറായിക്കുവേണ്ടി സംസാരിക്കുമായിരുന്നു.
കേരളത്തിലെ മിക്കവാറും എഴുത്തുകാരുടെ അവസ്ഥ മറ്റൊന്നല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സി രാധാകൃഷ്ണന്‍ അമൃതാനന്ദമയീ പുരസ്‌കാരം സ്വീകരിച്ചത് പിജെ കുര്യനില്‍ നിന്ന്. അതാകട്ടെ സത്‌നാംസിംഗിന്റെ കൊലക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍.
വാസ്തവത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ജനകീയ സാസ്‌കാരികവേദിയുടെ തകര്‍ച്ചക്കുശേഷം കേരളത്തിന്റെ പല ഭാഗത്തും നിരവധി പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടിരുന്നു. പാരിസ്ഥിതികരംഗത്തും സ്ത്രീ വിമോചന മേഖലയിലും ഗാന്ധിയന്‍ മേഖലയിലും ജനകീയ പ്രതിരോധരഗഗത്തുമൊക്കെയായി രൂപപ്പെട്ട ഇത്തരം സംഘടനകളില്‍ സാംസ്‌കാരിക നേതാക്കളും എഴുത്തുകാരും സഹകരിച്ചിരുന്നു. വളരെ സജീവമായ ഒരു സമര കാലഘട്ടമായിരുന്നു അത്. എന്നാല്‍ വളരെ പെട്ടെന്നുതന്നെ അതെല്ലാം അവസാനിക്കുകയും ഒന്നൊന്നായി ഓരോരുത്തരും സിപിഎമ്മില്‍ ചേക്കേറുകയും ചെയ്തു. ടികെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം എഴുത്തുകാര്‍ അവകാശപ്പെട്ടത് തങ്ങള്‍ സിപിഎമ്മിനെ നന്നാക്കാന്‍ പോകുകയാണെന്നായിരുന്നു. എന്നാല്‍ അതിനുശേഷവും എത്രയോ കൊലകള്‍ ആ പാര്‍ട്ടി നടത്തി. എത്രയോ ജനവിരുദ്ധ നടപടികള്‍. ഈ പോയവരൊക്കെ അതിനെതിരെ ഒന്നും ഉരിയാടിയതായി അറിയില്ല.
ഏതെങ്കിലും ഒരു പ്രശ്‌നത്തിനുപിന്നല്‍ ഉറച്ചുനിന്ന് പോരാടുന്ന ഒരാളെ കേരളത്തില്‍ കാണിച്ചുതരാമോ? 30 വര്‍ഷത്തോളമായി നര്‍മ്മദ സമരത്തെ നയിക്കുന്ന മേധാപഠ്കറെ പോലൊരാള്‍? കേരളത്തില്‍ ഒരിക്കലും അത്തരമൊരാളെ കാണുക എളുപ്പമല്ല. തീര്‍ച്ചയായും കഴിഞ്ഞ ദശകങ്ങളില്‍ മലയാളിയുടെ അവബോധം കൂടിയിട്ടുണ്ട്. എന്നാല്‍ അതിന്റെ ഫലമായി എന്തു സംഭവിക്കുന്നു എന്നു പരിശോധിക്കുമ്പോഴോ? ഉദാഹരണമായി പാരിസ്ഥിതികാവബോധം തന്നെ. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം നമുക്കെല്ലാം നന്നായറിയാം. എന്നാല്‍ ഇവിടെ നടക്കുന്നതോ? സ്ത്രീ സ്വാതന്ത്ര്യത്തേയും അവരുടെ അവകാശങ്ങളേയും കുറിച്ചും അറിയാത്ത മലയാളിയില്ല. മറുവശത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കുന്ന പ്രദേശവും മറ്റൊന്നല്ല. അതുപോലെയാണ് ഏതുവിഷയവും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി കേരളം ഒന്നടങ്കം തെരുവില്‍ ഇറങ്ങിയ കാലഘട്ടമുണ്ടായിരുന്നു. ഇന്നത്തെ അവസ്ഥയോ? ഏതു ഫാസിസത്തിനും തങ്ങള്‍ എതിരാണെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുള്ള എത്ര ബുദ്ധിജീവികള്‍ കേരളത്തിലുണ്ട്? ഏതെങ്കിലും ഒരു വിഭാഗം ഫാസിസ്റ്റുകളുമായി ഐക്യപ്പെടുന്നവരാണ് ബഹുഭൂരിപക്ഷവും. മഹാത്മാഗാന്ധി അങ്ങനെയായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ മഹാത്മാക്കളോ? ഇവരുടെ യഥാര്‍ത്ഥമുഖം തിരിച്ചറിയുന്നതുകൊണ്ടാണ് സാറായും പീറയും പ്രശ്‌നമല്ല എന്ന് പിണറായിയും ജയരാജനും പറയുന്നത്. അതുകേള്‍ക്കാന്‍ നാം അര്‍ഹരാണ്.

(രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണണത്തിനെതിരെ സൊസൈറ്റി ഫോക്കസ് സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply